പ്രതിബദ്ധതയോടുള്ള വിശപ്പ്. തിരിച്ചും!

പ്രഭാതം സ്വയംപര്യാപ്തത നേടും മുൻപേ തന്നെ വിശപ്പെന്നെ വിളിച്ചുണർത്തി. പരിഭവമില്ല. അതു പതിവുള്ളതാണ്. അല്പം പോലും കലോറി അനാവശ്യമായി പാഴാവരുതെന്ന നിശ്ചയത്താൽ മിതമായ ശരീരചലനങ്ങളോടെ പ്രഭാത കൃത്യങ്ങൾ നിർവ്വഹിച്ചു. സശ്രദ്ധം ശരീരത്തെ സിറ്റ് ഔട്ടിലെ ചൂരൽക്കസേരയിൽ ചാരിവച്ചു. അപ്പോൾ, രാത്രി പ്രഭാതത്തിന്റെ ഉടലിൽനിന്നും ആലസ്യത്തോടെ വിടപറയുന്നതേ ഉണ്ടായിരുന്നുള്ളു.

പത്രക്കാരൻ നീട്ടിയെറിഞ്ഞ പ്രഭാതപത്രം മുറ്റത്തേയ്ക്ക് നെഞ്ചും തല്ലി വീണു. മൈൻഡ് ചെയ്തില്ല. സ്വജനപക്ഷപാതവും അസത്യവും സ്വാർത്ഥതയും സമം ചേർത്താണ് അച്ചടിമഷി ഉണ്ടാക്കുന്നതെന്ന് വൈകിയാണെങ്കിലും മനസ്സിലാക്കി കഴിഞ്ഞിരിയ്ക്കുന്നു. പത്രത്തിലെ വർത്തമാനങ്ങൾക്ക് കണ്ണുകൊടുക്കേണ്ടതില്ല. എന്റെ പ്രശ്നം വിശപ്പാണ്. വിശപ്പുമാത്രമാണ്. മൂക്ക് അനുവാദം ചോദിയ്ക്കാതെ അടുക്കളയിലേയ്ക്ക് പോയി വന്ന് വയറിന് എന്തൊക്കെയോ സന്ദേശങ്ങൾ നൽകി. വിശപ്പ് ആമാശയത്തെ തോണ്ടിവിളിയ്ക്കുന്നു. പല്ലുകൾ വായുവിനെ അല്പാല്പമായി ചവച്ച് ഉമിനീരുമായി കലർത്താൻ വൃഥാപാടുപെടുന്നു.

8.30നു പ്രാതൽ തരപ്പെട്ടു. കാസറോളിൽ ആവിപറക്കുന്ന തൂവെള്ള ഇഡ്ഡലികൾ മോക്ഷപ്രാപ്തി കാത്തുകിടക്കുന്നു. സ്ഫടിക പാത്രത്തിൽ ഒന്നാന്തരം തേങ്ങ ചട്ണി. കാസറോളിൽ നിന്നും ആയുസ്സുതീർന്ന 6 ഇഡ്ഡലികളെടുത്ത് അമ്മ പാത്രത്തിൽ നിരത്തി വെളുത്ത തേങ്ങചട്ണികൊണ്ട് പുതപ്പിച്ചു. കറുത്തനിറത്തിലെ കടുകുമണികൾ ചട്ണിയ്ക്കു കളങ്കമായി കിടക്കുന്നു.

അവഗണിച്ചു.

പൂർവ്വവൈരാഗ്യം തീർക്കും പോലെ ആറിനെയും ശാപ്പിട്ടു. തൃപ്തികിട്ടാത്ത നോട്ടം അമ്മയ്ക്ക് നൽകി.

പാത്രത്തിൽ 3 ഇഡ്ഡലികൂടി ചട്ണിപുതച്ച് നിരന്നു. നിമിഷാർദ്ധംകൊണ്ട് പാത്രമൊഴിഞ്ഞു.

തൃപ്തിയുടെ ഏമ്പക്കത്തിനായി കാതോർത്തു! ഇല്ല!!

അമ്മയുടെ സഹായം കൂടാതെ രണ്ട് ഇഡ്ഡലികളെ പാത്രത്തിലേയ്ക്ക് ക്ഷണിച്ചു. ചട്ണിയോടുള്ള മോഹം തീർന്നതിനാൽ രണ്ടിനെയും മുളകുപൊടിയുടെ സഹായത്തോടെ അപ്രത്യക്ഷമാക്കി.

എവിടെ? നിറവിന്റെ ഏമ്പക്കമെവിടെ?

4 ഇഡ്ഡലികൂടി നിരത്തി. മുളകുപൊടിയ്ക്കുപകരം പഞ്ചസാരകൂട്ടി നാലിനെയും നാമവശേഷമാക്കി.
ഏമ്പക്കം കാത്തിരിയ്ക്കുമ്പോൾ അമ്മ ചോദിച്ചു “മോനേ, ജോലി വല്ലതും ഉടനെ ആവുമോ? “ -മറുപടി പറഞ്ഞില്ല. ഡൈനിംഗ് ടേബിളിലിരുന്ന് ഏമ്പക്കം തേടുന്നത് ബുദ്ധിയല്ലെന്നു മാത്രം മനസ്സിലാക്കി എഴുന്നേറ്റു.

