ഒരു പ്രണയം! ബഹുവിധം!!

പറയാനുള്ളതും അറിയാനുള്ളതും ഒന്നിനേക്കുറിച്ച് മാത്രമാവുന്നു. - പ്രണയത്തെക്കുറിച്ച്.
ഈ പുതുവത്സരം പിറന്നിട്ട് ഒരുപക്ഷേ ഞാനേറ്റവും അധികം ഉപയോഗിച്ച വാക്കും കൂട്ടുകാരുമായുള്ള സംസാരമധ്യേ ഏറ്റവുമധികം കേട്ട വാക്കും പ്രണയം എന്നതാവുന്നു.
എന്റെ ചിന്തകളുടെ ബഹുഭൂരിപക്ഷസമയം കവര്‍ന്നതും പ്രണയമാണ്. എന്റെ പ്രണയം കൊണ്ട് രക്ഷപ്രാപിച്ചവര്‍ തീര്‍ച്ചയായും ഒരു കൂട്ടര്‍ മാത്രമാണ്. എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ട വായനക്കാര്‍. കാരണം പ്രണയചിന്ത എഴുത്തിനോടുള്ള എന്റെ ആര്‍ത്തിയെ കുറെയൊക്കെ അടക്കി നിര്‍ത്തുന്നു. അങ്ങനെയെങ്കില്‍ , ആലോചിച്ചാല്‍ മലയാള ഭാഷയും വായനക്കാരോടൊപ്പം രക്ഷപെട്ടുവെന്നു കരുതാം.

ഞാന്‍ പ്രണയാതുരനാണെന്ന് നിങ്ങളോട് പറഞ്ഞുവല്ലോ. പക്ഷേ, ആരോടാണ് അല്ലെങ്കില്‍ എന്തിനോടാണ് എനിയ്ക്കു പ്രണയം എന്ന് തിരിച്ചറിയാനാവുന്നില്ല എന്നുകൂടി എനിയ്ക്ക് കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നു. എന്റെ ഓര്‍ക്കൂട്ടുകാര്‍ വിശ്വസിക്കുന്നത് ചിലപ്പോള്‍ ‘ലഹരി’യോടാവും എനിയ്ക്കു പ്രണയമെന്ന്. എന്തുകൊണ്ടെന്നാല്‍ ഓര്‍ക്കൂട്ടില്‍ ‘ലഹരി പ്രണയം മാത്രമാണല്ലോ?’ സത്യത്തില്‍ മദ്യത്തോട് എനിക്കത്ര പ്രണയമില്ലെന്നതാണ് സത്യം. അടുത്തറിയുന്ന പലരും നന്നായി മദ്യപിക്കുന്നവരും എന്നാല്‍ അക്കാര്യം പുറത്ത് പറയാതിരുന്നും തക്കം കിട്ടിയാല്‍ മദ്യത്തെ തള്ളിപ്പറഞ്ഞും മാന്യന്മാരാവുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എനിക്കത്തരക്കാരുടെ സ്വഭാവം തീരെ രുചിക്കാറില്ല. എന്തോ മോശപ്പെട്ട സംഗതിയാണ് മദ്യപാനം എന്ന ധാരണയാണ് ഇക്കൂട്ടര്‍ക്കുള്ളത്. എന്നിട്ടും അവര്‍ അത് സേവിക്കുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ ഒളി’സേവ’. തെറ്റാണെന്ന ധാരണ പുലര്‍ത്തിക്കൊണ്ട് അതേ കാര്യം ചെയ്യുന്നവനാണ് ഏറ്റവും വലിയ ക്രിമനല്‍.. അത്തരക്കാരോടുള്ള എന്റെ ഒരു പ്രതിഷേധമാണ് ശരാശരി കുടിയന്‍ മാത്രമായിരുന്നിട്ടും മുഴുക്കുടിയനാണെന്ന ധാരണ പരത്താനുള്ള എന്റെ ബോധപൂര്‍വ്വവും എന്നാല്‍ വിഡ്ഡിത്തം നിറഞ്ഞതുമായ ശ്രമം. ഞാന്‍ മദ്യത്തെ സേവിക്കുന്നുവെങ്കില്‍ അത് സ്നേഹത്തോടെ തന്നെയാണ്. എനിക്കെന്തെങ്കിലും നന്മയും നല്ല ശീലങ്ങളുമുണ്ടെങ്കില്‍ അതു പ്രകടിപ്പിക്കാന്‍ കാണിയ്ക്കുന്ന അതേ താല്പര്യത്തോടെ എന്റെ കുറവും ദു:ശ്ശീലങ്ങളും തുറന്നുപറയുവാനും ഞാന്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ പറയട്ടെ. മദ്യപാനം എനിക്കിഷ്ടപ്പെട്ട സംഗതിയെങ്കിലും എന്റെ പ്രണയം തീര്‍ച്ചയായും മദ്യത്തോടാവുന്നില്ല.

*****

പിന്നെ എന്തിനോട്, ആരോട് എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ജീവിതത്തോടോ? ഹേയ്, ഞാന്‍ ആവശ്യപ്പെടാതെ എനിക്കു ലഭിച്ചതാണ് എന്റെ ജീവിതം. സ്വന്തം പ്രയത്നത്താലല്ലാത്തെ സ്വന്തമാവുന്ന ഒന്നിനോടും ഒരു ശരാശരി മനുഷ്യന്‍ / മലയാളി നീതി പുലര്‍ത്തുന്നില്ല. എന്റെ അച്ഛനും അമ്മയും ഒരുമിച്ചു ചിലവഴിച്ച, ആസ്വദിച്ച നിമിഷങ്ങളുടെ അവശിഷ്ടമോ അനന്തരഫലമോ ആവുന്നു ഞാന്‍. അല്ലെങ്കില്‍ എന്റെ ജീവിതം. അതുകൊണ്ട് ജീവിതത്തോടും എനിക്കു പ്രണയമുണ്ടാവുന്നില്ല.

പിന്നെ എന്തിനോടാവും എനിക്കു പ്രണയം. ഒരു ബ്ലോഗറെന്ന നിലയില്‍, എഴുത്തിനോടോ എന്നു ചോദിയ്ക്കാം. അതുമല്ല. എഴുത്തിനോട് ലവലേശം എനിയ്ക്കു പ്രണയമില്ല. എഴുത്തുകാരനാവുക, ചിത്രകാരനാവുക അല്ലെങ്കിൽ ഗായകനാവുക എന്നൊക്കെ അഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ ഒരു ചിന്ത മാത്രം. ഇത്തരം മേഖലകളില്‍ പ്രാവീണ്യമുള്ളവരെയാണ് സ്ത്രീരത്നങ്ങള്‍ക്ക് ഇഷ്ടമാവുക എന്ന ധാരണ. അപ്പോള്‍ പ്രണയം സ്ത്രീയോടാണെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.!!

ഉവ്വ്. ഇപ്പോള്‍ നിങ്ങളില്‍ പലരുടെയും നെറ്റി ചുളിയുന്നത് ഞാന്‍ കാണുന്നു. പുച്ഛം മുഖത്ത് തളം കെട്ടുന്നതും സംശയം കൊണ്ട് ചിലരുടെയെങ്കിലും പുരികം വക്രിക്കുന്നതും ഞാന്‍ അറിയുന്നു. അതിനു കാരണം പോങ്ങുമ്മൂടന്‍ എന്ന ഹരി വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണല്ലോ. ഇനിയും ഇയാള്‍ക്ക് പ്രണയമോ എന്ന വിചാരമാവും.

യാഥാര്‍ത്ഥ്യമാണ്. പ്രണയ കമ്പോളത്തില്‍ അല്ലെങ്കില്‍ ‘സദാചാരത്തിന്റെ വെള്ളിയാഴ്ച ചന്തയില്‍‘ വിവാഹിതനായ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ പ്രണയം ഒരു മുടക്കാചരക്കായി മാറുന്നു. വിവാഹിതരില്‍ വിരിയുന്ന പ്രണയത്തിന് പാപത്തിന്റെ നിറവും അവിവേകത്തിന്റെ ഗന്ധവുമാണെന്നു പ്രചരിപ്പിച്ചത് ആരാണ്.

ഫിറമോണ്‍, സെറാടോണിന്‍, ഡോപമിന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് മനുഷ്യനെ പ്രണയിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് വായിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെയെങ്കില്‍ ഒരുവന്‍ വിവാഹിതനാവുന്ന ശുഭമുഹൂര്‍ത്തത്തില്‍ ഈ ഹോര്‍മോണുകളുടെ ഉല്പാദനം നിലച്ചുവെങ്കില്‍ മാത്രമേ അവനില്‍ പ്രണയം പിന്നീട് ഉണ്ടാവാതിരിക്കുന്നുള്ളു. അങ്ങനെ സംഭവിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരുവന്‍ വിവാഹിതനാവുമ്പോഴും പ്രണയമെന്ന മഹനീയാനുഭവം അവനെ വിട്ടൊഴിയുന്നില്ല. അപ്പോള്‍, അവനിലെ വിവേകം അവന്റെ പ്രണയത്തെ മൂടിവയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലെങ്കില്‍ തന്റെ ഭാര്യയിലേയ്ക്ക് ആ പ്രണയത്തെ ഒഴുക്കിവിട്ട് തന്റെ ഹൃദയഭാരം കുറയ്ക്കുന്നു. (തിരിച്ചും). എന്നേപ്പോലൊരു അവിവേകിയായ വിവാഹിതന്‍ അതിനൊന്നും മുതിരുന്നില്ല. പ്രണയത്തെ മൂടിവയ്ക്കുവാനോ, ഭാര്യയിലേയ്ക്ക് വഴിതിരിച്ചുവിട്ട് എന്റെ ഹൃദയഭാരം ലഘൂകരിയ്ക്കാനോ ഞാന്‍ ശ്രമിക്കുന്നില്ല. എന്റെ പ്രണയം എന്റെ പ്രണയിനിക്കുമാത്രമുള്ളതാണ്. എന്നു കരുതി ഭാര്യയോട് സ്നേഹമില്ലാത്ത കശ്മലനാണെന്ന ധാരണയും വേണ്ട.

ഞാന്‍ താലികെട്ടിയ, എന്റെ കുട്ടിയെ പ്രസവിച്ച, നിത്യജീവിത്തില്‍ എന്നെ സഹിക്കുന്ന , പരിഗണിക്കുന്ന, ബഹുമാനിക്കുന്ന, എന്നോട് കൂട്ടുകൂടുകയും എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്ന എന്റെ ഭാര്യയോട് സ്നേഹം മാത്രമല്ല ആദരവും എനിക്കുണ്ട്. എങ്കിലും നിര്‍ഭാഗ്യവശാല്‍ എനിക്കവളോട് പ്രണയം തോന്നുന്നില്ല. അത് എന്റെ കുറവും പരാജയവുമായിരിക്കാം. പക്ഷേ, അതാണ് സത്യം. അപ്രിയങ്ങളായ സത്യങ്ങള്‍ പറയേണ്ടതില്ലെന്നാണ്. എങ്കിലും മൂടിവച്ച് എന്റെ പ്രണയത്തെ ശ്വാസം മുട്ടിയ്ക്കാനും ഇരുട്ടിലാക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല.

*****

എന്നായിരിക്കും ഞാന്‍ ആദ്യമായി പ്രണയിച്ചിട്ടുണ്ടാവുക. തീര്‍ച്ചയായും അത് നഴ്സറി ക്ലാസ്സില്‍ വച്ചാവും. എന്റെ ആദ്യ കാമുകി ‘അപ്പോണി’യുമാവും. അപ്പോണി എന്നാല്‍ അല്‍ഫോണ്‍സ എന്ന ഗുണ്ടുമണിക്കുട്ടി. അക്കാലം എന്റെ നാവ് അവളെ ‘അപ്പോണി’ എന്നു വിളിക്കാനേ അനുവദിച്ചിരുന്നുള്ളു.

സമചതുരാകൃതിയിലുള്ള ക്ലാസ്സില്‍ മൂന്നു ചുവരുകളോടും ചേര്‍ത്തിട്ടിരിയ്ക്കുന്ന മഞ്ഞ കുഞ്ഞിക്കസേരകളിലൊന്നിലാണ് അവളിരിയ്ക്കുക.. അപ്പോണിയുടെ തൊട്ടടുത്ത് സീറ്റ് കിട്ടിയില്ലെങ്കില്‍ ഞാന്‍ ഉറക്കെ കരഞ്ഞിരുന്നു. അവളുടുടെ തുടുത്ത കൈകളിലും കവിളുകളിലും നുള്ളി നോവിച്ചിരുന്നതും ഞാന്‍ ഓര്‍ക്കുന്നു. നഴ്സറിക്കെട്ടിടത്തിന്റെ പിന്നിലെ പള്ളിപ്പറമ്പില്‍ അവള്‍ മൂത്രമൊഴിക്കാനിരിക്കുമ്പോള്‍ എന്റെ ചീര്‍ത്ത കവിള്‍ മണ്ണില്‍തൊടീച്ച് കൌതുകത്തോടെ അവളിരിക്കുന്നതും നോക്കി ഞാന്‍ കിടന്നതും അപ്പോള്‍ അവള്‍ കരഞ്ഞുകൊണ്ട് നിക്കര്‍ വലിച്ചിട്ടോടുമ്പോള്‍ കൂടെ പോയി അവളെക്കെട്ടിപ്പിടിച്ചു നിന്ന് ‘കരയാന്‍ കമ്പനി‘ കൊടുത്തതുമെല്ലാം പ്രണയം കൊണ്ടു തന്നെയായിരുന്നിരിക്കണം. അവളുടെ പിന്നാലെ നിഴലുപോലെ നടക്കാന്‍ കൊതിച്ചത് പ്രണയമല്ലാതെ മറ്റെന്താണ്? ഞാന്‍ ആ ഇഷ്ടത്തെ എന്റെ ആ‍ദ്യ പെണ്‍‌കൂട്ടിനെ പ്രണയമെന്ന് തന്നെ വിശേഷിപ്പിക്കുന്നു.

പിന്നെയും പ്രണയം തോന്നിയിരുന്നു പലരോടും. നാലാം ക്ലാസ്സുമുതല്‍ ഏഴാം ക്ലാസ്സുവരെ സ്മിത എസ്. കൈമളിനെ പ്രണയിച്ചു. നിര്‍ഭാഗ്യവശാല്‍ അവളതറിഞ്ഞില്ല. ഇപ്പോള്‍ അവളെ ഒരു സബ്ബ്. ഇന്‍സ്പെക്ടര്‍ വിവാഹം കഴിച്ചുവെന്നു കേട്ടു. അവര്‍ക്ക് രണ്ടു കുട്ടികള്‍.

എട്ടില്‍ സ്വപ്ന തോമസിനെ പ്രണയിച്ചു. റോഷന്‍ എന്ന കൂട്ടുകാരന്‍ എന്റെ കഴുത്തില്‍ കുറേനേരം അമര്‍ത്തിപ്പിടിച്ചപ്പോള്‍ അവളോടുള്ള പ്രണയം ശ്വാസം മുട്ടി മരിച്ചു. അവന്റെ കാമുകിയായിരുന്നെത്രെ അവള്‍. ആരറിഞ്ഞു അത്.

പിന്നെ ഫെബി എബ്രാഹമിനെ പ്രണയിച്ചു. മുടിഞ്ഞ ആത്മാര്‍ത്ഥതയോടെ, രാത്രി മുഴുവനെടുത്ത് എഴുതി തയ്യാറാക്കിയ പ്രണയലേഖനം അവള്‍ക്ക് കൈമാറുന്ന ശുഭമുഹൂര്‍ത്തത്തില്‍ ഒട്ടും അമാന്തം കൂടാതെ, ചില പുരാണ സിനിമകളില്‍ ദേവന്മാര്‍ പ്രത്യക്ഷപ്പെടും പോലെ (വിത്തൌട്ട് ബി.ജി മ്യൂസിക് ) ഹെഡ്മാസ്റ്റര്‍ മത്തായി സാര്‍ അവിടെ പ്രത്യക്ഷപ്പെടുകയും കത്ത് കൈക്കലാക്കുകയും ചെയ്തു. പിന്നെ ആദരപൂര്‍വ്വം എന്നെ അദ്ദേഹത്തിന്റെ റൂമിലേയ്ക്ക് ആനയിക്കുകയും അവിടെ വച്ച് ആ കത്ത് ഉറക്കെ വായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ വായിച്ചു. അനന്തരം അദ്ദേഹം മേശവലിപ്പില്‍ നിന്നും ചൂരലെടുത്ത് ചന്തിയ്ക്ക് സാമാന്യം ഭേദപ്പെട്ട നിലയില്‍ അഞ്ചാറ്‌ പൂശുതരികയും തദ്വാരാ നീറുന്ന ചന്തിയും കരിഞ്ഞ പ്രണയുവമായി ഞാന്‍ ക്ലാസ്സു പറ്റിയെന്നതും ചരിത്രം.

അവിടം കൊണ്ടും തോല്‍‌വി സമ്മതിക്കാന്‍ എന്നിലെ കാമുകന് കഴിഞ്ഞില്ല. അടുത്തതായി എന്റെ പ്രണയാക്രമണം തിരിഞ്ഞത് രമ്യ ജി. നായര്‍ക്ക് നേരേ ആയിരുന്നു. അമ്മയുടെ കൂട്ടുകാരിയുടെ മകള്‍. ഞാനന്ന് സെന്റ്. തോമസ് കോളേജില്‍ പ്രീഡിഗ്രിയ്ക്കെന്നു പറഞ്ഞു വീട്ടില്‍ നിന്നു പോവുന്ന കാലം. കൃഷ്ണനോ മജ്നുവോ അല്ലെങ്കില്‍ ഷാജഹാനോ ഈ ഞാന്‍ എന്ന് സ്വയം സംശയിച്ചിരുന്ന സമയം. എന്നാല്‍ ഒരു ഞായറാഴ്ച ദിവസം അവളുടെ 2 ചേട്ടന്മാരും കൊയ്ത്തുകഴിഞ്ഞ പാടത്തിലൂടെ ഒരു കാരണവുമില്ലാതെ ഓടുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കു മുന്നിലായി ഞാനും ഓടുന്നുണ്ട്. ആ ഓട്ടം കണ്ടാല്‍ ആരും വിചാരിക്കും അവര്‍ എന്നെ ഓടിക്കുകയാണെന്ന്. എന്തായാലും അതോടെ ഒന്നെനിക്കു മനസ്സിലായി. ഞാന്‍ കൃഷ്ണനും മജ്നുവും ഷാജഹാനുമൊന്നുമല്ല വെറും ഹരിയാണെന്ന്. ഓട്ടത്തിനിടെ എന്റെ താജ്മഹല്‍ അവര്‍ തകര്‍ത്തുകളഞ്ഞിരുന്നല്ലോ.

എന്റെ ആ ഓട്ടം അവസാനിച്ചത് തിരുവനന്തപുരത്താണ്.

കഴിഞ്ഞ ദിവസം നാട്ടില്‍ ചെന്നപ്പോള്‍ എന്റെ അമ്മാവന്‍ ഒരു കത്തെനിക്കു നല്‍കി. വര്‍ഷങ്ങള്‍ പഴക്കമുള്ള കത്ത്. രമ്യ എനിക്കയച്ച കത്ത്. ബുധനാഴ്ച പാലാ പള്ളിയില്‍ ഉച്ചയ്ക്ക് 1 മണിയ്ക്ക് ഞാന്‍ ചെല്ലണമെന്നായിരുന്നു ഉള്ളടക്കം. കൃത്യമായി ചെന്നു. ഞാനായിരുന്നില്ല. എന്റെ അച്ഛനും അമ്മാവനും. അവിടെ വച്ച് എന്റെ പ്രണയത്തിനു കാണിക്കാനുള്ള പച്ചക്കൊടി എന്റെ അമ്മാവനും അച്ഛനും അവളുടെ കൈയ്യില്‍ നിന്നും വാങ്ങി കത്തിച്ചു കരിങ്കൊടിയാക്കി.

ഇന്നവള്‍ മൂന്ന് കുട്ടികളുടെ അമ്മയാണ്. വിവാഹം കഴിഞ്ഞ് 4 വര്‍ഷം തികഞ്ഞപ്പോളെ 3 കുട്ടികള്‍!!. അല്ലെങ്കില്‍ അവള്‍ക്കറിയാവുന്ന പണി വെടിപ്പായി അവള്‍ ചെയ്യുന്നു എന്ന് ആശ്വസിക്കുന്നതാണ് ബുദ്ധി.

അന്ന്, അവള്‍ എനിക്കയച്ച കത്ത് പോസ്റ്റുമാന്‍ ജോസേട്ടന്‍ എന്റെ അമ്മാവനെ ഏല്‍പ്പിച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഞാനിന്നൊരു കാമുകന്‍ ആവുമായിരുന്നു.

തിരികെ തിരുവനന്തപുരത്തേയ്ക്ക് മടങ്ങാന്‍ കാറില്‍ കയറിയപ്പോള്‍ രശ്മി എന്റെ പോക്കറ്റില്‍ നിന്നും ആ കത്തെടുത്ത് അവളുടെ ബാഗില്‍ വച്ചു. പിന്നെ ചെറിയ ചിരിയോടെ പറഞ്ഞു. ‘ഈ കത്ത് ഇങ്ങനെ ഹൃദയത്തോട് ചേര്‍ന്നിരുന്നാല്‍ ചേട്ടന് ഡ്രൈവിങില്‍ ശ്രദ്ധ കിട്ടില്ലെന്ന്.’ - പിന്നെ, അവള്‍ സൂക്ഷിച്ചു കൊള്ളാമെന്നും, മകന്‍ വലുതാവുമ്പോള്‍ അവന് ഈ കത്ത് കാണിച്ചു കൊടുക്കാമെന്നും’.

ശരിയാണ്. അവനെ കാണിയ്ക്കണം.

പണ്ടുകാലത്തെ ടീച്ചര്‍ മാര്‍ ക്ലാസ്സില്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ‘വലുതാവുമ്പോള്‍ ആരാവണമെന്ന്?‘ ആറാം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ മേരി ടീച്ചര്‍ എന്നോടും ഇതേ ചോദ്യം ചോദിച്ചിരുന്നു. അന്ന്, ‘ വലുതാവുമ്പോള്‍ എനിക്കൊരു കാമുകന്‍’ ആവണം എന്നുത്തരം നല്‍കി അവളുടെ ഉണ്ടക്കണ്ണില്‍ നക്ഷത്രങ്ങള്‍ വിരിഞ്ഞോ എന്നറിയാന്‍ ഞാന്‍ സ്മിതയെ നോക്കി. എന്റെ വലതു ചെവി മേരി ടീച്ചറിന്റെ കൈകളിലായി. എന്റെ കണ്ണുകള്‍ നൂറായിരം നക്ഷത്രങ്ങള്‍.

എന്റെ മകനോടും അങ്ങനെ ഒരു ചോദ്യം അവന്റെ ടീച്ചര്‍ ചോദിക്കുമോ? ചോദിച്ചാല്‍ ‘എനിക്കൊരു നല്ല കാമുകന്‍’ ആവണമെന്ന് അവന്‍ പറയുമോ? ഇല്ലായിരിക്കും. മനസ്സില്‍ പ്രണയം നഷ്ടപ്പെടുന്ന തലമുറയാണിപ്പോള്‍. പ്രണയത്തേക്കാള്‍ പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവര്‍. ഹൃദയത്തേക്കാള്‍ തലച്ചോറിന് പ്രാധാന്യം കല്പിക്കുന്നവര്‍. അവരുടെ ചിന്തകള്‍ ജനിക്കുന്നത് തലച്ചോറിലാണ്. തലയില്‍ വിരിയുന്ന പ്രണയം ആസ്വാദനത്തിനും നേരമ്പോക്കിനും മാത്രമായി ചുരുങ്ങും. എങ്കിലും എന്റെ മകന്‍ ദൈവിക് നല്ലൊരു കാമുകന്‍ ആയിരുന്നെങ്കില്‍...

*****

പ്രണയമെന്നത് തീര്‍ത്തും സ്വകാര്യമായ ഒരുനുഭവം ആയിരിക്കെ എന്തിനാണ് ഞാനിത് പരസ്യമായി പറയുന്നതെന്ന് ആലോചിക്കുന്നുവോ? പ്രണയത്തെ ഞാന്‍ അത്രമേല്‍ പ്രണയിക്കുന്നു. ഞാനിന്നൊരു മകനാണ്, ഭര്‍ത്താവാണ്, ചേട്ടനാണ് , പലരുടെയും അനുജനാണ്, നേരിട്ടല്ലെങ്കിലും ഞാന്‍ അമ്മാവനും വലിയച്ഛനുമാണ്, അതിലെല്ലാമുപരി ഞാനിന്ന് ഒരുപാട് മിത്രങ്ങളുടെ സ്നേഹിതനാണ്. പക്ഷേ, ഞാന്‍ ഒരു കാമുകനല്ല. അതൊരു കുറവായി തന്നെ ഇന്നും ഞാന്‍ കാണുന്നു. തുറന്നുപറയാന്‍ ധൈര്യമില്ലാത്തതുകൊണ്ടു മാത്രമാണ് എനിക്കൊരു കാമുകനാവാന്‍ കഴിയാതെ പോയത്. ഭീരുവിന് കാമുകനാവാന്‍ യോഗ്യതയില്ല. ഇന്ന് എന്റെ പ്രണയം തുറന്നു പറയാന്‍ ധൈര്യം വന്നപ്പോള്‍ ആ പ്രണയത്തിന്റെ പ്രസക്തിയും മൂല്യവും നഷ്ടപ്പെട്ടിരിക്കുന്നു. വിവാഹിതനും അച്ഛനുമായി കഴിഞ്ഞിരിക്കുന്ന ഒരാളില്‍ വിരിയുന്ന പ്രണയത്തിന് നന്മയുടെ സൌരഭ്യം നല്‍കുവാന്‍ എത്ര വാക്കുകള്‍ പാഴാക്കിയാലും സാധിക്കുമോ? ഇല്ല. - ഇനി ഒന്നേ എനിക്കു ചെയ്യുവാനുള്ളു. പ്രണയത്തെ പ്രണയിക്കുക. അതെ പ്രണയത്തോടാണ് എനിയ്ക്കിപ്പോള്‍ പ്രണയം. (കിട്ടാത്ത മുന്തിരിങ്ങയ്ക്ക് വലിയ പുളിപ്പാണ് )

പ്രണയിക്കുകയും മനസ്സില്‍ പ്രണയം സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

--------

ഇനിയും ചില അരസികന്മാര്‍ ചോദിക്കാന്‍ സാധ്യതയുണ്ട്. ‘എന്നാപ്പിന്നെ കൂക്കേ, തനിക്ക് ആ പൊണ്ടാട്ടിയെ തന്നെ അങ്ങ് പ്രണയിച്ചാല്‍ പോരേന്ന് ‘ .

- സൌകര്യപ്പെടില്ല!!!

മേല്‍ശാന്തിക്കുള്ളത് മേല്‍ശാന്തിയ്ക്ക്, മാരാര്‍ക്കുള്ളത് മാരാര്‍ക്ക്. ഹല്ല പിന്നെ. :)

വിവാഹിതനായ ഒരു പുരുഷന്‍ അയാള്‍ പ്രണയിക്കുന്നത് തന്റെ ഭാര്യയെയാണെന്ന് പറഞ്ഞാല്‍ ആ മാതൃകാ ഭര്‍ത്താവിനെ മുള്ളുമുരിക്കില്‍ ബന്ധനസ്ഥനാക്കി പിന്‍‌ഭാഗത്ത് നായ്ങ്കരണപ്പൊടി തൂത്ത് ചാട്ടവാര്‍, വള്ളിച്ചൂരല്‍, തിരണ്ടിവാല്‍ ഇവയിലേതെങ്കിലുമുപയോഗിച്ച് നന്നായി ഭേദ്യം ചെയ്യണം. അത്രയ്ക്ക് ഹീനമായ കള്ളമല്ലേ ആ പുംഗന്‍ പറയുന്നത്. ഭാര്യയെ പ്രണയിക്കുമെന്ന്. അങ്ങനെ പറയാം. സമാധാനപരമായ കുടുംബജീവിതം ആഗ്രഹിക്കുന്ന ഒരു പുരുഷന്‍ അങ്ങനെ പറയുക തന്നെ ചെയ്യണം. പക്ഷേ...അത് സാധ്യമാവുമോ, സത്യമാവുമോ? അസാന്നിദ്ധ്യമാവില്ലെ ഒരു പ്രണയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്? ദാമ്പത്യജീവിതം സാധ്യമാക്കുന്ന നിത്യ സാന്നിദ്ധ്യം പ്രണയത്തെ തളര്‍ത്തുവാനല്ലേ കാരണമാവുന്നത്. ആര്‍ക്കറിയാം. പ്രണയം ഒരോരുത്തരുടെയും മനസ്സില്‍ ഓരോരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ബഹുജനം പലവിധം. ഒരു പ്രണയം ബഹുവിധം!! പ്രണയം ജയിക്കട്ടെ. ഞാനെന്റെ ലഹരിയിലേയ്ക്ക് മടങ്ങട്ടെ.

Comments

Pongummoodan said…
യാഥാര്‍ത്ഥ്യമാണ്. പ്രണയ കമ്പോളത്തില്‍ അല്ലെങ്കില്‍ ‘സദാചാരത്തിന്റെ വെള്ളിയാഴ്ച ചന്തയില്‍‘ വിവാഹിതനായ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ പ്രണയം ഒരു മുടക്കാചരക്കായി മാറുന്നു. വിവാഹിതരില്‍ വിരിയുന്ന പ്രണയത്തിന് പാപത്തിന്റെ നിറവും അവിവേകത്തിന്റെ ഗന്ധവുമാണെന്നു പ്രചരിപ്പിച്ചത് ആരാണ്.
തേങ്ങ പിടിച്ചോ ആദ്യം
((((((((( ട്ടോ ))))))))))))))))))
വിവാഹിതനായ ഒരു പുരുഷന്‍ അയാള്‍ പ്രണയിക്കുന്നത് തന്റെ ഭാര്യയെയാണെന്ന് പറഞ്ഞാല്‍ ആ മാതൃകാ ഭര്‍ത്താവിനെ മുള്ളുമുരിക്കില്‍ ബന്ധനസ്ഥനാക്കി പിന്‍‌ഭാഗത്ത് നായ്ങ്കരണപ്പൊടി തൂത്ത് ചാട്ടവാര്‍, വള്ളിച്ചൂരല്‍, തിരണ്ടിവാല്‍ ഇവയിലേതെങ്കിലുമുപയോഗിച്ച് നന്നായി ഭേദ്യം ചെയ്യണം.

അത് മാത്രം പോരാ ഹരിയേട്ടാ...അയാളെ വെടി വച്ച ശേഷം തല്ലിക്കൊല്ലണം!!

ഉഗ്രന്‍ പോസ്റ്റ്‌ ആശംസകള്‍
Irshad said…
സത്യം, സ്നേഹിക്കാന്‍ കഴിയുക എന്നതാണ് മുഖ്യം.

