Posts

Showing posts from June, 2009

മാനവീയം റോഡിൽ സൌന്ദര്യം വിൽക്കുന്നവർ.

ഈ തലക്കെട്ട് നിങ്ങളിൽ ചിലരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചേക്കും. ഇത് വഴിയരികിൽ നിന്ന് സൌന്ദര്യം വിൽക്കുന്നവരുടെയോ അല്ലെങ്കിൽ അവരിൽ നിന്ന് സൌന്ദര്യം വാങ്ങാൻ ഞാൻ ശ്രമിച്ചതിന്റെയോ കഥയല്ല. തലക്കെട്ടുകണ്ട് ആരെങ്കിലും ഇത്തിരി എരിവും കുളിരും പുളിയുമൊക്കെ ആഗ്രഹിച്ചുപോയിട്ടുണ്ടെങ്കിൽ അവരെ തെറ്റിദ്ധരിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു. തിരുവനന്തപുരത്തെ മനോഹരമായ മാനവീയം റോഡിൽ വച്ച് കഴിഞ്ഞദിവസം പരിചയപ്പെട്ട ചെറിയ രണ്ട് ആൺകുട്ടികൾ എനിക്കു നൽകിയ ചില അസ്വസ്ഥതകൾ മാത്രമാണ് ഞാനിവിടെ കുറിക്കുന്നത്. അനന്തപുരിയിലെ ഏറ്റവും മനോഹരമായ രണ്ടാമത്തെ വീഥിയാണ് മാനവീയം റോഡെന്നാണ് എന്റെ ധാരണ. ഒന്നാമത്തേത് തീർച്ചയായും വെള്ളയമ്പലം മുതൽ കവടിയാർ വരെയുള്ള രാജവീഥി തന്നെ. മാനവീയം റോഡിന്റെ ഒരറ്റത്ത് വയലാർ രാമവർമ്മയുടെയും മറ്റേയറ്റത്ത് ദേവരാജൻ മാസ്റ്ററിന്റെയും അർദ്ധകായ പ്രതിമകൾ. അല്ലെങ്കിൽ വയലാറിൽ നിന്ന് ദേവരാജൻ മാസ്റ്ററിലേയ്ക്കുള്ള അകലമാണ് മാനവീയം വീഥിയെന്നും യുക്തിയനുസരിച്ച് വിചാരിക്കാം. തിരക്കുകുറഞ്ഞ, വീതിയും വൃത്തിയും നിറയെ തണലുമുള്ള മാനവീയം വീഥിയിൽ, പലപ്പോഴും ഞങ്ങൾ സുഹൃത്തുക്കൾ വണ്ടി പാർക്കുചെയ്ത്, രാമേട്ടന്റെ തട്ടുകടയിൽ നിന

നായരുടെ കുര !

