'സദാ ചാരി' സദാചാരി ആവുമ്പോള്‍...

സദാചാരം എന്നത് ഏതൊരുമനുഷ്യനും ഉണ്ടാവേണ്ട ഒരു സദ്ഗുണം തന്നെയാണ്. ഓരോ വ്യക്തിയും നല്ല ശീലങ്ങളുടെ, മര്യാദകളുടെ വക്താക്കളായാല്‍ സമൂ‍ഹം തന്നെയാണ് നന്നാവുന്നത്. മര്യാദരാമന്മാര്‍ മാത്രം നിറയുന്നൊരു ലോകത്താണ് സ്നേഹം, സമാധാനം, സന്തോഷം, സഹിഷ്ണുത, സാഹോദര്യം, അനുകമ്പ, ദയ, പ്രതിപക്ഷബഹുമാനം എന്നിങ്ങനെയൊക്കെയുള്ള സദ്ഗുണങ്ങളെല്ലാം അതിന്റെ പാരമ്യതയില്‍ ദര്‍ശിക്കാനാവുന്നത്. അങ്ങനെയല്ലേ? ചുരുക്കിപ്പറഞ്ഞാല്‍ സദാചാരമാണ് ഈ പ്രപഞ്ചത്തെ ഒരു പറുദീസയാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം. (ചുമ്മാ..)

ആയിക്കോട്ടെ.

അങ്ങനെയെങ്കില്‍ ഒരാള്‍ എപ്പോഴാണ് സദാചാരിയായി മാറുന്നതെന്നറിയാനും എനിക്ക് കൌ‍തുകമുണ്ട്. ജന്മനാതന്നെ ലഭിക്കുന്ന ഒന്നാണോ സദാചാരം? അതോ വിദ്യാഭ്യാസത്തിലുടേയോ അല്ലെങ്കില്‍ മാതാപിതാക്കുളുടെയും ഗുരുക്കന്മാരുടെയും മറ്റു സ്വാധീനശക്തിയുള്ള വ്യക്തികളുടെയും സ്നേഹോപദേശങ്ങളിലൂടെയോ? അതുമല്ലെങ്കില്‍ അനുഭവങ്ങളിലൂടെയോ വായനയിലൂടെയോ? ആയിരിക്കില്ല. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ ഞാനും സദാചാരി ആവേണ്ടിയിരുന്നല്ലോ!!

സദാചാരത്തിന്റെ അസ്കിത എനിക്കില്ലെങ്കിലും സദാചാരത്തെ സ്നേഹിക്കാനും സദാചാരവാദികളെ ബഹുമാനിക്കാനും അവരെ പ്രകീര്‍ത്തിക്കാനും എനിക്കാവും. അതിനു തെളിവാകാകുന്നു ‘പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും’ സദാചാരത്തിന്റെ ശുഭ്രവസ്ത്രമണിഞ്ഞ് സദാചാരവാദിയായ ഒരു ചെറുപ്പക്കാരനെ പ്രകീര്‍ത്തിക്കുന്ന ഈ പോസ്റ്റ്. ‘നഷ്ടബോധം‘ പോലും മനുഷ്യനെ സദാചാരിയാക്കുമെന്ന തിരിച്ചറിവ് എനിക്ക് നല്‍കിയ ഒരു അസുലഭ കാഴ്ചയുടെ വിവരണമാണിത്.

ബാംഗ്ഗ്ലൂരിലേയ്ക്കുള്ള യാത്ര ഞാന്‍ അതിവേഗം പ്ലാന്‍ ചെയ്ത ഒന്നായിരുന്നു. മനുജി, തോന്ന്യാസി എന്നിവരുമായി ഒരിക്കല്‍ പോവാന്‍ തീരുമാനിച്ചിരുന്നെങ്കിലും അന്നത് സാധിച്ചില്ല. ഇപ്പോള്‍ നന്ദേട്ടന്‍ ബാംഗ്ലൂര്‍ വിടാനുംകൂടി തീരുമാനിച്ച നിലയ്ക്ക് എന്റെ യാത്ര നീട്ടേണ്ടന്ന് കരുതി.

പോയി.
അറുബോറന്‍ യാത്ര.

മടക്കം ട്രെയിനിലാക്കാന്‍ കാരണം നന്ദേട്ടന്റെ നിര്‍ബന്ധമാണ്. ഞായറാഴ്ച ആയതിനാല്‍ തിരക്ക് തീരെ കുറവായിരിക്കുമെന്നും അദ്ദേഹം പറഞ്ഞ് വിശ്വസിപ്പിച്ചു. എനിക്ക് ബസ്സിൽ പോരാനായിരുന്നു താല്പര്യം. എന്നാൽ , ഭാരിച്ച ലഗേജ് ഉള്ളതിനാല്‍ ബസ്സ് അദ്ദേഹത്തെ സംബന്ധിച്ച് അസൌകര്യമാവുമെന്നും ട്രെയിനിലല്ലെങ്കിൽ താൻ യാത്ര തന്നെ നീട്ടിവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ടിയാൻ.പിന്നെ ഇടയ്ക്കൊന്ന് മൂത്രമൊഴിക്കണമെങ്കിൽ ട്രെയിനാണെത്രെ സൌകര്യം. എന്നിട്ടോ, മൂത്രമൊഴിക്കാൻ പോയിട്ട് ഒന്ന് ഇളകിയിരിക്കാൻ സാധിച്ചത് പിറ്റേന്ന് നേരം വെളുത്തപ്പോഴാണ്. ഇല്ല. അതൊന്നും ഞാൻ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.

തിരക്കേറിയ പ്ലാറ്റ്ഫോമിലൂടെ എട്ടേപത്തേന്ന് നടക്കുന്ന എന്റെ തലയിൽ കാർഡ് ബോർഡ് പെട്ടിയും ഇരുകൈകളിലും ഭാരമേറിയ ബാഗും തൂക്കിച്ച് നന്ദേട്ടനെന്നെ ട്രെയിനിലേയ്ക്ക് തെളിച്ചതും ഞാനിപ്പോൾ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.

ട്രെയിനിൽ വച്ച് സേവിക്കാനുള്ള സോമരസം ആവശ്യത്തിന് കരുതണമെന്നുപറഞ്ഞ എന്നോട് ‘ഒക്കെ ഞാൻ കരുതീട്ട്ണ്ടടാ , നേരംവെളുക്കുന്നവരെ നമുക്ക് കഴിക്കാനുള്ള സാധനമുണ്ട് ‘
എന്നുപറഞ്ഞ് ‘അരലിറ്ററിന്റെ തംസപ്പിൽ ഒരു ക്വാർട്ടർ‘ ഒഴിച്ച് ഉയർത്തിക്കാട്ടിയതും ഞാൻ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.



9.45-ന് പുറപ്പെടുന്ന ഐലന്റ് എക്സ്പ്രസ്സില്‍ 7 മണിക്ക് തന്നെ കയറിക്കൂടി. അപ്പോൾപോലുംബോഗി പാതി നിറഞ്ഞിരിക്കുന്നു.ഭാഗ്യവശാല്‍ വിന്‍ഡോ സൈഡില്‍ മുഖത്തോടുമുഖം നോക്കി ഒറ്റയ്ക്കൊറ്റയ്ക്കിരിക്കാന്‍ പാകത്തിന് 2 സീറ്റ് ഒഴിഞ്ഞു കിടക്കുന്നു. അതില്‍ ഓരോന്നിലായി ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു.