എന്നാല്‍, ആരെങ്കിലും കഴുത്തിനു പിടിച്ചിട്ടും ശ്വാസം മുട്ടി മരിക്കാത്ത പ്രണയങ്ങള്‍ ഒടുവില്‍ വിവാഹത്തില്‍ കലാശിക്കണമെന്ന സമൂഹത്തിന്റെ നിര്‍ബന്ധമാണ് പ്രശ്നം. അതുകൊണ്ട് പ്രണയമൊക്കെ ഉള്ളില്‍ കൊണ്ടു നടന്ന് ഒരു നാള്‍ ബ്ലോഗിലിട്ടു നിര്‍വൃതിയടയുകയേ നിവര്‍ത്തിയുള്ളൂ.

ഈ തുറന്നെഴുത്തിനു ആശംസകള്‍.
ടാ ചക്കരേ...

ഹിഹിഹിഹിഹിഹിഹിഹി..
This comment has been removed by the author.
Pyari said…
വാക്കുകളും, വീക്ഷണങ്ങളും മനോഹരം.

സ്വന്തം ഭാര്യയെ സ്നേഹിക്കുന്നു, ആരാധിക്കുന്നു എന്ന ആ വരികള്‍ കണ്ടപ്പോള്‍ ഒരു മന:ശാന്തി കിട്ടി. കാരണം ഞാനും ഒരു ഭാര്യയാണേ .. :)

ഒരു ചോദ്യം അവശേഷിക്കുന്നു:
എപ്പോഴും സംഭവിച്ചാല്‍ പ്രണയത്തിനു എന്ത് മനോഹാരിത യാണ് ഉള്ളത്?
Pongummoodan said…
കുറുപ്പേ : തന്റെ തേങ്ങയ്ക്ക് നന്ദി.
2010-ല്‍ ആദ്യമിട്ടപോസ്റ്റും ആദ്യം കിട്ടിയ തേങ്ങയും. ഐശ്വര്യമാവട്ടെ അല്ലേ? :)

രഘുനാഥന്‍: താങ്കളുടെ നല്ല വാക്കുകള്‍ക്ക് വളരെ സന്തോഷം. നന്ദി.

പഥികന്‍: കുറേ പ്രണയിച്ചു പഥികന്‍. ഒന്നും വിജയം കണ്ടില്ല. എന്നാല്‍ നാണമില്ലാതെ വീണ്ടും വീണ്ടും പ്രണയമുണ്ടാവുകയും ചെയ്യുന്നു മനസ്സില്‍. അഭിപ്രായത്തിന് നന്ദി സ്നേഹിതാ.

ഹരീഷ്: എടാ കോപ്പേ, നിന്റെ മറ്റേടത്തെ ചിരി എനിക്കു മനസ്സിലായി. മിണ്ടിപ്പോവരുത് ഒരക്ഷരം. :)

വിളിക്കാമെടാ.
This comment has been removed by the author.
Pongummoodan said…
പ്രിയപ്പെട്ട പ്രിയ,

ഈയിടെ അഭിനവ എം. കൃഷ്ണന്‍ നായരെന്ന് ഭാവിക്കുന്ന ശ്രീ. എം.കെ ഹരികുമാര്‍ ഒരു പ്രയോഗം നടത്തി. “പ്രണയത്തിനുപോലും മനസ്സിനെ ബോറടിപ്പിക്കാന്‍ കഴിയും. “ എന്ന്. അത് അദ്ദേഹത്തിന്റെ വീക്ഷണമോ അനുഭവമോ ആവാം. എനിക്കങ്ങനെ വിചാരമില്ല.

എപ്പോഴും സംഭവിച്ചാല്‍ പ്രണയത്തിനെന്ത് മനോഹാരിതയാണ് ഉള്ളതെന്നു ചോദിച്ചാല്‍ ഉത്തരമില്ല. പക്ഷേ, എന്റെ മനസ്സിലെ പ്രണയം വളരെ മനോഹരമായി എനിക്കു തോന്നുന്നു പ്രിയ. എന്താണ് കാരണമെന്ന് പറയാനാവുന്നില്ല. ചിലപ്പോള്‍ എന്റെ പ്രണയം സ്വീകരിക്കാനും ആസ്വദിക്കാനും എനിക്കൊരു കാമുകിയെ കിട്ടാതിരുന്നതുകൊണ്ടുള്ള ആര്‍ത്തിയാവാം അത്.

താങ്കളുടെ അഭിപ്രായത്തിനു നന്ദി. ഇനിയും കാണാം.
Pongummoodan said…
പ്രിയ hAnLLaLaTh; താങ്കളുടെ വാക്കുകള്‍ എന്നെ സന്തോഷിപ്പിക്കുന്നു. വളരെ നന്ദി. മേലില്‍ കൂടുതല്‍ ഗൌരവമായി എഴുത്തിനെ സമീപിക്കാന്‍ നോക്കും. എഴുത്തിനെ പ്രണയിക്കാനും.
saju john said…
പ്രിയപ്പെട്ട ഹരി......

പ്രേമത്തിനെപ്പറ്റി എന്തു ദോഷം പറയാമെങ്കിലും, പ്രേമിച്ച പെണ്ണിനെ വിവാഹം കഴിച്ച് ആദ്യരാത്രിയില്‍ കിട്ടിയവന്റെ സന്തോഷം നീ അറിഞ്ഞിട്ടില്ലല്ലോ...... പുന്നെല്ല് കണ്ട എലിയെപോലിരിക്കും. അല്ലെങ്കില്‍ നമ്മുടെ “അരുണ്‍”(കായംകുളം എക്സ്പ്രസ്സ്) ചിരിക്കുന്നത് പോലുണ്ടാവും.

ഞാന്‍ നന്നാവാന്‍ ശീലിച്ചതിനാല്‍ കൂടുതല്‍ ഒന്നും എഴുതുന്നില്ല, എന്നാലും പറയാം.

Man need love thru sex, woman need sex thru love.
saju john said…
This comment has been removed by the author.
Anonymous said…
കൊടു കൈ !! പോങ്ങാ തമ്പാനൂറ്‍ ചൈത്രത്തിലെ സര്‍ക്കാര്‍ ബാറില്‍ കയറ്റി രണ്ടു പെഗ്‌ വാങ്ങി തരാം, പ്രണയമൊരു തീനാളം അതു ഒരിക്കലും കെടുകയില്ല പിന്നെ കയ്യില്‍ കിട്ടിക്കഴിഞ്ഞാല്‍ ഒരു പെണ്ണിനോടും പ്രണയം തോന്നുകയില്ല കിട്ടാത്ത മുന്തിരിങ്ങ ആണു നമ്മുടെ പ്രണയാനുഭൂതികളെ ഉത്തേജിപ്പിക്കുന്നത്‌ , കയ്യില്‍ കിട്ടിയാല്‍ എല്ലാം ശഷ്കം ശുഷ്കം നല്ല ഒരു കത്തെഴുതിയാല്‍ പെണ്ണിനു പ്റണയം തളിരിടും എന്നു എനിക്കു തെറ്റി ധാരണ ഉണ്ടായിരുന്നു പക്ഷെ കാലം കടന്നപ്പോള്‍ മനസ്സിലാകുന്നു അധികം സാഹിത്യം ഇവറ്റക്കിഷ്ടമല്ല ധൈര്യം അല്‍പ്പം തറയായാലും ഉത്തേജിപ്പിക്കുന്ന കമണ്റ്റടി പ്റനയലേഖനാത്തെക്കള്‍ പൊറോട്ട മുട്ട ഒക്കെ ആണൂ ഇവറ്റകള്‍ക്കിഷ്ടം ഈ ബ്റഹ്മ സത്യം ആവശ്യമുള്ള സമയത്ത്‌ മനസ്സിലായില്ല എന്നതാണെണ്റ്റെ പരാജയം ഇനിയിപ്പോള്‍ പ്റേമ്മിക്കമെന്നല്ലാതെ ഇനിയുമൊരങ്കത്തിനു ബാല്യമില്ല പോങ്ങു അണിനിരത്തിയ പൊട്ടിപ്പൊളിഞ്ഞ പ്റണയ ലിസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്കും പല പല കഥ പാത്റങ്ങളെ സംഭവങ്ങളെ ഓറ്‍മ്മ വന്നു ഈ മൊബൈല്‍ വന്നു പ്റണയം എല്ലാം നശിപ്പിച്ചു , അവറ്‍ക്കെല്ലം ഓരോ വാലണ്റ്റൈന്‍സ്‌ ഡേ കാറ്‍ഡ്‌ അയച്ചാലോ എന്നു ചിന്തിക്കാന്‍ ഈ ലേഖനം പ്റേരിപ്പിച്ചു പക്ഷെ അവളുമാരുടെ വീട്ടീലെ മുത്തലിക്കുമാറ്‍ നമ്മളെ ഓടിച്ചിട്ടടിക്കുമോ? ഇപ്പോഴും മൂഡ്‌ തോന്നിയാല്‍ ഒരു നീണ്ട പ്റണയലേഖനം അയക്കാന്‍ ഞാന്‍ മടിക്കാറില്ല പക്ഷെ ആരും റെസ്‌ പോണ്ട്‌ ചെയ്യാറില്ല പ്റേമ പരാജയങ്ങള്‍ ഏറ്റു വാങ്ങി നൊമ്പരപ്പെടാന്‍ ചന്തുവിണ്റ്റെ ജീവിതം പിന്നെയും ബാക്കി
പോങ്ങൂ, ഗംഭീരം ഈ തുറന്നെഴുത്ത്.
സ്വന്തമായുണ്ടാക്കിയതല്ലെങ്കിലും അഛന്റേയും അമ്മയുടേയും ദാനമാണെങ്കിലും ഞാന്‍ പ്രണയിക്കുന്നു എന്റെ ജീവിതത്തെ.
ഏതെങ്കിലും പ്രണയം പൂവണിഞ്ഞിരുന്നെങ്കില്‍ അത് ഒന്നില്‍ ഒതുങ്ങിപ്പോകുമായിരുന്നോ പോങ്ങുമൂടാ.....


ഈ പറഞ്ഞപോലുള്ള ഇഷ്ടങ്ങള്‍ പലപ്പോഴും തോന്നിയവനാണെങ്കിലും ഇതാണോ പ്രണയം എന്ന് ഇപ്പോഴും അറിയില്ല.പിന്നെ അവിവാഹിതനായതിനാല്‍ ഭാര്യയോടുള്ള പ്രണയത്തെക്കുറിച്ചു പറയാനുമറിയില്ല.എന്നാലും ഒന്നറിയാം ഈ പോസ്റ്റ് വായിക്കാന്‍ ഒരു സുഖമുണ്ട്
പ്രേമവും കാമവും കൊതിയും ആശയും നിരാശയും മോഹവുമെല്ലാം ചേര്‍ത്തുള്ള സര്‍ പോങ്സ് കോക്ടെയ്ല്‍.. 'നട്ടപിരാന്ത വചനങ്ങള്‍' എല്ലാ ബ്ലോഗിലും കെട്ടിത്തൂക്കേണ്ടതാകുന്നൂ (എന്ന് എനിക്കഭിപ്രായമില്ല)
shams said…
"മനസ്സില്‍ പ്രണയം നഷ്ടപ്പെടുന്ന തലമുറയാണിപ്പോള്‍. പ്രണയത്തേക്കാള്‍ പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവര്‍. ഹൃദയത്തേക്കാള്‍ തലച്ചോറിന് പ്രാധാന്യം കല്പിക്കുന്നവര്‍".
പോങ്ങൂ.. സത്യം ഇപ്പോഴത്തെ തലമുറക്ക് പ്രണയം ജനിക്കുന്നത് തലച്ചോറിലാണെന്ന് തോന്നുന്നു.
Unknown said…
വളരെ നന്നായെഴുതി..ആശംസകൾ..
പിന്നെ ഹരിയേട്ടോ, വീട്ടീന്ന് ഉലക്ക,ചിരവ ഐറ്റംസ്‌ എടുത്ത്‌ മാറ്റിക്കോളൂ, അല്ലാ എന്തിനാ വെറുതെ ഡിസ്കെടുക്കണേ!! :)
ഹരിയേട്ടാ... പ്രണയം ആഗ്രഹിക്കുന്നവന്റെ വേദന മനസ്സിലാകും ...പക്ഷെ എല്ലാറ്റിനും മേലെ പ്രണയം ജീവനില്‍ കൊണ്ടുനടന്ന് ഒടുക്കം, പ്രണയിനിയാല്‍ ചതിക്കപ്പെടുന്ന കാമുകനെ ആരുകാണാന്‍??
പൊങ്ങന്‍‌,നാലുവര്‍‌ഷം പ്രേമിച്ചു(ഭ്രമിച്ചു)നടന്നിട്ട് കെട്ടിയവനാണു ഞാന്‍‌ .നാലുദിവസം കഴിഞ്ഞു മടുത്തവനും.പ്രണയത്തെ പറ്റി വളരെ സീരിയസ്സായി ചിന്തിക്കാനുള്ള കഴിവില്ലായ്മയാണ്,മനുഷ്യന്റെ വലിയ പരിമിതി.ഹാസ്യം കണക്കിനു ചേര്‍‌ത്തു വിളമ്പിയപ്പോള്‍‌ രുചി കുറഞ്ഞോന്നൊരു സംസയം.
Joji said…
hari chetta.. athimanoharam.. thankalude "aappi"kku shesham enikkettavum ishtappetta post aanithu.. ningaloru sambhavam thanne...
ഞാന്‍ മദ്യത്തെ സേവിക്കുന്നുവെങ്കില്‍ അത് സ്നേഹത്തോടെ തന്നെയാണ്. എനിക്കെന്തെങ്കിലും നന്മയും നല്ല ശീലങ്ങളുമുണ്ടെങ്കില്‍ അതു പ്രകടിപ്പിക്കാന്‍ കാണിയ്ക്കുന്ന അതേ താല്പര്യത്തോടെ എന്റെ കുറവും ദു:ശ്ശീലങ്ങളും തുറന്നുപറയുവാനും ഞാന്‍ ഇഷ്ടപ്പെടുന്നു.

അങ്ങനെ വേണം പോങ്ങു, അങ്ങനെത്തന്നെ വേണം.

നിര്‍ഭാഗ്യവശാല്‍ അവളതറിഞ്ഞില്ല. ഇപ്പോള്‍ അവളെ ഒരു സബ്ബ്. ഇന്‍സ്പെക്ടര്‍ വിവാഹം കഴിച്ചുവെന്നു കേട്ടു. അവര്‍ക്ക് രണ്ടു കുട്ടികള്‍. അങ്ങേരിത് വായിക്കാതിരിക്കട്ടെ.

അവിടെ വച്ച് എന്റെ പ്രണയത്തിനു കാണിക്കാനുള്ള പച്ചക്കൊടി എന്റെ അമ്മാവനും അച്ഛനും അവളുടെ കൈയ്യില്‍ നിന്നും വാങ്ങി കത്തിച്ചു കരിങ്കൊടിയാക്കി. അയ്യയ്യോ ആ അമ്മാവനെന്താ ഈ കാണിച്ചേ. ആരെങ്കിലും ആ കത്ത് കാണിക്കുവോ? ച്ഛെ. വിവരദോ...അല്ലേല്‍ വേണ്ട പോങ്ങൂന്‍റെ അമ്മാവനല്ലേ.


ഭീരുവിന് കാമുകനാവാന്‍ യോഗ്യതയില്ല. പല കാരണങ്ങളാലും ഭീരുവാവുന്നതാ നല്ലതെന്ന് കരുതുന്നു.

രസകരം പോങ്ങു ഈ പ്രണയക്കുതിപ്പുകള്‍ സോറി കുറിപ്പുകള്‍

ലാസ്റ്റ് പാരഗ്രാഫിലേ കാര്യം. അങ്ങനെ ഒരാളെങ്കിലും കാണില്ലേ. അനുഭവസ്ഥനല്ല, എന്നാലും ചോദിക്കുകയാണ് ഈ കൊച്ചനിയന്‍ . മറുപടി പ്രതീക്ഷിച്ച് കൊണ്ട്.
നട്ടപ്രാന്തേട്ടന്‍റെ ഇംഗ്ലീഷ് വരികള്‍ കലക്കി.

ചൈത്രം ബാറിനടുത്ത് സംഭവിച്ചതറിഞ്ഞില്ലേ, ഉഡുപ്പി ലോഡ്ജ് തകര്‍ന്നു വീണു :(
ഹരീ എനിക്ക് നിങ്ങളോട് യോജിപ്പില്ല. ജീവിതകാലത്തിന്റെ വിവിധ ഘട്ടങ്ങളില്‍ കണ്ട മുപ്പത്തി മുക്കോടി പെണ്ണുങ്ങളോട് തോന്നിയ പ്രേമം കൂടെ വന്ന പെണ്ണിനോട് മാത്രം തോന്നുന്നില്ല എന്നു പറയുന്നത് അവിവേകം മാത്രമല്ല അധിക പ്രസംഗവുമാണ്. എല്‍ കെ ജി യിലെ അല്ഫോന്സയില്‍ തുടങ്ങിയ പ്രേമജീവിതത്തില്‍ ഒരുപാട് മുഖങ്ങള്‍ മനസ്സിലൂടെ കയറിയിറങ്ങിയില്ലേ.. അപ്പോള്‍ കണ്ടിഷ്ടപ്പെട്ടു കൂടെ കൂട്ടിയ പെണ്ണിനോടും പ്രേമം തോന്നാം...
പിന്നെ ഈ പ്രണയം.. അതൊരു ഭ്രമം മാത്രമല്ലേ ഹരീ.. കൈയ്യില്‍ കിട്ടിക്കഴിയുമ്പോള്‍ കൌതുകം പോകുന്ന കളിപ്പാട്ടം പോലെയല്ലേ ഹരീ..
പ്രണയം അത്ര വല്യ സംഭവമാണെങ്കില്‍ പാലാപ്പള്ളി മുറ്റത്ത് ഹരിയെ കാണാതെ ആ പെണ്‍കുട്ടി അന്ന് തന്റെ പ്രേമം അവസാനിപ്പിക്കില്ലായിരുന്നു. അത്ര ശക്തിയുണ്ടായിരുന്നു അതിനെങ്കില്‍ ആ പ്രണയം പിന്നെയും ഹരിയെ തേടി വന്നേനെ. അത്രയ്ക്കൊന്നുമില്ല ഹരീ ഈ പ്രണയം. അതിനേക്കാളൊക്കെ എത്ര ശക്തിയുണ്ട് ജീവിതം പങ്ക്‍ വെയ്ക്കാന്‍ നമുക്കൊപ്പമെത്തുന്ന പെണ്‍കുട്ടിയുടെ സ്നേഹത്തിന്.. അതിനെ പ്രണയമായി തിരിച്ചു നല്കൂ കീറിപ്പോയ പഴം കടലാസുകള്‍ തേടിപ്പോകാതെ
പോങ്‌സ്,

ഒരു മാസം കാണാതിരുന്നപ്പോളേ എനിക്കു തോന്നി എന്തൊക്കെയോ ഗുലുമാലുകളില്‍ ചെന്നു ചാടി എന്നു..പോരാത്തതിനു “ഗൃഹാതുരത്വം” വിളിച്ചോതുന്ന ചില ഫോട്ടോകളും...

സാക്ഷാല്‍ എം.കൃഷ്ണന്‍ നായര്‍ സാറിനോട് ഒരു ചോദ്യം വന്നു: ആര്‍ട്ടിക്കിള്‍ എഴുതിക്കഴിഞ്ഞ ശേഷം വീണ്ടും വായിച്ചു നോക്കുമോ എന്ന്...

അദ്ദേഹത്തിന്റെ മറുപടി: ഇല്ലേയില്ല.സ്വന്തം ഭാര്യയെ ചുംബിക്കാന്‍ ആര്‍ക്കാണ് താല്‍‌പര്യം?

അതൊരു സനാതന സത്യം ആണെന്ന് തോന്നുന്നു,ആരും തുറന്നു പറഞ്ഞില്ലെങ്കിലും.പ്രണയവും അതു പോലെയാണോ?മുകളില്‍ രഞ്ജിത് പറഞ്ഞ പോലെ “കിട്ടിക്കഴിഞ്ഞാല്‍ ഭ്രമം നഷ്ടപ്പെടുന്നതു കൊണ്ടാകാം”

എന്തായാലും പോങ്‌സിന്റെ പ്രണയാതുരമായ പകലുകള്‍ക്കും നിലാവും വഴിഞ്ഞൊഴുകുന്ന രാത്രികളിലെ കാമുക ഹൃദയത്തിനും എന്റെ എല്ലാ ആശംസകളും...!

സ്നേഹിക്കുന്നത് തെറ്റാണോ? വെറുക്കുന്നതല്ലേ തെറ്റ്?
ന്റെ പൊങ്ങ്‌സേ...

അന്ന് ചെറായി ബ്ലോഗ് മീറ്റിനു്‌ പോകുന്ന വഴിക്ക് ഏതോ ഒരു പ്രണയത്തിന്റെ കാര്യം പറേന്നുണ്ടായിരുന്നല്ലോ ? ആ പ്രണയം ഈ പോസ്റ്റില്‍ ഏതാ ? അതോ അത് പറഞ്ഞിട്ടില്ലേ ഇവിടെ ? അങ്ങനാണെങ്കില്‍ ഞാന്‍ വിളിക്കാം . ഫോണില്‍ പറഞ്ഞാമ്മതി :) ഞാന്‍ ഡിസ്ട്രിക്‌റ്റ് വിട്ടു.
മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ കഴിയുന്ന ഈ ചങ്കൂറ്റം ഉണ്ടല്ലോ, അതിനു കൊട് കൈ.. ഒന്നല്ല രണ്ടു കൈ!

ഹരിയെട്ടന്റെ അത്രയും ഇല്ലങ്കിലും ഞാനും എന്റെ പോസ്റ്റുകളിലൂടെ എന്നെ തന്നെ തുറന്നു കാണിക്കാറുണ്ട്. മദ്യപാനവും പന്ജാര അടിയും ഒക്കെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടങ്കിലും അത് മറച്ചു വക്കാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. (അല്ല, മറച്ചു വക്കാന്‍ ശ്രമിച്ചാലും നടക്കില്ല എന്നതുകൊണ്ടായിരിക്കും:) )

പോസ്റ്റുകള്‍ തമ്മില്‍ ഇത്രയധികം ഗാപ്‌ ഇടരുതേ. തുടരെ തുടരെ സംഭവങ്ങള്‍ പോരട്ടെ
Anonymous said…
അഴലാലവ പറഞ്ഞീടുമന്യോന്യം നോക്കി:“നിഴലായിരുന്നെന്നോ?“

വസന്തകാലത്തിന്റെ ഇങ്ങേപ്പുറത്തുവന്നുനിന്ന് നോക്കുമ്പോൾ അങ്ങിനെയാൺ തോന്നുന്നത്.
Manoraj said…
മേല്‍ശാന്തിക്കുള്ളത് മേല്‍ശാന്തിയ്ക്ക്, മാരാര്‍ക്കുള്ളത് മാരാര്‍ക്ക്. ഹല്ല പിന്നെ. :)

all kerala vivahitha pranaya (kamuka)assosiation pravarthakar sindabad... secratary sthanam tharam.. prasident njan thanne..

off: lahari valiya pranayamallenn orkute kandappol thonnumayirunnu.. karanam thangal paranjathu thanne...
പ്രണയിച്ച പെണ്ണീനോടൊത്ത് ജീവിക്കാന്‍ സാധിച്ചവരേ.... നിങ്ങള്‍ക്ക് ലഭിച്ചതിന്‍റെ മൂല്യം നിങ്ങള്‍ക്കറിയില്ല.... നഷ്ടപ്പെടലുകള്‍ക്ക് മാത്രമേ അത് സാധിക്കുകയുള്ളൂ...

നന്നായി എഴുതിയിരിക്കുന്നു ഹരി..
Pongummoodan said…
പ്രിയപ്പെട്ട മൊട്ടേട്ടാ : ഇഷ്ടപ്പെട്ടു. :)
നന്നാവാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത അതിശയിപ്പിക്കുന്നു. മൊട്ടേട്ടന്‍ പക്കാ നല്ലവനല്ലേ, ഇനി എങ്ങോട്ട് നന്നാവാന്‍?!!! :)

ആരുഷിയുടെ ലോകം: ചിരിപ്പിച്ചു. നന്ദി :)

എഴുത്തുകാരി ചേച്ചി: നന്ദി. ജീവിതത്തെ പ്രണയിക്കുന്നുവെന്ന് കേട്ടത് എന്നെ സന്തോഷിപ്പിക്കുന്നു. അങ്ങനെയാണല്ലോ വേണ്ടതും.


പ്രിയ ജീവി: ഒരു പ്രണയം വിജയിച്ചിരുന്നുവെങ്കില്‍ സ്വാഭാവികമായും ചിലപ്പോള്‍ അതില്‍ ഒതുങ്ങി പോവുമായിരുന്നു. എന്റെ ഒരു സ്വഭാവം വച്ച്. അങ്ങനെ സംഭവിക്കാത്തത് നന്നായി. അതാവും പ്രണയത്തോട് ഇപ്പോഴും ഇത്ര കൊതി :)

നന്ദി

ആചാര്യന്‍: നന്ദി :)

ഷാംസ്: സന്തോഷം.

സുചന്ദ് : നീ പറഞ്ഞത് കാര്യമായി പരിഗണിക്കും. പൊട്ടിത്തെറി ഇന്നലെ രാത്രി തന്നെ തുടങ്ങി. എനിക്കിതു വരണം :)

മുള്ളൂക്കാരാ : എന്നെ ടെന്‍ഷനാക്കരുത്. അങ്ങനൊരു അവസ്ഥ ചിന്തിക്കാനേ ആവുന്നില്ല.

ചാര്‍വാകേട്ടാ: :) പ്രണയിച്ചു വിവാഹിതനാവാനുള്ള എന്റെ ആഗ്രഹം നടക്കാതെ പോയത് നന്നായി. ചിരി എന്റെ ടെന്‍ഷന്‍ കുറയ്ക്കാന്‍ തിരുകിയതാണ്. കുഴപ്പമായല്ലേ?

പ്രിയ ‘ജെ’ : വളരെ സന്തോഷം. നന്ദി.

ചെലക്കാണ്ട് പോടാ: അങ്ങനെ ഒന്നിലേറെ പേര്‍ കാണുമായിരിക്കും. അങ്ങനെ ഉണ്ടാവട്ടെ. അവര്‍ ഭാഗ്യവാന്മാര്‍. :)

രഞ്ജിത്തേട്ടാ: കെട്ടിയവളോട് സ്നേഹമില്ലെന്നല്ല ചേട്ടാ. ഇനി, അവളോട് പ്രണയം തോന്നാത്തതിന്റെ കാര്യവും ചേട്ടന്‍ പറഞ്ഞതു തന്നെയാവണം. കൈയ്യില്‍ കിട്ടിയതിനോടുണ്ടാവുന്ന ഭ്രമക്കുറവ്. അങ്ങനെയുമാവാം. ലഭിക്കാത്തതുകൊണ്ടാവാം പ്രണയത്തോടിത്ര കൂറെനിക്ക്.

അഭിപ്രായം അറിയിച്ചതില്‍ സന്തോഷം ചേട്ടാ. നന്ദി.

സുനിലേട്ടാ: നന്ദി. സന്തോഷം :)

നിരക്ഷരേട്ടാ: ഇതു നല്ല കൂത്ത് :). അന്ന് മീറ്റില്‍ പങ്കെടുത്ത ചില മര്യാദാരാമന്മാര്‍ എനിക്കു വന്ന ഒരു ഫോണ്‍ കോളിന്റെ പേരില്‍ എനിക്കെതിരെ പ്രണയാരോപണം നടത്തിയതല്ലേ? അക്കാര്യം ഇവിടെയിപ്പോള്‍ ചേട്ടന്‍ ദുരൂഹമായി പരാമര്‍ശിച്ചതിനു പിന്നില്‍ ഒരു ഹിഡന്‍ അജണ്ടയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ലക്ഷോപലക്ഷം വരുന്ന എന്റെ ആരാധികമാരുടെ മനസ്സു തളര്‍ത്താനും പതിനായിരക്കണക്കിനു വരുന്ന സഹയാത്രികമാരുടെ മനസ്സില്‍ തെറ്റിദ്ധാരണ പരത്താനുമുള്ള ഗൂഢലക്ഷ്യമല്ലേ ഈ ആരോപണത്തിനു പിന്നില്‍? ഇതിലൊന്നും എന്റെ പെണ്ണുങ്ങള്‍ വീഴില്ല ചേട്ടാ. പൂതി മനസ്സിലിരിയ്ക്കട്ടെ :)

അഭിപ്രായത്തിനു നന്ദി മനോജേട്ടാ. ഇപ്പോള്‍ നാട്ടിലുണ്ടോ?

പയ്യന്‍സ്: ഇനി ഗ്യാപ്പിനോടുള്ള എന്റെ കൊതി ഞാന്‍ അടക്കാം. നന്ദി കുട്ടാ :)

മധുസൂതനന്‍ പേരടി: മനസ്സിലായി :) നന്ദി.

മനോരാജ്: ‘ല’ഹരി യെക്കുറിച്ച്ക് മിണ്ടരുത് :) നന്ദി സ്നേഹിതാ.
Pongummoodan said…
പ്രിയ സാഗര്‍: നന്ദി. സന്തോഷം
ചേട്ടാ, പ്രണയത്തെ ഇത്ര മനോഹരമായി എഴുതിയത് കണ്ട് മനസ്സ് നിറഞ്ഞു.സത്യം പറഞ്ഞാ കുറേ പോസ്റ്റ് കൂടിയട്ടാ ചേട്ടന്‍റെ ഒരു പോസ്റ്റ് ഞാന്‍ ആസ്വദിച്ച് വായിച്ചത്.രണ്ടായിരത്തി പത്തിലെ ആദ്യ പോസ്റ്റ് വെടിക്കെട്ട്!!
:)
അപ്പോ മേല്‍ശാന്തിക്കുള്ളത്......??!
(രമ്യ ഭാഗ്യമില്ലാത്തവളായി പോയല്ലോ, അതോ ഭാഗ്യവതിയോ!!)
:)
പിന്നെ ഞാന്‍ എഴുതിയ കമന്‍റില്‍ ഇതിനു മുമ്പുള്ള പോസ്റ്റൊന്നും മോശമാണെന്നല്ല, ആ ഒരു പഴയ സുഖം എനിക്ക് ഫീല്‍ ചെയ്തില്ല.ഒരു പക്ഷേ എനിക്ക് ഇഷ്ടമില്ലാത്ത സബ്ജക്റ്റ് ആയതിനാലാവും, അല്ലേല്‍ ഇത് ഒരു പാട് ഇഷ്ടപ്പെട്ടതിനാലും ആവാം,തെറ്റിദ്ധരിക്കല്ലേ
:)
Sriletha Pillai said…
എന്താ മാഷേ, റാസ്‌പുട്ടിനാകാന്‍ ശ്രമിക്കയാണോ? ടിയാന്‍ വഴി നടക്കുമ്പോള്‍ പുരുഷന്മാര്‍ തങ്ങളുടെ വീടിന്റെ കതകടയ്‌ക്കുമായിരുന്നുവത്രേ ആ തരുണീമണികള്‍ ചാടിപ്പോയ്‌ക്കളയുമോ എന്നു പേടിച്ച്‌. റാ...റാ...റാസ്‌പുട്ടിന്‍ ,റഷ്യാസ്‌ ഗ്രേറ്ററ്‌# ലവ്‌ മെഷീന്‍.......പാട്ടു കേട്ടിട്ടില്ലേ മാഷേ...... അടക്കമില്ലാക്കിളി അടുപ്പില്‍ തത്തും എന്നൊരു പഴമൊഴിയുമുണ്ടേ.... സൂക്ഷിച്ചോ മാഷേ...:(
i should hv been the 2nd to comment on this article,however, i was not permitted to yesterday.
Unknown said…
Honesty ക്ക് ഒരു സല്യൂട്.