“രണ്ടെണ്ണം കൂടി കഴിയ്ക്കു മോനേ“ എന്നുപറഞ്ഞ അമ്മയോട് ‘ വേണ്ട..തൃപ്തിയായെന്ന് ’ നുണ പറഞ്ഞു. ‘ഊണിന്റെ കാര്യങ്ങൾ നോക്കിത്തുടങ്ങിയോ ’ എന്ന ചോദ്യം അമ്മയുടെ കണ്ണുകളെ തെറ്റില്ലാത്തവിധം പുറംതള്ളി. സാരമായിത്തന്നെ മിഴിഞ്ഞെന്നു സാരം!

ഇഡ്ഡലി ദഹിയ്ക്കും വരെ ടി.വി കാണാമെന്നുവച്ചു.

ഇൻഡ്യാവിഷനിൽ ഉമ്മൻ ചാണ്ടി തല ഉയർത്തി കണ്ണടച്ചു വിക്കുന്നു. എന്തോ കടുത്ത പ്രസ്താവന നടത്താനുള്ള ശ്രമമാണ്. പാവം. അഞ്ചുവർഷം തികയ്ക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പ്രതാപം നഷ്ടപ്പെട്ട് ചാണ്ടി ചണ്ടിയാവുമല്ലോ എന്നു മനസ്സിൽ വിചാരിച്ച് ചാനൽ മാറ്റി.

കിരൺ ടി.വിയിൽ മീശമാധവനിലെ പാട്ട്.

കാവ്യമാധവനെ തള്ളിക്കൊണ്ട് ദിലീപ് നടക്കുന്നു. എത്ര നേരമായോ തുടങ്ങിയിട്ട്. പെട്ടെന്ന് ദിലീപ് കൈവലിച്ചതും കാവ്യ തിരിഞ്ഞ് കൂർത്ത ബ്രെസ്റ്റ് ദിലീപിന്റെ ചെസ്റ്റിൽ ഇടിപ്പിച്ചു. ഭയങ്കരി. ദിലീപിന് നൊന്തിരിക്കുമോ? ചാനൽ മാറ്റി. ഏഷ്യാനെറ്റ് ന്യൂസിൽ കാവ്യയുടെ വിവാഹമോചന വാർത്ത. ആകസ്മികം!

ഞാൻ വയറിനോട് ചോദിച്ചു.
“വിശക്കുന്നുണ്ടോ?“

“ഉം..“ വയർ മൂളി.
കുറേ ചിപ്സ് എടുത്തുകൊണ്ടുവന്ന് വയറിനു കൊടുത്തു.

“മോനേ, ഉടനെയെങ്ങാനും ജോലി ശരിയാവുമോടാ? “ - അമ്മയുടെ മറുപടിയർഹിക്കാത്ത ചോദ്യം. അവഗണിച്ചു.

ഇനിയുമിവിടെയിരുന്നാൽ ഭീഷ്മാരാവും. ചോദ്യങ്ങളുടെ ശരശയ്യയിൽ കിടക്കേണ്ടിവരും.

ശരീരത്തെ ഞാൻ കമ്പ്യൂട്ടർ ചെയറിലേയ്യ്ക്ക് എടുത്തുവച്ചു. അവിടുന്ന് നാരീമണികളുടെ ‘ബസ്സു‘(BUZZ)തിരഞ്ഞുപിടിച്ച് അതിൽ കയറി. വമ്പത്തികൾ! അവരുടെ ഭാഷയുടെ വന്യമായി ഒഴുകുന്ന സൌന്ദര്യം, പ്രയോഗത്തിലെ മികവ്, വായനക്കാരെ ബുദ്ധിയുടെ കൂർത്ത മുനയിൽ കോർക്കാനുള്ള വൈഭവം, ഒക്കെയും വിസ്മയിപ്പിച്ചു. വിസ്മയം ശക്തിപ്പെട്ടപ്പോൾ വിശന്നു. രണ്ടുകൂട് ക്രീം ബിസ്ക്കറ്റ് ഒറ്റവീർപ്പിൽ തീർത്തു. ക്രൂരബലാത്സംഗത്തിന് ഇരയായ പെൺ‌കുട്ടിയെപ്പോലെ കൂടുകൾ തളർന്ന് തറപറ്റി.

അല്പസമയം കിടക്കാം. കിടന്നുകൊണ്ട് കറങ്ങുന്ന പങ്കയുടെ ഇലയെണ്ണാൻ ശ്രമിച്ചു. അറിയാഞ്ഞിട്ടാണ്. നിസ്സാരമെന്നു തോന്നുമെങ്കിലും ഭാരിച്ച ശ്രദ്ധവേണ്ട ജോലിയാണത്.

അടുക്കളയിൽനിന്നും മീൻപൊരിച്ചമണം മൂക്കിനെ ചുംബിച്ചപ്പോൾ അർപ്പണബോധത്തോടെ ജോലിതീർത്ത നിർവൃതിയുമായി കിടക്ക വിട്ട് ഉയർന്നു. ഊണുമേശയിൽ വിഭവങ്ങൾ എന്നെക്കാത്തിരിയ്ക്കുന്നത് ആ‍ർത്തിയോടെ കണ്ടു. കൈയ്യും മുഖവും കഴുകിയിരുന്നു.