8 മണിയോടെ സീറ്റുകളെല്ലാം നിറഞ്ഞു. കഷ്ടി 6 പേര്‍ക്കിരിക്കാവുന്ന സീറ്റില്‍ എട്ടും ഒന്‍‌പതും പേര്‍. എനിക്കെതിര്‍വശത്തായി എതിര്‍ദിശയിലേയ്ക്ക് നോക്കിയിരിക്കുന്ന ഒരു പെണ്‍‌കുട്ടി. പൂര്‍ണ്ണമായും സീറ്റിലേയ്യ്ക്ക് കയറി ഇരിക്കാനാവുന്നില്ല അവള്‍ക്ക്. അത്യാവശ്യം പുഷ്ടിയുള്ള ശരീരത്തിന്റെ വലതുഭാഗം ഏതാണ്ട് പൂര്‍ണ്ണമായും സീറ്റിനുവെളിയിലേയ്ക്ക് ഒഴുകിയിറങ്ങുന്നു. തുടുത്ത കവിളുകളിലേയ്ക്ക് വളരുന്ന നേര്‍ത്ത മുടിയിഴകള്‍. പച്ചക്കല്ലുപതിച്ച കമ്മല്‍. മുഖം ചെരിക്കുമ്പോള്‍ ദൃശ്യമാവുന്ന തുടുത്തുചുവന്ന ചുണ്ടുകള്‍. നയനമനോഹരമായ ഈ കാഴ്ച അനന്തപുരിവരെ നൽകണേ എന്ന പ്രാർത്ഥനയോടെ മിഴി ചിമ്മാതെ ഞാൻ അവളെത്തന്നെ നോക്കിയിരുന്നു.

അധികം താമസിയാതെ, ലോ വെയിസ്റ്റ് ജീന്‍സിനുവെളിയിലേയ്ക്ക് വളര്‍ന്നുകയറിയ ജട്ടിയുമായി ഒരു പരിഷ്കാരി ചെറുപ്പക്കാരന്‍ എന്റെ കാഴ്ചയെ ഒരുനിമിഷം മറച്ച് കടന്നു പോയി. ബോഗിയുടെ അങ്ങേയറ്റം വരെ നടന്നിട്ട് സീറ്റ് ലഭിക്കാത്തതിനാല്‍ അയാള്‍ തിരികെ വന്ന് ബാഗ് മുകളിലേയ്ക്ക് വച്ച് പെണ്‍കുട്ടിയുടെ സമീപത്തായി നങ്കൂരമിട്ടു.. അവന്റെ നോട്ടവും അവളിലേയ്ക്ക് തന്നെ. മാന്യതയില്ലാത്ത മ്ലേച്ഛൻ. ഒരുമാതിരി സ്ത്രീകളെ കാണാത്തതുപോലെ!!

ഇനിയും അരമണിക്കൂര്‍ എടുക്കും വണ്ടി നീങ്ങിത്തുടങ്ങാന്‍. തിരക്കേറും തോറും ഞാന്‍ നന്ദേട്ടനെ രൂക്ഷമായി നോക്കും. - ‘ഹേയ്, ഇതൊന്നുമല്ല പോങ്ങൂ തിരക്ക്. ചിലപ്പോള്‍ ഡോറില്‍ തൂങ്ങി വരെ ആള്‍ക്കാരുണ്ടാവും. ടാ ഞാന്‍ പറഞ്ഞുതന്നവിധം നീ ശ്വാസമൊന്ന് ആഞ്ഞ് വലിച്ചുവിട്ടേ.. നിന്റെ ടെന്‍ഷനൊക്കെ ഇപ്പോള്‍ മാറും’ - ഇതാണ് എന്റെ രൂക്ഷമായ നോട്ടത്തിന് നന്ദേട്ടന്‍ നല്‍കുന്ന മറുപടി.

ടെന്‍ഷന്‍ കുറയ്ക്കാന്‍ ‘ബ്രീത് എക്സര്‍സൈസ്’ നന്നെന്ന് തലേദിവസം നന്ദേട്ടന്‍ പറഞ്ഞു തന്നിരുന്നു . ജീവന്‍ നിലനിര്‍ത്താന്‍ പോലുമുള്ള ശ്വാസം ഈ ബോഗിയില്‍ കഷ്ടിയാണ്. അപ്പോളാണ് അയാളുടെയൊരു വായു വ്യായാമം.

ഇടയ്ക്ക് കാലൊന്നു നീട്ടിവച്ചപ്പോള്‍ നിലത്തുനിന്ന് തെലുങ്കിലൊരു തെറി. ഹൊ! ഈ നരച്ച സ്ത്രീ എപ്പോള്‍ കാല്‍കീഴില്‍ കയറി ചുരുണ്ടു!!

ട്രെയിന്‍ നീങ്ങിത്തുടങ്ങി. ആശ്വാസം, അല്പസ്വല്പം വായു ഉള്ളിലേയ്ക്ക് വരുന്നുണ്ട്.

എതിര്‍വശത്ത് നില്‍ക്കുന്ന ചെറുപ്പക്കാരന്‍ കൈകള്‍ ഉയര്‍ത്തി മുകളിലെ ബെര്‍ത്തില്‍ പിടിച്ച് ഉറക്കം തൂങ്ങുന്നു. അയാളുടെ അരക്കെട്ട് താഴെയിരിക്കുന്ന പെണ്‍‌കൂട്ടിയുടെ ഉരത്തില്‍ ചെന്നുരസി മടങ്ങുന്നത് അയാള്‍ അറിയുന്നേയില്ല. പാവം. നല്ല ഉറക്കമായിരിക്കുന്നു!!! പെണ്‍കുട്ടി മുഖമുയര്‍ത്തി അയാളെ നോക്കുന്നു. അയാള്‍ കണ്ണുകള്‍ ഇറുക്കിഅടച്ചു തന്നെ. അവള്‍ ഇത്തിരികൂടി സീറ്റിലേയ്ക്ക് കയറി ഇരിക്കാന്‍ ശ്രമിക്കുന്നു. ഞാനല്ലാതെ വേറൊരു മാന്യനും അവരെ ശ്രദ്ധിക്കുന്നില്ലെന്ന് തോന്നുന്നു.

ട്രെയിന്‍ അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തി. അവിടെനിന്നും കുറേ ആള്‍ക്കാര്‍ കയറി. ചെറുപ്പക്കാരന്‍ മുന്നോട്ട് നീങ്ങുന്ന ലക്ഷണമില്ല. അയാള്‍ പെണ്‍കുട്ടിയോട് കൂടുതല്‍ ചേര്‍ന്നുനിന്ന് തന്റെ പിന്‍ഭാഗത്തുകൂടി ആള്‍ക്കാരെ മുന്നോട്ട് കടന്നുപോവാന്‍ അനുവദിക്കുന്നു. എല്ലാവരും കടന്നുപോയപ്പോള്‍ അയാള്‍ അരക്കെട്ട് അവളുടെ ഉരത്തില്‍ നിന്നും വേര്‍പെടുത്തി. ട്രെയിന്‍ നീങ്ങിത്തുടങ്ങി. ഇപ്പോള്‍ അയാളുടെ ഒരു കൈ താഴെ അവളിരിക്കുന്ന സീറ്റില്‍ വിശ്രമിക്കുന്നു. പിന്നെ പതിയെ വിരലുകള്‍ നീട്ടി അവളുടെ പിന്‍ഭാഗത്ത് തൊടുന്നു. അതിശയം. പെണ്‍കുട്ടി പ്രതികരിക്കുന്നേയില്ല! പ്രതിഷേധിക്കുകയും!! ചെറുപ്പക്കാരന് ആത്മവിശ്വാസമേറിയിരിക്കുന്നു. അയാള്‍ വിരലുകളൊന്നൊന്നായി അവളുടെ പുറത്ത് മേയാന്‍ വിട്ടു. ഒരുവേള, അവനെപ്പിടിച്ച് എന്റെ സീറ്റിലിരുത്തി ആമാന്തം കൂടാതെ അവിടമങ്ങ് കൈയ്യേറിയാലോ എന്നുപോലും ഞാൻ വിചാരിച്ചു. തെറ്റിദ്ധരിക്കരുത്. ആ പെണ്‍കുട്ടിയെ അവനില്‍ നിന്നും രക്ഷിക്കാന്‍ അതല്ലാതെ മറ്റെന്തുവഴിയാണുള്ളത്?