പ്രണയത്തിന്റെ ഒരു കഥയെന്താച്ചാല്‍ നമ്മള്‍ ഉദ്ദേശിക്കുന്ന ആളോടൊന്നും ആവില്ല അവസാനം തോന്നുന്നത്. പലരും നമ്മുടെ സങ്കല്പത്തിലെ പ്രണിയിനി/പ്രണയനന്‍ (എന്റെ വക ഒരു പുതിയ വാക്ക്) ഒക്കെ ആയി തോന്നി പ്രേമിക്കുമെങ്കിലും ശരിക്കുള്ള പ്രണയം - It Just Happens. അത് മോളില്‍ രഞ്ജിത് പറഞ്ഞ പോലെ കിട്ടിക്കഴിഞ്ഞാലും പോവില്ല.

പോങ്ങ്സിനു ഇപ്പോള്‍ ബെറ്റര് ഹാഫിനോട് പ്രണയമില്ലെന്ന് തോന്നുന്നുണ്ടാവും. പെട്ടെന്നൊരു ദിവസം you may realize that all these years you were actually waiting for her and you are actually loving her inside you.

അതെത്രയും പെട്ടെന്ന് തോന്നാന്‍ ആശംസകള്‍!

;)
പൊങ്ങ്‌സേ ഉഗ്രന്‍ എഴുത്ത്. ബട്ട് ജാഗ്രതൈ. പണ്ടേപോലെ പാടം ചാടിയോടാന്‍ നമ്മടെ ശരീരശാസ്ത്രം അനുവദിച്ചെന്ന് വരില്ല. പൊങ്ങുമ്മൂടന്‍ ഒരു പ്രണയ"പടം" ആയി മാറുന്നത് അങ്ങയുടെ ആരാധകര്‍ സഹിക്കില്ല
Pyari said…
This comment has been removed by the author.
പ്രണയം ഒരോരുത്തരുടെയും മനസ്സില്‍ ഓരോരോ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ബഹുജനം പലവിധം. ഒരു പ്രണയം ബഹുവിധം!! പ്രണയം ജയിക്കട്ടെ.

great!!!!!!!!!!!!
kj siju said…
നല്ല പോസ്റ്റ്‌. വിവാഹത്തില്‍ പത്തു പൊരുത്തം എന്ന് പറയാറില്ലേ.. മിക്കവാറും പത്തില്‍
പത്തും ആര്‍ക്കും കിട്ടില്ല. അപ്പൊ പിന്നെ ബാക്കിയായ മൂന്നോ നാലോ തേടി നടന്നല്ലേ പറ്റൂ.
to become the complete man..!!
പ്രണയിക്കുകയും മനസ്സില്‍ പ്രണയം സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

അടൂര്‍ഭാസിയുടെ ഒരു കഥാപ്രസംഗം പണ്ട് കേട്ടിട്ടുണ്ട്. ആദ്ദേഹം പ്രേമത്തേപ്പറ്റി ഇങ്ങനെ പാടി.

പ്രേമമെന്നാലെന്ത്
മനുഷന്‍ പിരി വെട്ടി കറങ്ങണ
പിരാന്ത് പിരാന്ത്
പുതിയൊരു പെണ്ണുവന്ന് പുരുഷന്റെ മുന്നില്‍ നിന്ന്
പുരികം കൊണ്ടൊരു മാന്ത്
അവളുടെ പുറകിലവന്‍ പിന്നെ റോന്ത്..

പിന്നെ ആരാ പാടിയത്... സിനിമയില്‍
പ്രണയത്തേ പറ്റി...

പ്രണയസരോവരതീരം
പണ്ടൊരു പ്രദോഷസന്ധ്യാനേരം...

ശരീരം കൊണ്ട് അകന്നും ഹൃദയം കൊണ്ട് അടുത്തുമിരിയ്ക്കുന്ന പ്രണയിനിയെ ഓര്‍മിപ്പിച്ചതിനു നന്ദി ... അവള്‍ ദേ ഇപ്പോള്‍ ഈ കമന്റു വായിച്ച് എന്റെ ഇടതുകവിളില്‍ ഒരു ഉമ്മ തന്നിട്ട് പോയേ ഉള്ളു...

ഡിയര്‍ പോങ്ങൂ..
ഒരു മാസം ഒരു പോസ്റ്റേ ഒള്ളേല്‍ ഇങ്ങോട്ടു വരണോന്ന് ഒന്നൂടെ ആലോചിയ്ക്കണം

എന്നും ഇവിടെ വന്നുമേയുന്ന ഒരു കഠിനഹൃദയന്‍
സജി said…
This comment has been removed by the author.
kj siju said…
നല്ല പോസ്റ്റ്‌. വിവാഹത്തില്‍ പത്തു പൊരുത്തം എന്ന് പറയാറില്ലേ.. മിക്കവാറും പത്തില്‍
പത്തും ആര്‍ക്കും കിട്ടില്ല. അപ്പൊ പിന്നെ ബാക്കിയായ മൂന്നോ നാലോ തേടി നടന്നല്ലേ പറ്റൂ.
to become the complete man..!!
നന്ദന said…
സ്വന്തം ഭാര്യയേ പ്രണയിക്കൻ കഴിയില്ല എന്ന് പറയുന്നതിൽ സത്യങ്ങളുണ്ടാകാം
പക്ഷെ! ഭാര്യക്ക് അതുപോലുള്ള പ്രണയം സൂക്ഷിക്കൻ കഴിഞ്ഞാൽ ഒരു പൊങ്ങുമൂടനും പ്രണയിക്കാതിരിക്കാ‍ൻ കഴിയില്ല!!വീണ്ടും ഒരു പക്ഷെ! ഏത് ഭാര്യക്ക് കഴിയും അങ്ങിനെ പ്രണയിക്കാൻ പ്രത്യേകിച്ച് മക്കളുണ്ടാവുമ്പോൽ?
വിവാഹിതനായ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ പ്രണയം ഒരു മുടക്കാചരക്കായി മാറുന്നു.
അങ്ങനെ പറയരുത് എത്രയോ ഭാര്യകളും ഭർത്താക്കളൂം അന്യരെ പ്രനയിക്കുന്നു.
jayanEvoor said…
പ്രണയം വെളിപ്പടുത്താൻ ഒരിക്കലും കഴിഞ്ഞിട്ടില്ലാത്ത ഒരു ഭീരുവായിരുന്നു ഞാൻ. ഇപ്പോഴും അങ്ങനെ തന്നെ!

എങ്കിലും പ്രണയം പകരുന്ന അനുഭൂതി അവാച്യമാണ്...

പ്രണയത്തെ ഞാനും പ്രണയിക്കുന്നു!
Unknown said…
പണ്ടത്തെ പ്രണയങ്ങളൊക്കെ പരാചയപ്പെട്ടത്‌ കൊണ്ടായിരിക്കാം ഇങ്ങനെ ഗ്രിഹാതുരത്വതോടെ പ്രണയത്തെപ്പറ്റി എഴുതുന്നത്‌. അല്ലെങ്കിലും സഫല പ്രണയത്തിനു മധുരമില്ലല്ലോ, നഷ്ടപ്രണയങ്ങള്‍ അയവിറക്കാന്‍ എന്നും മധുരതരം.
പ്രനയത്തിന്റെ ദശാവതാരങ്ങളോ അതോ പ്രണയനൊമ്പരങ്ങളുടെ ദശോർമകളോ?
Anonymous said…
പ്രണയത്തെ പ്രണയിക്കുന്ന ഈ എനിക്ക് എവിടെയോ ഇരിത്തിരി കൊണ്ടു ട്ടൊ ഈ പോസ്റ്റ്..... കാരണം ഞാന്‍ ഇപ്പോളും ഒരു ബാച്ചിലര്‍ ആണല്ലോ... ഇപ്പൊ ഇരിത്തിരി പേടിയും, കല്യാണമേ, കല്യാണം..
പ്രണയത്തിന്റെ സത്യാവസ്ഥകൾ...ഉഗ്രനായിരിക്കുന്നു ഹരി.


പ്രണയമതെന്നോടാദ്യം പങ്കുവെച്ച്ചതെന്നമ്മ ,
അണ്ണനും ,കൊച്ചനിയത്തികുട്ടിക്കും വേണ്ടിയായി .
പ്രണയിച്ചുയമ്മ അടുക്കള രാഷ്ട്രീയമച്ച്ചന്‍ ;
പണത്തെ സ്നേഹിച്ചുയമ്മാവര്‍;ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചീക്കളികൂട്ടുകാരി കളികള്‍ മാത്രം !
പ്രാണനായി സിനിമപെങ്ങള്‍ക്ക് ;ചേട്ടന്‍ ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണനും ,
പണിക്കാരിക്കുപോലുമീയിഷ്ടം ശേഷം കൂലിയില്‍ .....

പ്രണയമെന്‍കുപ്പായത്തോടും ,ബൈക്കിനോടും മാത്രം
പ്രണയിച്ച കൂട്ടുകാരികെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ
പണം ഞാന്‍ കൊടുക്കുമ്പോള്‍ ആബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവള്ഭാര്യ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും ,
പ്രണയം മകള്‍ക്കുചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിക്ചതുമകന്‍ കമ്പ്യൂട്ടര്‍ കളികള്‍ മാത്രം !
പ്രണയം തേടിഞാന്‍ അലയുന്നു കാലമിത്രയും ....?
മാഷേ ഇതുകൊള്ളാം....ഒള്ളകാര്യം പറയാമല്ലോ, സഫലമായില്ലെങ്കിലും ഒരിക്കെലെങ്കിലും പ്രേമിക്കണം എന്ന അഭിപ്രായക്കാരനാണു ഞാന്‍......അതൊരു ഒന്നൊന്നര അനുഭവമാണു....അനുഭവച്ചുതന്നെ അറിയണം.... സസ്നേഹം
സുഖമുള്ള ഓര്‍മ്മകള്‍

“വിവാഹിതരില്‍ വിരിയുന്ന പ്രണയത്തിന് പാപത്തിന്റെ നിറവും അവിവേകത്തിന്റെ ഗന്ധവുമാണെന്നു പ്രചരിപ്പിച്ചത് ആരാണ്“. ചോദ്യം ഉണ്ണിത്താന്റെയാണല്ലൊ!
ഹോ എന്‍റെ അണ്ണാ !!!!!!!!!!!!!!!!!!!!!!!!!!

ഭയങ്കരന്‍ എഴുത്തായി പോയി !!!!!!!!!!!!!!!!!!!!!!!!! എഴുതി തകര്‍ത്ത് കളഞ്ഞു . ആദ്യം ചെറിയ ബോറിംഗ് ആയിരുന്നു . അത് കഴിഞ്ഞങ്ങോട്ടു പൊളിച്ചടുക്കി .
ഹും ......... ഒത്തിരി കാലത്തിനു ശേഷമാണ് . ഒരു പോസ്റ്റ്‌ വായിച്ചതില്‍ സംതൃപ്തി തോന്നിയത് . ഈ സിക്സ് അടിക്കാന്‍ വേണ്ടിയാണോ , കഴിഞ്ഞ ഒന്ന് രണ്ടു മാസമായി അണ്ണന്‍ " പമ്മിയത്".
എടുത്തെഴുതാന്‍ പോയാല്‍ ഓരോ വരിയും എടുത്തെഴുതേണ്ടി വരും.
പ്രണയ കമ്പോളത്തില്‍ അല്ലെങ്കില്‍ ‘സദാചാരത്തിന്റെ വെള്ളിയാഴ്ച ചന്തയില്‍‘ വിവാഹിതനായ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ പ്രണയം ഒരു മുടക്കാചരക്കായി മാറുന്നു. വിവാഹിതരില്‍ വിരിയുന്ന പ്രണയത്തിന് പാപത്തിന്റെ നിറവും അവിവേകത്തിന്റെ ഗന്ധവുമാണെന്നു പ്രചരിപ്പിച്ചത് ആരാണ്.
അണ്ണാ ഇത് കഴിഞ്ഞു അങ്ങോട്ട്‌ മുഴുവന്‍ വെടിക്കെട്ട്‌ തന്നെ യാണ് . എടുത്തെഴുതാന്‍ നോക്കിയിട്ട് പറ്റുന്നില്ല . പോസ്റ്റ്‌ മുഴുവന്‍ കോപ്പി ചെയ്യേണ്ടി വരുന്നു .

അണ്ണാ റിയലി ഗ്രേറ്റ്‌ വര്‍ക്ക്‌ .

എനിക്കൊത്തിരി ഇഷ്ടപ്പെട്ടു . കാരണം നിങ്ങളെ പോലെ തന്നെ മീനച്ചിലാറിന്റെ തീരത്ത്‌ ഇത് പോലെ തന്നെ ജീവിച്ച ഒരാളാണ് ഞാന്‍ . പലപ്പോഴും ഇത് ഞാന്‍ തന്നെ യല്ലേ എന്നെനിക്കു തോന്നിപ്പോയി .

ഞാനും പ്രണയിക്കുന്നു , എന്‍റെ ഗ്രാമത്തെയും , ആ പുഴയും ,കൊയ്ത്തു കഴിഞ്ഞ പാടവും അവളെയും ...... അങ്ങനെ എനിക്ക് നഷ്ടപെടുന്ന എല്ലാത്തിനേയും.......
"ജീവിതത്തിന്‍ കുത്തൊഴുക്കില്‍ പെട്ടു സ്നേഹബന്ധങ്ങള്‍ പോയി മറയുംപോളും

സ്നേഹത്തിന്‍റെ ഒരിറ്റു നാമ്പുകള്‍ തന്നു ജീവിതത്തിലേക്ക് എന്നെ കയ്യ് പിടിച്ചുയര്‍ത്തിയ വെള്ളരിപ്രാവേ.

നിനക്കായ്‌ ഞാന്‍ എന്‍റെ ഹൃദയ കവാടം തുറന്നിടുന്നു... നിന്‍റെ വരവിനായി കാത്തിരിക്കുന്നു"

പലോപ്പോളായി ഞാന്‍ എഴുതിയ ( എനിക്കുവേണ്ടിയും അല്ലാതെയും ) ഒരു സ്നേഹ കത്തിലെ ശകലം ആണിത്.. ആ എന്നിട്ടും ഞാന്‍ ഇപ്പോളും ഒറ്റയാന്‍. പ്രണയം ഇങ്ങനെയും ആവാം ,,,, ആര്‍ക്കോ വേണ്ടി എന്തിനോ വേണ്ടി ,,,,, എന്തിനോക്കയോ വേണ്ടി,,,,,

അയ്യോ ഞാന്‍ ഒരു നിരാശ കാമുകന്‍ ഒന്നും അല്ലെ ചുമ്മാ പറഞ്ഞതാ!!!
ആദ്യം കമന്റാൻ തോന്നിയില്ല. താങ്കൾ സുഹൃത്തായതുകൊണ്ട് ചിലകാര്യങ്ങൾ പറയാതെവയ്യെന്നു തോന്നി. ജാതകപ്പൊരുത്തവും, സാമൂഹികനിലവാരവും ,മറ്റനുകൂലഘടങ്ങളും നോക്കി കല്യാണം കഴിപ്പിച്ചുവിട്ടാൽ ആ ആളെമാത്രമേ മനസ്സിൽകൊണ്ടുനടക്കാവൂ എന്നൊരു (ആരൊക്കെയോ ഉണ്ടാക്കിയെടുത്ത)നിയമം ഉണ്ടെന്നുകരുതി അതുപാലിക്കാനാവില്ല ആർക്കും. കുട്ടികളുടെ മാതാവ്/പിതാവ് എന്ന സ്നേഹവും ബഹുമാനവും ഉണ്ടെങ്കിലും പ്രണയം ഉണ്ടാവില്ല. എന്നുകരുതി ഭാര്യയെ പ്രണയിക്കുന്ന ആണുങ്ങളില്ലെന്നു പറയാതെ. പലരുടേയും പ്രണയം ദിവസവും കണ്ട് കണ്ട് മടുത്തുപോകുന്നതാവും. നിത്യം പ്രണയിക്കുന്ന ദമ്പതികൾ ഇല്ലെന്നാണെങ്കിൽ രഞ്ജിത് വിശ്വം പറയുന്നതാവണം ശരി. അതുതന്നെയാകും പ്രണയത്തിന്റെ സ്വഭാവവും.

പിന്നെ ബന്ധങ്ങളിൽ സദാചാരക്കറ പുരട്ടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി. സന്ദർഭവശാൽ കള്ളന്മാരും കൊലപാതകികളുമായിത്തീരുന്നവരോട് നമുക്ക് സഹതാപമുണ്ട്. എന്നുകരുതി അത്തരം ചെയ്തികൾക്കെതിരെ നിയമങ്ങളില്ലെങ്കിൽ, അതിലേർപ്പെടുന്നവരോട് സമൂഹത്തിന് ദാർഷ്ട്യമില്ലെങ്കിൽ നമ്മുടെയൊക്കെ ഗതിയെന്താവും. കയ്യൂക്കുള്ളവൻ കാര്യക്കാരനായ സമൂഹത്തിൽ കഴിയേണ്ടിവരും. മനസ്സാക്ഷിയേയൊ ദൈവത്തെയോ ഭയന്നല്ല നാമാരും പലപ്പോഴും കുറ്റവാളികളാവാത്തത്. സമൂഹത്തെയും നിയമത്തേയും ഭയന്നുതന്നെയാണ്. ആ “കപടധാർമ്മികത” പക്ഷേ ഉണ്ടാക്കുന്ന നന്മയെ അവഗണിക്കാനാവുമോ?
വെറുതേ ഒരുപ്രണയം മതിയെങ്കിൽ പോങ്ങ്സിനു വഴിയേ പോണ ആരേങ്കിലും പ്രണയിച്ചൂടേ? അതുപറ്റാതെ കാമുകിയില്ലെന്ന് പോങ്ങ്സ് സങ്കടപ്പെടുമ്പോൾ പോങ്ങ്സെന്ന വ്യക്തിയെ തിരിച്ചുപ്രണയിക്കുകയും, പോങ്ങ്സിന് പ്രണയം തുറന്നുകാണിക്കാനും പറ്റിയ പ്രണയിനി. ഒടുവിൽ പ്രണയിച്ചുപ്രണയിച്ചെന്താവും…ഒന്നിനുമല്ലാതെ പ്രണയിക്കുന്നു എന്നതൊരു കാപട്യമല്ലെങ്കിൽ കൊള്ളാം..പക്ഷേ പലബന്ധത്തിലും അവസാനം കാണപ്പെടുന്നത് അതൊന്നുമല്ല. എന്നിട്ടാപ്രണയങ്ങൾ കൽ‌പ്പാന്തകാലത്തോളം നിലനിൽക്കുമോ? ഇല്ല. ക്ഷണികമായുണ്ടാകുന്ന ഇത്തരം ബന്ധങ്ങളുടേ ആകെയുണ്ടാകുന്ന നേട്ടം ഇടയിൽ പെട്ടുപോകുന്ന കുറേകുട്ടികളുടെ തകർച്ചമാത്രമാണ്. ഒരിക്കൽ ഒരുഫാമിലി കൌൺസിലിംഗ് സെന്ററുമായി ബന്ധപ്പെട്ട് പ്രവർത്തിക്കേണ്ടിവന്നപ്പോൾ അടുത്തറിയാനായിട്ടുണ്ട് ആ കുഞ്ഞുങ്ങളുടേ മനസ്സ്. പോങ്ങ്സ് പറഞ്ഞപോലെ നന്നായാൽ മറ്റുള്ളവർക്കു കൊള്ളാം ഇല്ലെങ്കിൽ അവനവനുകൊള്ളാം. ആ സ്ഥിതിക്ക് എന്താണുവേണ്ടതെന്ന് ആലോചിക്കുക എന്നേ പറയാനുള്ളൂ.

പ്രണയത്തെ ചട്ടക്കൂടിലൊതുക്കാനാവില്ല..അതുമനസ്സിൽ നിറഞ്ഞുപതഞ്ഞ്കൊണ്ടിരിക്കും. കാരണം സത്യത്തിൽ പ്രണയിക്കുന്നത് കാമുകനെയോ കാമുകിയേയോ അല്ലല്ലോ..നമ്മളെത്തന്നെയല്ലേ…നമ്മുടെസങ്കല്പങ്ങളോടു ചേർന്നുനിൽക്കുന്നവരെയല്ലേ….പോങ്ങ്സിനു പോങ്ങ്സിനോടു പ്രണയമുള്ളതുകൊണ്ടാണ് ജീവിതത്തോട് പ്രണയമുള്ളതുകൊണ്ടാണ് ആ ജീവിതത്തിലെ നിമിഷങ്ങളിൽ സൌന്ദര്യം നിറക്കണമെന്നുള്ളതുകൊണ്ടാണ് എതിർവർഗ്ഗത്തെ പ്രണയിക്കാനാവുന്നത്. ജീവിതത്തോട് പ്രണയമില്ലെന്നുഭാവിക്കുന്നത് കാപട്യമല്ലേ? അതുകൊണ്ട് പ്രണയം സൂക്ഷിക്കുക. എന്നിട്ട് സ്വയം നന്നാവണോ മറ്റുള്ളവരെ നന്നാക്കണോ എന്ന് തീരുമാനിക്കുക.
ഈ പോസ്റ്റിലെ വസ്തുതകൾ നിരത്തിസമർത്ഥിക്കുന്നത് ഒരമ്മയോ ഭാര്യയോ മകളോ സഹോദരിയോ ആണെങ്കിൽ “വാഹ് വാഹ് “ വിളികളോടെ എത്രപേർ അനുകൂലിക്കും? ഈ ഹോർമോൺ ഒക്കെ എല്ലാവർക്കുമുണ്ടാകാമല്ലോ.

ഭാര്യയെ പ്രണയിക്കുന്നില്ലെന്ന സ്വതന്ത്ര പ്രഖ്യാപനം കൊള്ളാം. ബോൾഡ്. ഹരിയെ സ്നേഹിക്കുന്ന ,ബഹുമാനിക്കുന്ന കുഞ്ഞിനെ നൊന്തുപ്രസവിച്ച് അവനെ വളർത്തുന്ന സ്ത്രീക്ക് പരസ്യമായി കൊടുത്ത സമ്മാനം.ഇവിടെ പലർക്കും നേരിട്ടോ അല്ലാതെയോ അവരെ അറിയാം. ഈയൊരുപ്രസ്താവന ഹരി പരസ്യമായി നടത്തിയെന്നറിഞ്ഞാൽ അവർക്കുണ്ടാകുന്ന അപമാനം, വേദന എത്രയായിരിക്കുമെന്ന് ഒരുസ്ത്രീയായ എനിക്കറിയാം. ഇനിഅവരിതു ഒരിക്കലും വായിക്കില്ലെന്നാണെങ്കിൽ അല്ലെങ്കിൽ ഇതൊരുതമാശയായിട്ടേ കാണൂ എന്ന മനസ്സുള്ളവരാണെങ്കിൽകൂടെ പരസ്യമായി അവരോടിത് വേണ്ടായിരുന്നു എന്നേ ഒരുസ്ത്രീയായ എനിക്കു പറയാനാകൂ.
നാലാളോട് ഹരിയെ ബഹുമാനമാണ്, പക്ഷേ നാളിന്നുവരെ പ്രണയിക്കാനായില്ലെന്ന് രശ്മി വെട്ടിത്തുറന്ന് പറഞ്ഞാൽ ഹരിയ്ക്കത് താങ്ങാനാവുമോ?എത്ര പുരോഗമനവാദിയായാലും ആവില്ല ഹരി.ഇതെല്ലാം എഴുതിയിട്ടാൽ ഞാനടക്കമുള്ളവർക്ക് വായിക്കാനൊരു രസമാണ്. പക്ഷേ ഒരുതെറ്റും ചെയ്യാത്തവരെ വേദനിപ്പിക്കാതിരുന്നൂടേ? അല്ലെങ്കിൽ കാൽ‌വിൻ പറഞ്ഞതോന്നലുണ്ടാകുന്ന അന്ന് കൊടുക്കേണ്ടിവരുന്ന വില വലുതാകും.
ആഗ്നേയ കണ്ണ് തുറപ്പിച്ചു......
haari said…
പോങ്ങുവിന്റെ പ്രണയം തുളുമ്പുന്ന ആ മനസ്സ് കാണാന്‍ കഴിവില്ലാതെ പോയല്ലോ
പാലായിലെ പെണ്‍കുട്ടികള്‍ക്ക് !!! പോങ്ങു ഇനിയും പൂര്‍വ്വാധികം ശക്തിയോടെ
പ്രണയിച്ചു കൊണ്ടേയിരിക്കുക ആ മനസ്സ് എന്നെങ്കിലും
തിരിച്ചറിയപ്പെടാതെ പോകില്ല....
( കൂടുതല്‍ ശക്തിയില്‍ ഓടുവാനുള്ള കഴിവും ഈശ്വരന്‍ നല്‍കട്ടെ..പണ്ടത്തെ
പോലയല്ല നാട്ടുകാരും പ്രശ്നമാണ് )

ഈ തുറന്നെഴുത്ത് ഗംഭീരം. ആശസകള്‍ ......
Pongummoodan said…
ആഗ്നേയ എന്ന എന്റെ പ്രിയപ്പെട്ട സ്നേഹിതേ,

ഭാര്യയെ പ്രണയിക്കുന്ന ആണുങ്ങളില്ല എന്നു സ്ഥാപിക്കാനായുള്ള ശ്രമമായിരുന്നില്ല ഈ പോസ്റ്റ്. സന്ദർഭവശാൽ അങ്ങനൊരു പ്രയോഗം നടത്തി പോയെന്ന് മാത്രം. പിന്നെ, അധികം തയ്യാറെടുപ്പോ പഠനമോ നടത്തി എഴുതിയ ഒരു കുറിപ്പും ആയിരുന്നില്ല ഇത്. എങ്കിലും ആഗ്നേയ ഇതിനെ ഗൌരവത്തോടെ തന്നെ സമീപിച്ചതിൽ സന്തോഷം. രഞ്ജിത്തേട്ടൻ പറഞ്ഞ കാര്യത്തോട് എനിക്കും വിയോജിപ്പില്ല. ഞാൻ പറഞ്ഞ പ്രണയവും ആഗ്നേയ കേട്ട പ്രണയവും രണ്ടും രണ്ടായെന്നുവരാം. ഞാൻ എന്റെ മനസ്സിലുള്ള ചില പ്രണയ ചിന്തകൾ കാര്യമായ അടുക്കും ചിട്ടയും കൂടാതെ ഇവിടെ എഴുതുകയാണ് ചെയ്തത്.

ആഗ്നേയ, എന്റെ ഭാര്യ രശ്മി ഈ പോസ്റ്റ് വായിക്കുകയുണ്ടായി. ഞാൻ അവളെ പരസ്യമായി നിന്ദിക്കുക എന്ന ഉദ്ദേശത്തോടെയല്ല ആ പരാമർശം നടത്തിയതെന്ന് അവൾ മനസ്സിലാക്കുകയും ചെയ്തു. എന്റെ ഇത്തരം വട്ടുകളെ അവൾ സഹിഷ്ണുതയോടെ തന്നെയാണ് സമീപിക്കാറ്‌. അങ്ങനെ നോക്കിയാൽ എനിക്കവളോട് പ്രണയം തോന്നേണ്ടതാണ്. :) ശരി, ഇപ്പോൾ തോന്നുകതന്നെ ചെയ്യുന്നു ആഗ്നേയ. അവളെക്കുറിച്ച് ആഗ്നേയ ചിന്തിച്ചത് താങ്കളും ഒരു സ്ത്രീ ആയതുകൊണ്ടാണെന്ന് പറഞ്ഞു. നന്ദി ആഗ്നേയ. സ്ത്രീകളെ ഞാൻ ബഹുമാനിക്കുന്നു. എന്റെ എഴുത്തും ഞാൻ എന്ന വ്യക്തിയും തമ്മിൽ ഒരുപാട് അകലം ഉണ്ട്. നമ്മൾ സുഹൃത്തുക്കളാണെങ്കിലും ആഗ്നേയ എന്നെ നേരിൽ പരിചയപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ് ഒരുപക്ഷേ എന്നെ മനസ്സിലാവാതെ പോവുന്നത്.
എന്റെ വാമഭാഗത്തിന് ഒരു പ്രണയമുണ്ടായാൽ തീർച്ചയായും ഞാൻ ആ പ്രണയത്തെയും അവളെയും മാനിക്കുക തന്നെ ചെയ്യും. ഒരു പ്രണയമുണ്ടാവുക എന്നതിനർത്ഥം ഒരു ജാരൻ ഉണ്ടാവുക എന്നല്ലല്ലോ. ഞാൻ പറഞ്ഞ കാര്യങ്ങൾ എന്റെ ഭാര്യയ്ക്കും ബാധകം തന്നെയാണ്. :) ഉറക്കം വരുന്നു ആഗ്നേയ. ബാക്കി സംസാരം പിന്നീട്.

ആത്മാർത്ഥമായ താങ്കളുടെ അഭിപ്രായത്തിന് ഒരിക്കൽ കൂടി നന്ദി.
Unknown said…
1 Corinthians 13

If I speak in the tongues of men and of angels, but have not love, I am only a resounding gong or a clanging cymbal. If I have the gift of prophecy and can fathom all mysteries and all knowledge, and if I have a faith that can move mountains, but have not love, I am nothing. If I give all I possess to the poor, and surrender my body to the flames, but have not love, I gain nothing.

Love is patient, love is kind. It does not envy, it does not boast, it is not proud. It is not rude, it is not self-seeking, it is not easily angered, it keeps no record of wrongs. Love does not delight in evil, but rejoices with the truth. It always protects, always trusts, always hopes, always perseveres.

Love never fails. But where there are prophecies, they will cease; where there are tongues, they will be stilled; where there is knowledge, it will pass away. For we know in part and we prophesy in part, but when perfection comes, the imperfect disappears. When I was a child, I thought like a child, I reasoned like a child. When I became a man, I put childish ways behind me. Now we see but a poor reflection as in a mirror; then we shall see face to face. Now I know in part; then I shall know fully, even as I am fully known.

Ane now these three remain: faith, hope and love. But the greatest of these is love.