കഴിഞ്ഞ ദിവസം പെരുന്നയിലിരുന്നൊരു നായർ കോൺഗ്രസ്സിനെ നോക്കിയൊന്നു കുരച്ചു. കൊതിക്കെറുവിന്റെയും വിവരക്കേടിന്റെയും കുര. അഭിമാനബോധമുള്ള സകലനായന്മാരുടെയും ശിരസ്സുകുനിപ്പിച്ച കുര. ജനിച്ചിട്ടിതുവരെ സ്വന്തം ജാതിയെക്കുറിച്ചോർക്കേണ്ട കാര്യം അധികമൊന്നും വന്നിട്ടില്ല. എന്നാൽ ഇന്നലെ നായരായിപ്പോയതിൽ ഞാൻ ആദ്യമായി ലജ്ജിച്ചു തലകുനിച്ചു. അതുപോലെ എത്രയോ നായന്മാരുടെ തലകൾ കുനിഞ്ഞിരിക്കും. ഈ ദുർഗതി നായന്മാർക്കുവരുത്തിയത് പെരുന്നയിലെ നായർ നേതൃത്വം തന്നെ. വിശേഷിച്ച് ജി. സുകുമാരൻ നായർ എന്ന നായന്മാരുടെ അസിസ്റ്റന്റ് സെക്രട്ടറി. കേന്ദ്രമന്ത്രിസഭയിലേയ്ക്ക് കേരളത്തിൽ നിന്നും നായന്മാർക്ക് അർഹമായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലായെന്നതാണ് സുകുമാരൻ നായരെ കുരയ്ക്കാൻ പ്രേരിപ്പിച്ച ഘടകം. ലോക് സഭാ തിരഞ്ഞെടുപ്പിൽ സമദൂരസിദ്ധാന്തത്തിലുറച്ചു നിന്ന നായർ മഹാസഭയ്ക്ക് ധാർമ്മികമായി യോഗ്യതയുണ്ടോ ഇത്തരമൊരു ആവശ്യമുന്നയിക്കാൻ. സമദൂരമെന്നാൽ കോൺഗ്രസിനുള്ള പിന്തുണ എന്നല്ലല്ലോ. അല്ലെങ്കിൽ തന്നെ സമുദായപരിഗണനവച്ചാണോ മന്ത്രിസഭ രൂപീകരിക്കേണ്ടതും സ്ഥനാർഥികളെ നിശ്ചയിക്കേണ്ടതും? അങ്ങനെതന്നെയാണ് ഇപ്പോൾ അനുവർത്തിച്ചുവരുന്ന രീതി എന്നുമറന്നുകൊണ്ടല്

‘ജേർണി ടു ട്രിവാൻഡ്രം‘

സുരേട്ടനെ കാണ്മാനില്ല! രാത്രി പത്തരമണിയോടുകൂടി ബിജുവേട്ടനാണ് വിവരം വിളിച്ചറിയിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഒരു ഇന്റർവ്യൂവിനായി എറണാകുളത്തേയ്ക്ക് സുരേട്ടൻ പോയിരുന്നു. അവിടെ റെയിൽ‌വേ സ്റ്റേഷനടുത്തായി തന്നെ ഒരു റൂമെടുത്തു. വെള്ളിയാഴ്ചയാണ് ഇന്റർവ്യൂ. അത് പാസായി.ശനിയാഴ്ച മെഡിക്കൽ . ഉടുതുണിയില്ലാതെ ഡോക്ടറിന്റെ മുന്നിൽ നിന്നും ചുമച്ചപ്പോൾ ‘സംഗതി യഥാവിധി ചലിച്ചതിനാൽ‘ അതും പാസായി. ഇനി പത്ത് ദിവസത്തിനകം സൌദിയിലേയ്ക്ക് ‘സേഫ്റ്റി എഞ്ചിനീയറായി’ പറക്കാം. അന്ന് രാത്രി സൈഗാൾ, ഞാഞ്ഞു, പ്രകാശ് എന്നീ സ്നേഹിതരോടൊപ്പം ആഘോഷിച്ചു. ഇത്രയും കാര്യങ്ങൾ അന്നു രാവിലെ സുരേട്ടനെന്നെ വിളിച്ചറിയിച്ചിരുന്നു. കൂടാതെ രാവിലെ തന്നെ ട്രെയിൻ ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2 മണിക്കുള്ള ദില്ലി-തിരുവനന്തപുരം വണ്ടിയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് എത്തുന്നതാണെന്നും പറഞ്ഞു. വൈകിട്ട് ആറരയോടെതന്നെ ഞാൻ തിരുവനന്തപുരം റെയിൽ‌വേ സ്റ്റേഷനിലെത്തി കാത്തുനിന്നിരുന്നു. ട്രെയിനിലെ അവസാന ആളായി പോലും സുരേട്ടൻ എത്താതിരുന്നതിനാൽ ഞാൻ അദ്ദേഹത്തിന്റെ മൊബൈലിലേയ്ക്ക് പലപ്രാവശ്യം വിളിച്ചു. ബെല്ലടിക്കുന്നതല്ലാതെ ആളെടുക്കുന്നില്ല. പിന്നെ ഒരു