എനിക്കറിയാം. ഒരു പെണ്‍‌കുട്ടിയെ ഒരുവന്‍ ഈ രീതിയില്‍ ശല്യം ചെയ്യുന്നത് നിങ്ങളായിരുന്നുവെങ്കില്‍ കണ്ടുകൊണ്ടിരിക്കില്ലായിരുന്നുവെന്ന്. എന്നുവച്ചാല്‍ പ്രതികരിക്കുമായിരുന്നെന്ന്. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. ചെയ്യുകയുമില്ല. കാരണം. അവന്‍ കൈയ്യേറുന്നത് അവളുടെ ശരീരത്തയാണ്. പ്രതിഷേധിക്കേണ്ടതോ അവളും. അവളതിനുമുതിര്‍ന്നാല്‍ ആ ബോഗിമുഴുവനും അവള്‍ക്ക് സംരക്ഷണം നല്‍കുമായിരുന്നില്ലേ? അനുവാദം കൂടാതെ ഒരാളും മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ഒരു അസന്മാര്‍ഗിയാണ് ഞാന്‍. ഇവിടെ അവള്‍ അവന് മൌനാനുവാദം നല്‍കിയിരിക്കുന്നു. ആയതിനാല്‍ അവള്‍ പ്രതിഷേധിച്ചാല്‍ മാത്രമേ എനിക്കിടപെടാനാവുകയുള്ളു. അതുകൊണ്ട് അവള്‍ പ്രതിഷേധിക്കുന്ന നിമിഷംവരെ അവരുടെ പ്രകടനങ്ങള്‍ ആസ്വദിക്കാനുള്ള അവകാശം
എന്നിലെ അസന്മാര്‍ഗിയില്‍ നിക്ഷിപ്തമാണ്.

യാത്ര തുടങ്ങിയിട്ടിപ്പോള്‍ ഏതാണ്ട് ഒന്നരമണിക്കൂര്‍ പിന്നിട്ടിരിക്കുന്നു. നിലത്ത് എന്റെ കാലുകള്‍ക്കടിയില്‍ കിടക്കുന്ന വൃദ്ധ തെലുങ്കില്‍ കൂര്‍ക്കം വലിക്കുന്നുണ്ട്. പച്ചക്കമ്മലിട്ട പെണ്‍കുട്ടിയും സദാ അവളെ ചാരി നില്‍ക്കുന്ന ചെറുപ്പക്കാരനും കണ്ണടച്ചും ഞാനെന്ന അസന്മാര്‍ഗി കണ്ണുതുറന്നും ഉറങ്ങാതിരിക്കുന്നു.


ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ചെറുപ്പക്കാരന്‍ അവളില്‍ നിന്നും നിരാശയോടെ അടര്‍ന്നുമാറി. ആ സ്റ്റേഷനില്‍ നിന്നും കയറിയതില്‍ ഫ്രഞ്ച് താടി വച്ച ഒരാള്‍ ചെറുപ്പക്കാരനോട് കുറച്ചുകൂടി നീങ്ങി നില്‍ക്കാന്‍ ആവശ്യപ്പെടുന്നു. അയാള്‍ കൂട്ടാക്കുന്നില്ല. ‘ഫ്രഞ്ചന്‍‘ അവിടെ തന്നെ നിലയുറപ്പിക്കുന്നു. പിന്നെ ഒട്ടകത്തിനിടം കിട്ടിയപോലെ അയാള്‍ പഴയ ചെറുപ്പക്കാരനെ / പഴഞ്ചനെ പതിയെ തള്ളിമാറ്റുന്നു. പിന്നെ ഫ്രഞ്ചന്‍ നിലത്ത് അവള്‍ക്ക് ചുവട്ടിലായി ഇരിപ്പുറപ്പിച്ചു. പഴയ ചെറുപ്പക്കാരന്‍ നിന്നുകൊണ്ട് തീപാറുന്ന നോട്ടം ഫ്രഞ്ചനുനേരേ തൊടുക്കുന്നു. പിന്നെ അവളെ നോക്കുന്നു. അപ്പോള്‍ ആ കണ്ണുകളില്‍ നിരാശയും ദൈന്യതയും ഇടകലര്‍ന്ന ഭാവം. അങ്ങനെ നവരസങ്ങള്‍ യാതൊരു ഉളുപ്പുമില്ലാതെ മിന്നിമറയുന്ന മുഖവുമായി പഴയ ചെറുപ്പക്കാരന്‍ അങ്ങനെതന്നെ നിലകൊള്ളുന്നു.

സത്യത്തില്‍ ഇപ്പോഴാണ് യാത്ര രസകരമായി എനിക്ക് തോന്നിത്തുടങ്ങിയത്.

താഴെ ഇരിക്കുന്ന ‘ഫ്രഞ്ചന്‍‘ നില്‍ക്കുന്ന ‘പഴഞ്ചന്‍‘ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങാന്‍ ശ്രമിക്കുന്നു. എത്ര ശ്രദ്ധയോടെയും ശ്രമകരവുമായാണ് ഫ്രഞ്ചന്‍ അത് സാധിച്ചെടുക്കുന്നതെന്ന് എന്നെ അതിശയിപ്പിക്കുന്നു. മടക്കി ഉയര്‍ത്തിവച്ച കാല്‍മുട്ടിലേയ്ക്ക് അയാളുടെ കൈകള്‍ ചുരുട്ടി വയ്ക്കുന്നു. അയാളുടെ കൈകളും അവളുടെ തുടയും തമ്മില്‍ ഇപ്പോള്‍ ഒരു വിരലിന്റെ അകലം മാത്രം. അയാളും തലചെരിച്ച് ഉറങ്ങുന്നപോലെ... പിന്നെ പതിയെ ഒരു വിരല്‍ നീട്ടി അവളുടെ തുടയില്‍ ഒന്നുകുത്തി.

അരമണിക്കൂര്‍ മാത്രം ആയുസ്സുള്ള ഫ്രഞ്ചന്റെ പ്രകടനം തുടങ്ങിയത് അങ്ങനെയാണ്. അവസാനിച്ച വിധമോഏറെ കൌതുകകരവും.

“നിനക്കുമില്ലേടാ പട്ടീ..അമ്മയും പെങ്ങന്മാരും?” എന്ന കാതുപൊട്ടുന്ന രീതിയില്‍ ക്ലീഷേയായി തീര്‍ന്ന ഒരു ചോദ്യമാണ് അയാളെ ഉണര്‍ത്തിയതും തളര്‍ത്തിയതും. ചോദ്യത്തിന്റെ ഉടമ അയാള്‍ തന്നെ. നമ്മുടെ പഴഞ്ചന്‍ ചെറുപ്പക്കാരന്‍. മണിക്കൂറുകളോളം അവളെ ചാരിനിന്ന് നിര്‍വൃതിയടയുകം പിന്നെ താന്‍ ചെയ്ത തെറ്റ് മറ്റൊരുവന്‍ ചെയ്യുന്നത് സഹിക്കാനാവാതെ വന്നപ്പോള്‍ മാത്രം സദാചാരത്തിന്റെ വെള്ളക്കുപ്പായം ധരിക്കുകയും ചെയ്തവന്‍. ധാര്‍മ്മികമായി അയാള്‍ക്ക് അവകാശമുണ്ടോ അങ്ങനെയൊരു കുപ്പായം ധരിക്കാന്‍. ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ അങ്ങനെ തറപ്പിച്ച് പറയാന്‍ എന്നേപ്പോലൊരു അസന്മാര്‍ഗിക്കെന്തവകാശം.