വട്ടമേറിയ പിഞ്ഞാണത്തിലേയ്യ്ക്ക് അമ്മ ചമ്പാവരി ചോറ് വിരിച്ചു. ഒരു ചോറുമണിയെടുത്ത് തള്ള,ചൂണ്ടുവിരലുകൾക്കിടയിലായി വച്ചു ഞെരിച്ചു. - ‘വേവ് ഇത്തിരി കുറഞ്ഞോ?‘

ചോറിനെ നെടുകെ രണ്ടായി പകത്തു. പിന്നെ വലതു ഭാഗത്തെ പകുപ്പിനെ കുറുകെയുമൊന്നു പകുത്തു. ഒരു പകുപ്പിലേയ്ക്ക് മോരുകറി ഒഴിച്ചു. പൊരിച്ച മീനിന്റെ പള്ളയിൽ നിന്നും പറിച്ച മാംസവും ചീരക്കറിയും കൂട്ടി ഒരുരുള ഉരുട്ടി അച്ചാറിലൊന്നുമുക്കി വായിലാക്കി. പിന്നെ സശ്രദ്ധം ചവച്ചരച്ച് കുഴമ്പുരൂപത്തിലാക്കി ഇറക്കി. സുഖം. ആനന്ദം. കണ്ണുകൾ നിറഞ്ഞു. മേപ്പടി ക്രിയ പലവട്ടം ആവർത്തിച്ചു. പലവട്ടം സുഖിച്ചു. പലവട്ടം ആനന്ദിച്ചു. പലവട്ടം കണ്ണുനിറഞ്ഞു. പകുപ്പുകൾ ഒഴിഞ്ഞ് പാത്രം തിളങ്ങി. ഞാൻ ശ്രദ്ധിച്ചു. എവിടെ? തൃപ്തിയുടെ ഏമ്പക്കം, നിർവൃതിയുടെ ഏമ്പക്കം, അതെവിടെ? രസവും മോരും കൂട്ടാനായി പാത്രത്തിൽ നിന്നും ചോറിനെ പിഞ്ഞാണത്തിലേയ്ക്ക് ആനയിച്ചു. എല്ലാത്തിനെയും രുചിച്ചു. എന്നിട്ടും നിറവിന്റെ ആ ഏമ്പക്കം എന്നോട് പിണങ്ങി നിൽക്കുന്നത് വേദനയോടെ ഞാൻ അറിഞ്ഞു.

നിരാശയോടെ ഊണുമേശയോട് വിടപറയുമ്പോൾ അമ്മ ചോദിച്ചു - മക്കളേ, ഉടനെയെങ്ങാനും ജോലി വല്ലതും?
ഉത്തരം ഒരു മറുചോദ്യമായിരുന്നു - നാലു മണി കാപ്പിയ്ക്ക് കഴിയ്ക്കാൻ വല്ലതുമുണ്ടാവില്ലേ?

അമ്മ നിന്ന നിൽ‌പ്പിൽ പലവട്ടം സുല്ലിട്ടു.

ഞാൻ ‘കൈവായകൾ’ കഴുകി കിടന്നു. മയങ്ങി. മയക്കത്തിൽ കാച്ചിൽ പുഴുങ്ങിയത് വറ്റൽമുളക് ചുട്ട ചമ്മന്തിയും കൂട്ടി തിന്നുന്നതായി സ്വപ്നം കണ്ടു. കാന്താരിമുളകും ഉള്ളിചതച്ചതുമായിരുന്നു കൂടുതൽ നല്ലതെന്ന് സ്വപ്നത്തോട് പറഞ്ഞു. സ്വപ്നം അങ്ങനെകാട്ടി തന്നു. എന്നിട്ടും വന്നില്ല ഏമ്പക്കം! നിരാശയോടെ കിടക്കവിട്ടെഴുന്നേറ്റു. മണി നാലാവാറായിരിയ്ക്കുന്നു. ഊണുമേശയെ ചുറ്റിപ്പറ്റി നടന്നു. അടുക്കളവരെ ഒന്നെത്തി നോക്കി മടങ്ങി. എന്തൊക്കെയോ പെരുമാറ്റങ്ങൾ അടുക്കളയിൽ. പ്രതീക്ഷയ്ക്കു വകയുണ്ട്. ഞാൻ ഇരുന്നു. അമ്മ ചായ കൊണ്ടുവന്നു. കൂടെ അവൽ നനച്ചതും. തിന്നു. 2 പഴം കൂടി ഉണ്ടായിരുന്നെങ്കിൽ കുശാലായേനേ എന്നു ചിന്തിച്ചു. എണീറ്റ് സിറ്റ്‌ഔട്ടിലേയ്യ്ക്ക് നടക്കുമ്പോൾ അലമാരയിലെ പലഹാരപ്പാത്രത്തിൽ നിന്നും കുറേ എള്ളുണ്ടകളും കൈകളിലെടുത്തു.

എള്ളുണ്ടകൾ തിന്നുകൊണ്ടിരിയ്ക്കുമ്പോഴാണ് സാമൂഹികപ്രതിബദ്ധതയുള്ള ഒരു പൌരനാണ് താനെന്ന ഓർമ്മയെ മനസ്സ് രുചിച്ചത്. കുറച്ചു സമയം സമൂഹത്തിനുവേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചിന്തിക്കേണ്ടിയിരിയ്ക്കുന്നു. ചുമ്മാ ചിന്തിച്ചുകളയാം. എള്ളുണ്ട ചവച്ചുകൊണ്ട് , മനുഷ്യവിഭവശേഷിയെ പ്രയോജനകരമാംവിധം ചൂഷണം ചെയ്യാനുള്ള സർക്കാരുകളുടെ പ്രാപ്തിക്കുറവാകാം രാഷ്ട്രത്തിന്റെ വളർച്ച മന്ദഗതിയിലാവാൻ കാരണമെന്ന് ചിന്തിച്ചു. അതിനു പരിഹാരം കാണേണ്ടതുണ്ട്. മാറ്റങ്ങൾ അനിവാര്യമാണ്. ആരാണ് മാറ്റങ്ങൾ വരുത്തേണ്ടത്? തീർച്ചയായും ഞാനല്ലാതെ മറ്റാർ? അതിന് ഈ ചൂരൽക്കസേരയിൽ ഇങ്ങനെ ഇരുന്നാൽ‌ മതിയോ? പോരാ! .