ഞാന്‍ ഫിറ്റല്ലല്ലോ ആഗ്നേയാ പിന്നെന്താ എനിക്ക് കരച്ചിലു വരുന്നേ? ;)
ശ്രീമതി ആഗ്നേയയുടെ വീക്ഷണം മാനിയ്ക്കുന്നു.
എന്നാൽ കുറിച്ചിട്ട വാക്കുകളിലൂടെ ഞാൻ മനസിലാക്കിയ പോങ്ങൂമ്മൂടന്റെ പോസ്റ്റുമായി അതു പൊരുത്തപ്പെടുന്നില്ല. “മനസ്സില്‍ പ്രണയം നഷ്ടപ്പെടുന്ന തലമുറയാണിപ്പോള്‍. പ്രണയത്തേക്കാള്‍ പ്രായോഗികതയ്ക്ക് പ്രാധാന്യം കൊടുക്കുന്നുവര്‍. ഹൃദയത്തേക്കാള്‍ തലച്ചോറിന് പ്രാധാന്യം കല്പിക്കുന്നവര്‍. അവരുടെ ചിന്തകള്‍ ജനിക്കുന്നത് തലച്ചോറിലാണ്. തലയില്‍ വിരിയുന്ന പ്രണയം ആസ്വാദനത്തിനും നേരമ്പോക്കിനും മാത്രമായി ചുരുങ്ങും“.
ശ്രീമതി ആഗ്നേയ എഴുതിയതു വായിക്കുമ്പോൾ പ്രണയം ശരീരവും ശരീരവും തമ്മിലോ എന്നു തോന്നിപ്പോവുന്നു. വായിച്ച എന്റെ കുറവെങ്കിൽ ക്ഷമിയ്ക്കുക. ആരോഗ്യകരമായ ആശയസംവാദം പുതിയ നല്ല പോസ്റ്റുകൾക്ക് വഴിമരുന്നാകട്ടെ...കൊച്ചിൻ ഹനീഫയുടെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട് നിർത്തട്ടെ...
ഹരി മാഷെ ,

ഒരു വല്ലാത്ത എഴുത്ത് ആയി പോയി ഇത് , രാജാവ്‌ നഗ്നന്‍ ആണ് എന്ന് വിളിച്ചു പറയാന്‍ ഉള്ള ചങ്കുറപ്പ് , നമിച്ചു പ്രഭോ നമിച്ചു ... പിന്നെ ഹരി മാഷിനെ പോലെ ഒരാള്‍ക്ക് പ്രണയം നഷ്ട്ടപെട്ടു എങ്കില്‍ അത് ഒരു വല്ലാത്ത നഷ്ട്ടം തന്നെ ആയി പോയി കാരണം , മാഷിന്റെ പോലെ നിഷ്കളങ്കം ആയ ഒരു മനസുള്ള ആള്‍ക്ക് അത് കിട്ടാന്‍ എല്ലാ അര്‍ഹതയും ഉണ്ട് ... ഇനിയും അതിനു ഒരു അവസരം വരട്ടെ എന്ന് ആശംസിക്കുന്നു ഹിഹിഹി , മഹിള മണികളെ ആര്‍ക്കേലും ഹരി മാഷിനെ പ്രേമിക്കാന്‍ തോന്നുണ്ട് എങ്കില്‍ നിങ്ങള്ക്ക് കിട്ടവുനന്തില്‍ വെച്ച് ഒരു നല്ല പ്രണയം ആവും അത് ഹിഹിഹി ... ഇതറിഞ്ഞു ചേച്ചി ഇനി ഞാന്‍ വിളിക്കുമ്പോ പോകണ്ട എന്ന് വല്ലോം പറയുവോ മാഷെ ഹിഹിഹി ഇല്ല അതിനു ചാന്‍സ് കുറവാ ... അപ്പൊ ഇടക്ക് ഉള്ള ഇ മുങ്ങല്‍ ഒന്ന് നിര്‍ത്തണം എന്നിട്ട് വെടികെട്ടുപോലെ പോലെ ഇത് പോലെ ഉള്ള അമറന്‍ സാധങ്ങള്‍ ഇങ്ങോട്ട് പോരട്ടെ ...

ഓഫ്‌

"എന്റെ എഴുത്തും ഞാൻ എന്ന വ്യക്തിയും തമ്മിൽ ഒരുപാട് അകലം ഉണ്ട്. നമ്മൾ സുഹൃത്തുക്കളാണെങ്കിലും ആഗ്നേയ എന്നെ നേരിൽ പരിചയപ്പെട്ടിട്ടില്ല എന്നതുകൊണ്ടാണ് ഒരുപക്ഷേ എന്നെ മനസ്സിലാവാതെ പോവുന്നത്. "

ഇ പറഞ്ഞത് നൂറു ശതമാനം ശരി ... അടുത്തറിഞ്ഞ ആരും ഹരി മാഷിനെ ഇതില്‍ എന്തേലും രീതിയില്‍ തെറ്റുധരിക്കും എന്ന് എനിക്ക് തോന്നുന്നില്ല ... നമ്മുടെ കൂടി കാഴ്ചകള്‍ കൂടുതലും ബാറില്‍ ആരുന്നു എങ്കിലും
ഇതുപോലെ മനസ്സിൽ തോന്നുന്നത് പറയാൻ കഴിഞ്ഞാൽ എന്തൊക്കെ ആരൊക്കെ പറയുന്നത് കേട്ട് നമ്മൾ ഞെട്ടും.
കാൽ‌വിൻ അപ്പുറത്താരേലും കുപ്പിപൊട്ടിച്ചോന്നുനോക്ക്. :P
കാർന്നോർ അതിലെ എല്ലാതിനെയും ഞാൻ വിമർശിച്ചില്ലല്ലോ. പ്രണയത്തെ അനുകൂലിക്കുന്നുവെന്ന് പറഞ്ഞില്ലേ. ഞാനും പ്രണയത്തെക്കുറിച്ചെഴുതുന്ന ആളാണ്. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ആളാണ്.
പ്രണയം പ്രണയത്തിലൊതുങ്ങിയാൽ ഓ.കെ. ഇല്ലെങ്കിലത്തെ കാര്യമാണ്, വെറും പ്രണയമായാലും ഹരിയേയൊ രശ്മിയെയോ പോലെ കാണാനായില്ലെങ്കിൽ പിന്നിട് കുടുംബത്തുനടക്കുന്ന കാര്യമാണ് പറഞ്ഞത്.
ഇങ്ങനെ അസ്വസ്ഥതകളുണ്ടാക്കിയെടുക്കുന്ന പ്രണയങ്ങൾ നിലനിൽക്കുന്നുമില്ല. മാധവിക്കുട്ടി പറഞ്ഞതുപോലെ ആർക്കും ജീവിതാവസാനം വരെ ഒരാളെ സ്ഥിരമായി പ്രണയിക്കാനാകുമെന്ന് തോന്നുന്നില്ല. പക്ഷേ ആ വികാരം എന്നും സ്ഥായിയായി നിലനിൽക്കും. അതിനെന്റെ വിശദീകരണം അഥവാ മണ്ടൻ കണ്ടെത്തൽ (ഞാൻ കാൽ‌വിൻ എഴുതീത് കണ്ടിട്ടേ ഇല്ല)നാമെന്നും പ്രണയിക്കുന്നത് നമ്മെയാണെന്നും, ഈ ജീവിതത്തെതന്നെയണെന്നും.
മനസ്സിൽ പ്രണയമുള്ള ആൾ ജീവിതത്തെ പ്രണയിക്കുന്നില്ലെന്നത് കള്ളമാണ്. ഹരിക്കതു മനസ്സിലാകാഞ്ഞിട്ടാകാം. വിവാഹിതന്റെ വിവാഹിതയുടെ പ്രണയത്തിന് ഞാനെതിരല്ല. എതിർത്തിട്ടു കാര്യമില്ല. കാരണം ഞാൻ പ്രണയിക്കും എന്നുള്ള വാശിപ്പൊറത്തല്ലല്ലോ അതുണ്ടാകുന്നത്. മനസ്സിന്റെ സ്വാഭാവികപ്രക്രിയയല്ലെ? പക്ഷേ അതുകൊണ്ട് മറ്റാരെയും സങ്കടപ്പെടുത്തരുത്. ഒരു കുടുംബവും തകരരുത്. ആ പക്വതയും ,നന്മയും സമൂഅഹ്ത്തിന്റെ ഭാഗമെന്ന നിലയിൽ ഒരു വിവാഹിതൻ/വിവാഹിത പ്രണയത്തിൽ കാണിക്കണം. പക്ഷേ പ്രണയം എന്നത് അൺകണ്ടീഷനൽ ആണ്.
വ്യവസ്ഥകൾ വച്ചുള്ള ബന്ധത്തെ പ്രണയമെന്ന് വിളിക്കാനാകുമോ? അപ്പൊ എന്തുചെയ്യും (ഡിഗഡിഗാ…. എല്ലാരും കൺഫ്യൂഷനായി.. എന്റെ ഇന്നത്തെ ദിവസം ധന്യമായി) ഇനി ഞാനിതൊക്കെ പറഞ്ഞോണ്ട് ഹരി ലവ് ഹണ്ട് നിർത്തോ..എവടെ?
പിന്നെ സദാചാരത്തോടുള്ള അമിതവെറുപ്പെന്തിനാണ്? അതൊക്കെത്തന്നെയാണ് സമൂഹത്തെനിലനിറുത്തുന്നതും, സ്ത്രീകളെ പകലെങ്കിലും വഴിയിലിറങ്ങിനടക്കാനനുവദിക്കുന്നതും. അമിതസദാചാരത്തെ എതിർത്താല്പോരെ?
രശ്മിയെ വേദനിപ്പിക്കരുതെന്ന് പറഞ്ഞത്, എന്റെ സ്ഥാനത്തുനിന്നു നോക്കിയാൽ എന്റെ ഭർത്താവ് എന്നോടിന്നുവരെ പ്രണയം തോന്നിയില്ലെന്ന് എന്നോടുപറഞ്ഞാൽ ഞാൻ സഹിക്കും. ആ സത്യസന്ധതയെ മാനിക്കും. പക്ഷേ ഇങ്ങനെ പരസ്യമായി പറഞ്ഞാൽ അതെനിക്കപമാനമായേ അനുഭവപ്പെടു. എന്റെ മനസ്സിനത്രക്കൊക്കെ ഉറപ്പേ ഉള്ളു.
എന്റെ ഭർത്താവ് മറ്റാരെയും മനസ്സിൽ പ്രണയിച്ചിട്ടില്ലെന്നെനിക്കു ഉറപ്പിക്കാനാവില്ല. ഈ ലോകത്തേറ്റവും സ്നേഹിക്കുന്നതെന്നെയെന്നോ, ഒരിക്കലുമെന്നോട് വെറുപ്പുതോന്നിയിട്ടേ ഇല്ലെന്നൊ, ഞാൻ ഒരുനല്ല ഭാര്യയാണെന്നോ എനിക്കഭിപ്രായമില്ല.
പക്ഷേ അദ്ദേഹത്തിനിന്നും എന്നോട് പ്രണയമുണ്ട്. കാരണം അദ്ദേഹത്തിന്റെ ജീവിതത്തിലേക്കു കടന്നുചെന്ന പതിനെട്ടുകാരിയല്ല ഇന്നു ഞാൻ. വർഷങ്ങൾ ജീവിതത്തോടുള്ള എന്റെ സമീപനവും,കാഴ്ചപ്പാടും മാറ്റി. ആ മാറ്റം തുടരുന്നു.
അതുകൊണ്ട് വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിനെന്നെ മനസ്സിലാക്കാനാവുന്നില്ല. ആ മനസ്സിലാകായ്ക ആകാം ആ പ്രണയത്തിനുപിന്നിൽ.(എന്റെ കണ്ടുപിടുത്തമാണേ)അതുതന്നെയാണു പ്രണയത്തിന്റെ സ്വഭാവവും.

പിന്നെ ഈ പോസ്റ്റ് ഒരുപെണ്ണിട്ടാൽ ഉണ്ടാകുന്ന മാമാങ്കമൊക്കെ അറിയാം. “നിങ്ങളെ ഞങ്ങളും നോക്കുന്നുണ്ടെന്ന് “ മൈന ഉറക്കെപ്പറഞ്ഞതിനു ബൂലോകത്തുണ്ടായ ബഹളമെന്തായിരുന്നു?
Unknown said…
മനസ്സിലുള്ളതും മനസ്സിൽ തൊന്നുന്നതും ഒരു ഒളിവും മറയുമില്ലാതെ എഴുതാനുള്ള ചങ്കൂറ്റമാണ് പോങ്ങുമ്മൂടൻ എന്ന ബ്ലോഗറേ മറ്റ് ബ്ലോഗേർസിൽ നിന്ന് വേറിട്ട ബ്ലോഗർ ആക്കുന്നത്

ആ ചങ്കൂറ്റത്തിന് മുന്നിൽ ഒരു സല്യൂട്

ലഹരി പ്രണയമാണ് :)
മാനസ said…
This comment has been removed by the author.
അസാന്നിദ്ധ്യമാവില്ലെ ഒരു പ്രണയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്? ദാമ്പത്യജീവിതം സാധ്യമാക്കുന്ന നിത്യ സാന്നിദ്ധ്യം പ്രണയത്തെ തളര്‍ത്തുവാനല്ലേ കാരണമാവുന്നത്...
സത്യം...
Pongummoodan said…
പ്രിയ മാനസ,

താങ്കളുടെ ബുദ്ധികൂര്‍മ്മതയെയോ ചിന്താശേഷിയോ വാഗ്ചാതുരിയെയോ അല്ല, താങ്കളിലെ രസികത്വത്തെയാണ് ഞാന്‍ മാനിക്കുന്നത്. :)

ജീവിതത്തോട് പ്രണയമില്ലെന്നു പറയുന്ന ഒരാള്‍ക്ക് പ്രണയത്തോട് പ്രണയം പാടില്ലെന്നുണ്ടോ? അതിന്റെ ലോജിക്കിനെ താന്‍ സംശയിക്കുന്നു. എങ്കില്‍ എനിക്കു നല്‍കൂ.. താങ്കള്‍ മനസ്സിലാക്കുന്ന പ്രണയത്തിനൊരു നിര്‍വചനം.

മാനസ, പ്രതിപക്ഷബഹുമാനം ആവശ്യത്തിലേറെ ഉള്ളതിനാല്‍ മാത്രമാണ് ഞാന്‍ ഇവിടെ ഒരു വാചക കസര്‍ത്തിനു മുതിരാത്തത്. താങ്കളുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. അതുകൊണ്ട് പിന്‍‌വാങ്ങുകയും ചെയ്യുന്നു. അത് എന്റെ ഭീരുത്വമെന്നോ തോല്‍‌വിയെന്നോ കണക്കാക്കി താങ്കള്‍ക്ക് അഭിമാനിക്കാം. എന്റെ സ്നേഹിത അത് അര്‍ഹിക്കുകയും ചെയ്യുന്നു. ഞാന്‍ കുറിച്ച ഓരോ വരികളും ആത്മാര്‍ത്ഥമായാണ് വായിച്ചതെങ്കില്‍ താങ്കള്‍ ഇത്ര സംസാരിക്കേണ്ടി വരില്ലായിരുന്നു. :)

എന്റെ ഭാര്യയുടെ കഴുത്തിലാണ് ഞാന്‍ താലിയുടെ കുരുക്കിട്ടത്. അവളുടെ വ്യക്തിത്വത്തിലോ സ്വാതന്ത്ര്യത്തിലോ അല്ല. ഞാനൊരു വിശാലമനസ്കന്‍ ആവാനുള്ള ശ്രമമല്ല എന്റെ വാചകം. ഞാന്‍ എന്ന ഭര്‍ത്താവ് ഇങ്ങനെയാണ്. ഏതൊക്കെ ഹോര്‍മോണ്‍ എന്റെ ഭാര്യയുടെ തലച്ചോറില്‍ പ്രവര്‍ത്തിച്ചാലും എന്റെ വാമഭാഗത്തിന്റെ പ്രണയം എന്നോട് ആവാനേ തരമുള്ളു. കാരണം, ഇനി എത്ര പുരുഷന്മാരുമായി അവള്‍ പരിചയപ്പെട്ടാലും ‘പോങ്ങു’ എന്ന അവളുടെ ഭര്‍ത്താവുമായി ഒരു താരതമ്യം അവളുടെ മനസ്സില്‍ നടക്കും. എതിര്‍പക്ഷത്ത് പോങ്ങു ആയതിനാല്‍ അവള്‍ക്കീ ജന്മം മറ്റൊരു കാമുകന്‍ ഉണ്ടാവാന്‍ സാധ്യതയില്ല. എന്റെ വര്‍ദ്ധിച്ച ആത്മവിശ്വാസമല്ല. അതാണ് യാഥാര്‍ത്ഥ്യം. തനിക്കത് ബോധ്യപ്പെടണമെങ്കില്‍ എന്നെ ഒന്ന് പ്രണയിച്ചു നോക്കുക. വാചക കസര്‍ത്ത് പിന്നാലേ ആവാം :) നന്ദി കൂട്ടുകാരി. ഞാന്‍ വിട്ടു. :) റ്റാറ്റാ
Pongummoodan said…
ആഗ്നേയ,

നമ്മള്‍ ഇന്നലെ രാത്രി സംസാരിച്ച് എല്ലാം ‘കോമ്പ്ലിമെന്റ്സ്’ ആക്കിയതാണല്ലോ, വീണ്ടും ആക്രമണമോ?!!! ഇതു ശരിയല്ല. :)

എന്റെ കൂട്ടുകാരീ, ഏതു സമയത്താണ് ഇങ്ങനെ ഒന്നെഴുതാന്‍ തോന്നിയത്? :)

നന്ദി
Pongummoodan said…
ചാണ്ടിക്കുഞ്ഞേ : താങ്കള്‍ അതു മനസ്സിലാക്കി. നന്ദി :)
Pongummoodan said…
വായിച്ചവര്‍ക്കും അനുകൂലമായും പ്രതികൂലമായും അഭിപ്രായം അറിയിച്ചവര്‍ക്കും നന്ദി. സന്തോഷം.

മെയില്‍ അയച്ചവര്‍ക്കും ഫോണില്‍ അഭിപ്രായം പറഞ്ഞ ധനേഷിനും മുരളിയ്ക്കും രഘുവിനും പ്രദീപിനും ഗീതയ്ക്കും സൌമയ്ക്കും തോമസേട്ടനും ബിലാലിനും മുഹമ്മദിനും നന്ദി . :)
മാനസ said…
This comment has been removed by the author.
മാനസ said…
This comment has been removed by the author.
"എന്നാല്‍ ഒരു ഞായറാഴ്ച ദിവസം അവളുടെ 2 ചേട്ടന്മാരും കൊയ്ത്തുകഴിഞ്ഞ പാടത്തിലൂടെ ഒരു കാരണവുമില്ലാതെ ഓടുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ക്കു മുന്നിലായി ഞാനും ഓടുന്നുണ്ട്. ആ ഓട്ടം കണ്ടാല്‍ ആരും വിചാരിക്കും അവര്‍ എന്നെ ഓടിക്കുകയാണെന്ന്. എന്തായാലും അതോടെ ഒന്നെനിക്കു മനസ്സിലായി. ഞാന്‍ കൃഷ്ണനും മജ്നുവും ഷാജഹാനുമൊന്നുമല്ല വെറും ഹരിയാണെന്ന്. ഓട്ടത്തിനിടെ എന്റെ താജ്മഹല്‍ അവര്‍ തകര്‍ത്തുകളഞ്ഞിരുന്നല്ലോ"

HA HA HA.....

IGALORU IMMINI VALYA SABHAVAM THANNE POGETTAA.........OTTATHIL AVARE THOLPPICHILLE ????
Pongummoodan said…
ഈ മാനസയുടെ ഒരു കാര്യം! :) വെറുതേ വിടില്ലല്ലേ? അതേ, മാനസയ്ക്ക് ഞാന്‍ പറഞ്ഞതു മനസ്സിലായില്ല. എന്റെ ഭാര്യ രശ്മിയ്ക്ക് എന്നോടാണ് പ്രണയമെന്നത് സത്യം. എന്റെ പ്രണയം അവളോടല്ലെന്നത് മറ്റൊരു സത്യം. ഇതില്‍ എവിടെയാണ് പൊരുത്തക്കേട്? രണ്ട് സത്യങ്ങള്‍ക്കിടയില്‍ പൊരുത്തക്കേടോ? അസംഭവ്യം. :)

പിന്നെ കണവന്റെ 6 പൊതിയെക്കുറിച്ച്. അത് കാര്യമാക്കേണ്ട. കഴിഞ്ഞ എന്റെ പോസ്റ്റ് വായിച്ചിരുന്നില്ലല്ലോ. പൊതിയുടെ എണ്ണവും കിടപ്പറയിലെ കസര്‍ത്തും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ല. പിന്നെ ഒരു ആത്മസംതൃപ്തി. അതു നല്ലതാണ്. അദ്ദേഹത്തിന്റെ പൊതിയും എന്റെ ബ്ലോഗ് അനാഥമാവുന്നതും തമ്മില്‍ എന്തു ബന്ധമെന്നാണ് മനസ്സിലാകാത്തത്. :)

ഭീഷണി ആവും അല്ലേ? :) അതുവേണ്ട. കണവനെപ്പോലെ എനിക്കും 6 പൊതിയുണ്ട്. കൂടാതെ അതിനെ പൊതിഞ്ഞ് ഒരു പൊതി അധികവും.!! അങ്ങനെ അധികപ്പൊതിയുള്ള ഞാന്‍ അധികപ്രസംഗം നടത്തുന്നത് ശരിയല്ലല്ലോ. :) സൌഹൃദപൂര്‍വ്വം ഞാനും നിര്‍ത്തുന്നു.

അഭിപ്രായത്തിനു ആത്മാര്‍ത്ഥമായി നന്ദി പറയുന്നു. താങ്കളുടെ ശൈലി രസകരമാണെന്നും അറിയിക്കുന്നു. ഞാനും തമാശയായി തന്നെ പറഞ്ഞതാണ്. മൂന്നാം ക്ലാസ്സില്‍ പഠിയ്ക്കുന്ന എന്റെ ആ ഗുരുനാഥനെ അന്വേഷണം അറിയിക്കുക. :)
jayasri said…
ബ്ലോഗിലും മലയാളം വെബ് പോര്‍ട്ടലുകളിലും സത്യന്ധരായ ‘പതിവ്രത’കളും ‘പതിവ്രതന്മാരും’ ഉള്ള ഈ കാലത്തില്‍ ഇത്തരമൊരു തുറന്നെഴുത്ത് നടത്തിയതിന് നല്ലൊരു ആശംസ. പൊസ്റ്റിലെ എല്ലാ ഭാഗങ്ങളോടും യോജിക്കുന്നില്ലെങ്കിലും പ്രണയത്തിനൊടൂം ജീവിതത്തിനോടും ആസക്തിയുള്ളവനാണ് താങ്കളെന്ന് എഴുത്തു തെളിയിക്കുന്നു. പ്രണയം തോന്നപ്പെടേണ്ടതാണ്. അല്ലെങ്കില്‍ അറിയാതെ സംഭവിക്കേണ്ടത്. ഭാര്യയോടും അങ്ങിനെ തന്നെയാവാം. അല്ലാതെയുമാവാം. ഞാനും എന്റെ ഭാര്യയും/ഭര്‍ത്താവും മാത്രം സംതൃപ്ത ദമ്പതികള്‍ മറ്റുള്ളതൊക്കെ പൊയ്മുഖങ്ങള്‍ എന്നു കരുതുന്ന കാപട്യ ജീവിതങ്ങള്‍ക്ക് ഒരുപക്ഷെ ജീവിതത്തിലെ ഒരു നിമിഷത്തിലോ പല നിമിഷത്തിലൊ കടന്നുവരുന്ന ഇത്തരം ചിന്തകളെ മനസ്സിലാകില്ല. പലരും ചിന്തിക്കുന്നത്, അടക്കിവെക്കുന്നത് താങ്കള്‍ തുറന്നെഴുതി. എങ്കിലും ഞാന്‍ താഴെ ക്വോട്ട് ചെയ്യുന്ന ഭാഗത്തോട് തീരെ യോജിപ്പില്ല എന്നു കൂടി പറയട്ടെ :
“വിവാഹിതനായ ഒരു പുരുഷന്‍ അയാള്‍ പ്രണയിക്കുന്നത് തന്റെ ഭാര്യയെയാണെന്ന് പറഞ്ഞാല്‍ ആ മാതൃകാ ഭര്‍ത്താവിനെ മുള്ളുമുരിക്കില്‍ ബന്ധനസ്ഥനാക്കി പിന്‍‌ഭാഗത്ത് നായ്ങ്കരണപ്പൊടി തൂത്ത് ചാട്ടവാര്‍, വള്ളിച്ചൂരല്‍, തിരണ്ടിവാല്‍ ഇവയിലേതെങ്കിലുമുപയോഗിച്ച് നന്നായി ഭേദ്യം ചെയ്യണം. അത്രയ്ക്ക് ഹീനമായ കള്ളമല്ലേ ആ പുംഗന്‍ പറയുന്നത്. ഭാര്യയെ പ്രണയിക്കുമെന്ന്. “

അസാന്നിദ്ധ്യം പ്രണയ മധുരം ഇരട്ടിയാക്കും (പ്രവാസികളുടേയും, പട്ടാളക്കാരുടേയും ജീവിതം ഉദാഹരണം) അല്ലാതെ അസാന്നിദ്ധ്യം മാത്രമാണ് പ്രണയം ഉണ്ടാക്കുന്നത് എന്നല്ല. അടുത്തിരുന്നാലും പ്രണയമുണ്ടാകും, പ്രണയത്തില്‍ മുങ്ങി ജീവിക്കാം, പക്ഷെ ഒരുമിച്ചു ജീവിക്കാത്തവര്‍ക്ക് അതു കൂടുതല്‍ മധുര പ്രണയമുണ്ടാക്കും. അല്ല എന്നുള്ളത് താങ്കളുടെ തെറ്റിദ്ധാരണയാണ്.
നന്ദന said…
എന്തിനിവിടെ ഇത്രയധികം വാക്ക് പയറ്റ് എന്നെനിക്ക് മനസ്സിലാവുന്നില്ല, പോങ്ങുമ്മൂടന്‍ അയാളുടെ അനുഭവം തുറന്നെഴുതി അതിന് കാരണക്കാരി അദ്ദേഹത്തിന്റെ ഭാര്യതന്നെയെന്ന് ഞാൻ മനസ്സിലാ‍ക്കി അവളുടെ സ്നേഹക്കുറവാണ് ഇദ്ദേഹത്തെ ഇങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത് എന്നും മനസ്സിലാകും ആ ഒരു കുറവ് നമുക്ക് തീർക്കൻ കഴിയില്ല! അതാണ് ആസ്നേഹം കൊതിച്ചാണ് പ്രനയിക്കൻ അദ്ദേഹം വെല്ലു വിളിക്കുന്നത് സ്നേഹം മതിയാവാത്തവന്റെ ഒരു തരം ഏറ്റുപറച്ചിൽ. എത്രകിട്ടിയാലും സ്നേഹം, പ്രണയം മതിയാവാത്തവർ ഇങ്ങനെ എഴുതുന്നതിൽ അത്ഭുതം തോന്നുന്നില്ല. ഇതിലേക്ക് ഭാര്യയേ വലിച്ചിട്ടതിൽ ഖേദിക്കുന്നു. പക്ഷെ അവളായിരിക്കും ഈ കഥയുടെ കാരണക്കാരി, എല്ലാവരും പറയുന്ന ഒരുകാര്യമാണ് പൊങ്ങുവും പറയുന്നത് എന്നെ നേരിട്ട് കണ്ടു നോക്കൂ, ഞാൻ അത്തരക്കാരനല്ല ഞൻ പറയുന്നതും യതാർഥ ഞാനും കടലും കടലാടിയും തമ്മിലുള്ള അന്തരമുണ്ടെന്നൊക്കെ പക്ഷെ നാലു ദിവസം ഒപ്പം കിടന്നാലറിയാം യതർഥ ഞാൻ. ഇവിടെ ഒരു ഫെമിനിസ്റ്റായി നമ്മൽ സംസാരിക്കണമോ ഇതിലെ കഥയും പോങ്ങുമ്മൂടനിലെ സത്യവും മനസ്സിലാക്കിയാൽ പോരെ? അങ്ങനെ കമന്റ് ബോക്സ് അടക്കാതെ!!
മാനസ said…
This comment has been removed by the author.
സജി said…
@ “വിവാഹിതനായ ഒരു പുരുഷന്‍ അയാള്‍ പ്രണയിക്കുന്നത് തന്റെ ഭാര്യയെയാണെന്ന് പറഞ്ഞാല്‍ ആ മാതൃകാ ഭര്‍ത്താവിനെ മുള്ളുമുരിക്കില്‍ ബന്ധനസ്ഥനാക്കി പിന്‍‌ഭാഗത്ത് നായ്ങ്കരണപ്പൊടി തൂത്ത് ചാട്ടവാര്‍, വള്ളിച്ചൂരല്‍, തിരണ്ടിവാല്‍ ഇവയിലേതെങ്കിലുമുപയോഗിച്ച് നന്നായി ഭേദ്യം ചെയ്യണം. അത്രയ്ക്ക് ഹീനമായ കള്ളമല്ലേ ആ പുംഗന്‍ പറയുന്നത്. ഭാര്യയെ പ്രണയിക്കുമെന്ന്. “


നിര്‍ഭാഗ്യവശാല്‍, ഞാന്‍ കണ്ടുമുട്ടിയ (അടുത്തറിഞ്ഞ) എല്ലാ ഭര്‍ത്താക്കന്മാരെ സംബന്ധിച്ചു ഈ പ്രസ്താവന അച്ചട്ടാണ്!!

അല്ലാത്തവരും കാണുമായിരിക്കും...

പോങ്ങുമ്മൂടന്‍ ഐക്യം സിന്താബാദ്.!!
മാനസ said…
This comment has been removed by the author.
Anonymous said…
ഈ ലേഖനം ബ്ളോഗിലെ ഒരു പഴശ്ശി രാജ ആയി മാറി എന്നു കമണ്റ്റുകളുടെ ബാഹുല്യത്താല്‍ മനസ്സിലായി ഇതു നൂറും പിന്നിടും എന്നും ഉറപ്പാണു. ആകട്ടെ ഈ ആള്‍ക്കാരെല്ലാം ഇത്ര കമണ്റ്റിട്ടതെന്താ? അവരുടെ മനസ്സിലെല്ലാം പ്രണയം ഉള്ളതു കൊണ്ടു. മനസ്സില്‍ ചാരം മൂടിക്കിടന്ന പല ഓര്‍മ്മകളും ഉണര്‍ന്നതു കൊണ്ട്‌. പ്രണയമൊരു തീനാളം എന്നു പാട്ടില്ലേ കെടാത്ത ഒരു തീനാളം തന്നെയാണു പ്രണയം. മരിക്കാന്‍ കിടക്കുമ്പോള്‍ നമ്മള്‍ ആരും ഭാര്യയെയും കുഞ്ഞുങ്ങളെയും മാത്രമായിരിക്കില്ല ഓര്‍ക്കുന്നത്‌. നൊസ്റ്റാള്‍ജിയയില്‍ റ്റഹ്ങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങളെ ആയിരിക്കും കേട്ട ഗാനം മധുരം കേള്‍ക്കാത്ത ഗാനം അതി മധുരം എന്നു എന്തു കൊണ്ടാണു പറയുന്നത്‌.