ഈ കാലത്തെ ചെറുപ്പക്കാര്‍ക്കിടയിലു ഇത്തരം പ്രവണതകുളെണ്ടെന്നത് ആശ്ചര്യകരമാണ്. പണ്ട് എന്റെ സ്കൂള്‍, കോളേജ് കാലത്ത് ഇത്തരം വിക്രിയകള്‍ ധാരാളമായുണ്ടായിരുന്നു. ‘എര്‍ത്തിങ്’ എന്ന പേരിലാണ് അന്നതറിയപ്പെട്ടിരുന്നത്. അന്നും ഇന്നും ഞാനതിന് മുതിര്‍ന്നിട്ടില്ല എന്നുപറയുമ്പോള്‍ ഇല്ലാത്ത മാന്യത ഞാന്‍ സ്വയം പ്രഖ്യാപിക്കുകയല്ല ചെയ്യുന്നത്. ഞാന്‍ അംഗീകരിക്കാം. ഞാന്‍ മാന്യനല്ലെന്ന്. എന്നുവച്ചാല്‍ മദ്യപാനിയാണ്. പുകവലിക്കാരനാണ്. ഏകപത്നീവ്രതക്കാരനുമല്ല. പക്ഷേ, ഒരു സ്ത്രീയുടെ നിസ്സഹായതയെ എന്റെ വാക്കുകൊണ്ടോ വിരലുകൊണ്ടോ ഞാന്‍ മുറിവേല്പിച്ചിട്ടില്ല. ഇവിടെ രണ്ടുപേരുടെ സ്പര്‍ശനത്തിന് വിധേയയായ പെണ്‍‌കുട്ടി എന്തുകൊണ്ട് പ്രതികരിക്കാതിരുന്നു. അതിനെ എതിര്‍ക്കണമെന്ന് ആഗ്രഹിച്ചിട്ടുപോലും എന്തുകൊണ്ട് എനിക്കതിന് കഴിഞ്ഞില്ല. കുറ്റം, എന്റെ പെണ്‍കുട്ടീ നിന്റേതാവുന്നു. ഒപ്പം, നോക്കി രസിച്ച (?)എന്റേതും.

കഴിയുമെങ്കില്‍ ഇനിയെങ്കിലും ഇത്തരം നെറികെട്ട വിരലുകള്‍ ഒരു പെണ്‍കുട്ടിയുടെയും ശരീരത്തില്‍ ഇഴയാതിരിക്കട്ടെ. അതിന് ശ്രദ്ധിക്കേണ്ടത് സ്ത്രീകളേ, നിങ്ങളാണ്. താല്പര്യപ്പെടുന്നില്ലെങ്കില്‍ നിങ്ങള്‍ സധൈര്യം പ്രതിഷേധിക്കൂ. അപ്പോള്‍ ഈ സദാചാരികളില്‍ നിന്നും നിങ്ങളെ രക്ഷിക്കാന്‍ എന്നേപ്പോലുള്ള നിരവധി അസന്മാര്‍ഗികളുണ്ടാവും. വാക്ക്. നിങ്ങള്‍ പ്രതിഷേധിക്കാതെ തന്നെ ഞങ്ങള്‍ അസന്മാര്‍ഗികള്‍ നിങ്ങളുടെ രക്ഷക്കെത്തിയാല്‍ ഞങ്ങള്‍ക്ക് ലഭിക്കുന്ന ഒരു പേരുണ്ട്. ‘സദാചാര പോലീസ് ‘എന്ന്. സാമാന്യം ‘ഭേദപ്പെട്ട തെമ്മാടി‘ എന്ന സല്പേര്‍ എനിക്ക് നേടാനായിട്ടുണ്ട്. അതില്‍ ഞാന്‍ തൃപ്തനുമാണ്. അതുകൊണ്ട് ‘സദാചാര പോലീസ്’ ആവാന്‍ എനിക്ക് താല്പര്യമില്ല. നിങ്ങളുടെ മാനത്തെ നിങ്ങള്‍ സംരക്ഷിക്കുക. എന്റെ ‘സല്പേര്’ ഞാനും സംരക്ഷിക്കട്ടെ....

എന്ന്
ഒരു അസന്മാര്‍ഗി.

Comments

Pongummoodan said…
ട്രെയിനിൽ വച്ച് സേവിക്കാനുള്ള സോമരസം ആവശ്യത്തിന് കരുതണമെന്നുപറഞ്ഞ എന്നോട് ‘ഒക്കെ ഞാൻ കരുതീട്ട്ണ്ടടാ , നേരംവെളുക്കുന്നവരെ നമുക്ക് കഴിക്കാനുള്ള സാധനമുണ്ട് ‘
എന്നുപറഞ്ഞ് ‘അരലിറ്ററിന്റെ തംസപ്പിൽ ഒരു ക്വാർട്ടർ‘ ഒഴിച്ച് ഉയർത്തിക്കാട്ടിയതും ഞാൻ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.


- പുതിയൊരു പോസ്റ്റ്
MANEESH said…
Ponguvetta...

Pinnedu enthu sambavichu ennu parnjilla... frenchi... evide poyi thallu kittiyo??? atho ningal ellam edapettuvoooo.....

Maneesh
പോങ്ങ്സ്‌....
ഇത്തവണ ഞാനിത്തിരി നേരത്തെ എത്തി. :)

സത്യത്തിൽ ഇത്തരം ദൃശ്യങ്ങൾ പോസ്റ്റിൽ എഴുതാനാണെങ്കിൽ ഒരുപാട്‌ പോസ്റ്റുകളുണ്ടാക്കാം, അത്രയ്ക്ക്‌ കാണാം എർത്തിങ്ങ്‌. പ്രതികരിക്കുന്നവരെ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്‌. 'നിസഹായ'യായി നിർവ്വികാരയായി നിൽക്കുന്ന സ്ത്രീകളെ കാണുമ്പോൾ സഹതാപമാണോ ധൈര്യമില്ലയ്മയോട്‌ (തനിക്ക്‌ സഹായം കിട്ടും എന്ന്‌ ഉറപ്പുണ്ടായിട്ടും മിണ്ടാതിരിക്കുന്നതിനോട്‌) തോന്നുന്ന അവജ്ഞയാണോ കൂടുതൽ എന്ന്‌ ഉറപ്പില്ല. (പി ഇ ഉഷയേപ്പോലുള്ളവരുടെ കാര്യം മറന്നല്ല ഇതുപറയുന്നത്‌)

അവനവന്റെ അല്ലെങ്കിൽ അവളവളുടെ കാര്യത്തിൽ പ്രതികരിക്കേണ്ടതും നീതി അന്വേഷിക്കേണ്ടതും അതിലെ വിക്റ്റിം തന്നെയാണ്‌. സമൂഹത്തിന്‌ സപ്പോർട്ട്‌ ചെയ്യാൻ മാത്രമേ കഴിയൂ. ഗതികേട്‌ പറഞ്ഞിരുന്നാൽ ഒരിക്കലും ഗതികിട്ടില്ല.

ഏതായാലും 'സദാ ചാരി എന്ന സദാചാരി' ഇഷ്ടമായി, സദാചാരിയെ ഇഷ്ടമായില്ലെങ്കിലും.
പോങ്ങൂ, നല്ല നിരീക്ഷണം.