എഴുന്നേറ്റു. ഉറച്ച കാൽ‌വയ്പ്പുകളോടെ നടന്നു.

സാമ്രാജ്യത്തിന്റെ കോട്ടവാതിലും കടത്തി കാലുകൾ എന്നെ അധികാരത്തിന്റെ സിംഹാസനച്ചുവട്ടിൽ എത്തിച്ചു. മുന്നിൽ അപ്പിൾ പച്ച നിറത്തിൽ തിളങ്ങുന്ന എന്റെ സിംഹാസനം. എന്റെ യൂറോപ്യൻ ക്ലോസ്സറ്റ് . സർവ്വപ്രതാപത്തോടെയും ഗർവ്വോടെയും ഞാനതിൽ അമർന്നിരുന്നു. ആരവങ്ങളുയർന്നു. ക്രിയാത്മകമായ പദ്ധതികൾ, ആശയങ്ങൾ ഒക്കെയും ഒന്നൊന്നായി ബഹിർഗമിച്ചു. പ്രതിബദ്ധതയ്ക്ക് കാര്യമായ തോതിൽ ശമനം വന്നു. അതിന്റെ നിർവൃതിയിൽ ബക്കറ്റ്, മഗ്, വാഷ് ബേസൻ, ഷവർ തുടങ്ങിയ നാനാജാതി പ്രജകളെ വിസ്തരിച്ചു ഭരിച്ചു. ഭരണം അതിന്റെ പാര‌മ്യതയിൽ എത്തിയപ്പോഴാണ് കോട്ടവാതിൽ കടന്ന് ആ ചോദ്യം മുഴങ്ങിയത് :

- “മക്കളേ, ഉടനെയാങ്ങാനും ജോലി ശരിയാവാനുള്ള സാധ്യത വല്ലതും...?“

ആസനം കഴുകി, ചെങ്കോൽ ഭിത്തിയിൽ തൂക്കി നാം സിംഹാസനം വെടിഞ്ഞു. കോട്ടവാതിൽ തുറന്ന് ലേഡി ചോദ്യകർത്താവായ അമ്മയോട് പറഞ്ഞു. -

“ അമ്മയുടെ മകൻ ഇന്ന് കേവലം അമ്മയുടെ മകൻ മാത്രമാണെന്ന് ധരിയ്ക്കരുത്. നമ്മുടെ സേവനങ്ങൾ ഈ കുടുംബത്തിനു വേണ്ടി മാത്രം ഒതുക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണ് നമ്മെ ജോലിയ്ക്കു പറഞ്ഞുവിടാനുള്ള അമ്മയുടെ ഈ ശ്രമമെന്ന് നാം മനസ്സിലാക്കുന്നു. തിരിച്ചടി ശക്തമായിരിയ്ക്കും. നേരിടേണ്ടിവരുന്നത് ഒരു രാജ്യത്തിന്റെ തന്നെ പ്രതിഷേധമായിരിയ്ക്കും. ഈ പ്രായത്തിൽ അമ്മയ്ക്കത് താങ്ങാനാവില്ല. നമ്മെ വഴിതെറ്റിയ്ക്കാനുള്ള ഇത്തരം കുത്സിത ശ്രമങ്ങളിൽ നിന്നും അമ്മ പിൻ‌വാങ്ങുവാൻ നാം ആഞ്ജാപിക്കുന്നു. നാം രാഷ്ടത്തിന്റെ പുത്രനാണ്. നമ്മുടെ രാജ്യത്ത് ഏതെങ്കിലും രാഷ്ട്രസേവകൻ ജോലിയ്ക്കുപോയി കുടുംബം പോറ്റിയ ചരിത്രമുണ്ടോ? പുത്തൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്തുപണിയെടുത്താണ് മക്കളെയും ചെറുമക്കളെയും പോറ്റുന്നത്? നമ്മൾ പാലാക്കാരുടെ സ്വന്തം എം.എൽ.എ-യും പുത്തൻ ധനകാര്യമന്ത്രിയുമായ കെ.എം മാണിയോ? ജനിച്ചിട്ടുന്നുവരെ മേലനങ്ങി ഒരു പണി ചെയ്തതായി ചരിത്രത്തിലുണ്ടോ? ആ മാഹാത്മാവ് അല്പമെങ്കിലും വിയർപ്പൊഴുക്കി പണിചെയ്തത് അടുത്തതലമുറയെ സൃഷ്ടിക്കാൻ മാത്രമാണെന്ന സത്യം നാം കാണാതെ പോവരുത് . ബാക്കി ഊർജ്ജം മുഴുവൻ കുളിയ്ക്കാനും ജനസേവനത്തിനുമായി മാറ്റിവച്ചിരിയ്ക്കുകയാണ് ആ നിസ്വാർത്ഥൻ. പൂജനീയൻ. ഇപ്രകാരം ഇടതിലും വലതിലുമൊക്കെയായി നമുക്കുമുന്നിൽ എത്രയെത്രയോ ജീവിക്കുന്ന ഉദാഹരണങ്ങൾ. ഇല്ല അമ്മേ. അമ്മയുടെ മകൻ പിന്തുടരുന്നത് അവരുടെ പാതയാണ്. നമുക്കിനി ജനങ്ങളെ സേവിയ്ക്കണം. സേവിച്ചു സേവിച്ചു കൊല്ലണം. ഈ തടി സേവിയ്ക്കാൻ മാത്രമുള്ളതാണ്. നാം തീരുമാനിച്ചമ്മേ, മരണം വരെ സേവനം മാത്രം .എന്നെ തടയരുത്. അമ്മേ എന്നു വിളിച്ച നാവുകൊണ്ട് മാതാശ്രീ എന്നു വിളിപ്പിയ്ക്കരുത് “

“ഇല്ല മോനേ, അമ്മ ധന്യയായി.പാൽക്കഞ്ഞി എടുത്തുവച്ചിട്ടുണ്ട്. ചൂടാറുംമുൻപേ അതുകഴിച്ച് വിശ്രമിയ്ക്കൂ..”