എതുപ്പ്

മുറ്റത്ത്, ഗെയിറ്റിനുസമീപത്തായി ബൈക്കിലിരിക്കുന്ന യുവാവ്. ബൈക്കിന്റെ പിന്നിലേയ്ക്ക് കയറുന്ന പ്രായമായ ഒരു സ്ത്രീ. ഗെയിറ്റിന്റെ ഒരു പാളി പാതി തുറന്നുപിടിച്ച് എളിയിൽ കൈക്കുഞ്ഞുമായി നിൽക്കുന്ന യുവതി. ഇത്രയും ഒരു നിശ്ചലചിത്രമായോ ചലച്ചിത്രമായോ സൌകര്യം പോലെ മനസ്സിൽ കാണുക. കണ്ടോ? നിങ്ങൾക്കവരെ മനസ്സിലായോ? ഇല്ലെങ്കിൽ ഞാൻ തന്നെ പറയാം. ബൈക്കിലിരിക്കുന്ന യുവാവ് ഞാനാണ്. ബൈക്കിനുപിന്നിലേയ്ക്ക് കയറുന്ന പ്രായമായ സ്ത്രീ എന്റെ അമ്മ. ഗെയിറ്റുതുറക്കുന്ന യുവതി എന്റെ ഭാര്യ. അവളുടെ കൈയ്യിൽ, സ്വാഭാവികമായും ഞങ്ങളുടെ കുഞ്ഞ്. എന്റെയും അമ്മയുടെയും യാത്ര ചിറ്റാറ്റിൻ‌കര വൈദ്യന്റെ അടുത്തേയ്ക്കാണ്. അമ്മയുടെ മുട്ടുവേദനയ്ക്ക് പരിഹാരം തേടാനുള്ള യാത്ര. അമ്മ എന്നാൽ അനന്തപുരിയിലെ അമ്മ. എനിക്കമ്മമാർ രണ്ടാണ്. എന്നെ പ്രസവിച്ച അമ്മ പാലായിൽ. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ ഒന്നിലേറെ അച്ഛന്മാർ ഉണ്ടാവുന്നതല്ലേ കുറവാവുകയുള്ളൂ. അമ്മമാർ എത്രയുണ്ടായാലും അതൊരു ഭാഗ്യമല്ലേ. അതെ.ഞാനൊരു ഭാഗ്യവാനാണ്. ഈ കഥ അല്ലെങ്കിൽ സംഭവം എന്റെ ഭാഗ്യത്തെക്കുറിച്ചോ കുടുംബപശ്ചാത്തലത്തെക്കുറിച്ചോ അല്ലാത്തതിനാൽ ഞാനീ ബോറൻ വിവരണം ഇവിടെ അവസാനിപ്പിക്കുന്നു. അമ്മ ബ

സ്വപ്നങ്ങളുടെ ഇഴകൾ വേർപെടുത്തുമ്പോൾ...