ഇപ്പോള്‍ കമണ്റ്റിടാന്‍ കാര്യം ഈ ആഗ്നേയയും മാനസിയും കൂടി രണ്ടു മുതലിക്ക്‌ (ശ്രീരാമ സേന) ആയി പോങ്ങിനെ മുച്ചൂടും എതിര്‍ ക്കുന്നതു കൊണ്ടാണു . ഞാന്‍ ഈ ലേഖനം ഒരു പാടു സ്ത്രീകള്‍ക്കു ഫോര്‍വേഡ്‌ ചെയ്തു അവരും മുത്തലിക്‌ മറുപടി ആണു നല്‍കിയത്‌ ഞങ്ങളും ഇങ്ങിനെ പറഞ്ഞാല്‍ നിങ്ങള്‍ സഹിക്കുമോ എന്നതാണു അവരുടെയും വാദം

ഒരു കാര്യം മനസ്സിലാക്കേണ്ടത്‌ ഈ ഭൂമിയില്‍ ഒരു ബന്ധവും ശാശ്വതമല്ല എല്ലാ ബന്ധങ്ങളും കൊടുക്കല്‍ വാങ്ങല്‍ മാത്റമാണു , പിഞ്ചു കുഞ്ഞിനോടു അച്ചന്‍ അമ്മമാരുടെ സ്നേഹം കൊടുക്കല്‍ വാങ്ങല്‍ ആണോ എന്നിപ്പോള്‍ മുതലിക്കുകള്‍ ചോദിക്കും , അതെ നിങ്ങള്‍ അതിനു സ്നേഹം കൊടുക്കുന്നു അതിണ്റ്റെ പുഞ്ചിരി വിക്റ്‍തി നിങ്ങള്‍ക്കു സന്തോഷം പകരുന്നു.

ഭാര്യാ ഭര്‍തൃ ബന്ധം ഒരു കൊടുക്കല്‍ വാങ്ങല്‍ തന്നെ പ്രേമിച്ചായാലും അറേഞ്ച്ഡ്‌ ആയാലും നിങ്ങളുടെ ഉപബോധമനസ്സിലുള്ള ഒരു പാര്‍ട്ട്ണറെ ആര്‍ ക്കും കിട്ടുകയില്ല. ശരീരം കിട്ടിയാല്‍ പോലും സ്വഭാവം പെരുമാറ്റം കിട്ടുകയില്ല അപ്പോള്‍ എല്ലാം ഒരു ഒപ്പിക്കല്‍ ആണൂ. വളരെ പ്രധാനമായ വായയുടെ മണം ശരീര ഗന്ധം കൂര്‍ക്കം വലി ഇതു വല്ലതും എങ്കിലും അറിയാന്‍ വിവാഹത്തിനു മുന്‍പ്‌ ശാരീരിക ബന്ധം പുലര്‍ത്താത്ത (അങ്ങീന്‍ ക്ളെയിം ചെയ്യുന്നവരായിരിക്കുമല്ലോ ഇവിടെ എല്ലാവരും കാരണം സദാ ചാരം എന്ന സദാചാരം ) ദമ്പതികള്‍ക്കു പറ്റുമോ? ഈ മൂന്നു പ്രധാന കാര്യങ്ങളില്‍ കോമ്പാറ്റിബിലിറ്റി ഉള്ള എത്ര പേര്‍ ഉണ്ട്‌? മാലയിട്ടതു കൊണ്ട്‌ സഹിച്ചേ പറ്റു അല്ലെങ്കില്‍ സമൂഹം നിങ്ങളെ സഹിപ്പിക്കും പിന്നെ വേറെ പോം വഴി ഇല്ലാത്തത്തിനാല്‍ ഇതു ദിനചര്യയുടെ ഭാഗം ആകുന്നു

നമ്മുടെ ഭാഗം ജയിക്കാന്‍ വേണ്ടി വ്യക്തിയെ ആക്റമിക്കുന്നത്‌ ശരിയല്ല പോങ്ങുവും ഭാര്യയും എന്നല്ലാതെ ഒരു ഭാര്യയും ഭറ്‍ത്താവും എന്നു കരുതി വാദിക്കു അതാണു ശരി അതാണു വാദം മുത്തലിക്കുമാരെ അതിനാല്‍ രശ്മിയെയും പോങ്ങുവിനെയും വിടുക ഒരു ഹസ്ബന്‍ഡ്‌ വൈഫ്‌ എന്നു മാത്റം സംകല്‍പ്പിക്കുക വരു അങ്കത്തിനു തയ്യാറ്‍
Anonymous said…
ഏതു ദാമ്പത്യത്തിലും സെക്സിലും മടുപ്പ്‌ എന്നൊന്നുണ്ട്‌ അല്ലെങ്കില്‍ ഇണ ചേരല്‍ കഴിഞ്ഞാല്‍ എന്താണു നിങ്ങള്‍ ഒട്ടിപ്പിടിച്ചു കിടക്കാത്തത്‌ ? ഒന്നായ ശേഷം രണ്ടായി മാറാനാണു നൂറു ശതമാനം സാധ്യത അല്ല നിങ്ങള്‍ അല്‍പ്പം കൂടി പ്റേമം കണ്‍സിഡറേഷന്‍ അഭിനയിച്ചാല്‍ മാക്സിമം ഒരു രണ്ടു മിനിട്ടു കൂടി.

വിവാഹം കഴിച്ച വറ്‍ഷം ബന്ധപ്പെട്ട ദിനങ്ങള്‍ എണ്ണി ഒരു ഭരണിയില്‍ ഓരോ മഞ്ചാടിക്കുരു ഇട്ടു വെക്കുക ഒരു വറ്‍ഷത്തിനു ശേഷം അല്ലെങ്കില്‍ ഒരു കുട്ടി ഉണ്ടായ ശേഷം ബന്ധപ്പെടുന്ന ദിനങ്ങലില്‍ വേറെ ഒരു ഭരണിയില്‍ മഞ്ചാടിക്കുരു ഇട്ടു വെക്കുക പത്തു കൊല്ലം കഴിഞ്ഞാലും രണ്ടാം ഭരണി ഒന്നാം ഭരണിക്കൊപ്പം എത്തുകയില്ല അല്ലെങ്കില്‍ നിങ്ങള്‍ രണ്ടാളും കാമാസക്തറ്‍ ആയിരിക്കണം ഇല്ല എന്നാലും പറ്റില്ല

ഇവിടെയാണു പ്രണയം വരുന്നത്‌ അറിയാതെ നിങ്ങള്‍ ഇണചേരുമ്പോള്‍ മറ്റൊരാളെ ഓര്‍ ക്കുന്നു ഇന്നു ബസ്‌ സ്റ്റോപ്പില്‍ കണ്ട ഒരു സുന്ദരി മമ്മൂട്ടിയെ പോലെ ഒരു സുന്ദര പുരുഷന്‍ സുന്ദരികള്‍ തന്നെ ആകണമെന്നൊന്നുമില്ല

കുളിക്കാത്ത വീട്ടുവേലക്കാരി ആകാം ഭാര്യയുടെ അനിയത്തി ആകാം

പണ്ടു തന്നെ പ്രേമിച്ച ഒരു ചുള്ളന്‍ ആകാം പണ്ടു തന്നെ ബസില്‍ വച്ചു ചന്തിക്കു പിടിച്ച ഒരു അലവലാതി തന്നെ ആകാം

ആരും തുറന്നു പറയില്ല പറഞ്ഞാല്‍ മലയാളിയുടെ സദാചാര മുഖം മൂടി അഴിഞ്ഞു വീഴും മുതലിക്കു മാരേ സ്ത്രീകള്‍ ആയാലും പുരുഷന്‍ ആയാലും ആരും മര്യാദാ പുരുഷോത്തമനോ ശീലാവതിയോ അല്ല
അങ്ങിനെ ഒരു വര്‍ഗ്ഗം ഇണപ്രാവുകള്‍ മാത്രമേ പ്രക്ര്‍തിയില്‍ ഉള്ളു

ബാക്കി എല്ലാ മ്യഗങ്ങളും തക്കം പോലെ പ്രവര്‍ത്തിക്കുന്നവരാണു മനുഷ്യനും അതില്‍ നിന്നും പരിണമിച്ച ഒരു മ്യഗമാണു മനസ്സില്‍ വ്യഭിചരിച്ചു കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ ഈ പ്രസംഗിക്കുന്ന സദാചാരം ഏക പത്നീ (പതി) വ്ര്‍തം ഒക്കെ എന്തിനു?
എന്തു ക്ളെയിം ചെയ്യാന്‍? ഈ മുഖം മൂടി അങ്ങഴിച്ചു കളയു മനുഷ്യരെ !!
Anonymous said…
പോങ്ങു പറഞ്ഞ പ്രണയം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചുള്ള ലൈനടി ഒന്നുമല്ല ചുമ്മ ഒരു പ്രണയം അതിപ്പോള്‍ ടീ വിയില്‍ ന്യൂസ്‌ വായിക്കുന്ന പെണ്ണിനോടാകാം കക്ഷം പ്രദര്‍ശിനിയായ്‌ രന്‍ ജിനി ഹരിദാസാകാം മേധാ പടേക്കര്‍ പോലുമാകാം (പുരുഷണ്റ്റെ നോട്ടത്തില്‍അവര്‍ ഒരു അഗ്ളി സ്ത്രീയാണെന്നാണു ഞാന്‍ കരുതിയിരുന്നത്‌ പക്ഷെ ഈയിടെ എണ്റ്റെ ഒരു ഫ്രണ്ട്‌ പറഞ്ഞു വിയര്‍ത്തു കുളിച്ചു മുദ്രാ വാക്യം വിളിക്കുന്ന അവരെ കാണുമ്പോള്‍ ഹര്‍ഷണം തോന്നുന്നെന്ന്‌) ഞാന്‍ ഒരു പറ്‍ വെര്‍ട്ടാണെന്നു നിങ്ങള്‍ ആരോപിച്ചോളു

ഇവരെയെല്ലാം നമ്മള്‍ കാണണമെന്നോ സംസാരിക്കണമെന്നോ കൂടെ കിടക്കണമെന്നോ ഒന്നുമില്ല മാംസ നിബധമല്ലാത്ത രാഗം ആകാം അതേ അതും ഉണ്ട്‌

ചേട്ടണ്റ്റെ പത്നിയെ മോഹിക്കാത്ത ഏതു അനുജനാണു ഉള്ളത്‌ സീത പോലും ലക്ഷ്മണനെ സംശയിച്ചില്ലേ? അതുപോലെ ഭാര്യയുടെ അനിയത്തിയെ ഒരിക്കല്‍ എങ്കിലും മോഹിക്കാത്ത ഒരു പുരുഷനും ഇല്ല ? സ്ത്രീകള്‍ എല്ലാം മറച്ച്‌ പിടിക്കാന്‍ എക്സ്പര്‍ട്ട്സ്‌ ആണു ആണുങ്ങള്‍ ഫ്രാങ്കാണു അത്രെ ഉള്ളു

ഇനി പ്രധാന ചോദ്യം ഭാര്യയുടെ കാമുകനെ പുരുഷന്‍ എങ്ങിനെ സ്വീകരിക്കും , ശരിക്കും ആരും സ്വീകരിക്കില്ല തിരിച്ചും
ഭര്‍ത്താവ്‌ വല്ല കല്യാണത്തിനും പോയി ഏതെങ്കിലും പെണ്ണിനെ നോക്കുന്നതോ ചിരിക്കുന്നതോ ഒരു പെണ്ണിനും ഇഷ്ടമല്ല അപ്പോള്‍ അതു ഒഴിവാക്കുക
ചെയ്യുന്നേല്‍ രഹസ്യമായി ചെയ്തോ?

സിംഹം അവണ്റ്റെ ഭാര്യയെ ആരും അടൂക്കാതെ സൂക്ഷിക്കും എല്ലാ പുരുഷനും സിംഹം അല്ല മുയലുകളും ഉണ്ട്‌, പലരും അവളും പഞ്ചാര അടിക്കട്ടെ നമ്മളും അടിക്കാം അങ്ങിനെ വിചാരിക്കുന്നവരും ഉണ്ട്‌.

പരസ്പര സ്നേഹം കൂട്ടാന്‍ ഏറ്റവും എളുപ്പം ജെലസി വര്‍ധിപ്പിക്കുക ആണു

വേര്‍ പിരിഞ്ഞാല്‍ സ്നേഹം കൂടുമോ? എന്നാല്‍ പിന്നെ ഗള്‍ഫുകാരുടെ ഭാര്യമാരായിരിക്കണമല്ലോ ഏറ്റവും ഭാഗ്യവതികള്‍ ? വിമാനത്താവളത്തില്‍ വര്‍ഷത്തിനു ശേഷം വന്നിറങ്ങിയ ഒരു ഭര്‍ത്താവ്‌ എപ്പഴാണു ഭാര്യേടേ അടുത്ത്‌ ഒരു ചുംബനം നല്‍കാന്‍ വരുന്നത്‌? ഹ ഹ ഹ

കൊണ്ടു വന്ന സ്കോച്ചെല്ലാം നാട്ടുകാര്‍ കുടിച്ചു പാതിര കഴിയുമ്പോള്‍ ഒരു കള്ളനെ പോലെ

പുരുഷന്‍ എന്നാല്‍ ചേറു കണ്ടാല്‍ ചവിട്ടും വെള്ളം കണ്ടാല്‍ കഴുകും സ്ത്റീകളേ നിങ്ങള്‍ക്കു വേണേല്‍ ആയിക്കോ പക്ഷെ ഞങ്ങള്‍ കാണരുത്‌ അറിയരുത്‌ ഇതാണു മെയില്‍ ഷോവനിസ്റ്റ്‌ മുത്തലിക്കുമാരെ എന്തൊക്കെ ആയാലും ഈ ലോകം പുരുഷണ്റ്റേതാണു

അഭിവാദനങ്ങളോടെ ആരുഷി
nandakumar said…
“പ്രേമത്തിന്റെ ക്ലൈമാക്സ് വേര്‍പിരിയലാണ്” (എന്ന് എവിടെയോ ഏതോ വിവരമുള്ളൊരുത്തന്‍ എഴുതിവെച്ചിട്ടുണ്ട്, ഞാനല്ല)
എന്തായാലും അത് ശരിയായിരിക്കണം അതുകൊണ്ടാണല്ലോ നഴ്സറി ക്ലാസ്സ് മുതലിങ്ങോട്ടുള്ളവളുടെ പേരുകളും വിവരണവും നീ മറക്കാതിരിക്കുന്നത്. :)

പിന്നെ, പ്രേമം, മദ്യം ഇതൊന്നുമനുഭവിക്കാത്ത എനിക്ക് ഇതിനെക്കുറീച്ചൊന്നും ആധികാരികമായി പറയാന്‍ അറിവില്ല...കഴിയില്ല.. :(
Pongummoodan said…
അല്ലെങ്കില്‍ എനിക്കിതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ നാരീജനങ്ങളേ? പതിവില്ലാത്ത വിധം കൂട്ടമായി പെണ്‍‌പ്രജകള്‍ പോങ്ങുമ്മൂട് വന്ന് കസര്‍ത്ത് നടത്താന്‍ ഇവിടെ എന്ത് പിണ്ണാക്കാണുണ്ടായത്. പ്രണയമെന്ന വാക്ക് കേട്ടാല്‍ ഇത്ര ഹാലിളകാന്‍ കാര്യമെന്ത്? ഒരു മഹനീയ വനിതയെങ്കിലും പ്രണയമെന്ന വാക്കിനൊരു നിര്‍വചനം നല്‍കിയിട്ടാണ് ഈ വങ്കത്തത്തത്തിനു മുതിരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. ഇത് ചുമ്മാ.. ച്ചെ..
പ്രണയത്തെക്കുറിച്ച് ആരോഗ്യപരമായ ഒരു ചര്‍ച്ചയ്ക്ക് ഇവിടെ സാധ്യതയില്ലെന്നോ? കഷ്ടം. അല്ലെങ്കില്‍, ആറ് പൊതി മസിലാണ് ആണത്തം എന്നു ധരിക്കുന്ന തരുണീമണികള്‍ പ്രണയത്തെക്കുറിച്ച് എന്തു പറയാന്‍? ഞാനൊന്നും ഇവിടെ പ്രതീക്ഷിക്കുന്നില്ല, ചില കറതീര്‍ന്ന ഫെമിനിസ്റ്റുകളുടെ ആത്മരോദനങ്ങളല്ലാതെ.

ഓ.ടോ: എന്റെ പ്രിയപ്പെട്ട കാമുകീ, നിന്റെ പോങ്ങുവിന്റെ സ്വഭാവത്തിനു നിരക്കാത്ത മറുപടി ഇവിടെ നല്‍കേണ്ടി വരുന്നതില്‍ നീ വിഷമിക്കരുത്. നിനക്കെങ്കിലും അറിയാമല്ലോ എന്റെ പ്രണയത്തിന്റെ ശുദ്ധി. നിനക്കുമറിയാമല്ലോ എന്റെ പൊതികളുടെ എണ്ണം. ഇത് ചുമ്മാ, ഒരു കുസൃതി :)
Unknown said…
പോങ്ങുമ്മൂടാ... മനസ്സിൽതോന്നിയ കാര്യങ്ങൾ പലർക്കും അപ്രിയമാണെങ്കിൽകൂടി തുറന്ന് പറയാൻ കാണിച്ച ഈ ചങ്കൂറ്റം സമ്മതിച്ചിരിക്കുന്നു. ഈ പോസ്റ്റിനെ എതിർക്കുന്നവരായാലും അനുകൂലിക്കുന്നവരായാലും പ്രണയിച്ച്‌ മതിയായ ആരെങ്കിലും ഉണ്ടോ? ഒരിക്കലും ഉണ്ടാവും എന്ന് എനിക്ക്‌ തോന്നുന്നില്ല. കാരണം നമ്മുടെ മനസ്സിലെ പ്രണയം എന്നും ഒരു അന്വേഷണമാണെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. പ്രണയിച്ച്‌ കല്യാണം കഴിഞ്ഞാലും ഒരുപക്ഷേ നമ്മൾ മനസ്സിൽ പ്രതീക്ഷിച്ചിരുന്ന എല്ലാ പ്രണയസങ്കൽപങ്ങളും സാധൂകരിക്കണമെന്നില്ല. വീണ്ടും നമ്മൾ പ്രതീക്ഷിച്ചിരുന്ന പലതും തേടിക്കൊണ്ടേയിരിക്കും. വിവാഹജീവിത്തതിൽ കടക്കുന്നതിന്‌ മുൻപ്‌ ഒരുപക്ഷേ ഏറ്റവും കൂടുതൽ ആളുകൾ ഉപദേശിക്കുന്ന ഒരു കാര്യമുണ്ട്‌, പരസ്പരം അഡ്ജസ്റ്റ്‌ ചെയ്ത്‌ പോയാലേ ജീവിതം സുന്ദരമായി മുന്നോട്ടു പോകൂ എന്ന്. അതേ, വിവാഹജീവിതം എന്ന് പറയുന്നത്‌ ഒരു കോമ്പർമൈസ്‌ തന്നെയല്ലേ. പ്രണയിച്ച്‌ കല്യാണം കഴിച്ചാലും അതിനൊരു മാറ്റമുണ്ടെന്ന് തോന്നുന്നില്ല. ആരോ കമന്റിൽ പറഞ്ഞുകണ്ടു പ്രണയിച്ച ആളെ സ്വന്തമാക്കിയാൽ പിന്നെ പ്രണയം മടുക്കുമെന്നോ മറ്റോ. അത്‌ ശരിയല്ല എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. കാരണം സ്വന്തമാക്കിക്കഴിഞ്ഞേ നമ്മൾ സ്വപ്നലോകത്ത്‌ നിന്നും ജീവിതത്തിലേക്കിറങ്ങൂ. അതിന്‌ ശേഷമായിരിക്കും നമ്മൾ വിചാരിച്ചിരുന്ന പല പ്രണയ സങ്കൽപങ്ങളും ഒരു സ്വപ്നമായിരുന്നു എന്ന് മനസ്സിലാവുന്നത്‌. ആ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ കുറച്ച്‌ സമയമെടുക്കും. എങ്കിലും നമ്മൾ വീണ്ടും തിരഞ്ഞ്കൊണ്ടേയിരിക്കും, നമ്മൾ സ്വപ്നം കണ്ട ആ പ്രണയം. ആ അന്വേഷണത്തിന്‌ ഭാര്യയോട്‌ സേഹം കുറഞ്ഞു എന്നർത്ഥമില്ല. അത്‌ സ്വന്തമാക്കാൻ ആഗ്രഹിച്ചുകൊണ്ടുള്ളതുമായിരിക്കില്ല.
എല്ലാം തികഞ്ഞ ഒരു പ്രണയം ഉണ്ടെന്നും ഞാൻ കരുതുന്നില്ല. പ്രണയമായാലും പണമായാലും കിട്ടുന്നത്കൊണ്ട്‌ ത്രിപ്തിപ്പെടാൻ ശീലിച്ചാൽ ജീവിതം സുന്ദരമാവും.
Pyari said…
This comment has been removed by the author.
Pyari said…
This comment has been removed by the author.
ആരുഷീ..ആക്രമിച്ചില്ലല്ലോ. ആ കമന്റ് ഇട്ടതിനുശേഷവും ഞങ്ങൾ സൌഹൃദപൂർവ്വം സംസാരിച്ചിരുന്നു. ഞാനും ബോൾഡ് ആണ്,പറയാനുള്ളതപ്പോ പറയും. അതൊരു നല്ല ഗുണമല്ലേ? ഗിവ് ഹൈ ഫൈ റ്റു മി ആൻഡ് മാനസാ റ്റൂ. പിന്നെ വിയോജിപ്പ് ഹരിയോട് മാത്രമല്ലല്ലോ. ഇവിടെ കമന്റിയ മൊത്തമ്പേരൊടുമല്ലേ? അതെന്താ..അതെന്താ എനിക്കു വിയോജിച്ചാൽ(നാഗവല്ലി ടോൺ) ഇവിടെ തെറ്റുകളില്ലല്ലോ എന്റെ ശരിയും നിന്റെ ശരിയുമല്ലേ..ഹരിയെയും രശ്മിയെയും പേരെടുത്തു പറഞ്ഞത് അദ്ദേഹം തന്നെയല്ലേ?ഈ പോസ്റ്റിന്റെ ലേബൽ കഥ, ഫാന്റസി എന്നൊന്നുമല്ലല്ലോ. വെറുതെ വിടമാട്ടേൻ(ഭാര്യയെ ഇവിടേ പരാമർശിക്കണ്ടായിരുന്നെന്ന് ഞാനും പറഞ്ഞിരുന്നു )
ഞാൻ പറയുന്നതിത്രയേ ഉള്ളൂ പ്രണയമെന്നത് താഴെ ജിമ്മി കമന്റിയപോലെയാണെങ്കിൽ ഓ.കെ. സ്വപ്നമാണെന്ന് മനസ്സിലാക്കിയാലും ഉള്ള ആ തിരയൽ. അതുതന്നെയാണ് പ്രണയവും. ആ പ്രണയത്തെ ഞാനും പ്രണയിക്കുന്നു. ഞാനും തിരയുന്നു. അതൊരു സ്വപ്നമാണെന്നറിഞ്ഞുതന്നെ എന്റെ മനസ്സിന്റെ അവകാശമായി കൊണ്ടുനടക്കുന്നു. പക്ഷേ ഹരി ഇതിനുമുന്നത്തെ ഉണ്ണിത്താൻ പോസ്റ്റിൽ പറഞ്ഞപോലത്തെ സ്വാതന്ത്ര്യം കൂടെ പ്രണയത്തിന്റെ ഭാഗമാണെങ്കിൽ ഞാനും മാനസയും പറഞ്ഞതിലെന്താണു തെറ്റ്?
സദാചാരവാദം തെറ്റാണെന്ന് ,ഭീകരമായ മൂരാച്ചിത്തരമാണെന്ന് ,ഭയങ്കരമായ കുറ്റമാണെന്ന് ഞാനങ്ങുസമ്മതിച്ചേക്കാം. (ഈ പോയന്റ് ഹരിയല്ല പറഞ്ഞത്, കമന്റിയ പലരും ഹരിയെ എതിർക്കുന്നത് പ്രണയവിരോധവും, സദാചാരമൂരാച്ചിത്തരവും ആണെന്ന് പറഞ്ഞുകണ്ടു. എന്നു വച്ചാൽ പ്രണയമെന്നത് സദാചാരമില്ലാത്ത എന്തോ ആണെന്ന് അവരു ആരോപിച്ചെന്ന് ഞാൻ പറഞ്ഞില്ല)ഇവിടെ കല്യാണം കഴിച്ചവർ എത്രപേർ കെട്ടുന്നതിനുമുൻപേ ലവളുടെ കയ്യിലിരിപ്പന്വേഷിട്ടില്ല? ഇനി കഴിക്കാൻ പോകുന്നവർ അന്വേഷിക്കില്ല?ന്താ കേട്ടില്ല. ഓഹ്..ഞങ്ങൾക്കങ്ങനെയൊന്നും തോന്നിയതേയില്ല. പിന്നെ വീട്ടുകാർ അന്വേഷിച്ചപ്പോ ല്ലേ? അച്ചോടാ. ഞനതോർത്തില്ല. സുഹൃത്തിന്റെ വിവാഹേതര പ്രണയത്തിനു ജയ് വിളിക്കുകയും, എനിക്കതിനായെങ്കിൽ എന്നു മോഹിക്കുകയും ചെയ്യുന്ന സദാചാരആരാച്ചാരന്മാർ അളിയനോ(സഹോദരീ ഭർത്താവ്) മരുമകനോ (മകളുടെ ഭർത്താവ്) അപ്പുറത്തോട്ടൊരു ലൈൻ വലിച്ചാൽ സദാചാരമാലാഖമാരാകാതിരുന്നാൽ സദാചാരത്തിന്റെ ഭാഗ്യം.
This comment has been removed by the author.
abhija said…
ee postinu kittiya ethirppukal karyamakkanda pongoo. otta sankadameyullu. ellarum enthoru serious aanu!

vivahathinu sesham premamilla ennu "viswasichu" angu jeevikkan nalla eluppamalle!

"viswasam..athalle ellam..???" ;)
നന്ദന said…
പ്രണയം പ്രണയം പ്രണയം എന്തൊരു ഗുലുമാൽ കേട്ടാൽ തോന്നും പോങ്ങുമ്മൂടന് പ്രണയം ഇല്ലയെന്ന് പക്ഷെ ഞാൻ മനസ്സിലാക്കിയത് ഈ വാചകടിക്കാരെക്കാളും പ്രണയം ഇയാൽക്കുണ്ട് എന്നാണ്, പക്ഷെ തിരുച്ച് കിട്ടുന്ന പ്രണയം മതിയാവുന്നില്ല പിന്നെ സ്ത്രീകളുടെ സഹിക്കലുകൽ അതൊക്കെ ഇന്നത്തെ സമൂഹത്തിന്റെ സ്രിഷ്ടിയാണ് എന്നുവെച്ചാൽ പുരുഷന്റെ മാത്രം സ്രിഷ്ടിയല്ല സ്ത്രീയുടേയും സ്രിഷ്ടിയാണ്. സ്വഭാവത്തിൽ ആണും പെണ്ണും ഒരിക്കലും ചേരാത്ത രണ്ട് വ്യക്തിത്തങ്ങളാണ് പക്ഷെ പ്രണയമാണ് അവരെ ചേർക്കുന്നത്, അതില്ലാത്തവരെ കുട്ടികളും, ഇത് രണ്ടുമില്ലാത്തവർ പിരിഞ്ഞിരിക്കും/ പോങ്ങുമ്മൂടനെ പോലെയിരിക്കും.
Pongummoodan said…
പെണ്ണുങ്ങള്‍ തിരിഞ്ഞുനോക്കാതെ കിടന്ന പോങ്ങുമ്മൂട്ടില്‍ അവരുടെ പൂണ്ടുവിളയാട്ടം നടത്താന്‍ സഹായിച്ച പ്രിയ പ്രണയമേ, നിനക്കു നന്ദി. ഇനിയും തരുണീമണികളുടെ ആക്രോശങ്ങള്‍ ഇവിടെ മുഴങ്ങട്ടെ. എന്റെ ബ്ലോഗും ധന്യമാവട്ടെ. :)

ഈ കുരകള്‍ എന്തിനെച്ചൊല്ലി ആണെന്നറിഞ്ഞിരുന്നുവെങ്കില്‍ പ്രണയമേ ഞാനും ധന്യനാവുമായിരുന്നു. :)
പൊങ്ങൂ.. പ്രണയം തോന്നാന്‍ ഇടയ്ക്കിടയ്ക്ക് പൊണ്ടാട്ടീടടുത്തുനിന്ന് വിട്ടുനിന്നാല്‍ മതിയെന്ന ചില സജഷനുകള്‍ ഇവിടെ കണ്ടത് ശരിയാണെന്ന് എനിക്ക് തോന്നുന്നു.

ഞാനതല്ലേ 10 കൊല്ലമായിട്ട് കാടാറുമാസം വീടാറുമാസമായി ജീവിക്കുന്നത് :) :) സംഭവം വര്‍ക്ക് ഔട്ട് ചെയ്യുന്നുണ്ട് കേട്ടോ ? :) പിന്നെ ഞാനൊരു നിരക്ഷരനായിപ്പോയതുകൊണ്ട് പറഞ്ഞാല്‍ പൊങ്ങു പോലും കണക്കിലെടുക്കില്ല എന്ന് മാത്രം . അതോണ്ട് ഞാനൊന്നും പറയുന്നില്ലേയ്...:) ജ്ജ് ആയി അന്റെ പാടായി, സോറി പ്രണയമായി. എല്ലാരും കൂടെ എടുത്തിട്ട് പെരുമാറി അവശനിലയില്‍ ആകുന്നതിനു്‌ മുന്നേ ചികിത്സയ്ക്ക് സഹായം വേണമെന്ന് പറഞ്ഞ് ബൂലോക കാരുണ്യത്തിനു്‌ ഒരു കത്തയച്ചേരു്‌. ബ്ലോഗനാര്‍ കാവിലമ്മ കാക്കട്ടെ :) :) :)

ആ നന്ദകുമാരന്‍ എന്തരോ എന്തോ പറേണുണ്ടല്ലോ ? :)
This comment has been removed by the author.
saju john said…
എന്റെ പ്രിയപ്പെട്ട ഹരിക്കുട്ടാ‍....