“ ചൂടാറുംമുൻപേ അതു കഴിച്ച് വിശ്രമിച്ചോളാം അമ്മേ ” - ഞാൻ അമ്മയെ അനുസരിച്ചു.

പാൽക്കഞ്ഞി കുടിച്ച് ഏമ്പക്കവും കാത്ത് കിടക്കുമ്പോഴാണ് ഫോണിൽ അമ്മ ആരോടോ സംസാരിയ്ക്കുന്നത് കേട്ടത്.

- ഇന്നിത്തിരി കൂടുതലാണ് ശാരദേ... അതേ.. കൊണ്ടുപോയി കാണിയ്ക്കാം... നാണക്കേടൊന്നും ഇനി നോക്കാനില്ല. തുടക്കത്തിലേ ചികിത്സ കിട്ടിയാൽ ഭേദമായാല്ലോ...

പാവം അമ്മ. എനിയ്ക്ക് ഭ്രാന്താണെന്ന് കരുതുന്നു. കഷ്ടം. അല്ലെങ്കിലും പൊതുജനസേവനത്തിന് ഇറങ്ങുന്ന മക്കളെ വട്ടാ‍ക്കുന്നത് ഏത് അമ്മമാരുടേയും ഹോബിയാണല്ലോ. പുവർ മദേഴ്സ്. രാഷ്ടം ഇവരോട് ചോദിയ്ക്കട്ടെ. ഇവരോട് പൊറുക്കാതിരിയ്ക്കട്ടെ.

ഞാനതല്ല ആലോചിക്കുന്നത്. അതെവിടെപ്പോയി? നിറവിന്റെ, നിർവൃതിയുടെ, തൃപ്തിയുടെ ആ ഏമ്പക്കം, അതെവിടെ? ഹോ! ഞാൻ ഭയക്കുന്നു. ഏമ്പക്കരഹിതമായ ജീവിതം എത്ര അർത്ഥശൂന്യമാണ്!! ജീവിതവിജയത്തിന് ഏമ്പക്കം വഹിക്കുന്ന പങ്കിനെക്കുറിച്ച് നാളെയൊരു പോസ്റ്റ് എഴുതണം. പക്ഷേ അത് ആഹാരത്തിനു മുൻപ് വേണോ പിൻപുവേണോ എന്നുമാത്രമാണ് ശങ്ക. കാരണം ഞാൻ സാമൂഹികപ്രതിബദ്ധതയുള്ള ഒരു പൌരൻ മാത്രമല്ല വിശപ്പുള്ള മനുഷ്യൻ കൂടിയാണല്ലോ!

ഇരുളിൽ ഏമ്പക്കത്തെ കാത്തുകിടക്കുമ്പോൾ ആമാശയത്തിന്റെ ഭിത്തിയിൽ വിശപ്പിന്റെ കൈകൾ ഇഴഞ്ഞു തുടങ്ങിയിരുന്നു. അവൻ പിടിമുറുക്കും മുൻപേ എനിക്കുറങ്ങേണ്ടതുണ്ട്. ഞാൻ എനിയ്ക്ക് ശുഭരാത്രി നേർന്നു.

Comments

Pongummoodan said…
ഈ കുറിപ്പ് പോസ്റ്റുചെയ്യാൻ പറഞ്ഞ സിജോ ജോർജ്ജ്, കാർന്നോർ, ജയൻ‌ചേട്ടൻ, അപ്പേട്ടൻ, പഥികൻ ഇർഷാദ് എന്നിവർക്ക് സ്നേഹപൂർവ്വം നന്ദി പറയുന്നു. :)

‘ദാരിദ്രത്തിന്റെ പുതിയമുഖം‘ തേടുന്നവരോട് പറയട്ടെ.. ഉടൻ തന്നെ അതു പോസ്റ്റു ചെയ്യുന്നതാണ്. താമസിക്കുന്നതിൽ ക്ഷമിക്കുക.

ഇടവേളയില്ലാതെ ഇവിടെ സജീവമാകാനുള്ള സാഹചര്യം ലഭിക്കണേ എന്നു പ്രാർത്ഥിച്ചുകൊണ്ട്..