1 തീർത്തും പരിചിതമല്ലാത്ത ആ പ്രദേശത്തുകൂടി ഇരുളിനെ തുളച്ചിറങ്ങുന്ന മഴയിൽ കുതിർന്ന് അയാൾ നടന്നു. എവിടെനിന്നാണ് പുറപ്പെട്ടതെന്നോ എങ്ങോട്ടാണ് പോവേണ്ടതെന്നോ അറിയാത്ത യാത്ര. കാലുകൾ അയാളെ അനുസരിക്കാത്തവിധം മുന്നോട്ട് ചലിക്കുകയാണ്. മഴ കനക്കുന്നുണ്ട്. ശരീരം വല്ലാതെ തണുക്കുന്നു. നനഞ്ഞു കുതിർന്ന സിഗരറ്റുകൂട് പോക്കറ്റിൽ നിന്നെടുത്ത് അയാൾ ചുരുട്ടി എറിഞ്ഞു. ഒരു ഇടിമിന്നലിൽ തുറസ്സായ ഒരു പ്രദേശത്തുക്കൂടിയാണ് തന്നെ കാലുകൾ കൊണ്ടുപോവുന്നതെന്ന് അയാളറിഞ്ഞു. ഒരു വലിയ മരച്ചുവട്ടിലാണ് അയാളുടെ നടത്തമവസാനിച്ചത്. ഇലകൾ മഴയുടെ ശക്തിയെ കുറെയൊക്കെ കവർന്നു. കടവാവലായിരിക്കണം ശക്തമായ ചിറകടിയോടെ തന്നെ തൊട്ടുകടന്നുപോയത്. പെട്ടന്നാണ് കാലിൽ ആരോ സ്പർശിച്ചതായി അയാൾക്ക് തോന്നിയത്. ഞെട്ടലോടെ അയാൾ താഴേക്ക് നോക്കി. ഇളകിക്കിടക്കുന്ന മണ്ണിൽ നിന്ന് നാലുവിരലുകൾ മുളച്ചു നിൽക്കുന്നത് മിന്നലിന്റെ വെളിച്ചത്തിൽ കണ്ടു. അവ വെപ്രാളത്തോടെ ചലിക്കുന്നു. ഇളകിക്കിടക്കുന്ന മണ്ണിൽ നേർത്ത അനക്കം. വലിയൊരു അലർച്ചയോടെ അയാൾ ഓടാൻ ശ്രമിച്ചെങ്കിലും മണ്ണിൽ നിന്നുയർന്നു പൊങ്ങിയ കൈ അയാളുടെ കാലിനെ മുറകെ പിടിച്ചു. അയാൾ മുഖമടിച്ച് നിലത്തേയ്ക്ക് വീണു. ചുറ്റും

ഒളിമങ്ങിയ ആയിരം പൂർണ്ണചന്ദ്രന്മാർ.

അഭ്യർത്ഥന : രാഷ്ട്രീയ വിഷയങ്ങൾ താത്പര്യമില്ലാത്തവർ, അഴീക്കോട് മാഷിന്റെ കടുത്ത ആരാധകർ, ലാവ്‌ലിൻ എന്ന പദം കേട്ടാൽ അത് പറയുന്നവനെ അറിയാതെ അസഭ്യം പറഞ്ഞുപോവുന്നവർ, പാർട്ടി, പിണറായി, വി.എസ് എന്നൊക്കെ കേട്ടാൽ ഹാലിളകുന്നവർ,വിവരക്കേടുകൾ എഴുതിക്കാണുമ്പോൾ ഡിപ്രഷനിലേയ്ക്ക് നീങ്ങുന്ന ദുർബ്ബല ഹൃദയർ, കലിമൂക്കുമ്പോൾ അനോണിയായിവന്ന് അമ്മയ്ക്ക് വിളിച്ച് പോവുന്നവർ - ഇങ്ങനെയുള്ളവർ ഈ പോസ്റ്റ് വായിച്ച് സമയം പാഴാക്കുകയും എന്റെ മാതാപിതാക്കളെ ‘തുമ്മിക്കുകയും‘ ചെയ്യരുതേ. ഒളിമങ്ങിയ ആയിരം പൂർണ്ണചന്ദ്രന്മാർ ആയിരം പൂർണ്ണചന്ദ്രന്മാരെ കാണാനാവുക ഒരായുസ്സിന്റെ ഭാഗ്യമാണ്. എന്നാൽ ചില ‘ആയുഷ്മാന്മാരെ‘ ആയിരം തവണ കാണേണ്ടിവരുന്ന പൂർണ്ണചന്ദ്രന്മാരുടെ ഗതികേടിനെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ? ‘ക‌മ്യൂണിസ്റ്റ് പാർട്ടിയുടെ സുപ്പീരിയർ അഡ്വൈസറാണ് ഞാൻ‘ എന്ന് സ്വയം പ്രഖ്യാപിച്ച ശതാഭിഷിക്തനായ അതായത് ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ട ശ്രീ. സുകുമാർ അഴീക്കോടിനെ ആയിരം തവണ കാണേണ്ടിവന്ന പൂർണ്ണചന്ദ്രന്മാരുടെ പ്രഭ കെട്ടുപോയിരിക്കുമോ എന്ന ചിന്തക്ക് ഇപ്പോൾ പ്രസക്തിയുണ്ട്. താൻ പൂർണ്ണചന്ദ്രനെയല്ല ചന്ദ്രൻ തന്നെയാണ് കണ്ടതെന്നാണ് മാഷിന്റെ ഭാഷ്യം.!