ഇതിൽ കടന്ന് ഇടപെടാതെത്തന്നെ അതില്ലാതാക്കാൻ ചില സമയത്ത് സാധിക്കും.
ഈ രണ്ടു കക്ഷികളും തൊടുന്ന സ്പോട്ടിൽ നിന്നും കണ്ണെടുത്ത് അവരുടെ കണ്ണുകളിലേയ്ക്ക് ഇത്തിരി ഗൌരവത്തോടെതന്നെ നോക്കൂ. പിന്നീട് അത് ആവർത്തിക്കില്ല.
രണ്ടുപേരുടെ സ്പര്‍ശനത്തിന് വിധേയയായ പെണ്‍‌കുട്ടി എന്തുകൊണ്ട് പ്രതികരിക്കാതിരുന്നു.
എന്റെ പെണ്‍കുട്ടീ കുറ്റം നിന്റേതാവുന്നു. u said it പോങ്ങൂ.......
അധികം താമസിയാതെ, ലോ വെയിസ്റ്റ് ജീന്‍സിനുവെളിയിലേയ്ക്ക് വളര്‍ന്നുകയറിയ ജട്ടിയുമായി ഒരു പരിഷ്കാരി ചെറുപ്പക്കാരന്‍ എന്റെ കാഴ്ചയെ ഒരുനിമിഷം മറച്ച് കടന്നു പോയി

എത്രയെത്ര ഉപമകള്‍ ഈ അനുഭവകഥയില്‍ (ഇതില്‍ പോങ്ങു ആദ്യ നായകനായിരുന്നോ ആതോ ഫ്രെഞ്ചനോ)
Anonymous said…
നല്ല പോസ്റ്റ്‌...ചില പെണ്ണുങ്ങള്‍ പലപ്പോഴും പേടി കാരണം പ്രതികരിക്കാതിരിക്കും.. അത് എത്ര വല്യ തെറ്റാണെന്ന് അവര്‍ അറിയുന്നില്ല...
പ്രിയ said…
അത്രക്കും എത്തിയിട്ടും ആ പെണ്‍കുട്ടി എന്ത്യെ പ്രതികരിച്ചില്ല എന്നതിനു എനിക്കു ഉത്തരമില്ല. അവള്‍ പ്രതികരിക്കണമായിരുന്നു. അതു ചുറ്റുമുള്ളവര്‍ സഹായിക്കും എന്നു പ്രതീക്ഷിച്ചാവരുത്. കാരണം ' തനിക്കല്പ്പം നീങ്ങിനിന്നുകൂടെ ' എന്നു ചോദിച്ചാല്‍ ആ ഞരമ്പിന്റെ പ്രതികരണം ' ഈ തെരക്കിലെവിടെക്ക് നീങ്ങിനില്‍ക്കാന്‍' എന്നാകും. ചിലപ്പോള്‍ അതിലും കടന്നു ' അത്രക്ക് അസൗകര്യം ഉള്ളവര്‍ റ്റാക്സി വിളിച്ച് പോകണം' എന്നാകും. ആ പെണ്‍കുട്ടി പോങ്ങ്സ് പറഞ്ഞത്രക്ക് നയനമനോഹരിയാണെങ്കില്‍ ചിലപ്പോള്‍ ചുറ്റുമുള്ളവരുടെ സഹായം കിട്ടിയേക്കാം . ഇല്ലെങ്കില്‍ ഒരു നോട്ടത്തിനപ്പുറം ഒരു സഹായവും കിട്ടില്ലാ ചങ്ങാതി.അനുഭവം ഗുരു. ട്രയിനില്‍ അല്ല. നമ്മുടെ നാട്ടില്‍ തലങ്ങും വിലങ്ങും ഓടുന്ന ബസ്സുകളില്‍.

എന്നാലും തുടക്കതിലെ രൂക്ഷമായ നോട്ടത്തിനപ്പുറം ആ കുട്ടിക്ക് അവനെ ഇടക്കൊക്കെ വിലക്കാമായിരുന്നു. ഒരു പക്ഷെ എന്തെങ്കിലും ആകട്ടെ എന്നു കരുതാന്‍ മാത്രം ഒരു ഹെക്റ്റിക് ഡേ യുടെ ബാക്കി ആയിരുന്നിരിക്കാം അവള്‍ക്ക് ആ യാത്ര.

ഒരു നല്ല കാഴ്ച എന്നല്ലാതെ എന്തെങ്കിലും സഹായിക്കണം എന്നു കരുതുന്നവര്‍ക്ക് പാര്‍ത്ഥന്‍ പറഞ്ഞ ആ കമന്റ് ഫോളോ ചെയ്യാം. അതു ഗുണം ചെയ്യും. ഒരു കുഞ്ഞെങ്കിലും സ്ഥിരം വാച്ച് ചെയ്യുന്നു എന്നറിഞ്ഞാല്‍ ഒരുത്തനും പിന്നെ അതിനു ധൈര്യം വരില്ല. (ഇതും അനുഭവം,ബസ്സില്‍ ഉറക്കം ആസ്വദിക്കുന്ന എനിക്ക് പുറകിലെ സീറ്റുകളില്‍ ഇരിക്കുമ്പൊള്‍ വശപെശകുകള്‍ സ്ത്രീകള്‍ടെ സീറ്റില്‍ മുട്ടി നിന്നാല്‍ പിന്നെ ഉറക്കം വരാറേ ഇല്ല. :)
അടുത്ത തവണ പാർത്ഥൻ പറഞ്ഞ മാർഗം പരീക്ഷിക്കൂ പോങ്ങൂ...!

പെണുകുട്ടികൾ പ്രതികരിക്കേണ്ടതാണ്.ഒരു നോട്ടം..അല്ലെങ്കിൽ കാലിൽ കിടക്കുന്ന ചെരിപ്പെടുത്ത് ഒരടി..അതു മതി!
ഒരു സെയിഫ്റ്റിപിന്‍
ഇല്ലാതെ യാത്രക്ക് പോകരുത്......
Faizal Kondotty said…
:)
നല്ല നിരീക്ഷണം...
ആ പെൺകുട്ടി ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്നതല്ല.ഏതു സാഹചര്യത്തിലായാലും മറ്റൊരുവന്റെ കൈ തന്റെ ദേഹത്ത് സ്പർശിക്കുമ്പോൾ പ്രതികരിക്കണമായിരുന്നു.ചിലപ്പോൾ ഒരു നോട്ടം കൊണ്ടു പോലും അയാൾ കൈ മാറ്റിയേനേ.ബസിൽ സഞ്ചരിക്കുമ്പോൾ ഇത്തരം അനുഭവങ്ങൾ പലവട്ടം ഉണ്ടായിട്ടുണ്ട്.അതിനു പെണ്ണിന്റെ പ്രായം ഒരു പ്രശ്നമല്ലാ എന്നാണു തോന്നിയിരിക്കുന്നത്.കൂടുതലും കെ എസ് ആർ ടി സി ബസിൽ യാത്ര ചെയ്യുമ്പോൾ (ജനറൽ സീറ്റിലാണു ഇരിക്കുന്നത് എങ്കിൽ ) ചിലർ അടുത്തു വന്നിരിക്കും.ഇരുന്നു കഴിഞ്ഞാൽ അവർക്ക് പെട്ടെന്ന് ഉറക്കം വരും.തല ചായ്ഞ്ഞ് നമ്മടെ ദേഹത്തേക്കു വരും.ഈ അവസ്ഥയിൽ പലപ്പോഴും എന്റെ രക്ഷക്കെത്തിരിക്കുന്നത് സേഫ്റ്റി പിന്നാണു.അതു വച്ച് നല്ലൊരു പ്രയോഗം !! വേഗം ഉറങ്ങിയ ആൾ ഒന്നും മിണ്ടാതെ എണീറ്റു പൊക്കോളൂം.പുറകിലിരിക്കുന്ന ആൾ സീറ്റിന്റെ ഇടയിലൂടെ കൈ കൊണ്ടു വന്ന് ചൊറിയാൻ ശ്രമിച്ച അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്.യാത്ര ചെയ്യുന്ന ഏതൊരു പെൺകുട്ടിയും സേഫ്റ്റി പിൻ കൈയ്യിൽ കരുതണം എന്നതാണു എന്റെ അനുഭവം എന്നെ പഠിപ്പിച്ചത്.പലപ്പോഴും എന്തെങ്കിലും മാനസിക വൈകൃതങ്ങൾ ഉള്ളവരായിരിക്കും ഇത്തരം ചൊറിയൽ വിദ്യകളുമായി ഇറങ്ങുന്നത്.ജോലി ചെയ്ത് ക്ഷീണിച്ച് ബസിൽ യാത്ര ചെയ്യുന്ന ഒരു സ്ത്രീ ഒരിക്കലും ഇത്തരം വൈകൃതങ്ങൾ ആസ്വദിക്കില്ല.നമ്മുടെ സ്ത്രീകൾ ഇത്രയും വിദ്യാഭ്യാസമുണ്ടായിട്ടും പ്രതികരിക്കാതെ ഇരിക്കുന്നത് കാണുമ്പോൾ ലജ്ജ തോന്നുന്നു.നമ്മൾ നന്നായി പ്രതികരിച്ചാൽ ആരെങ്കിലുമൊക്കെ നമ്മളെ സപ്പോർട്ട് ചെയ്യാൻ ഉണ്ടാകും.
സുനിൽ കൃഷ്ണൻ,
അടുത്തിടെ പ്രേമാഭ്യർത്ഥന നിരസിച്ച ഒരു പെൺകുട്ടിയെ കഴുത്തു മുറിച്ച് കൊലപ്പെടുത്തിയ വാർത്ത വായിച്ചിരിക്കുമല്ലോ. ഇതൊക്കെ കേൾക്കുമ്പോൾ എങ്ങനെയാ ഒന്ന് പ്രതികരിക്കുക എന്ന വിഷയത്തിൽ പുതിയ അദ്ധ്യായങ്ങൾ അന്വേഷിക്കേണ്ടി വരുന്നു.
saju john said…
കാലിനടിയില്‍ ഒരു സ്ത്രീ (വയസായത് ഒന്നും ഇപ്പോള്‍ ഒരു പ്രശ്നമല്ലല്ലോ) കിടന്നിട്ട് എന്തിനാ നീ ദൂരെ മാറിയിരുന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്. ഇങ്ങനെ നോക്കിയാണ് നല്ല കണ്ണ് ഉള്ളവര്‍ക്ക്‌ കോങ്കണ്ണ് വരുന്നത്. പിന്നെ രണ്ടാമത്തെ കാര്യം നിനക്ക് എന്ത് നല്ല നീരിക്ഷണം പാടവം......എല്ലാം നോക്കി. അവനിട്ട അണ്ടര്‍വെയറിന്റെ ബ്രാന്റ് എന്താ പറയാത്തത്, എങ്കില്‍ ഈ പോസ്റ്റിനു ഒന്ന് കൂടെ ഗുമ്മു കൂടുമായിരുന്നു. ഇങ്ങനെ മൈനൂട്ട് കാര്യങ്ങളില്‍ കൂടി ഇനി ശ്രദ്ധിക്കണം. അത് പ്രകാരം സ്ത്രികളുടെയും അണ്ടര്‍ ഗാര്‍മെന്റ്സ് ശ്രദ്ധിക്കണം. ഞാന്‍ വീഗാര്‍ഡിന്റെ വെനിസ പാന്റിസിനു വേണ്ടി എഴുതി കൊടുത്ത പരസ്യ വാചകം ശ്രദ്ധിച്ചിട്ടില്ലേ." വാട്ട് എ വുമണ്‍ വിത്തൌട്ട് വെനീസ". ഇനി ട്രെയിന്‍ യാത്ര നടത്തുമ്പോള്‍ ആ ഭാഗം കൂടി ഒന്ന് കവര്‍ ചെയ്യുക.