നിനക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊണ്ട്, നീയും, ലതയും, ഭാമേടത്തിയും തമ്മിലുള്ള ബന്ധം ഞാന്‍ “നട്ടപ്പിരാന്തുകളില്‍” വീണ്ടും ഇട്ടിരിക്കുന്നു.

അതല്ലാതെ എനിക്കെന്ത് ചെയ്യാന്‍ പറ്റും,

ചിലതെല്ലാം പറയാന്‍ ആര്‍ജ്ജവം വേണം, അല്ലെങ്കില്‍ സത്യസന്ധനായിരിക്കണം. അതു രണ്ടു നിനക്കുള്ളതിനാലാണ് ഇങ്ങിനെ എഴുതാന്‍ കഴിയുന്നത്. അതില്‍ നിനക്ക് അഭിമാനിക്കാം.
പ്രണയവും പ്രണയത്തിനെപ്പറ്റിയുള്ള പല കാഴ്ചപ്പാടുകളും രസകരമായിരിക്കുന്നു. എന്തായാലും ഇതൊക്കെ കുടുംബം എന്ന സംഭവം നില നില്‍ക്കാന്‍ (മക്കള്‍ പെരുവഴിയിലാകാതിരിക്കാന്‍)നമുക്ക് ഉള്ള സെറ്റപ്പുകളാണല്ലൊ.
Pyari said…
This comment has been removed by the author.
ക്ഷ ബോധിച്ചു.. വിവാഹേതരെ പ്രണയത്തെ ഇത്ര ഭംഗിയായി നിര്‍വചിയ്ക്കാന്‍ ഹരിയ്ക്ക് മാത്രമേ കഴിയുള്ളൂ.. ഇതൊക്കെ ഇപ്പോഴെങ്കിലും എവിടെയെങ്കിലും വെച്ചൊക്കെ പറയണമെന്ന് എല്ലാ ഭര്‍ത്താക്കന്മാരും ആഗ്രഹിക്കുനുണ്ടാവും..
പോങ്ങ്സേ...

ഒരു ഭയങ്കര രഹസ്യം പറഞ്ഞുതരാം.. ഇന്നലെ ഇന്ദ്രൻസിന്റെ ഭാര്യ ആരോടോ ഫോണിലു പറയുന്നതു കേട്ടു തന്റെ കണവൻ 6 പൊതി ആണെന്ന്... ഇന്ന് എന്റെ ഭാര്യേം എന്നെപ്പറ്റി ആരോടോ ഇതു തന്നേ പറഞ്ഞു..

ധൈര്യമായിട്ടിരി..

നൂറായെങ്കിൽ ഒരു തേങ്ങ കൂടെ ഇരിക്കട്ടെ.....

((((((((( ട്ടോ )))))))))))))))))).
കാടീം വെള്ളോം പ്രതീക്ഷിച്ചിരുന്ന ഫോളോവി ആടുകൾ രണ്ടു മാസത്തേ ഗ്യാപ്പിന്റെ പക ശരിയ്ക്കും തീർത്തു. പോങ്ങുവിനെ വറുത്തുകോരി. പെങ്ങന്മാരെ ആ പാവത്തെ ഇങ്ങനിട്ടു വറക്കാതെ.. എടയ്ക്കെടയ്ക്ക് ഒന്ന് ഒന്നെളക്കിക്കൊടുത്തില്ലേൽ അടിയ്ക്കുപിടിച്ച് പൊകഞ്ഞുപോകും
നന്ദേട്ടന്‍ എന്താ ഹരി മാഷെ പറഞ്ഞെ ഹിഹിഹി എനിക്ക് ശരിക്കും അങ്ങോട്ട്‌ മനസ്സില്‍ ആയില്ല ...:D
.

പോങ്ങുമൂടന്‍, എന്റെ മനസിനെ അതേപടി പകര്‍ത്തിവച്ചിരിക്കുന്നു... ഹാറ്റ്സ് ഓഫ് ടു യു.


എത്രയേറെ പ്രണയിച്ചാലും മനസിലാക്കാന്‍ കഴിയാത്ത , പ്രണയഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലച്ചവരെ "ബെറ്റര്‍ ഹാഫ്" ആയി കിട്ടിയ പാവം ഭര്‍ത്താക്കന്‍മാര്‍ എന്തു ചെയ്യണം എന്നു കൂടി ഇവിടെ വാചകമേള നടത്തിയ ആരെങ്കിലും പറഞ്ഞിരുന്നേല്‍ നന്നായിരുന്നു.

എത്രയേറെ സ്നേഹിച്ചിട്ടും സ്നേഹത്തോടു കൂടിയുള്ള ഒരു വാക്കുപോലും തിരികെ ലഭിക്കാത്ത ഭര്‍ത്താക്കന്മാര്‍ എന്തു ചെയ്യും?

പ്രണയമെന്നാല്‍ "പൈങ്കിളിയാണെന്നാണ്‍" ചിലര്‍..എന്തു ചെയ്യാം?..
ഒരു പക്ഷേ ഭര്‍ത്താവിനേക്കാളുപരി ഭര്‍ത്താവിന്റെ സമ്പത്തിനെ സ്നേഹിക്കുന്നുതു കൊണ്ടാകാം..ഇങ്ങനെയെല്ലാം സംഭവിക്കുന്നത്..


ഇപ്പോള്‍ മനസ്സു മുരടിച്ചിരിക്കുന്നു......പ്രണയമെന്ന വികാരം ഒരുപക്ഷേ അനുഭവിക്കാന്‍ യോഗമില്ലാത്ത ഒരാളായിരിക്കാം... എങ്കിലും ഞാന്‍ കാത്തിരിക്കുന്നു ആ ദിവസത്തിനുവേണ്ടി.. എന്റെ പ്രണയത്തെ മനസിലാക്കുന്ന, എന്നെ പ്രണയിക്കുന്ന ദിവസത്തിനുവേണ്ടി.... അന്നു ഞാന്‍ ലോകത്തിന്റെ നെറുകയില്‍ കയറി നിന്നു ഹൃദയം പൊട്ടുമാറു വിളിച്ചു കൂവും..." ലോകമേ നോക്കു ഞാനിപ്പോള്‍ പ്രണയിക്കുന്നു, പ്രണയിക്കപ്പെടുന്നു."
സജി said…
മഴമേഘം,
താങ്കളുടെ വികാരത്തിനെന്തു പ്രസക്തി?

താങ്കളുടെ ഭാര്യയെങ്ങാനും ഇതു വായിച്ചാല്‍.. അതാണിവിടുത്തെ പ്രശ്നം!..
പ്രിയ സജി,

അതെന്താ മഴമേഘത്തിനു വികാര വിചാരങ്ങളില്ലേ? അത്തരം വികാരങ്ങളില്ലാത്ത ഒരു പങ്കാളിയായി കിട്ടിയെന്നു വച്ച് അതൊക്കെ വറ്റിപ്പോകുമോ?

പിന്നെ എന്റെ ഭാര്യ വായിക്കുന്നതല്ലാ മറിച്ച് പ്രണയമാണു ഇവിടത്തെ ഡിസ്കഷന്‍ ഐറ്റം :)
സജി said…
ഹ ഹ മഴമേഘം,

അങ്ങിനെയായിരുന്നു വേണ്ടത്.
പക്ഷേ അങ്ങിനെയല്ല നടക്കുന്നതു. കമെന്റ് മൊത്തം വായിക്കൂ....
മനസിലായില്ലാ........ ഇലാബറേറ്റ് പ്ലീസ്
സജി said…
മുല്ലപ്പെരിയാര്‍ ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതുപോലെ പോങ്ങുവിന്റെ ഹൃദയത്തില്‍ പ്രണയം തുളുമ്പി നിക്കുകയാണ്.


എന്നാല്‍ അതിനു പുല്ലുവില കൊടുക്കുന്ന തമിഴ്നാട് സര്‍ക്കാര്‍പോലുള്ള ചില പെണ്‍ഹൃദയങ്ങള്‍!


അത്യപകടകരമായ അവസ്ഥ.
:: VM :: said…
ബഹുഭാര്യത്വം നിലവിലുള്ള ഒരു സമൂഹമായിരുന്നുവെങ്കില്‍, അപ്പോണി എന്ന അല്‍ഫോന്‍സ മുതല്‍, ലാസ്റ്റ് രമ്യ വരെയുള്ള തന്റെ സകല പ്രണയങ്ങളേയും താന്‍ കല്യാണം കഴിച്ചിരുന്നുവെങ്കില്‍, താന്‍ ബ്ലോഗിയേനേ, ഇവരെയൊന്നുമല്ല, പാലാ-കോട്ടയം റൂട്ടിലോടുന്ന സെന്റ് തോമാസ് ബസ്സില്‍ അന്നൊരു അഷ്ടമിരോഹിണി ദിവസം കണ്ട ആ സുന്ദര ശാലീന മുഖമായിരുന്നു തന്റെ യഥാര്‍ത്ഥപ്രണയം എന്നു!
:: VM :: said…
ബൈ ദ ബൈ- മാനസക്ക് മാത്രം/

.ഞാന്‍ നൂറു വട്ടം തയ്യാറാ...
പക്ഷെ,സ്മിത എസ് കൈമള്‍,സ്വപ്ന തോമസ്‌,ഫെബി എബ്രഹാം,രമ്യ ജി നായര്‍ ...തുടങ്ങിയ സുന്ദരിമാരുമാരുമായുള്ള പ്രണയ ദുരന്തങ്ങള്‍ പോലെ ഇതും ആകാന്‍ ഞാന്‍സമ്മതിക്കില്ല.ഹരീ,''നമ്മുടെ കണവന്‍ ജിമ്മാ...സിക്സ് പായ്ക്ക്''.....ഹോ...
വെര്‍തെ എന്തിനാ നല്ലൊരു ബ്ലോഗ്‌ അനാഥമാക്കുന്നെ ?
ഹിഹി...?

ഒക്കേ ഞാന്‍ റെഡി- ഞാന്‍ എയിറ്റ് പാക്കാ! (പുത്യേ ഫാഷനാ-)

അപ്പോ റെഡീ ? എന്റെ ബ്ലോഗ് ഇതിനുവേണ്ടി അനാഥമാക്കാനും ഞാന്‍ റെഡി :)

അല്ല- അങ്ങേര് ശരിക്കും സിക്സ് പാക്കാ? യ്യോ പേട്യാവുണൂ!
:: VM :: said…
മാനസേ- സിക്സ് പാക്ക് പേടിച്ചല്ല- ചുമ്മ തമാശ്ക്കു പറഞ്ഞതാ ശ്റ്റാ;) സിക്സ്‌പാക്കിനോടു പറഞ്ഞ് എനിക്ക് ചെസ്റ്റില്‍ ആകെയുള്ള എയിറ്റ് പാക് (ഓഫ് ലങ്ങ് കേജ്)ഇടിച്ചു തകര്‍ക്കല്ലേ :)

ബൈ ദ ഭൈ- കമന്റുകളൊക്കെ ഇപ്പഴാ ശരിക്കും വായിച്ചേ! ഹോ ആഗ്നേയ ശരിക്കുമങ്ങ് ഭീകരരൂപം പൂണ്ടല്ലോ!

അളിയന്റെ വിസക്ക് മാല ഊരിക്കൊടുത്തതാണൊ കുറ്റം എന്ന വാക്കു കണ്ടപ്പോള്‍, “ഫെമിനിസ്റ്റുകള്‍ ഉണ്ടാവുന്നതെങ്ങനെ” എന്നതിനൊരു ഏകദേശ രൂപം കിട്ടി!

താ‍നാണു ലോക സ്ത്രീത്വത്തിനൊരു മാതൃക എന്ന വിചാരം തന്നെ :)

ഞാന്‍ ദേ പുറം തിരിഞ്ഞു നിന്നിരിക്കുന്നു- ഫെമിനിസ്റ്റുകള്‍ എന്റെ വാരിയെല്ലു നോക്കിത്തന്നെ ഇടിക്കൂ:)
:: VM :: said…
ന്താ ദ! 4 കമന്റ്റു തുടരെയോ? ഇഷ്ടപ്പെട്ടപോസ്റ്റിലാണെങ്കില്‍ ഓക്കേ- ഇതു ദഹിക്കാത്ത പോസ്റ്റില്‍- ങേ?

ഒരു പക്ഷേ പ്രണയവും, പ്രേമവും തമ്മില്‍ കൂട്ടിക്കുഴ്ച്ചതാവാവാം പോങ്ങുനു പറ്റിയ പോങ്ങത്തരം, - (അല്ലാ സത്യത്തില്‍ ഈ പ്രേമവും പ്രണയവും ഒന്നാണോ?- എനിക്കത് അല്ല)

ഞാന്‍ പ്രണയിക്കുന്നത് എന്റെ മകനെ- പിന്നെ മകളെ , അവരെ നെഞ്ചില്‍ കിടത്തി ഉറങ്ങുമ്പോള്‍ ഇനിയീ ഉറക്കം ഞാന്‍ എഴുനേറ്റില്ലെങ്കിലെന്ത്, അത്രയും ആനന്ദം ഞാന്‍ ഇപ്പോള്‍ അനുഭവിക്കുന്നുണ്ടല്ലോ എന്ന്നെനിക്കു തോന്നിയിട്ടുണ്ട്- സത്യം ജാഡയല്ല)

ഇതു വായിച്ചപ്പോള്‍ ഞാനും എന്റെ പഴയ പ്രേമങ്ങളോര്‍ത്തു- പക്ഷേ അതൊക്കെ ഭാര്യയോടു പറയുമ്പോഴും, ഒരു തമാശരീതിയിലേ ഞാനും എടുത്തിട്ടുള്ളൂ, അവളും കണ്ടിട്ടുള്ളൂ-

എടീ- ജാതി ചേര്‍ന്നെങ്കില്‍ ഞാന്‍ ജയശ്രീയെ കെട്ടിയേനേ- അമ്മ സമ്മതിച്ചെങ്കില്‍ ഞാന്‍ ധന്യെ കെട്ട്യേനേ, അച്ചന്‍ എതിര്‍ത്തില്ലരുന്നെനില്‍ ഞാന്‍ ശ്രീവിദ്യയെ കെട്ടിയേനേ, അഹങ്കാരം അലപ്ം കുറച്ചെങ്കില്‍ ഞാന്‍ രശ്മിയെ കെട്ടിയേനേ എന്നൊക്കെ ഭാര്യയോടു പറയുന്നതു തന്നെ അവളോടുള്ള പ്രണയമാണെന്നു വിശ്വസിക്കുന്നവനാ ഞാന്‍.. ഇതൊക്കെ ഞാന്‍ പരഞ്ഞിട്ട്റ്റുള്ളത് പ്രണയം മനസ്സിലുള്‍ലതുകൊണ്ടു തന്നെ-

(ബൈ ദ ഭൈ- എന്റെ ലിസ്റ്റ് അപൂര്‍ണ്ണമാണ്- നാലില്‍ പ്രേമ്മിച്ച ശോഭയെ കെട്ടിയേനേ, ഏഴില്‍ പ്രേമിച്ച ഷൈജയെ കെട്ടിയേനേ, എട്ടിലെ പ്രിയയെ, ഒമ്പതിലെ രേഖയെ, പത്തിലെ ബിന്ദുവിനെ എന്നു ഭാര്യയോട് പറയുന്നതില്‍ അല്പം പ്രക്ക്റ്റിക്കലിറ്റി ട്രബിള്‍ ഇല്ലേ>? :) )
This comment has been removed by the author.
ഇടീ..ഫെമിനയെന്നുപേരുണ്ടെങ്കിലും ഈ പാവം ഞാൻ ഫെമിനിസ്റ്റ് അല്ലേഅല്ല. :(
എന്റെ മുത്തച്ഛനും, ഭർത്താവും ,മകനുമില്ലാതെ എനിക്കെന്തുലോകം? ലോകത്തിനു മാതൃക എന്നൊക്കെ ഞാൻ വിചാരിച്ചുവശായിട്ടു കാര്യല്ല. എന്നെപരിചയമുള്ള ഒറ്റക്കുട്ടി സമ്മതിച്ചുതരില്ല :(
“നൈസ് പേഴ്സൺ “ന്നു പ്രൊഫൈലിൽ മലയാളത്തിലെഴുതിവച്ചിട്ടും ഈ വിധത്തിൽ കുറ്റാരോപിതയാകേണ്ടി വന്നല്ലോ. :(
പോങ്ങു ഉണ്ണിത്താൻ പോസ്റ്റിൽ പറഞ്ഞ സ്വാതന്ത്ര്യം പ്രണയത്തിൽ ആവശ്യപ്പെടുന്നെങ്കിലെന്നേ വിരോധിച്ചുള്ളൂ. പരിശുദ്ധപ്രണയത്തിനു മൊത്തം മൂന്നുപ്രാവശ്യം പച്ചക്കൊടിവീശിയതെന്തേ ആരും കാണാതെപോയി? :(പഴയപ്രണയങ്ങൾ കളിയായെടുക്കാൻ ഏതുഭാര്യക്കും പറ്റും. മുന്നിൽവച്ചു ഭംഗിയുള്ള സ്ത്രീകളെ വായിൽനോക്കുന്നതിനും എതിരല്ല. നല്ല “ചരക്കുകൾ” പോകുന്നതുകണ്ടാൽ ദേ നോക്ക്യേന്ന് കാണിച്ചുകൊടുക്കേം ചെയ്യും. ഇപ്പോൾ നിന്നെ പ്രണയിക്കാനാകില്ലെന്നും, മറ്റൊരുപ്രണയസാധ്യത ആരായുന്നുവെന്നും പറഞ്ഞാൽ സാധാരണ ഏതൊരുപെണ്ണിനും തോന്നുന്നതേ ഞാനും പറഞ്ഞുള്ളൂ. പിന്നെ സ്വന്തം കാര്യംവന്നാൽ എല്ലാവരും സദാചാരത്തിനൊക്കെ ജയ് വിളിക്കും മൂന്നുതരം.
സ്നേഹമില്ലാത്തവരും, പ്രണയമില്ലാത്തവരുമായ ഭാര്യയെ സഹിക്കുന്നവരോട് എനിക്കു സഹതാപമുണ്ട്.
മുൻപേ പറഞ്ഞല്ലോ യു.എ.ഇ.യിലെ ഒരു കൌൺസിലിംഗ് സെന്ററുമായി പ്രവർത്തിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് ഒരുപാട് കുഞ്ഞുങ്ങളുടെ സങ്കടം കാണേണ്ടിവന്നിട്ടുണ്ട്. സ്വർഗ്ഗം‌പോലെ കഴിഞ്ഞിരുന്ന പലകുടുംബങ്ങളും ചെറിയൊരുതമാശാ ബന്ധങ്ങളിൽ കുടുങ്ങിയാണ് തകർന്നുപോയത്. എല്ലാവർക്കും ബന്ധങ്ങൾ തുടങ്ങുമ്പോൾ “മറ്റൊന്നിനേയും ബാധിക്കാതെ സൈഡിലൂടേ കൊണ്ടുപോകാം.” എന്നൊക്കെയേ ഉണ്ടായിരുന്നുള്ളു. ആ പക്വത സൂക്ഷിക്കാനായത് ചുരുക്കം ചിലർക്ക്. എന്നിട്ടാബന്ധങ്ങൾ ശാശ്വതമായതുമില്ല. കുടുംബബന്ധങ്ങളിൽ വന്ന വിള്ളലുകൾ മാഞ്ഞതുമില്ല. പണ്ടത്തെപ്പോലെ എല്ലാം സഹിച്ചുമിണ്ടാതിരിക്കുന്ന പെണ്ണുങ്ങളെവിടെയും ഇല്ല.
എല്ലായിടത്തും ആണുങ്ങൾ അല്ല വഴിമാറിപ്പോയത് കേട്ടോ. പറഞ്ഞുവന്നത് ആ കുട്ടികളുടെ അവസ്ഥ . സിനിമയിലോ മറ്റോ കാണുന്നപോലെയല്ല, നേരിട്ടവരോട് സംസാരിച്ചാൽ മനസ്സിൽ നിന്നീ ജന്മത്താസങ്കടം മായില്ല. അത്രക്ക് മുറിവുണ്ടവിടെ. കുറേക്കാലം നല്ല ഒരുമയുള്ള കുടുംബത്തിൽ കഴിഞ്ഞ് എന്നുവച്ചാൽ ഇപ്പൊ നമ്മളും മക്കളും കഴിയുന്നപോലെ ഒരുപാട് ലാളനയും, സുഖസൌകര്യങ്ങളുമനുഭവിച്ച് കഴിഞ്ഞ് പിന്നെ അച്ഛനുമമ്മയും കടിച്ചുകീറാൻ നിൽക്കുമ്പോൾ, മത്സരിച്ച് തങ്ങളോട് ദേഷ്യം തീർക്കുമ്പോൾ ഒക്കെ അവരുടെ അവസ്ഥ പരിതാപകരമാണ്. ഒറ്റപ്പെട്ട കേസുകളല്ല. മിക്കവാറും എല്ലാകേസുകളുടെയും പര്യവസാനം ഇതാണ്. ഇപ്പൊഴും അന്നുസംസാരിച്ച കുട്ടികളെയോർത്താൽ കണ്ണുനിറയാരുണ്ട്. അതുകൊണ്ടൊക്കെ ഇത്തരം വിഷയങ്ങൾ കണ്ടാൽ എന്റെ പ്രതികരണം ഞാനറിയാതെ തീവ്രമായിപ്പോകും. എന്നാൽ പരിചയമില്ലാത്ത ഒരാളുടെ ബ്ലോഗ്ഗിൽ ഇത്രക്കങ്ങു പ്രതികരിച്ചെന്നും വരില്ല. വലിയ പരിചയമൊന്നുമില്ലെങ്കിലും അത്യാവശ്യം ചീത്തവിളിക്കാനുള്ള സ്വാതന്ത്യ്രമൊക്കെ ഹരി തന്നിട്ടുള്ള ധൈര്യത്തിൽ അടിച്ചുമിന്നിയതാണ്.
പ്രണയം ആർക്കും തോന്നാം. നിയന്ത്രിക്കാൻ ദൈവത്തിനുപോലുമാകില്ല. അവശ്യം വേണ്ട പക്വത കാണിക്കണമെന്നേ എഴുതിയിട്ടുള്ളു. അങ്ങനെ പ്രണയിക്കുന്നവരെയും എനിക്കറിയാം.
കല്യാണം കഴിഞ്ഞാൽ പ്രണയമൊഴിഞ്ഞുപോകുന്ന വഴികളൊക്കെ നിത്യവും കാണുന്നതല്ലേ? കല്യാണം കഴിഞ്ഞ സ്ത്രീകളൊക്കെ സീയൽ ടൈപ് ഏട്ടത്തിയമ്മമാരാകാനേ പാടൂ ,മനുഷ്യ സഹജമായ തെറ്റുകൾ വന്നുപോകാനേ പാടില്ല (മെഗാസീരിയലുകാരെ വെട്ടിക്കൊല്ലണം)എന്നുള്ള ധാരണ പലയിടത്തും കാണുന്നതുകൊണ്ട് കൂട്ടത്തിൽ പറഞ്ഞുപോയതാ. പലപ്പോഴും ചെയ്ത നന്മകളൊന്നും ആരും കാണാറുമില്ല. വന്നുപോകുന്ന കുഞ്ഞുകുഞ്ഞു തെറ്റുകൾക്ക് പഴിചാരി “കല്യാണം കഴിഞ്ഞേ പിന്നെ സ്വൈര്യല്ലേ” ന്ന് വിളിച്ചുനടക്കുന്ന ഭർത്താക്കന്മാരുള്ള പലരേയും കണ്ടിട്ടുണ്ട്. അല്ലാതെ താനാണുമാതൃക എന്നോ ഭർത്താവിന്റെ വീട്ടുകാരെ സ്നേഹിക്കുന്നതു തെറ്റാണെന്നോ അഭിപ്രായമില്ല. ആ വിധത്തിൽ പെരുമാറിയിട്ടുമില്ല. ഭർത്താവ് സങ്കടപ്പെടുന്നതു സഹിക്കാത്ത ഒരുഭാര്യയും അതുപറയേമില്ല. എഴുതിയ എല്ലാം എന്റെ അനുഭവമെന്ന് ധരിക്കണ്ട. എനിക്കത്ര വല്യത്യാഗമൊന്നും ചെയ്യേണ്ടിവന്നിട്ടില്ല. ഞാനങ്ങനെ മിണ്ടാതിരിക്കുന്ന പാവവുമല്ല. എന്റെ ഭർത്താവിനിന്നും എന്നോട് പ്രണയമുണ്ടെന്ന് പറഞ്ഞല്ലോ. പ്രിയപ്പെട്ട പലരേയും പറ്റിയെഴുതിയതാണ്.
മടികാരണം സ്വന്തം ബ്ലോഗ്ഗിൽ പോസ്റ്റാത്ത ഞാൻ ഇവിടെ ടൈപ്പ്യ ടൈപ്പല്:( ഹരിയോട് ചാറ്റിൽ സമാധാനം ബോധിപ്പിച്ചതു വേറെ.
വിട്ടൂ..ഇനിയീവഴി വരില്ല.
പോങ്ങ്സ്,
താങ്കള്‍ പറഞ്ഞ പലതിനോടും വിയോജിപ്പാണ് ഉള്ളത്. അക്കമിട്ട് നിരത്തുന്നില്ല

എന്നിരുന്നാലും താങ്കള്‍ എന്താണ് പ്രണയം കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നേ ഇല്ല!!!.
പ്രണയം ചുക്കാണോ ചുണ്ണാമ്പാണൊ....!!
അഭിനന്ദനങ്ങള്‍
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
Pongummoodan said…
പ്രിയപ്പെട്ട ആഗ്നേയ,

താങ്കള്‍ ഇത്ര വൈകാരികമായി പ്രതികരിച്ചത് ആത്മാര്‍ത്ഥതയോടെ ആണെങ്കില്‍ അത് വേദനാജനകമാണ്. പരിഭവവും പിണക്കവും ഉണ്ടാവേണ്ടതില്ല. എന്റെ പോസ്റ്റിലെ ഒരു വാചകം മാത്രമാണ് നിങ്ങളിവിടെ ഗൌരവമായി എടുത്തത്. ഞാന്‍ പറഞ്ഞതില്‍ ശരികളും തെറ്റുകളും കണ്ടേക്കാം. അതിനോട് യോജിപ്പുള്ളവരും വിയോജിപ്പുള്ളവരും ഉണ്ടാവാം. ഞാന്‍ എന്റെ തോന്നലുകള്‍ പറയുന്നു. വായിക്കുന്നവര്‍ അവരുടെ അഭിപ്രായം പറയുന്നു. ആഗ്നേയയുടെ വാക്കുകള്‍ വായിച്ചപ്പോള്‍ ഇടിവാളിനുണ്ടായ തോന്നല്‍ അദ്ദേഹം പ്രകടിപ്പിച്ചു. അത് താങ്കള്‍ക്ക് ദു:ഖകരമായെങ്കില്‍ ക്ഷമിക്കുക.

എന്റെ പ്രണയം എന്റെ ഭാര്യയോട് ആവുന്നില്ല എന്നു പറഞ്ഞതാണ് നിങ്ങള്‍ സ്ത്രീവായനക്കാരില്‍ ചിലരെ ചൊടിപ്പിച്ചത്. ഞാന്‍ എന്റെ ഭാര്യയെ സ്നേഹിക്കാത്തവനാണെന്ന ധാരണ നിങ്ങളില്‍ ജനിപ്പിക്കാനേ ആ വാക്കുകള്‍ക്ക് കഴിഞ്ഞുള്ളു. അത് എന്റെ പരാജയമാണ്. അതുപോലെ ആഗ്നേയയുടെ വാക്കുകളില്‍ ഒരു ഫെമിനിസ്റ്റിന്റെ സ്വരം മുഴങ്ങിയെന്ന് ഇടിവാളിനു തോന്നിയാല്‍ അവിടെ പിഴച്ചത് ആഗ്നേയയ്ക്കോ, ഇടിയ്ക്കോ? അത് നിങ്ങള്‍ക്കുമാത്രം പറയാവുന്ന കാര്യം.