ഒരിക്കൽക്കൂടി ബ്ലോഗനയിൽ.

Image
സ്നേഹിതരേ, ഇന്നലെ വൈകുന്നേരം ഓർക്കൂട്ട് വഴി ‘അനാഗതശ്മശ്രു ‘ എന്ന പേരിൽ ബ്ലോഗെഴുതുന്ന രാധാകൃഷ്ണൻ ചേട്ടനാണ് ബ്ലോഗനയി എന്റെ ഒരു പോസ്റ്റ് കൂടി വന്നിട്ടുണ്ടെന്ന വാർത്ത അറിയിക്കുന്നത്. രാത്രി തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പൊന്ന് വാങ്ങി സംഗതി ഉറപ്പുവരുത്തി. എല്ലാവരോടും എന്റെ സന്തോഷം ഞാൻ പങ്കുവയ്ക്കുന്നു. പോങ്ങുമ്മൂടന്റെ ‘മീശ ചിത്രം‘ വരച്ചുതന്ന പണിക്കരേട്ടനോട്( സുനിൽ പണിക്കർ) പ്രത്യേക നന്ദിയും അറിയിക്കുന്നു. എഴുതാനുള്ള കൊതിയും പക്വതയോടെ ഭാഷ കൈകാര്യം ചെയ്യാനുള്ള വിവേകവും കൂടുതലായി എന്റെ മനസ്സിൽ നിറഞ്ഞിരുന്നുവെങ്കിലെന്ന ആഗ്രഹത്തോടെ.... സ്നേഹപൂർവ്വം JPB പോങ്ങുമ്മൂടൻ :)

എന്തിനായിരുന്നു നീ ഭഗവാനേ!!!

Image
പ്രശാന്ത് മാമ്പുള്ളി എന്നുപേരായ ഒരു പുള്ളിക്കാരൻ സംവിധാനമെന്ന ധാരണയിൽ 17 മണിക്കൂർ ചെയ്തുകൂട്ടിയ ഒരു വിക്രിയയാണ് ‘ഭഗാവാൻ’ എന്ന മലായള സിനിമ. സിനിമയിറങ്ങി മൂന്നാമത്തെ ദിവസം തന്നെ ഞാൻ ഈ ചിത്രം കണ്ടിരുന്നുവെങ്കിലും ഇതിനെക്കുറിച്ചിതുവരെ കുറിക്കാതിരുന്നതിനു പിന്നിൽ ഒരു കാരണമുണ്ട്. എന്റെ അഭിപ്രായമറിഞ്ഞ് ആരെങ്കിലും ഈ ചിത്രം കാണണ്ടെന്നെങ്ങാനും തീരുമാനിച്ചുപോയാൽ അത് തീർച്ചയായും അവർക്കൊരു വലിയ നഷ്ടമായിരിക്കും എന്ന ചിന്ത തന്നെയായിരുന്നു അതിനു പിന്നിൽ. സിനിമയെ സ്നേഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം തന്നെയാണ് ഭഗവാൻ. കാരണം ഒരു സിനിമയ്ക്ക് എത്രമാത്രംവരെ നിലവാരത്തകർച്ച നേടാനാവുമെന്നും കുറഞ്ഞപക്ഷം ഒരു സിനിമ എങ്ങനെ ആവരുതെന്ന് മനസ്സിലാക്കാനുമൊക്കെ ഈ ചിത്രം ഉപകരിക്കും. ഒരുപക്ഷേ മോഹൻലാൽ എന്ന നടന്റെ വിശിഷ്യ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും മോശമായ ചിത്രം ‘ഭഗവാൻ‘ ആയിരിക്കും. ഇതിലും മോശമായി ഒരു ചിത്രം ചെയ്യാൻ ഇനി ആർക്കും കഴിയുമെന്ന് നമുക്ക് വിശ്വസിക്കാനുമാവില്ല. അത്രയേറെ അസഹനീയം. അത്രയേറെ ദാരുണം. പ്രശാന്ത് മാമ്പുള്ളിക്കാരനുമായി താരത‌മ്യം ചെയ്താൽ ശ്രീ. ബൈജു കൊട്ടാരക്കരയെ നമുക്ക് മലയാളത്തിന്റ