പല സുഖങ്ങളില്‍ ഒരു സുഖമാണ് സ്പര്‍ശനസുഖം............

കേട്ടിട്ടില്ലേ........."വിരലൊന്നു മുട്ടിയാല്‍ പൊട്ടിച്ചിരിക്കുന്ന.................."

എന്തായാലും ചര്‍ച്ച നടക്കട്ടെ.........
ചാത്തനേറ്: കഴിഞ്ഞ ആഴ്ച നാട്ടില്‍ പോവുമ്പോള്‍ തൊട്ടു പുറകിലെ സീറ്റില്‍ രണ്ടു പേര്‍ ഒരുത്തനു അടുത്തിരുന്ന പെണ്ണിന്റെ മടിയില്‍ തലവച്ചേ ഉറങ്ങാന്‍ പറ്റൂ. എന്റെ സീറ്റിന്റെ പിന്നില്‍ കാലും, ഉള്ള മൂട്ടയുടെയും ഇല്ലാത്ത മൂട്ടയുടെയും സഹായം കൊണ്ട് ഇടക്കിടെ തിരിഞ്ഞ് നോക്കിയും സീറ്റ്പെട്ടെന്ന് മുന്നോട്ടും പിന്നോട്ടും ആക്കി അവനെ രണ്ട് തവണ ഉരുട്ടിയിട്ടും ശല്യം ചെയ്തപ്പോള്‍ അവന്‍ നേരെ ഇരുന്നു. പുലരാരായപ്പോള്‍ അവളെ ഇറക്കി വിടാന്‍ ബസ്സിന്റെ കിളി വന്ന് വിളിച്ചപ്പോള്‍ ഒന്നൂടെ തിരിഞ്ഞ് നോക്കി. എന്റെ ശല്യം ഒഴിഞ്ഞപ്പോള്‍ എപ്പോഴോ കക്ഷി ആദ്യ സ്ഥാനത്ത് തിരിച്ചെത്തിയിരുന്നു. ആ പെണ്‍ കൊച്ചിന്റെ മുഖം ഓര്‍ത്ത് വച്ചിട്ടുണ്ട് എന്നെങ്കിലും അതിന്റെ തന്തയേയോ തള്ളയേയോ ഒന്നിച്ച്കണ്ടെങ്കില്‍ ഒന്ന് സല്യൂട്ട് ചെയ്തിട്ട് പോകാന്‍ അത്രമാത്രം. (അത്രയ്ക്ക വല്യ ---- ആയിരുന്നെങ്കില്‍) രണ്ട് സീറ്റിനു കൊടുക്കേണ്ട കാശിന്റെ അത്രേം ഇല്ലായിരുന്നു ഡബിള്‍ ബര്‍ത്തിന് അതും അതേ ബസ്സിലുണ്ട് അതിലൂ കയറി പോകായിരുന്നില്ല്ലേ. മനുഷ്യരെ ബുദ്ധിമുട്ടിക്കാന്‍ ബാക്കിയുള്ളവരുടെ സീറ്റിന്റെ പിറകില്‍ ചവിട്ടിയാണോ ആവേശിക്കുന്നത്.
‘അരലിറ്ററിന്റെ തംസപ്പിൽ ഒരു ക്വാർട്ടർ‘ ഒഴിച്ച് ഉയർത്തിക്കാട്ടിയതും ഞാൻ ഓർക്കുന്നില്ല. ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും.

നന്ദേട്ടാ അത് ചതി, കൊടും ചതി ആയി പോയി.

"എന്നുവച്ചാല്‍ പ്രതികരിക്കുമായിരുന്നെന്ന്. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. ചെയ്യുകയുമില്ല. കാരണം. അവന്‍ കൈയ്യേറുന്നത് അവളുടെ ശരീരത്തയാണ്. പ്രതിഷേധിക്കേണ്ടതോ അവളും. അവളതിനുമുതിര്‍ന്നാല്‍ ആ ബോഗിമുഴുവനും അവള്‍ക്ക് സംരക്ഷണം നല്‍കുമായിരുന്നില്ലേ?"