സ്നേഹപൂർവ്വം
പോങ്ങ്സ്
:) സ്ഥിരം ഫോളോവർ (ആദ്യ പ്രണയം പോലെ)
Manoraj said…
<>

പ്രാര്‍ത്ഥന വേണ്ട.. ആത്മാര്‍ത്ഥമായ ശ്രമം മതി.. പൊങ്സേ.. അടിപൊളി.. ഇനി മാസത്തില്‍ ഒരെണ്ണം എന്ന നിലയില്‍ പോരട്ടെ.
അതെ ഇടവേളയില്ലാതെ ഇവിടെ സജീവമാകു ഹരീ
sijo george said…
സേവിച്ചു സേവിച്ചു കൊല്ലണം. ഈ തടി സേവിയ്ക്കാൻ മാത്രമുള്ളതാണ്. നാം തീരുമാനിച്ചമ്മേ, മരണം വരെ സേവനം മാത്രം

അദ്ദന്നേ പോങ്ങ്സ്. താങ്കളുടെ കർമ്മം ബുലോകത്തെ സേവിക്കുക എന്നതാണ്. അത് ആത്മാർഥതയോടെ ചെയ്യുക. :) വെൽകം ബാക്
hareesh menon said…
hariii thripthiyude eembakkam njan kettu...good one !!!!
വായിച്ചിട്ട് ഞാനൊരേമ്പക്കം വിട്ടു
Unknown said…
പൊങ്സേ..തകര്‍പ്പന്‍..
Junaiths said…
ഒരേകദേശ രൂപം കിട്ടിയിട്ടുണ്ട്..
ചിർക്കാനും ചിന്തിക്കാനും ഏറെ വക തരുന്ന ഒരു പോസ്റ്റ്!
കഴിഞ്ഞ ഒരു മാസങ്ങളായി ഇതേ പ്രതിസന്ധി അനുഭവിച്ച് വരുന്നതിനാൽ എഴുത്ത് ചങ്കിൽ തട്ടി...അമ്മയുടെ ചോദ്യത്തിൽ ചെറിയൊരു മാറ്റമുണ്ടെന്ന് മാത്രം ‘ ജോലിയ്ക്കൊന്നും പോകാൻ ഭാവമില്ലേഡാ..തീറ്റയ്ക്ക് കുറവൊന്നുമില്ലല്ലോ ‘ എന്നാണ് പാലക്കാടൻ ശൈലിയിൽ ചൊദ്യം...
jayanEvoor said…
പോങ്ങ്സ്!

അർമാദിച്ചു!!
ചിരിച്ചു.. ;)
ഫുഡ് കഴിക്കുന്ന വിവരണം ഒക്കെ അടിപൊളി
പോങ്ങൂ,ഉടനെയെങ്ങാനും ജോലി ശരിയാവാനുള്ള വല്ല സാധ്യതയുമുണ്ടോ :-)
SHANAVAS said…
സമ്മതിച്ചിരിക്കുന്നു,പോങ്ങൂ. ദേ ഇതാണ് നര്‍മ്മം. വളരെ ആസ്വദിച്ചു. ഉഗ്രന്‍.
പോങ്ങാ..!

തീറ്റ തന്നെ തീറ്റ..!!

കൂത്താടിക്കെന്നാന്നേ..

തിന്നണം..മറിയണം
തിന്നണം..മറിയണം
പിന്നെ കുത്തണം..കൊറച്ച് അപ്പിയിടണം..:)
പോങ്ങ്സ്............... വണക്കം
മനുഷ്യനു വിശന്നാലും ഭ്രാന്താവും..ഭ്രാന്താവണം...
ഹ ഹ ഹും...!
ഇത് പോലെ വീഴട്ടെ ഓരോന്ന് ഇടയ്ക്കൊക്കെ. ഓരോ വാക്കിലും ഉണ്ട് പോങ്ങുമ്മൂടന്റെ ആ സ്റ്റൈല്‍..
പോസ്റ്റ്‌ വായിച്ചു.. നന്നായി...തൃപ്തിയുടെ ഒരേമ്പക്കവും വിട്ടു !
ഹോ.!!!!
അന്യായം തന്നണ്ണാ അന്യായം...
Ratheesh PS said…
ഹരിച്ചേട്ട...
പറഞ്ഞറിയിക്കാത്ത ഒരു സന്തോഷം തോന്നുന്നു. വീണ്ടും സജീവമായതിന്. വിശപ്പും ജോലിയും തമ്മില്‍ ഒരുപാട് ബന്ധമുണ്ടന്ന് ഇപ്പോഴാണ് മനസ്സിലായത്.
ജോഷി said…
This comment has been removed by the author.
ജോഷി said…
പെട്ടെന്നു തന്നെ ചികിത്സ തുടങ്ങുക. എല്ലാ ആശംസകളും...

ശുഭരാത്രി..
Maya V said…
ആ പ്രാതലിന്റെയും ഉച്ചയൂണിന്റെയും വിവരണം നന്നായി കൊതിപ്പിച്ചു. ഇതുനു മുന്‍പ് ഇത്തരമൊരു കൊതിയുണ്ടായത് വി കെ എന്നിന്റെ lunch എന്ന ചെറുകഥ വായിച്ചപ്പോഴാണ്.
നന്നായിട്ടുണ്ട് ..ഈ നിലവാരം പുതിയ സിനിമയിലും പ്രതീക്ഷിക്കുന്നു ...
G.MANU said…
ഏമ്പക്കരഹിതമായ ജീവിതം എത്ര അർത്ഥശൂന്യമാണ്!

Super post mashe... Wonderful Satire
പോങ്ങു....തീറ്റ റപ്പായി.......കലക്കി....ആദ്യം ആഹാരം പിന്നെ ചിന്തകൾ അതു കഴിഞ്ഞു മതി ജോലി.........
Arun said…
ലളിതമായി എഴുതി. രസമായി വായിച്ചു.
നന്ദി.
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഒരു കഥയെ ഓര്‍മിപ്പിക്കുന്നു ഈ ശൈലി.
ആ കഥയുടെ പേരോര്‍മയില്ല... ഇതുപോലെയുള്ള ചില വരികള്‍ മാത്രം... മങ്ങിയ ഓര്‍മകളില്‍ നിന്നും:
"മുന്നില്‍ കിടന്ന പിഞ്ഞാണിയിലെ കാന്താരിമുളക് ചെറുനാരങ്ങയില്‍ ചേര്‍ത്ത് നാവില്‍ വച്ചു... ഉഗ്രം."
"സിഗരറ്റെടുത്ത് പുകച്ചു വായില്‍ വെച്ച്... അമര്‍ത്തി ഒരു ദമ്മെടുത്തു... തുടര്‍ച്ചയായി ഒരഞ്ചാറു ദം... സുഖം."
ഇത്യാദി വരികളിലെ ശൈലി.... വീണ്ടും മനസ്സില്‍ കൊണ്ടുവന്ന കഴിവിന് മുന്നില്‍ ഒരു നമസ്കാരം.