പൂക്കാൻ മറക്കുമോ നീർമാതളങ്ങൾ…

Image
മാധവിക്കുട്ടിയെ ഏതൊരു സാഹിത്യ പ്രേമിയെയും പോലെ എനിക്കും ഇഷ്ടമായിരുന്നു. ബഹുമാനവും ആരാധനയുമായിരുന്നു. മാധവിക്കുട്ടിയുടെ വേർപാട് കുടുംബാംഗങ്ങൾക്കുള്ള അതേ തീവ്രതയിൽ തന്നെ നമ്മെയും വേദനിപ്പിക്കുന്നു. ഇന്നത്തെ ദിവസം(2009, മെയ് 31) ചാനലുകൾ മുഴുവൻ ‘കമല സുരയ്യ‘ യുടെ വേർപാട് ‘ആഘോഷിച്ചു‘. നാളത്തെ പത്രങ്ങളും അത് തന്നെ ചെയ്യും. എന്നാൽ ജീവിതത്തിന്റെ അവസാന നാളുകളിൽ ആ സ്ത്രീയെ മലയാളികൾ മറന്നതായി നടിച്ചു. വെറുക്കുകയും വിമർശിക്കുകയും ചെയ്തു. സാംസ്കാരിക കേരളം സംസ്കാരശൂന്യമായാണോ അവരോട് പെരുമാറിയത്? അങ്ങനൊരു വേദന അവർക്കുള്ളതായാണ് പുനെയിലേയ്ക്ക് പോവും മുൻപേ ഒരു സ്വകാര്യചാനലിനു നൽകിയ അഭിമുഖത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്. ദുർഗന്ധത്തിൽ നിന്നകന്ന് അല്പം ശുദ്ധവായു ശ്വസിക്കാനായാണെത്രെ മാധവിക്കുട്ടി പുനെയിലേയ്ക്ക് പോവുന്നത്. കൊച്ചിയിലെ വായുവിൽ നിറഞ്ഞ ദുർഗന്ധമോ അതോ ചീഞ്ഞഴുകുന്ന സാംസ്കാരിക കേരളം വമിപ്പിക്കുന്ന ദുർഗന്ധമോ എന്ന് മാധവിക്കുട്ടിയുടെ മനസ്സിന് മാത്രമറിയാം. അത് പറയാൻ പക്ഷേ ഇനി അവരില്ല. മാധവിക്കുട്ടിയുടെ മതം മാറ്റമായിരുന്നു ഒരു വിഭാഗം ആൾക്കാരുടെ വിമർശനത്തിനും ശത്രുതക്കും പാത്രമാക്കിയത്. എന്നാൽ എന്തായിര