അതാണ്‌ ചോദ്യം,
അവളുടെ നിസഹായത ആണോ അതോ ‘എര്‍ത്തിങ്’ ഇഷ്ടപെട്ടത് കൊണ്ടാണോ എന്നറിയില്ലല്ലോ നമ്മള്‍ക്ക്,
എന്തായാലും അവസാനം എന്തായി തീര്‍ന്നു, ഫ്രെഞ്ചിനു അടി കിട്ടിയോ??
പോങ്ങേട്ടാ... ആ കോട്ടറില്‍ ഉളത് മുഴുവന്‍ ഒറ്റയ്ക്ക് സേവിച്ചതുകൊണ്ടു ആളുമാറിപ്പോയതാ... ഒന്ന് ശരിക്കോര്‍ത്തു നോക്കിയെ...ആദ്യം പറഞ്ഞ കക്ഷി നന്ദനല്ലേ... സത്യം പറ...
നിങ്ങള്‍ എന്നും പുലി തന്നെ അണ്ണാ...നമ്മള്‍ എല്ലാരും കാണുന്ന അല്ലെങ്കില്‍ കണ്ടു രെസിക്കുന്ന കാഴ്ച ആണ് ഇത്...സോറി അസൂയ കൂടി അനുഭവിക്കുന്ന കാഴ്ച....ലവന്‍ (പഴഞ്ചനും ഫ്രെന്ച്ചനും )ഇത് വായിക്കണം എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു...പക്ഷെ മാറില്ല നമ്മുടെ നാട്...സത്യം...
‘ഭേദപ്പെട്ട തെമ്മാടി‘യുടെ സദാ ചാരിനിന്നവന്‍ സദാചാരിയായ സംഭവം വായിച്ചു....
പോങ്ങൂസേ.. ആ ട്രെയിന്‍ ടൈം എപ്പോഴാണ്‌? നാട്ടില്‍ വരുമ്പോള്‍ ഒന്ന് കയറി ചെക്ക് ചെയ്യാനാണ്‌. ആരാണ്‌ ഇനി ഇങ്ങനെ പെരുമാറുന്നത് എന്നൊന്നറിയാനും പിടിച്ച് രണ്ടെണ്ണം.. ആരെങ്കിലും കൊടുക്കുന്നത് കാണാനും..

പോങ്ങൂസ് നല്ല നിരീക്ഷണകുതുകി ആണെന്ന് ഒരിക്കല്‍ കൂടി പ്രൂവ് ചെയ്തിരിക്കുന്നു!
നട്ടപിരാന്തന്‍ said...
പല സുഖങ്ങളില്‍ ഒരു സുഖമാണ് സ്പര്‍ശനസുഖം............

കേട്ടിട്ടില്ലേ........."വിരലൊന്നു മുട്ടിയാല്‍ പൊട്ടിച്ചിരിക്കുന്ന.................."


എടാ പ്രാന്താ...നീ പറയുന്ന പോലെ അല്ല കാര്യങ്ങൾ! പുരുഷനു മാത്രമാണു ഈ സ്പർശന സുഖം.അവനു ഏതു സ്ത്രീയോടും ഒരു രതി വിചാരം തോന്നാം.എന്നാൽ ഒരു സ്ത്രീ അങ്ങനെയല്ല.ഇഷ്ടമുള്ള പുരുഷൻ എന്തു ചെയ്താലും( അതു നാലു പേർ അറിഞ്ഞോ അറിയാതെയോ) അവൾക്ക് യാതൊരു കുഴപ്പവുമില്ല.എന്നാൽ അറിയില്ലാത്ത,ഇഷ്ടമില്ലാത്ത ഒരു പുരുഷന്റെ വിരൽ സ്പർശം പോലും അവൾക്ക് അസഹ്യമായി തോന്നും..അതാണു സ്ത്രീ...!

ചെല്ലു ചെല്ല് ഈ പാട്ടും പാടിക്കൊണ്ട് വിരൽ തൊടാൻ ചെന്നു നോക്ക്..നിന്റെ കാമുകി ചിലപ്പോൾ സമ്മതിക്കും..!

ഓ.ടോ: പോങ്ങ്‌സ് ..സമയം കിട്ടിയാൽ ഒന്നു വിളിക്കണേ...!
Junaiths said…
തെലുഗുവിലാണേലും തെറി തെറിയായ് തന്നെ മനസ്സിലായ്‌ അല്ലെ..ഗള്ളാ
ഇപ്പോള്‍ മനസ്സിലായില്ലേ നന്ദേട്ടന്‍ എന്ത് കൊണ്ടാണ് ട്രെയിന്‍ യാത്ര മതിയെന്ന്
പറഞ്ഞതെന്ന് ..
അനുവാദം കൂടാതെ ഒരാളും മറ്റൊരാളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന ഒരു അസന്മാര്‍ഗിയാണ് ഞാന്‍.
ഹി ഹി ഹി ഞാനും:)
വളരെ ഉപകാരപ്രദമായ പോസ്റ്റ്.
പക്ഷേ ഗുരോ,എനിക്കൊരബദ്ധം പറ്റി. ഞാന്‍ ബെര്‍ത്ത് ബുക്ക് ചെയ്തു പോയി......
നിന്നാല്‍ പഴഞ്ചന്‍ രീതി അവലംബിക്കാം. ഇരുന്നാണെങ്കില്‍ ഫ്രഞ്ചന്‍ രീതി...
ബെര്‍ത്ത് ബുക്ക് ചെയ്തു കിടന്നാണു യാത്രയെങ്കിലോ? അതു കൂടി വേഗം പോസ്റ്റ് ചെയ്യൂ....
അതോ ഞാന്‍ റിസര്‍വ്വേഷന്‍ ക്യാന്‍സലാക്കണോ...
എത്രയും പെട്ടെന്ന് ഒരു മറുപടി നല്‍കി എന്നെ സഹായിക്കണമെന്നപേക്ഷിക്കുന്നു..
“എർത്തിങ്ങ്”എന്ന മനോഹരപദം ഓർമ്മിപ്പിച്ചതിനു നന്ദി,പോങ്ങൂസ്.
ഇതു കൂടി വരികയാണെന്നതിൽ സംശയമില്ല.ശരീരത്തിൽ തൊട്ടുകൊണ്ടല്ലെങ്കിൽ അറപ്പുളവാക്കും വിധം തുറിച്ചുനോക്കിക്കൊണ്ട്.
സേഫ്റ്റിപിന്നിന്റെ സേഫ്റ്റിയേ നമ്മുടെ സമൂഹത്തിനു നൽകാനുള്ളൂ എങ്കിൽ,എന്തു ചെയ്യാൻ!
എന്തായാലും,കുഞ്ഞുങ്ങളെ വരെ ഇതിൽ പ്രതികരിക്കാൻ ബോധപൂർവ്വം ഇനി പഠിപ്പിക്കേണ്ടിയിരിക്കുന്നു.
ഹും! ഇത് വളരെ വിഷമകരമായ അവസ്ഥ തന്നെ.

ഞാനായിരുന്നെങ്കില്‍ പെണ്ണിനു പരാതിയില്ല എന്ന് കണ്ടാല്‍ തം‌സപ്പ് മുഴുവനും അകത്താക്കി, 'കണ്ണേ മടങ്ങുക' (തെറ്റി വായിക്കരുത്, പ്ലീസ്) എന്ന മനസ്സില്‍ ഒന്നു പാടി , ജനലില്‍ തലചാരി ഉറങ്ങിയേനെ. ആ കുട്ടിക്കില്ലാത്ത വിഷമം നമ്മുക്കെന്തിനാ? അസൂയ പാടില്ല ചങ്ങായികളേ. ;-)

ഞെട്ടിപ്പിക്കുന്ന (എന്റെ സദാചാര ബോധം പൊളിച്ചെഴുതിയ) എത്രയോ ഇത്തരം കഥകള്‍ കിടക്കുന്നു!
ആ ഒരു എക്സ്പീരിയന്‍‌സ് വെച്ച് പരാതിയില്ലെങ്കില്‍ പോയി ഇടപെടുന്നത് അബദ്ധമാണ് എന്നാണ് തോന്നുന്നത്.
നമ്മള് കള്ളം പറഞ്ഞു അവരെ നാറ്റിച്ചെന്നും പറഞ്ഞ് പെണ്ണുങ്ങള്‍ തട്ടിക്കയറാനും മതി. അല്ല, അങ്ങനെ ഉണ്ടായിരിക്കുന്നു.
സഹായമഭ്യര്‍ത്ഥിച്ചാല്‍ അത് നല്‍കാനുള്ള മനസ്ഥിതിയൊന്നും നമ്മുടെ നാട്ടുകാര്‍ക്ക് നഷ്ടപ്പെട്ടിട്ടില്ലെന്ന് വിശ്വസിക്കുന്നു.