പിന്നെ, ഞാനും കുറെ നാള്‍ പോങ്ങുമ്മൂടിനടുത്തു പാങ്ങപ്പാറയില്‍ ഉണ്ടായിരുന്നു കേട്ടോ.
ഏതെങ്കിലും ബാറില്‍ അറിയാതെ കണ്ടു കാണും ചിലപ്പോള്‍. :)
കൊതിപ്പിച്ചു കളഞ്ഞല്ലോ മനുഷ്യാ

ഹോ ആ ചോറുണ്ണണ രംഗം അമ്മേ... മോര് കറി....

നാളെ വീട്ടിലെത്തീട്ട് തന്നെ കാര്യം....
പൊങ്ങുചേട്ടാ അവിടത്തെ പോലെ ഇവിടെയും ....
ചെറിയ ഒരു മാറ്റം ഉണ്ട് " സപ്പ്ളി എഴുതി എഴുതി ഇപ്പോള്‍ എങ്ങാനും പാസ്സാകുമോഡേയ്?"

എവിടായിരുന്നു ഇത്ര കാലം ? ഇനിയിപ്പോ പണിയൊന്നും ഇല്ലാത്തോണ്ട് മാസത്തില്‍ ആക്കണ്ട, ആഴ്ചയില്‍ ഒന്ന് വീതം പോരട്ടെ, (ഏമ്പക്കം അല്ല, പോസ്റ്റ്‌ )
Sam said…
ഇതെന്താടോ... തീറ്റയും അപ്പിയിടലും മാത്രം മതിയോ...ഇടയ്ക്കിടെ ഇതുപോലുള്ള പോസ്റ്റും പോരട്ടെ.

ജോലി, ഹാ അത് കള. ജനസേവനത്തിനു തുനിഞ്ഞുഇറങ്ങിയാല്‍ മറ്റു ജോലിക്ക് പോകരുത്. അത് നമ്മുടെ രാഷ്ട്രീയഭാവി തുലചേക്കും.

തിന്നുക, പ........, തൂറുക, ഉറങ്ങുക... നടക്കട്ടെ... നടക്കട്ടെ..

പോങ്ങുമ്മൂടന്‍ സിന്ദാബാദ്!
ഇരുളിൽ ഏമ്പക്കത്തെ കാത്തുകിടക്കുമ്പോൾ ആമാശയത്തിന്റെ ഭിത്തിയിൽ വിശപ്പിന്റെ കൈകൾ ഇഴഞ്ഞു തുടങ്ങിയിരുന്നു. അവൻ പിടിമുറുക്കും മുൻപേ എനിക്കുറങ്ങേണ്ടതുണ്ട്. ഞാൻ എനിയ്ക്ക് ശുഭരാത്രി നേർന്നു.

Excellent Pongu!!!!
Anonymous said…
good one
ഇതിലെ ഭാഷയും പ്രയോഗങ്ങളും ആണ് ഹൃദ്യമായത്‌
Lipi Ranju said…
കലക്കി മാഷേ... :))
MINI.M.B said…
mathrubhumi vaayichu. ivide ethi. nerathe kandillalo ennu thonni.
Unknown said…
വീണ്ടും തുടങ്ങി അല്ലെ ................ :)
ajy said…
This comment has been removed by the author.
ajy said…
കൊള്ളാം നന്നായിട്ടുണ്ട്..ഒന്ന് മാഷ്‌ മറന്നു നിങ്ങളുടെ നേതാവിന് ഒരു കാര്യം കൂടി അറിയാം..വെളുക്കെ ചിരിക്കാന്‍,ആ മാണി ശവം അടക്കിനു വന്നാലും ചിരിക്കും..പുള്ളിയുടെ മസ്സില്‍ ഒക്കെ അയഞ്ഞു കിടക്കുവാ ചിരിച്ചു ചിരിച്ചു.. പിന്നെ താങ്കളുടെ അമ്മയെ സമ്മതിച്ചു കൊടുക്കണം.".പാവം അമ്മ. എനിയ്ക്ക് ഭ്രാന്താണെന്ന് കരുതുന്നു." വേറെ എന്ത് വിചാരിക്കണം ആ പാവം!!!
ajy said…
This comment has been removed by the author.
ajy said…
This comment has been removed by the author.
ajy said…
This comment has been removed by the author.
പോങ്ങുമൂടന്‍ രസകരമായി എഴുതിയിരിക്കുന്നു രസിച്ചു തന്നെ വായിച്ചു.