എനിക്കു പറയാവുന്ന ഒരു കാര്യം നമ്മളെല്ലാം സ്നേഹിതരാണെന്നും അതിനാല്‍ ഇവിടെ പിണക്കത്തിനും പരിഭവത്തിനും സ്ഥാനമില്ല എന്നുമാണ് കൂട്ടുകാരീ. ഇനിയും വരണം. നന്ദി.
Pongummoodan said…
പ്രിയ ഇരിങ്ങല്‍: വിട്ടു കള. ഒരു അബദ്ധം പറ്റിയതാണ്. കൊന്നാലും ഇനി പ്രണയത്തെക്കുറിച്ച് ഒരു വാക്കു ഞാന്‍ മിണ്ടില്ല. പ്രണയം ചുക്കോ ചുണ്ണാമ്പോ അല്ലെങ്കില്‍ എന്ത് മാങ്ങാത്തൊലിയോ ആവട്ടെ. ‘അവശേഷിക്കുന്ന മാനവുമായി‘ കളം വിടാന്‍ അനുവദിക്കണം. :) ഹ ഹ

നന്ദി സ്നേഹിതാ...
Pongummoodan said…
ഇടിവാളേ: എനിക്കിതു തന്നെ വരണം. രംഗം ഒന്നു ശാന്തമായി വന്നതാണ്. പ്രണയരഹിതാ, എല്ലാം കുളമാക്കിയില്ലേ. :)
Pongummoodan said…
കാര്‍ന്നോരേ, എന്റെ രക്ഷയ്ക്കെത്തിയതില്‍ സന്തോഷം. നന്ദി . :)

അച്ചായാ: ബാംഗ്ഗ്ലൂരില്‍ നിന്നും നാട്ടിലേയ്ക്ക് തിരിച്ചുപോരും മുന്‍പ് പൊണ്ടാട്ടി കാണാതിരിക്കാന്‍ 300-ലേറെ പ്രണയ ലേഖനങ്ങളാണ് ആ ദുഷ്ടന്‍ നന്ദേട്ടന്‍ കത്തിച്ചു കളഞ്ഞത്. ആ മിടുക്കനാണ് പ്രണയം എന്താണെന്ന് പോലും അറിയില്ലെന്ന് പറയുന്നത്. :) ഇങ്ങേരുടെ ബ്ലോഗിനു നന്ദപര്‍വ്വം എന്നല്ല നുണപര്‍വ്വം എന്ന പേരാണ് യോജിക്കുക. :)
Anonymous said…
കമണ്റ്റിയവരെല്ലാം എം റ്റിയുടെ ബന്ധനം എന്ന കഥ വായിക്കാന്‍ താല്‍പ്പര്യപ്പെടുന്നു സിനിമയല്ല കഥ വായിക്കണം നഗരത്തില്‍ ഒരു കാമുകിയും ഗ്രാമത്തില്‍ ഒരു സ്നേഹ സമ്പന്നയായ ഭാര്യയും ആയി ഒരേ സമയം ബന്ധം പുലറ്‍ത്തുന്ന ഒരാളിണ്റ്റെ കഥയാണത്‌ രണ്ടു പേരോടും കാട്ടുന്ന വഞ്ചന അയാളില്‍ ആത്മനിന്ദ ഉളവാക്കുന്നു (ഇതു എം ടി യുടെ പേറ്‍സണല്‍ ജീവിതം കൂടിയാണു) ഒടുവില്‍ തീരുന്നത്‌ ഇങ്ങിനെയാണു ബന്ധനത്തില്‍ നിന്നും ബന്ധനത്തിലേക്കു തടങ്കല്‍ പാളയത്തില്‍ നിന്നും തടങ്കല്‍ പാളയത്തിലേക്കു

സ്ത്റീകള്‍ വളരെ പൊസെസ്സീവ്‌ ആണു ആണിനെക്കാള്‍ ഇരു വള്ളത്തില്‍ കാല്‍ ചവിട്ടി യാത്റ ആറ്‍ക്കും സേഫ്‌ അല്ല ഭൂഷണമല്ല പക്ഷെ പ്റണയം മനസ്സില്‍ സൂക്ഷിക്കുന്നത്‌ നല്ലതാണു

എം ടി പറഞ്ഞ ഒരു വാചകം കൂടി ആഗ്നേയക്കും മാനസിക്കുമായി കുറിക്കാം 'ഭാര്യ നഗരം പോലെ ആണു എവിടെ ഒക്കെ അലഞ്ഞാലും ഒടുക്കം അവിടെ തന്നെ വന്നു ചേരുന്നു'
ഹരീ അത്യാവശ്യം തൊലിക്കട്ടി ഉള്ളതുകൊണ്ടല്ലേ ഇവിടെ തുടരെത്തുടരെ കമന്റുന്നത്. എന്നെ വിഷമിപ്പിച്ചു വേദനിപ്പിച്ചു എന്നങ്ങ് അഹങ്കരിക്കാതെ.:)എനിക്കെതിരെയുള്ള ആരോപണത്തിൽ ദുഃഖമില്ല. ഞാൻ ഇതൊന്നും അത്ര കാര്യമായി എടുക്കുന്ന കൂട്ടത്തിലുമല്ല. അല്ലെങ്കിൽ തന്നെ പ്രണയത്തോടെനിക്ക് വിരോധമാണെന്നോ ഞാനൊരു മൂരാച്ചിയാണെന്നോ പതിവ്രതയണെന്നോ പറയുന്നതിത്ര വേദനിക്കുന്ന കാര്യമാണോ? :) എന്നെ സംബന്ധിച്ച് അല്ല. ഞാൻ പറഞ്ഞപോയന്റ് തെറ്റിദ്ധരിക്കപ്പെട്ടതായി തോന്നിയാൽ അതൊന്നുകൂടി വ്യക്തമാക്കുകയെന്നേ ഞാൻ ഉദ്ദേശിച്ചുള്ളു. പ്രണയത്തെക്കുറിച്ചു ബ്ലോഗ്ഗിൽ വായിച്ചവയിൽ ജസ്റ്റിഫൈഡ് ആയി തോന്നിയതെന്നു പറഞ്ഞു താങ്കൾക്കു തന്ന ലിങ്ക് നോക്കിയിരുന്നെങ്കിൽ എന്റെ മനസ്സുമനസ്സിലായേനേ. ബ്ലോഗ്ഗിൽ ഞാനേറ്റവും കൂടുതൽ എഴുതിയിട്ടുള്ളതും വിവാഹിതരുടെ പ്രണയത്തെക്കുറിച്ചാണ്. കഥയെന്ന് ലേബൽ കണ്ടിട്ടും പലഭാഗത്തുനിന്നുമുള്ള കുത്തുകൾ സഹിക്കാനാകാതെ അതെല്ലാം ഡ്രാഫ്റ്റ് ആക്കേണ്ടിവന്നു.(അതിന്റെ അസൂയ ഇവിടെത്തീർത്തതല്ല.) ഞാൻ എതിർക്കുന്നു വഴക്കിടുന്നു മോശക്കാരനെന്നു കരുതുന്നു എന്നുള്ള ധാരണമാറ്റി വായിച്ചാൽ ഞാനുദ്ദേശിച്ചതു മനസ്സിലാക്കാം. :)

ഇടിയുടെ കമന്റിൽ പാതി തമാശയായിട്ടേ എടുത്തിട്ടുള്ളു. അദ്ദേഹം തെറ്റിദ്ധരിച്ചെങ്കിൽ അതെന്റെ ആശയവിനിമയത്തിലെ അപാകതതന്നെ. അദ്ദേഹത്തെ എനിക്കുപരിചയമില്ലാത്തതുകൊണ്ട് അതൊക്കെ തമാശയായാണോ കാര്യമായാണോ പറഞ്ഞതെന്നെനിക്കു മനസ്സിലാക്കാനായിട്ടുമില്ല.
ആരേയും വേദനിപ്പിക്കാതെ പ്രണയത്തിന്റെ നോവുള്ളിലിട്ട് നടക്കുന്നവരെയേ എനിക്കു അംഗീകരിക്കാനാവൂ. മറ്റുള്ളവരെ വേദനിപ്പിക്കുന്നവരോട് എതിർപ്പാണെന്നത് എന്റെ കുഴപ്പമോ മനസ്സിന്റെ ഇടുങ്ങിച്ചയോ ആകാം. അല്ലെങ്കിൽ എന്റെ മനസ്സിലെ മുഖങ്ങളാവാം.
Pongummoodan said…
ആഗ്നേയ,

“ഹരീ അത്യാവശ്യം തൊലിക്കട്ടി ഉള്ളതുകൊണ്ടല്ലേ ഇവിടെ തുടരെത്തുടരെ കമന്റുന്നത്. എന്നെ വിഷമിപ്പിച്ചു വേദനിപ്പിച്ചു എന്നങ്ങ് അഹങ്കരിക്കാതെ.:)“ - വീണ്ടും ഞാന്‍ ചോദിക്കുന്നു. പോങ്ങു ആരായി ഇപ്പോള്‍? :)

എന്റെ ആത്മമിത്രമല്ലേ എന്നു കരുതി രണ്ട് ആശ്വാസവാക്കുമായി പിന്നാലെ വന്ന എന്നോടു പറയുന്നു ‘എനിക്ക് അത്യാവശ്യം തൊലിക്കട്ടി ഉണ്ടെന്ന്.’. നന്നായി ഇതില്‍ കൂടുതലൊന്നും എന്റെ സൌഹൃദത്തിന് തരാ‍നില്ല. :)

എങ്കിലും തിരിച്ച് സജീവമായി ഇവിടെ വന്നതില്‍ സന്തോഷം. നടക്കട്ടെ കാര്യങ്ങള്‍.

:)
സജി said…
നിങ്ങളു ചാറ്റിക്കളിക്കയാണല്ലേ...

ബാക്കി അഭിപ്രായം പറയുന്നവരെല്ലാം വെറും പാക്കരന്മാരും!

പോങ്ങൂ ഗോ...ബാക്ക്!
Unknown said…
126 അഭിപ്രായങ്ങൾക്കും ശേഷവും ദേ താഴെ ഞാനടക്കം 3 കഠിന ഹൃദയർ ഇപ്പോഴും ഇവിടെ ചുറ്റിത്തിരിയുന്നു ഈ പോസ്റ്റ് വന്നത് മുതൽ നോക്കി ഇരിക്കുവാ

വിവാഹം കഴിഞ്ഞ് ഉണ്ടാകുന്ന പ്രണയങ്ങൾ ഇത്ര മാത്രം പ്രോബ്ലമുണ്ടോ

എനിക്കറിയില്ല കാരണം എന്റെ വിവാഹം കഴിഞ്ഞിട്ട് 5 വർഷം പിന്നിടുന്നു ഇതിലിടക്ക് 4 പ്രണയങ്ങൾ എല്ലാം മാനേജ് ചെയ്ത് പോകുന്നു :)
"മുല്ലപ്പെരിയാര്‍ ഡാമില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതുപോലെ പോങ്ങുവിന്റെ ഹൃദയത്തില്‍ പ്രണയം തുളുമ്പി നിക്കുകയാണ്.

എന്നാല്‍ അതിനു പുല്ലുവില കൊടുക്കുന്ന തമിഴ്നാട് സര്‍ക്കാര്‍പോലുള്ള ചില പെണ്‍ഹൃദയങ്ങള്‍!

അത്യപകടകരമായ അവസ്ഥ."

ഇതാവണം കമന്റ് ഹിഹിഹി സജി മാഷെ കൊട് കൈ ... അപ്പൊ നിങ്ങള്‍ മുണ്ടാറുണ്ട് അല്ലെ ഹിഹിഹി
മാനസ said…
This comment has been removed by the author.
Pongummoodan said…
This comment has been removed by the author.
Unknown said…
നൂറു പ്റാവശ്യം ജാതകം നോക്കി കിട്ടാവുന്നതെല്ലാം അണ പൈ കണക്കു പറഞ്ഞു വാങ്ങി വസ്തുവെല്ലാം സ്വന്തം പേരിലും കൂടി എഴുതി വയ്പിച്ചു (ഇല്ലേല്‍ ലോണ്‍ കിട്ടില്ല പോലും) രണ്ടു കൊച്ചുങ്ങളേം പ്റസവിപ്പിച്ചു അതുങ്ങളെ രാവിലെ സ്കൂളില്‍ വിട്ട്‌ വൈകിട്ടു റ്റ്യൂഷന്‍ കൊടുത്ത്‌ മൂന്നു നേരം ഫ്രഷ്‌ ആയി ആഹാരന്‍ വെച്ചു വീടു വെടിപ്പാക്കി , ഈ സമയം എല്ലാം കമ്പ്യൂട്ടറ്‍ അല്ലേല്‍ പത്റം അല്ലേല്‍ ടീ വി ഇങ്ങിനെ ബുധി ജീവി ചമഞ്ഞ്‌ രാത്റി പത്തര കഴിയുമ്പോള്‍ വരും ഭാര്യേടെ അടുത്ത്‌ പ്റണയം കൊണ്ട്‌, കിടക്കുന്നതിനു മുന്‍പ്‌ എന്നും ഭാര്യയെ വേണം അല്ലാത്തപ്പോള്‍ പ്റേമം കണ്ണില്‍ കണ്ടവളോട്‌ , അതിനു സപ്പോറ്‍ട്ട്‌ ചെയ്യാന്‍ കുറെ കുടിയന്‍മാരും സഹ ബുജികളും ശരിയാക്കി തരാം ഇന്നു രാത്റി പുന്നാരം കൊണ്ട്‌ ഇങ്ങോട്ടു വാ
This comment has been removed by the author.
പോസ്റ്റ് ഇട്ട അന്നു തന്നെ വായിച്ചതാണ്. കമന്റാനും ചര്‍ച്ച ചെയ്യാനുമൊന്നുമില്ല എന്നു തോന്നിയതു കൊണ്ട് ‘തുറന്നെഴുത്തിനു ഒരു സലാം’ എന്നു പറഞ്ഞേക്കാം എന്നു കരുതി, ജോലിതിരക്കില്‍ കമന്റാനും സാധിച്ചില്ല.

ഈ കോലാഹലം ഇപ്പോഴാണ് കണ്ടത്. ഇതിനു ഗ്വാ ഗ്വാ വിളിക്കാനും ചങ്കുപൊട്ടിച്ചാവാനും മാത്രം ഇന്താ ഇതിലിത്ര എന്നു കരുതി ഇന്നു പോസ്റ്റ് രണ്ടുവട്ടം കൂടി വായിച്ചു. ങേഹെ.! ഇതിനെയാണ് പറയുന്നത് അരിയെത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നു പറയുന്നത് എന്ന്. പോസ്റ്റ് ഒരു വഴിക്ക്, പക്ഷെ സ്ത്രീ, പ്രണയം, ഭാര്യ, പെണ്ണ് എന്നൊക്കെ കേട്ടാ‍ാല്‍ ജെന്‍ഡര്‍ നെയിം മെയില്‍ എന്നു വെച്ചവന്മാരോടൊക്കെ ചീത്ത വിളീക്കണം എന്നു കരുതുന്നവര്‍ കമന്റിട്ട് കമന്റിട്ട് പോസ്റ്റും കമന്റു തമ്മില്‍ കടലും കടലാടിയും പോലെയായി. അല്ലേലും ആട്ടിന്‍ കൂട്ടാനും കൂര്‍ക്ക ഉപ്പേരിയും കണ്ടാല്‍ തിരിച്ചറിയാത്തവര്‍ പോസ്റ്റ് വായിക്കാതെ കമന്റാന്‍ നിന്നാല്‍ പോങ്ങുമ്മുടന്‍ ഇതല്ല ഇതിലപ്പുറം നിങ്ങള്‍ അനുഭവിക്കും :)
എനിക് ഈ പോസ്റ്റ് വായിച്ചിട്ട് എന്താ മനസ്സില്‍ തോന്നിയത് എന്നു പറയാം :
പോങ്ങുമ്മുടന്റെ ഒരു ചിന്താ ശകലം/അല്പ നേരത്തേയോ വല്ലപ്പോഴുമോ തോന്നുന്ന ഒരു ചിന്ത/ആലോചന. ഇപ്പോഴും പ്രണയം കൊതികുന്ന മനസ്സ്, വായനക്കാരോട് എന്തും തുറന്നു പറനാനുള്ള മനസ്സും ശക്തിയും/ അങ്ങിനെയൊക്കെയുള്ളു. അതില്‍ ഭാര്യയോടെ ലവലേശം പ്രേമമില്ല എന്നു പറഞ്നത് പലര്‍ക്കും കൊണ്ടു . അതുകൊണ്ടാണ് പോങ്ങുമ്മൂടന്റെ ഭാര്യക്കും ലോകത്തിലെ സകലമാന സ്ത്രീകള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ പലരും ഈ അവസരം ഉപയോഗിച്ചത്.

പോങ്ങുമ്മുടന്‍ ഭാര്യയെ പ്രണയിക്കുന്നില്ലെങ്കില്‍ അത് പോങ്ങുമ്മൂടനല്ലാതെ മറ്റാരാണ് പറയുക>? നാട്ടുകാരോ? പോങ്ങുമ്മൂടനോട് പത്നിയോട് പ്രേമമില്ലെങ്കില്‍ നമ്മള്‍ വായനക്കാര്‍ക്ക് എന്താണ്? നമുക്കെന്ത് വരാനാണ്? അത് അയാളുടെ വിഷയം. അത് അയാള്‍ കൈകാര്യം ചെയ്തുകൊള്ളും. അല്ലാതെ വായനക്കാര്‍ വന്ന് ‘എഡോ താന്‍ തന്റെ ഭാര്യയെ പ്രേമിക്കഡൊ..എഡോ പ്രേമിക്കാന്‍...എന്താഡൊ തനിക്ക് ഭാര്യയെ പ്രേമിച്ചാല്‍? പോയി പ്രേമിക്കെഡോ” എന്നൊക്കെ വിഡ്ഡിത്തം എഴുന്നെള്ളിക്കണമെങ്കില്‍ അതിനെ ആനമണ്ടത്തരമെന്നൊന്നും വിശേഷിപ്പിച്ചാല്‍ പോരാ... വേറെ വാക്ക് തന്നെ കണ്ടെത്തേണ്ടി വരും.

ഈ പോസ്റ്റില്‍ പറഞ്ഞ പ്രകാരം തന്നെയാണ് താങ്കള്‍ ജീവിക്കുന്നതെന്നോ, ഭാര്യയോട് നാളെ പ്രണയം തോന്നിക്കുടന്നില്ലെന്നോ, ഭാര്യയെ സ്നേഹിച്ചെക്കാം എന്നോ എന്തും തന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഏതും അതു തന്റെ തീരുമാനമാണ്. ചിന്താശകലത്തെ ജീവിതത്തിലെ ചില ഏടുകളുമായി കൂട്ടിയിണക്കിയത് വായനക്കാര്‍ക്ക് മിസ് കമ്മ്യൂണിക്കേറ്റ് ചെയ്തിരിക്കണം എന്നാണ് എനിക്ക് തോന്നിയത്.

പക്ഷേ, തലച്ചോറിന് വയറിളക്കം ബാധിച്ച ചിലരുടെ ഉറഞ്ഞു തുള്ളലിനിടയിലും രഞ്ജിത് വിശ്വം, ജയ, ദിലീപ് വിശ്വനാഥ അങ്ങിനെ ഒരുപാടുപേരുടെ വിവേകമുള്ള കമന്റുകളും കണ്ടു.

വാളെടുത്ത് ഉറഞ്നു തുള്ളുന്നവരോട് ഒരു വാക്ക്, : ഒരു ബ്ലോഗ് പോസ്റ്റിലെ വിഷയത്തോട് എങ്ങിനെ മാന്യമായി/സഭ്യമായി/വിയോജിക്കാം എന്നതിനു രഞ്ജിത് വിശ്വത്തിന്റെയ്യും ജയയുടേയുമൊക്കെ കമന്റുകള്‍ വായിച്ചു നൊക്കുന്നത് നല്ലതാണ്. അല്ലാതെ പോസ്റ്റുമായി പുലബന്ധം പോലുമില്ലാതെയുള്ള ചില കമന്റ് ചര്‍ദ്ദിലുകളെ അര്‍ഹിക്കുന്ന അവജ്ഞയൊടെ അവഗണിക്കുക.

ഇപ്പോള്‍ ഇത്രമാത്രം.
aan said…
യേത് ബ്ലോഗിലായാലും ഒരു നല്ല ചര്‍ച്ചയുടെ അവസാനം ചീത്ത വിളി..! കഷ്ടം തന്നെ !!!

കൂടുതല്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ദയവായി പരസ്പരം മെയില്‍ അയക്കുക

""കാരണം ഇവിടെ വായിക്കാന്‍ വരുന്നവര്‍ക്ക് അതൊരു ആശ്വാസമാവും.""
ഹരി മാഷെ ഇവിടെ കുറെ പേര് വിചാരിച്ചിരിക്കുന്നത് അവരുടെ വിചാരം അവരുടെ ചുറ്റും ഉള്ളത് മാത്രം ആണ് ലോകം എന്നാ ... മാഷ് എന്തിനാ അതിനൊക്കെ ഇങ്ങനെ മറുപടി എഴുതാന്‍ പോകുന്നത് ... ഇവിടെ ആണ് ബെര്‍ലിച്ചയന്‍ വിജയിക്കുന്നത് ... എനിക്ക് ഇഷ്ട്ടം ഉള്ളത് എഴുത്തും അത് വായിച്ചിട്ട് വേണേ പോടെ അതാണ് നല്ലത് ...
പ്രണയത്തെക്കുറിച്ച് പോങ്സ് പറയുമ്പോള്‍ അല്ലേ പ്രശ്നമുള്ളൂ...വേണ്ട..ഒരു കാര്യം ചെയ്യാം..പ്രണയത്തെക്കുറിച്ച് മോഹന്‍‌ലാല്‍ എന്തു പറയുന്നു എന്ന് വായിക്കാം...മലയാളികളുടെ പ്രണയ സ്വപ്നങ്ങളിലെ നായകന്‍ പറയുന്നു..

ദാ എല്ലാവരും ഈ വഴി പോരെ..ഈ ലിങ്കില്‍ ആഞ്ഞു ഞെക്കി , ദേ പണ്ട് സ്വതന്ത്രന്‍ ഇട്ട പോസ്റ്റില്‍ കാണുന്നതെന്താണെന്ന് നോക്കൂ.....
haari said…
"പോങ്ങുമ്മൂട്ടിലേയ്ക്ക്
ഒറ്റ ബ്ലോഗിണിമാര്‍ പോലും
തിരിഞ്ഞുനോക്കുന്നില്ലെന്നതില്‍
മനം നൊന്തുകഴിയുമ്പോഴും;"

ഹ ഹ ഹ അറം പറ്റിയത് പോലെ
ബ്ലോഗിണിമാരുടെ ആറാട്ടാണല്ലോ നടക്കുന്നത്
ഇപ്പോള്‍ തൃപ്തി ആയോ മാഷെ ?
ഈ ബ്ലോഗിണിമാരുടെ ആക്രമണത്തില്‍ നിന്നും പോങ്ങുവിനെ
കാത്തോളണമേ ....അല്ലാതെന്താപ്പോ പറ്യാ
Unknown said…
ഹഹ ഹ...കൊള്ളാം..
ഇക്കരെ നില്‍ക്കുമ്പോ അക്കരെ പച്ച...
വിവാഹിതരായ ഒരു പുരുഷന്‍,
അല്ലെങ്കില്‍ സ്ത്രീ മറ്റൊരാളെ പ്രണയിക്കുന്നുടെങ്കില്‍
അത് പുരുഷന്റെയോ,സ്ത്രീയുടെയോ പോരായിമ ആകാം.
പിന്നെ പുരുഷന് പ്രണയം എന്നും വെറും ഒരു നേരംപോക്ക്
മാത്രം.അതില്‍ ആല്‍മാര്‍ത്ത പ്രണയം വളരെ കുറച്ചേ കാണൂ.
പുരുഷന്റെ പ്രണയം അത് ചിലപ്പോ ആ സ്ത്രീയെ സ്വന്തംമാക്കി കഴിയുമ്പോള്‍
തീരും,അകലെ കാണുന്ന ഭംഗി ഉള്ള ഒരു കളിപ്പാട്ടത്തെ കാണുമ്പോള്‍ കുട്ടികള്‍
അത് നേടാന്‍ വാശി പിടിക്കാറുണ്ട്.രണ്ടോ,മൂനോ ദിവസം താഴത്തും ,നിലത്തു വെക്കാതെ
കൊണ്ട് നടക്കും..പിനെ അടുത്തതു കാണുമ്പോ അതിനെയും മോഹിക്കും.
ഇവിടെ പൊങ്ങുമൂടനെ അയാള്‍ ആഗ്രഹിക്കുന രീതിയില്‍ അയാളുടെ
ഭാര്യ സ്നേഹിക്കുനില്ലെങ്കില്‍ അതയാളുടെ പോരായിമ .
സ്നേഹം കൊടുത്താല്‍ ഇരട്ടി തിരികെ കൊടുക്കുന്നവര്‍ ആണു സ്ത്രീകള്‍
മിക്കവരും .പക്ഷെ ആ കൊടുക്കുന്ന സ്നേഹത്തില്‍ വെള്ളം
ചേര്‍ത്താല്‍ തിരികെ കിട്ടുന്നതും അത് പോലെ വെള്ളം ചേര്‍ത്ത
സ്നേഹം ആകും.
ഇതുവരെ ഒരു പാട്പേരോട് പ്രണയം തോനിയ ആള്‍ക്ക് ഇനിയും
മറ്റൊരാളെ കാണുമ്പോള്‍ പ്രണയം തോനാം..അപ്പോള്‍
അതില്‍ നിന്നും വ്യക്തമാണ് ഇപ്പൊ തോന്നുന്ന പ്രണയം
വെറും നൈമിഷികം മാത്രം എന്ന്..
ആര്‍ക്കും ആരെയും പ്രണയിക്കാം..
പ്രണയിക്കുകയും മനസ്സില്‍ പ്രണയം സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും എന്റെ ആശംസകള്‍.
:: VM :: said…
ശംഭോ മഹാദേവ!
മാനസയോട്: സമ്മതമായ സ്ഥിതിക്ക് ഐശ്വര്യമായി ഈ വാലന്റൈന്‍ ഡേക്കു തന്നെ പ്രണയം തുടങ്ങാം. ഇനീപ്പോ ഒരു പത്തൂസം കൂട്യല്ലേ ള്ളോ:)

പാക്കിന്റെ എണ്ണത്തിലല്ല കുട്ടീ ചുള്ളത്തരം. പാക്കൊക്കെ എവിടെ വേണെലും വരുത്താവുന്നതല്ലേ- ഞാന്‍ ഉടന്‍ തന്നെ എന്റെ ബ്ലോഗില്‍ ആത്മഹത്യാക്കുറിപ്പ് എഴുതുന്നുണ്ട്. ലിങ്ക് അയച്ചു തരാം

ബൈ ദ വേ- പീറ പെണ്‍പടയെ ഒതുക്കാന്‍ ഇടിവാളും വടിവാളും ഒക്കെ പോങ്ങുമ്മൂടന്‍ ഏര്‍പ്പെടുത്തിയതാണെന്നാ? ശോ, എനിക്കീ പോങ്ങുവിനെ അറിയുകപോലും ഇല്ല- ഞങ്ങള്‍ ഈ മെയില്‍ ബന്ധമോ ചാറ്റു ബന്ധമോ വേറൊരു സംബന്ധമോ അസംബന്ധമോ ഇല്ല- എന്റെ ബ്ലോഗില്‍ ഇടക്കൊക്കെ ആശാന്റെ കമന്റുകള്‍ കാണാറൂണ്ട്.. ഇദ്ദേഹത്തിന്റെ ചില പോസ്റ്റുകള്‍ ചിലതൊക്കെ വായിച്ച് ഞാനും കമന്റിയിട്ടുണ്ട്- അപ്പോഴേക്കും നിങ്ങളെന്നെ പോങ്ങുമ്മൂടന്റെ ക്വട്ടേഷന്‍ ഗുണ്ടയാക്കിയാ? ഞാന്‍ ബ്ലോഗില്‍ ആരുടെ നെഞ്ഞത്തെങ്കിലും കയറി നിരങ്ങിയതു നിങ്ങളു കണ്ടിട്ടുണ്ടോ? അനാവശ്യമായ ഒരു ഇഷ്യൂവിലും ഞാന്‍ ഇടപെടാറില്ലല്ലോ? എന്നിട്ടും എന്നോടീ ക്രൂരത.. നിങ്ങടെ ഫെമിനിസ്റ്റ് ഭദ്രകാളി പോലും ക്ഷമിക്കില്ലാട്ടാ.. എന്റെ കമ്പ്ലീറ്റ് മൂഡു നിങ്ങള്‍ നശിപ്പിച്ചു.. ഇതൊക്കെയെങ്കിലും ഫെബ്-14 ഓര്‍ത്തു മാത്രം ഞാന്‍ ക്ഷമിച്ചിരിക്കുന്നു.

ബൈ ദ ഭൈ- ഹരികുമാര്‍ പോസ്റ്റോ, ഈ പോസ്റ്റുമായി ബന്ധപ്പെട്ട മറ്റൊരു പോസ്റ്റോ ഞാന്‍ വായിച്ചിട്ടില്ല- ജന്‍-15 മുതല്‍ ആകെ 1-2 ബ്ലോഗുകള്‍ മാത്രമാണു വായിച്ചിട്ടുള്ളത്. ഇന്നലെ ചാറ്റില്‍ ഒരു സുഹൃത്താണീ പോസ്റ്റിന്റെ ലിങ്ക് തന്നത്- ചുമ്മാ ഒന്നു നോക്കിയപ്പോള്‍ ആദ്യം തോന്നിയ അഭിപ്രായം പോങ്ങുവിനോട് കമന്റില്‍ പറഞ്ഞു- പിന്നെയാ ബാക്കി ആഗ്നേയയുടെ ഒക്കെ കമന്റ്സ് കണ്ടത്- ചുമ്മാ ഒരു രസത്തിനു 3-4 കമന്റു കൂടി ഇട്ടു. ത്രേന്നേ.. അല്ലാണ്ടു , ഇന്ത്യയില്‍, ഒറങ്ങാന്‍ പോയ നേരത്ത്, ബ്ലോഗു സംരക്ഷിക്കാന്‍ പോങ്ങു എന്നെ ഗുണ്ടാപ്പണി ഏല്‍പ്പിച്ചതല്ല ചേട്ടത്ത്യാരേ.. ഇമ്മക്ക് വേറേ അന്തസ്സു പണീണ്ട് - ഉത്തരം മുട്ടുമ്പോ ഇമ്മാതിരി കൊഞ്ഞനങ്ങള്‍ കുത്തുന്നത് , മാനുഷിക പരിഗണനവച്ചും ഫെബ്-14 ഓര്‍ത്തും ഞാന്‍ വീണ്ടും ക്ഷമിക്കുന്നു :)

ബൈ ദ ഭൈ- പോങ്ങുമ്മൂടാ- എന്തായാലും തന്റെ കൊട്ടേഷങ്കാരനായി പേരു വീ‍ണു- ഇമ്മടെ ചാര്‍ജ്ജ് അര്‍ജന്റായി എന്റെ അക്കൌണ്ടിലേക്ക് അയക്കുക. ഇല്ലേല്‍, തന്നെ പൂശാന്‍ ഞാന്‍ തന്നെ സ്വയം കൊട്ടേഷന്‍ എടുക്കേണ്ടി വരും!

ഓ, അതു മറന്നു. ആഗ്നേയക്ക് ഒരു സലൂട്ട്- കളിയും കാര്യവും തിരിച്ചറിയാനുള്‍ല വകതിരിവുണ്ടല്ലോ, അതിനു. എന്റെ നേരത്തെ കമന്റുകള്‍, പാതി തമാശയായെ കണ്ടുള്ളൂ എന്നു പറഞ്ഞില്ലേ- സത്യത്തില്‍ അതു 90% തമാശയായെ ഞാന്‍ എഴുതിയുള്ളൂ-
"ഭാര്യ സ്നേഹിക്കുനില്ലെങ്കില്‍ അതയാളുടെ പോരായിമ
സ്നേഹം കൊടുത്താല്‍ ഇരട്ടി തിരികെ കൊടുക്കുന്നവര്‍ ആണു സ്ത്രീകള്‍ "

പ്രിയ നീന , താങ്കള്‍ക്കു സ്ത്രീകളെ പറ്റി ഒരു കോപ്പും അറിയില്ലെന്നു മനസിലായി ... ഇത്രയും സൂത്രക്കാരായ ജന്തുക്കളെ ഇതുവരെ കണ്ടിട്ടില്ല...തിരികെ കൊടുക്കും പോലും..
Pongummoodan said…
This comment has been removed by the author.
Pongummoodan said…
ഇടിവാളേട്ടാ, എന്റെ പ്രിയ ഗുണ്ടേ, ഇത് നമ്മുടെ സമയമല്ല. നിരവധി ഗുണ്ടികൾ ഒരുമ്പിട്ട് നിൽക്കുമ്പോൾ ഉള്ളതും സൂക്ഷിച്ച് പായാം. ഞാൻ ഈ ബ്ലോഗ് പൂട്ടുന്നു. ചേട്ടൻ എങ്ങോട്ടാന്നാ വിട്ടോ... :)
പ്രിയ നീനാ, ഇതെന്തുവാ പറയുന്നേ...?
"സ്നേഹം കൊടുത്താല്‍ ഇരട്ടി തിരികെ കൊടുക്കുന്നവര്‍ ആണു സ്ത്രീകള്‍ മിക്കവരും." എന്റമ്മേ എന്തൊക്കെ കാണണം...