ഇവര്‍ നമ്മെ സേവിക്കാന്‍ വേണ്ടി പരക്കം പായുന്നതിന്റെ ഗുട്ടന്‍സ്‌ ദാ ഇവിടെ ഉണ്ട്‌
നമുക്ക് ഒരു കണിയാനെ കൊണ്ടുവന്നു പ്രശ്നം വെപ്പിക്കം..ഈ ഏമ്പക്കം ഒക്കെ എവിടെ പോണു എന്നറിയണ്ടേ..? വളരെ ഏറെ രെസകരം ആയി വിശപ്പിന്റെ വിളിയും,പൊതു പ്രവര്‍ത്തനത്തെയും അവതരിപ്പിച്ചു..
ഹരിയണ്ണാ ആ ഏമ്പക്കം ഒക്കെ ചേര്‍ത്തലക്ക് വണ്ടി കേറി ഈ പോസ്റ്റിന്‍റെ കൂടെ..... :)
African Mallu said…
എഴുത്തിന്റെ ശൈലി ശരിക്ക് അസൂയ ഉളവാക്കുന്നത്.പൊങ്ങു ഭായ് തുടര്‍ന്നും പ്രതീക്ഷിക്കുന്നു...
Unknown said…
"കറുത്തനിറത്തിലെ കടുകുമണികൾ ചട്ണിയ്ക്കു കളങ്കമായി കിടക്കുന്നു. "
ഭാഗ്യവാനെ - അതൊക്കെ ഒരു അഴകല്ലേ മാഷേ, വെറുതെ കൊതിപ്പികാതെ..
ഇവിടെ ദിവസം ദോശ ഊറ്റി എന്റെ ഭാര്യ എന്നെ കൊല്ലുന്നു...
പറഞ്ഞു മടുത്തു എന്താ ചെയ്ക, അവള്‍ക്കു ഇഡലി ഉണ്ടാക്കാന്‍ അറിയില്ല...
അടുത്ത നാള്‍ എന്ത് സംഭവിച്ചുവെന്നറിയാന്‍ (അ)ക്ഷമയോടെ കാത്തിരിക്കുന്നു.
GIRI said…
interesting.....
ഞാന്‍ വളരെ നാള്‍ കൂടി ഉഗ്രന്‍ ഒരേമ്പക്കം വിട്ടു
പോങ്ങുമ്മൂടന്റെ"പ്രതിബദ്ധതയോടുള്ള വിശപ്പ്. തിരിച്ചും!" വായിച്ചു കഴിഞ്ഞപ്പോള്‍.:)
മനസ്സിന് ചിരിക്കാന്‍ പാകത്തില്‍ ഒരു പോസ്റ്റ് ..

ഹോ!ന്റെ കര്‍ത്താവേ! ആ ഇഡ്ഡലി തീറ്റ!!
saju john said…
ഐ ലവ് യൂ.....
anju said…
ചോറിനെ നെടുകെ രണ്ടായി പകത്തു. പിന്നെ വലതു ഭാഗത്തെ പകുപ്പിനെ കുറുകെയുമൊന്നു പകുത്തു. ഒരു പകുപ്പിലേയ്ക്ക് മോരുകറി ഒഴിച്ചു. പൊരിച്ച മീനിന്റെ പള്ളയിൽ നിന്നും പറിച്ച മാംസവും ചീരക്കറിയും കൂട്ടി ഒരുരുള ഉരുട്ടി അച്ചാറിലൊന്നുമുക്കി വായിലാക്കി.
:)
IRISH AD said…
Ujwalamayirikkunnada... Innanu muzhuvan vayikkan kazhinjathu. Ottayirippil vayichu "Prathibadhathayodulla visappu. Thirichum." Fantastic! Nalla aakyanam... Nalla saili... Gripping style. Girish Chettan
Orikkal koodi Blogil Eee Blogil Kayari Irangi... Pazhaya ormakal!!

Nandi Suhruthe...

Looking forward to hear from you furhter..

GG Ulanad
This comment has been removed by the author.
anoop said…
ഇന്നലെ (08 .01 .2012 ) ജുവനൈദ് ന്റെ അനിയന്റെ കല്യാണത്തിന് ചെന്നപ്പോള്‍ പോങ്ങുമൂടനെ കണ്ടു . പരിചയപ്പെടാന്‍ സാധിച്ചില്ല . കഷ്ട്ടമായിപ്പോയി
രസകരം അന്നവിചാരം മുന്നവിചാീരം തന്നെ അഭിനന്ദനങ്ങള്‍
അര്‍പ്പ ബോധത്തോടെ ജോലിതീര്‍ത്ത നിര്‍വ്രി(vru എങ്ങനെ എഴുതണം?)തിയോടെ കിടക്ക വിട്ടെഴുന്നേറ്റതും,സാമ്രാജ്യത്തിന്റെ കോട്ടവാതില്‍ കടന്നതും,ഏമ്പക്കത്തിന്റെ നിര്‍വ്രിതി നേടിയതും എല്ലാം വായിച്ച് ,ഉറക്കെ പൊട്ടി,പൊട്ടിച്ചിരിക്കാനാ‍വാതെ ഞന്‍ വിഷമിച്ചു.അര്‍ദ്ധരാത്രിയിലെ നിശബ്ദതയില്‍ വാ പൊത്തി ചിരിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. ഇനി ഒരു ദിവസം ലീവ് എടുത്ത് പോങ്സിന്റെ ബ്ലോഗ്സ് വായിച്ച് ചിരിച്ച് ചിരിച്ച്...
വയറു നിറഞ്ഞു .... രസികന്‍ പോസ്റ്റ്‌ ...


find kerala vehicle
എന്റെ പൊന്നുചേട്ടാ,ചിരിച്ച്‌ ചിരിച്ച്‌ ഞാൻ പണ്ടാരടങ്ങി.എന്നാ എഴുത്താ ചേട്ടാ.???ആലോചിച്ചാലോചിച്ച്‌ ചിരി വരുന്നു.ഹും!!!!!

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