നീന ഈയുള്ളവനും അങ്ങിനെ ഒരു സ്നേഹത്തില്‍ പെട്ട് പോയിരുന്നു... ലോകത്തില്‍ ഏറ്റവും നല്ല കാമുകി എന്റെ കാമുകിയായിരുന്നു എന്നാ ഞാനും കരുതിയത്‌. ദെ പോങ്ങുവിനെ സത്യം ചെയ്തു പറയാലോ, അത്ര നന്നായി സ്നേഹിച്ചിരുന്നു ഞാനവളെ... മനസ്സില്‍ എതര്‍ഥത്തിലും നല്ലതല്ലാത്ത ഒരു വിചാരം പോലും അവളെ കുറിച്ച് ഉണ്ടായിരുന്നില്ല. അത്രയ്ക്കും കറകളഞ്ഞ പ്രണയം..... വട്ടുപിടിച്ച, പരിസരം മറന്ന പ്രണയം... അതാണ്‌ പ്രശ്നമായത്‌ എന്ന് ഞാന്‍ കരുതുന്നു...ഞാനൊരു പൊട്ടന്‍... ചിന്ന പയ്യന്‍... നമ്മക്കറിയോ നിങ്ങടെ ഒക്കെ പ്രണയത്തിനു ശരീര ശാസ്ത്രവുമായുള്ള ബന്ധം...... അവള്‍ക്കു വേണ്ടിയിരുന്നത് കറകളഞ്ഞ പ്രണയമായിരുന്നില്ല... 'കറയുള്ള', ഈ പോസ്റ്റിലെ കമന്റില്‍ മുകളില്‍ മറ്റൊരാള്‍ പറഞ്ഞ സിക്സ് പായ്ക്ക് പ്രണയമായിരുന്നു... എഴുന്നേറ്റു നില്‍ക്കാന്‍ പോലും പാങ്ങില്ലാത്ത നമ്മക്കെവിടാ മാഷെ സിക്സ് പാക്കും എട്ടു പാക്കുമൊക്കെ.... അവള്‍ ഇട്ടേച്ചു പോയി... ധാ ആ വിഷമത്തില്‍ ഞാനൊന്ന് ഇവിടെ വാളുവച്ചു...

പിന്നെ ഈ തരികിട വകുപ്പില്‍ മേല്‍പ്പറഞ്ഞ കാമുകിയുടെ സ്വഭാവമുള്ള ആണുങ്ങളും കാണും... അല്ലാതെ "സ്നേഹം കൊടുത്താല്‍ ഇരട്ടി തിരികെ കൊടുക്കുന്നവര്‍ ആണു സ്ത്രീകള്‍." എന്ന് തീര്‍ത്തു പറയല്ലേ.എന്നങ്ങു തീര്‍ത്തു പറഞ്ഞാല്‍ പിന്നെ ഞാനൊക്കെ ആരായി?? മാഷെ... എന്തോ ആവട്ട്... കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നാണല്ലോ... അതെന്താണെങ്കിലും.
:: VM :: said…
സിക്സ് പേക്കല്ല - എയിറ്റ് പേക്ക്! ആളെ കൊച്ചാക്കരുത് മുള്ളൂര്‍ജി!
M.K.KHAREEM said…
ഒരാള്‍ മറ്റേ ആളെ തേടി കൊണ്ടിരിക്കുക. ആ ആള്‍ എവിടെ എന്ന് അറിയാതിരിക്കുക. ഒരിക്കല്‍ പോലും കണ്ടില്ലെങ്കിലും പ്രണയിച്ചു കൊണ്ടേയിരിക്കുക. ചാവുന്ന വേദനയോടെ അലഞ്ഞു തിരിയുക. അത് കലര്‍പ്പില്ലാത്ത പ്രണയമാണ്. അവിടെ ഉടലുകള്‍ക്ക്‌ പ്രത്യേകിച്ചൊരു ക്രിയയുമില്ല.
:: VM :: said…
ഡേയ് പോങ്ങൂ-
എന്തുവാ ഇത്? കേരളത്തില്‍ ഇന്നു വീക്കെന്‍ഡല്ലല്ലോ? നാളെ വൈകീട്ട് തന്റെയീ കമന്റു കണ്ടെങ്കില്‍ ഞാന്‍ അല്പം എച്ചൂസ് മീ - തന്നേനേ..(വീലാണെന്നോര്‍ത്ത്)

സ്തീകളോട് സംസാരിക്കുമ്പോ ബഹുമാനം കൊടുക്കടേ.. അറ്റ്ലീസ്റ്റ് ഫെമിനിസ്റ്റുകളോട് സംസാരിക്കുമ്പോ... എന്റെ എയിറ്റ് പേക്കിനു പണീയൊണ്ടാക്കരുത് മിസ്റ്റര്‍ പോങ്ങൂ-

ബൈദഭൈ..താന്‍ ബ്ലോഗും പൂട്ടി ഓടാനാണോ ഉദ്ദേശം? ബ്ലോഗമ്മാരുടെ പ്രാര്‍ത്ഥന ഫലിക്കുമോ?
Unknown said…
കൊടുത്താല്‍ തിരികെ സ്നേഹിക്കും എന്നത്
എന്റെ വ്യക്തി പരമായ കാര്യമാ ,ഞാന്‍
എന്റെ അഭിപ്രായം പറഞ്ഞു എന്നു മാത്രം. പൊതു ജനം
പലവിധം..എന്നലെ..എല്ലാ സ്ത്രീകളും,
എല്ലാ പുരുഷന്‍ മാരും നല്ലതായിരുന്നെങ്കില്‍
നമ്മുടെ നാട് എത്ര നന്നായിരുന്നു..
പിന്നെ സ്ത്രീ തിരികെ സ്നേഹിക്കില്ല
ചതിക്കും എന്നോകെ തീര്‍ത്തു പറയാന്‍
കഴിയുമോ ? ചതിയും വഞ്ചനയും എല്ലായിടത്തും
ഇല്ലെ?പുരുഷന്‍ സ്ത്രീയും ചതിക്കുന്നിലെ?
പിന്നെ ഒരു യുദ്ധത്തിനു ഞാന്‍ ഇല്ല.
പൊങ്ങാന്‍മൂടാ താന്‍ ഒന്നല്ല
എത്ര വേണേലും വയാഗ്ര തിനോളൂ
ഒരു കുഴപ്പവും ഇല്ല്യ..രെശ്മി പറഞ്ഞത്
കൊണ്ട് വഴി തെറ്റി വന്നതാ..
Pongummoodan said…
സ്നേഹിതരേ,

ചില വ്യക്തികളുടെ അഭിപ്രായത്തിനുമേല്‍ ഞാന്‍ നല്‍കിയ മറുപടി അവരെ നിരാശരും ദു:ഖിതരുമാക്കിയെന്ന് ഞാന്‍ അറിഞ്ഞു. ആദ്യമായാണ് തീരെ വിവേകമില്ലാതെ ഞാന്‍ പ്രതികരിച്ചത്. അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു. സഹിഷ്ണുതയോടെയും മാന്യമായും എനിക്ക് പെരുമാറാന്‍ കഴിഞ്ഞില്ല. അതില്‍ ആത്മാര്‍ത്ഥമായി ഞാന്‍ ഖേദിക്കുന്നു. എന്റെ വാക്കുകള്‍കൊണ്ട് അപമാനിതരായവരും വേദനിച്ചവരും എനിക്കു മാപ്പു നല്‍കുക. ആത്മാര്‍ത്ഥതയോടെ എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു.

സ്നേഹപൂര്‍വ്വം
പോങ്ങു
Pongummoodan said…
M.K.KHAREEM : ഒരാള്‍ മറ്റേ ആളെ തേടി കൊണ്ടിരിക്കുക. ആ ആള്‍ എവിടെ എന്ന് അറിയാതിരിക്കുക. ഒരിക്കല്‍ പോലും കണ്ടില്ലെങ്കിലും പ്രണയിച്ചു കൊണ്ടേയിരിക്കുക. ചാവുന്ന വേദനയോടെ അലഞ്ഞു തിരിയുക. അത് കലര്‍പ്പില്ലാത്ത പ്രണയമാണ്. അവിടെ ഉടലുകള്‍ക്ക്‌ പ്രത്യേകിച്ചൊരു ക്രിയയുമില്ല.

സത്യം സാര്‍. നന്ദി. ഇതുതന്നെയാണ് പ്രണയം. ചാവുന്ന വേദനയോടെ ഞാനും അലയുന്നു.
Anonymous said…
അങ്ങിനെ എണ്റ്റെ പ്രവചനം ഫലിച്ചു ഈ ലേഖനം സൂപ്പര്‍ ഹിറ്റായി അന്‍പതു കമണ്റ്റു കടന്നു പക്ഷെ ഇവിടെ ഒരു ക്ളാസ്‌ വാര്‍ തന്നെ നടന്നു ബ്ളോഗന്‍മാരെ പോലെ ബ്ളോഗിണികളും എഴുതാനും വായിക്കനും പ്രതികരിക്കാണും ശക്തരാണെന്നു തെളിയിച്ചു, എല്ലാവര്‍ക്കും അവരുടെ നഷ്ടപ്രണയങ്ങള്‍ ഓര്‍ക്കാന്‍ ഒരു അവസരമായി

ആല്‍ ഷെമീര്‍സ്‌ രോഗം വരാതിരിക്കാന്‍ ഒരു ഉഗ്രന്‍ മെണ്റ്റല്‍ എക്സര്‍ സൈസ്‌ പല പെണ്ണുങ്ങളും വീട്ടില്‍ കിടന്നു തുമ്മിയിരിക്കും അവരറിയുന്നോ അവരെ പ്രേമിച്ചു പുറകെ നടന്നവര്‍ ഒക്കെ പോങ്ങുവിണ്റ്റെ ബ്ളോഗില്‍ ക്ളാസ്‌ വാര്‍ നടത്തുകയാണെന്നു

ചതി വഞ്ചന ക്ര്‍ത്രിമം ഒക്കെ ഓര്‍ത്തെടുത്തു കയ്യില്‍ കിട്ടിയ മഹിളാമണികള്‍ക്കെതിരെ പോരാടുകയാണെന്നു അതുപോലെ ക്ളാസ്‌ വാറില്‍ പങ്കെടുത്ത സ്ത്രീകള്‍ അഭിനന്ദനം അര്‍ഹിക്കുന്നു മറ്റൊരു ബ്ളോഗിലും ഒരു ലേഖനത്തിലും ഇത്ര അധികം മഹിളാമണികള്‍(അല്ലെങ്കില്‍ ആ പേരിലുള്ളവര്‍) പ്രതികരിച്ചിട്ടില്ല

അപ്പോള്‍ ഇനി പോങ്ങു ഒരു മോഡറേറ്റര്‍ ആയി ഡിസ്കഷന്‍ നിര്‍ത്തുക അല്ലെങ്കില്‍ ആള്‍ക്കാര്‍ അവരുടെ പ്രേമ നൈരാശ്യം എല്ലാം എഴുതി ഇവിടം കുളമാക്കും ശ്രീകണ്ഠന്‍ നായരെപോലെ സ്റ്റൈലില്‍ ഒരു ഗുഡ്‌ ബൈ പറയുക

സ്ത്റീയും പുരുഷനും തമ്മില്‍ ഇത്റ കീരിയും പാമ്പും ആണെന്നറിഞ്ഞില്ല പ്റണയം കേള്‍ക്കാന്‍ സുന്ദരം ആണെങ്കിലും കയ്പുനീറ്‍ കുടിച്ചവരാണധികവും എന്നു തോന്നുന്നു
എല്ലാവരുടേയും മനസ്സിന്റെ പ്രണയശേഷി നിത്യഹരിതമായിരിക്കട്ടെ...!
ഈ തുറന്നെഴുത്ത്‌ അത്യന്തം ആസ്വാദ്യകരം.
നന്ദി സുഹൃത്തേ.
Sriletha Pillai said…
നമ്മുടെ പ്രിയ കഥാകാരി കമലാദാസ്‌ 'എന്റെ കഥ' പ്രസിദ്ധീകരിച്ചപ്പോള്‍ ധാരാളം പേര്‍ അവരുടെ തുറന്നെഴുത്തിനെ പ്രശംസിച്ചു,ധൈര്യത്തെ വാനോളം വാഴ്‌ത്തി. ഏതോ രോഗാവസ്ഥയില്‍ ഉടനെ മരിച്ചുപോകും എന്ന തോന്നലില്‍, അല്ലെങ്കില്‍ പൊട്ടധൈര്യത്തിലായിരുന്നു സത്യമെന്ന തോന്നലുണ്ടാക്കത്ത വിധം ഭാവന കൂട്ടിക്കലര്‍ത്തിയ കാര്യങ്ങള്‍ എഴുതി വിട്ടതെന്നു കേട്ടിട്ടിട്ടുണ്ട്‌. 'എന്റെ മകള്‍ക്കു വിവരമില്ല, ദയവു ചെയ്‌ത്‌ നിങ്ങളതു പ്രസിദ്ധീകരിക്കരുത്‌ ' എന്ന്‌ അവരുടെ അമ്മ വാരികക്കാരോട്‌ കാലുപിടിച്ചപേക്ഷിച്ചെങ്കിലും അവരത്‌ ചെവിക്കൊണ്ടില്ല എന്നും കേട്ടിരിക്കുന്നു. എന്തായാലും അവര്‍ തന്നെ എഴുതി വിട്ട കാര്യങ്ങള്‍ ഒടുവില്‍ അവരെ തിരിഞ്ഞുകുത്തി. ചിലര്‍ ആ നല്ല കഥാകാരിയ വല്ലാതെ അധിക്ഷേപിച്ചു. വളരെ സെന്‍സിറ്റീവായിരുന്ന ആ സാധുവനിത , മലയാളികളെല്ലാവരെയും ശത്രുക്കളായി ധരിച്ചുവശായി.മലയാളികള്‍ അവരെ വെറുക്കുന്നുവെന്നു വേദനിച്ചു.(പക്ഷേ അവരെ സ്‌നേഹിച്ച,അവരുടെ എഴുത്തിനെ സ്‌നേഹിച്ച ഒരുപാടു പേര്‍ ഇവിടെയുണ്ടായിരുന്നു എന്നത്‌ അവരറിഞ്ഞില്ല).തുറന്നെഴുത്തിനെ പ്രശംസിച്ച്‌ എരിവ്‌ കയറ്റി വിട്ട ആര്‍ക്കും കഴിഞ്ഞില്ല അവര്‍ക്കു സമാധാനം നല്‍കാന്‍.ആ പ്രോല്‍സഹകരാരും ഒരു തുറന്നെഴുത്തും നടത്തിയെന്നു തോന്നുന്നുമില്ല.
താങ്കളുടെ എഴുത്തിലെ നര്‍മ്മം രസിച്ചു. നര്‍മ്മത്തിനപ്പുറം സ്വന്തം ജീവിതം അതിലേക്കു വലിച്ചുകൊണ്ടുവന്നത്‌ തീരെ ആസ്വദിക്കാനായില്ല, അതുപോലെ തന്നെ എതിര്‍ക്കുന്നവരോടുള്ള അസഹിഷ്‌ണുതയും അവരെ കൈകാര്യം ചെയ്യാനുള്ള പ്രവണതയും താങ്കള്‍ പ്രകടിപ്പിച്ചുവെന്ന്‌ തോന്നുകയും ചെയ്‌തു.
Pongummoodan said…
പ്രിയ മൈത്രേയി,

താങ്കള്‍ പറഞ്ഞ കാര്യങ്ങളെ അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ ഞാന്‍ മനസ്സിലാക്കുന്നു. പറയാതെ പറഞ്ഞതും. നന്ദി.

എന്റെ ഭാഗത്തുനിന്ന് അസഹിഷ്ണുതയോടെയുള്ള പെരുമാറ്റം വന്നുപോയിട്ടുണ്ട്. ഞാന്‍ അത് തെറ്റായി തന്നെ കാണുകയും ചെയ്യുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞ ആശയത്തോട് വിയോജിപ്പു രേഖപ്പെടുത്തിയെ എല്ലാവരോടും വളരെ ആത്മാര്‍ത്ഥമായി തന്നെയാണ് മറുപടി പറഞ്ഞത്. പക്ഷേ, വ്യക്തിപരമായി എതിര്‍ത്തപ്പോള്‍ അറിയാതെ സംഭവിച്ചു പോയതാണ് ആ പിഴകള്‍. എങ്കിലും മേലില്‍ അങ്ങനെയും ഉണ്ടാവില്ല. വ്യക്തിപരമായും വിമര്‍ശനമോ പരിഹാസമോ നിന്ദയോ ഒക്കെ അര്‍ഹിക്കേണ്ട ആളാണ് ഞാന്‍. നന്നാവാനുള്ള ശ്രമം ആത്മാര്‍ത്ഥമായി നടത്തുന്നു.

തുറന്നെഴുതുന്നത് സത്യത്തില്‍ കൈയ്യടി കിട്ടാനായല്ല മൈത്രേയി. മനസ്സിലുള്ള ചില വസ്തുതകള്‍ പറഞ്ഞു പോയതാണ്. നുണകള്‍ പറഞ്ഞാലും എഴുതാന്‍ തോന്നാറില്ല. ശബ്ദരൂപത്തിലുള്ള വാക്കുകളേക്കാള്‍ അക്ഷരങ്ങള്‍ക്ക് ഒരു നന്മയും സത്യവുമുണ്ട്. അതില്‍ ഞാനായി വെള്ളം ചേര്‍ക്കേണ്ടന്ന് കരുതി. പിന്നെ, വലിയ ആലോചനകളൊന്നും കൂടാതെയാണ് എഴുത്തെന്ന ഈ കസര്‍ത്ത്. എഴുത്തിനെ പ്രണയിച്ചു തുടങ്ങുമ്പോള്‍ ഇത്തരം വിവരദോഷങ്ങളും മാറിയേക്കും. എന്റെ പ്രണയം എഴുത്തിലേയ്ക്ക് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുന്നു. എല്ലാം നന്നാവുമായിരിക്കും.

അഭിപ്രായത്തിന് നന്ദി. വളരെ സന്തോഷം.

വേദ വ്യാസാ: താങ്കളുടെ പുഞ്ചിരി പലിശ സഹിതം തിരികെ നല്‍കുന്നു. :) :)

നന്ദി സ്നേഹിതാ... :)
പ്രണയത്തെകുറിച്ച് പറയാന്‍ പറ്റിയസമയം വരുന്നു ഫെബ്രുവരി 14( വാലന്റൈന്‍സ് ഡെ )പുതിയ പോസ്റ്റിനുള്ള തേങ്ങ മുന്‍കൂട്ടി അടിക്കുന്നു.
((((((((( ട്ടോ ))))))))))))))
Sriletha Pillai said…
That's a good boy!Frankly speaking, I was a little apprehensive as to how you would react.Now that you hv taken it in the right sense and spirit which I meant, let me tell you one more thing which I purposely omitted yesterday ,out of fear, not to say!.I had read your unnithan post also(i too had posted on the same subject twice).There's some element in some of your posts which ladies detest or rather cannot digest.Just try to find it out or i'm sure your betterhalf would be able to guide you in this respect from a lady's perspective!If that's corrected your blog would be real wonderful and readership among ladies will considerably increase,i swear!You must hv heard of those enchanting words of Robert Fraust which was very dear to our former PM J.Nehru..." The woods are lovely dark and deep, but I hv promises to keep and miles to go before I sleep, And miles to go before I sleep"....Yes, dear friend, you have miles to go before you sleep.Hurry up.Let Vagdevatha bless you, my friend!and let your readers and comments double up!
Junaiths said…
machuuuuuuuuuuuuuu
പോങ്ങു പിന്നേം ഹിറ്റ്ലറിലെ എം ജി സോമനാകുന്നു..
ബ്ലോഗിണിമാര് ഒന്ന് ഒച്ച വച്ചിരുന്നെങ്കില് ഒന്ന് ഉറക്കെ കരഞ്ഞിരുന്നെങ്കില് ഇങ്ങനെയൊന്നും ഞാൻ പറയില്ലായിരുന്നു .... ഇങ്ങനെയൊന്നും സംഭവിക്കില്ലായിരിന്നു..സത്യം. എല്ലാം എന്റെ തെറ്റ് .. എന്റെ മാത്രം...
മാഷേ... അടുത്ത പോസ്റ്റ് ഇറക്കാൻ സമയമായി..
അതോ ഇതിന്റെ ക്ഷീണം മാറാൻ ഇനിയും ഞങ്ങള് ഗ്ലൂക്കോസ് കുത്തി കെടത്തണോ..(എല്ലാരും എല്ലാം സ്പോട്ടീവായി എടുത്തു മാഷേ... അടുത്ത ചീട്ടെറക്ക്..)
മാഷേ,

ആദ്യം അഭിനന്ദനങ്ങള്‍..
ആരൊടെങ്കിലും അല്ലെങ്കില്‍ എന്തിനോടെങ്കിലും പ്രണയമില്ലാത്തവര്‍ മനോരോഗികളായിരിക്കും എന്നെനിക്കു തോന്നുന്നു..താങ്കളുടെ പ്രണയം ആരോടാണെന്നു വ്യക്തമാക്കിയിട്ടില്ല.അതൊരു പോരായ്മയാണു.മദ്യത്തോടാണോ,നോ.., സ്വന്തം ഭാര്യയോടാണോ. നോ.....നോ......എഴുത്തിനോടാണോ.ഛേയ്...നെവെര്‍...ഒന്നു പറഞ്ഞേ...പ്ലീസ്..അതാ പറഞ്ഞിരിക്കുന്നു "പ്രണയത്തോടാണ് എനിയ്ക്കിപ്പോള്‍ പ്രണയം".

ഇതു പുളു..നൂറുശതമാനം പുളു.സത്യത്തില്‍ ആരാ കക്ഷി..
ബഷീർ said…
പുതിയ ഒരു പോസ്റ്റിന്റെ തലക്കെട്ട് വാഴക്കോടന്റെ പോഴത്തരങ്ങളിൽ കണ്ട് അതിൽ തൂങ്ങിയാണിവിടെയെത്തിയത്. അപ്പോൾ പൊങ്ങുമ്മൂടൻ മുങ്ങി എന്ന മെസ്സേജ് കിട്ടി. അപ്പോൾ ഈ പോസ്റ്റ് വായിച്ചു. കൊള്ളാ‍ാം ഈ മനസ്സ് തുറന്നടക്കൽ :)

>> ...... എന്റെ ഭാര്യയോട് സ്നേഹം മാത്രമല്ല ആദരവും എനിക്കുണ്ട്. എങ്കിലും നിര്‍ഭാഗ്യവശാല്‍ എനിക്കവളോട് പ്രണയം തോന്നുന്നില്ല. അത് എന്റെ കുറവും പരാജയവുമായിരിക്കാം <<<


ഏയ് പരാജയമായി കരുതരുത്.. ശ്രമിക്കൂ‍ൂ..സമയം ഇനിയുമെത്രയോ ബാക്കി കിടക്കുന്നു. പ്രണയിക്കാൻ പോവുകയാണെന്ന വിവരം പൊണ്ടാട്ടിയെ അറിയിക്കരുത്. അപ്പോൾ പുഞ്ഞം തോന്നും ..ഈ വയസാൻ കാലത്തൊരു ശ്രൃംഗാരം എന്നാവും ചിലപ്പോൾ ഭാവം.. :)



>>> സമാധാനപരമായ കുടുംബജീവിതം ആഗ്രഹിക്കുന്ന ഒരു പുരുഷന്‍ അങ്ങനെ പറയുക തന്നെ ചെയ്യണം <<<<


തീർച്ചയായും.. പുരുഷനും സ്ത്രീയും അങ്ങിനെ പറയുക മാത്രമല്ല..പ്രാവർത്തികമാക്കുക കൂടി വേണം. അപ്പോൾ .ദാമ്പത്യം ഒരു മഹാകാവ്യം എന്ന കവി പാടിയിടത്തെക്കെത്തുകയുള്ളൂ..അല്ലെങ്കിൽ മഹാദുരന്തമായിരിക്കും ഫലം


>>>. ....അസാന്നിദ്ധ്യമാവില്ലെ ഒരു പ്രണയത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നത്? ദാമ്പത്യജീവിതം സാധ്യമാക്കുന്ന നിത്യ സാന്നിദ്ധ്യം പ്രണയത്തെ തളര്‍ത്തുവാനല്ലേ കാരണമാവുന്നത്. ആര്‍ക്കറിയാം <<


ഈ അനുമാനം വളരെ ശരിയാണെന്ന് പല അനുഭവസ്ഥരും പറയുന്നു. പ്രത്യേകിച്ച് പ്രവാസഭൂമിയിൽ നിന്ന് ഈ മറുപടി എഴുതുമ്പോൾ ‘അസാന്നിദ്ധ്യം അഥവാ വിരഹം പ്രണയത്തെ മുളപ്പിക്കുകയും തളിർപ്പിക്കുകയും വളർത്തുകയും ചെയ്യുന്നു എന്ന് തന്നെ ഞാൻ പറയും..ഞാൻ മാത്രമല്ല പലർക്കും അതായിരിക്കും അനുഭവം.’

വൈകിയ വേളയിലെ ഈ വരവിനും കമറ്റ്ന്റിനും ക്ഷമി.. .സസ്നേഹം
പോങ്ങൂ,, കാണാന്‍ വൈകി. വല്ലാതെ കറങ്ങാത്തത് കൊണ്ടാവും.. ബ്ലോഗന ഫോണ്‍ വിളി വായിച്ചു. ഇന്നത്തേക്ക് അത് മതി.. ഇനിയും വരാം.
Pongummoodan said…
മൈത്രേയി : നന്ദി.

ജുനൈദ്: മച്ചൂ, സുഖമല്ലേടാ. ഞാന്‍ എഴുതാം.

കാര്‍ന്നോരേ: ഉടന്‍ തന്നെ അടുത്തത് കുറിക്കും. തളര്‍ച്ച മാറി വരുന്നു. നന്ദി :)

ശ്രീക്കുട്ടാ: പറയില്ല കുട്ടാ. :) എന്റെ സഞ്ചയനം കൂടണമെന്ന പൂതി നടക്കില്ല. :)

ബഷീര്‍ പി.ബി: വളരെ സന്തോഷം. അഭിപ്രായം അറിയിച്ചതിന് നന്ദി :)

ബഷീര്‍: ഇനിയും വരണം. അത് സന്തോഷമാണ്. :)
Sirjan said…
‘സദാചാരത്തിന്റെ വെള്ളിയാഴ്ച ചന്തയില്‍‘ വിവാഹിതനായ ഒരു പുരുഷന്റെയോ സ്ത്രീയുടെയോ പ്രണയം ഒരു മുടക്കാചരക്കായി മാറുന്നു


www.uttoppyan-tharam.blogspot.com
g spot kollaaam. c p nair pandoru kavith ezhuthiyittundu.ATHIL ORU VARI INGANEYANU 'gynaechology ennu padichanna?'CHELAMBAATHITRIYEDA KAZHUVERI'
GRAFANBERG GYNAECHOLOGIST AAYIRUNNU
പ്രീയപെട്ട സുഹൃത്തേ ,
വൈകി വായിക്കുന്നു , ആദ്യമായി വായിക്കുന്നു ..
രണ്ടിനും ക്ഷമ ചോദിക്കുന്നു ........
ആദ്യമേ പറയട്ടെ , ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ ..
സദാചാര സീമകള്‍ ലംഘിച്ച് , ഉള്ളിലുള്ളത് അതു പൊലെ തുറന്ന്
എഴുതുവാന്‍ കാണിക്കുന്ന ആര്‍ജവമാണ് ആദ്യമെഴുത്തുകാരന് വേണ്ടത് ..
താങ്കളത് ഭംഗിയായ് , നീതിപൂര്‍വം സുന്ദരമായി അവതരിപ്പിച്ചൂ ....!
നാം എന്തെന്ന് നമ്മുടെ വരികളാണ് ഓതുക ..
അതു മറച്ച് വച്ച് , നല്ല പിള്ളമാരേ ഒരുപാട് കാണാം , ഒളിഞ്ഞു നോക്കുന്ന
മനസ്സുമായി പരക്കം പായുന്നവര്‍ , വാക്കുകളില്‍ വളരെ വൃത്തിയും
പ്രവര്‍ത്തികളും ഏറ്റം ദുഷിച്ചവരുമാകാം , അതുമല്ലെങ്കില്‍ കൂടീ
ഉള്ളിലേ ആഗ്രഹങ്ങളേ കെട്ടി വച്ച് പുറമേ കാണിക്കുന്ന പലതുമാകാം ..
എന്നുള്ളിലും , വാക്കിലും പ്രവര്‍ത്തിയിലും പ്രണയമുണ്ട്
ഞാന്‍ വിവാഹിതനാണ് , രണ്ടു കുട്ടികളുടെ അച്ഛനും ..
പ്രണയത്തിന് വരയും , വാക്കും , പ്രായവും , കാലവും ആരും
കല്പ്പിച്ച് കൊടുത്തിട്ടില്ല , അതറിയാതെ മനസ്സിലേക്കുതിരുന്ന വികാരമാണ്
ആര്‍ക്കും എപ്പൊഴും , എന്തിനോടുമതു സംഭവിച്ചേക്കാം , പിന്നെങ്ങനെ
അതിനേ ചില പ്രായത്തിലും , മൂല്യത്തിലും തളച്ചിടും ....
സമൂഹം കൈകടത്തി വച്ചേക്കുന്ന ചിലതില്‍ വീണു പൊലിയുമ്പൊഴും
ഒളിഞ്ഞും തെളിഞ്ഞും പ്രണയത്തിന്റെ പല മുഖങ്ങള്‍ നമ്മുകിടയിലുണ്ട് ..
കൂടുതല്‍ പറഞ്ഞ് സദാചാര പൊലീസിനേ കൂട്ടുന്നില്ല ..
ഈ എഴുത്തിന് പൂര്‍ണ പിന്തുണ .. കൂടേ കൂടി കേട്ടൊ സഖേ ....!
Pyari said…
സ്ത്രീയുടെയും, പുരുഷന്റെയും പ്രണയ സങ്കല്പങ്ങൾ രണ്ടാണെന്ന തിരിച്ചറിവിന്റെ തുടക്കം ഈ പോസ്റ്റിൽ നിന്നായിരുന്നു. തെറ്റിധാരണകൾ നീങ്ങാൻ വർഷങ്ങൾ എടുത്തു. എപ്പോഴോ വന്ന് എന്റെ കമന്റുകൾ എടുത്തു കളഞ്ഞിരുന്നു. അതിന് കാരണം ഈ തിരിച്ചറിവാണ് എന്ന് ഇവിടെ എഴുതിയിടട്ടെ. :)

വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചിരുന്നുവെങ്കിൽ ക്ഷമിക്കണം
സജി said…
ഹോ.. പഴയ പോസ്റ്റുകളും കമെന്റുകളും കണ്ട്
ഞടുങ്ങുന്നു....
നെടുവീർപ്പിടുന്നു....

കാലം മനുഷ്യനെ എത്ര മാറ്റുന്നു!!!
ഓഷോയുടെ സ്ത്രീ എന്ന പുസ്തകത്തില്‍ വളരെ നന്നായി അവതരിപ്പിച്ച വിഷയമാണിത്... നൂറുശതമാനം യോജിക്കുന്നു.. അല്ലാന്നു പറയുന്നവരുമുണ്ടകാം.... ഫേക്കാവാനും അവകാശമുണ്ടല്ലോ...

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