(അത് പെണ്ണിന്റെ സൊഉന്ദര്യം നോക്കിയൊന്നുമല്ല...ആണിന്റെ മസില് നോക്കിയാണെന്ന് മാത്രം! - ചിലപ്പോ. അവന്മാര് വല്ല കൊട്ടേഷന്‍ റ്റീമുമാണെങ്കില്‍...ഇയ്യോ!)
ഏതു നരഗത്തിലും സ്വര്‍ഗ്ഗം പണിയാന്‍ പോങ്ങമ്മൂടന് അനായാസം സാധിക്കുമെന്ന് വിനയപുരസ്സരം പ്രഖ്യാപിക്കുന്ന യാത്രാവിവരണം.
Anonymous said…
"ഓർത്താൽ ഈ പോങ്ങു ഏങ്ങി പോവും"
ഓര്‍ത്താല്‍ ഈ പോങ്ങു‌ (വിനു ) പൊങ്ങി പോകും എന്നാണോ ഉദ്യേശിച്ചത്‌ (ഇടയ്ക്കിടയ്ക്ക് ആവര്‍ത്തിച്ചത് കൊണ്ട് പറഞ്ഞതാണെ )
നന്ദേട്ടാ സോമരസം കുറച്ചു കൂടുതല്‍ ഉണ്ടായിരുനെങ്കില്‍ ഈ കുഴപ്പം വല്ലതും ഉണ്ടാകുമായിരിന്നോ ഇനിയെങ്കിലും ശ്രദ്ധിക്കുക
Ajmel Kottai said…
സാദാ "ചാരി" കൊള്ളാം... നല്ല പോസ്റ്റ്‌...
പൊങ്ങൂ, സദാചാരികള്‍ക്ക് ഒരു 'താങ്ങായി' ഒരു പോസ്റ്റ്‌. കൊള്ളാം. ഇനി സത്യത്തില്‍ എന്താ സംഭവിച്ചത് എന്നറിയണമെങ്കില്‍ നന്ദേട്ടന്‍ പറയണം. ആരാ ആര്‍ക്കിട്ടാ താങ്ങിയതെന്നു....കൊള്ളാം നമ്മള്‍ എപ്പോളും കണ്ടു "മേരാ നമ്പര്‍ കബ് ആയേഗാ" എന്ന് പറഞ്ഞു വെള്ളം ഇറക്കി ഇരിക്കുന്ന സംഭവം ഒരു പോസ്റ്റായി വായിച്ചപ്പോള്‍ ഒരു സുഖം...ഒരു അസന്മാര്‍ഗിഗ സുഖം.
This comment has been removed by the author.
ഹിഹിഹി എന്റെ ഹരി മാഷെ തകര്‍ത്തു വരിയല്ലോ .. അതിലെ സദാചാരത്തെ പറ്റി ഒന്നും ഞാന്‍ പറയുന്നില്ല തെറ്റ് ചെയ്യാത്തവര്‍ കല്ലരെയട്ടെ അത്ര തന്നെ ... പിന്നെ നന്ദേട്ടന്‍ പറ്റിച്ചു അല്ലേ ആളു ശരി അല്ല ഹിഹിഹി ... തകര്‍പ്പന്‍ എഴുത്ത് ആരുന്നു കേട്ടോ ... നന്ദേട്ടോ അപ്പൊ നമ്മള്‍ കാണുമ്പോളും കുപ്പി ഇത് പോലെ ആവുമോ ഹിഹിഹി പിന്നെ ഇത്രേം ഒകെ ഉണ്ടായിട്ടു നന്ദേട്ടന്‍ ഒന്നും അറിഞ്ഞില്ലേ ഒന്നും പറഞ്ഞില്ലേ അതോ നന്ദേട്ടന്‍ തന്നെ അല്ലാരുന്നോ കൂടെ ഉണ്ടാരുന്നേ ഹിഹിഹി
സംഭവം ലതാണല്ലേ?ശരി:)
പ്രതികരിക്കണം അണ്ണാ, അണ്ണന്‍ പ്രതികരിക്കണം.എന്നിട്ട് വേണം എനിക്കൊരു പോസ്റ്റിടാന്‍, അല്ല പിന്നെ.
സംഭവത്തിന്‍റെ കിടപ്പ് വശം നേരിട്ട് കാണാതെ ആരുടെ കൈയ്യിലാ തെറ്റെന്ന് പറയാന്‍ പറ്റണില്ല
ട്രെയിന്‍ ട്രെയിന്‍ ഗോ എവേ .. കം എഗൈന്‍ അനതര്‍ ഡേ .. :) :)

നന്ദാ നീ ഈ പോങ്ങുവിനെ {സദാചാരി } ബാംഗ്ലൂര്‍ കൊണ്ടുപോയി ആകെ മാറ്റിയെടുത്തു അല്ലെ.. നല്ല പയ്യനായിരുന്നു ... :)
ഡാ ഒരു കാര്യം പറയാന്‍ മറന്നു, ഉപമകള്‍ കൊണ്ടുള്ള നിന്റെ ഈ കളി ഉണ്ടല്ലോ.. നന്നേ ഇഷ്ടായി..
Anonymous said…
പൊങ്ങു ചെട്ടാ സെയിം പിച്ച്.ആ ലോ വെയിസ്റ്റ് പയ്യന്‍ കാണിച്ചതിനെയാണ് PROFESSIONAL JEALOUSY എന്നു പറയുന്നത്.
"ഒന്നൊച്ച വെച്ചിരുന്നെങ്കില്‍ , ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍ ഞാനൊണര്‍ന്നേനേ".- എം ജി സോമന്‍ (ഹിറ്റ്ലര്‍)
ബസ്സില്‍ വച്ച് പല തവണ ഈ ഡയലോഗ് മനസ്സില്‍ പറയേണ്ടി വന്നിട്ടുണ്ട്. സഹോദരിമാരെ, നിങ്ങള്‍ ദയവു ചെയ്തു പ്രതികരിക്കുക.ബാക്കി ഞങ്ങള്‍ ആണുങ്ങള്‍ നോക്കിക്കോളാം.
ഉരലിനു പരാതിയില്ലെങ്കിൽ ഉലക്കയെ പറയേണ്ട കാര്യമുണ്ടോ പോങ്ങൂ.....:):)

ഉരലും ഉലക്കയും തേഞ്ഞു പോകുന്ന സാധനമൊന്നും അല്ലല്ലോ?:):)

പോങ്ങൂ..സുന്ദരമായ എഴുത്ത്....

ഇനിയും കൂടുതൽ യാത്ര ചെയ്യൂ...പരാതി പറയുന്ന ഉരലിനെ കണ്ടുമുട്ടട്ടെ എന്ന് ആശംസിക്കുന്നു...:):)
ബാംഗ്ലൂരില്‍ നിന്നും മംഗലാപുരത്തു നിന്നും തമിഴ് നാട്ടിലെ ചില നഗരങ്ങളില്‍ നിന്നും മലയാളി വിദ്യാര്ത്ഥികളുടെ വരവും പോക്കും കണ്ടിട്ടുണ്ടോ..? അതിന്റെ മുമ്പില്‍ ഇതൊന്നുമല്ല..പ്രതികരിക്കാത്തതു പേടിച്ചിട്ടാണ് എന്നു പലരും പറഞ്ഞല്ലോ.. എന്നാല്‍ പലപ്പോഴും പെണ്‍കുട്ടികള്‍ ഇത് ആസ്വദിക്കുന്നുണ്ടോ എന്ന് സംശയം തോന്നീട്ടുണ്ട്...അരവിന്ദ് പറഞ്ഞത് പോലെ സഹായം ആവശ്യപ്പെടാതെ ഇത്തരം കേസുകളില്‍ ഇടപെടാതിരിക്കുകയാണ് നല്ലത്.അല്ലെങ്കില്‍ വാദി പ്രതിയാകും..
ഒന്ന് പറയ്യാതെ പോയി പൊങ്ങു.
നിനക്ക് വച്ചിട്ടുണ്ട് മോനെ....
പിന്നെ ഇതൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഇതിലൊക്കെ എന്തോ കള്ളകളി ഒണ്ടു .എന്ത്
വര്‍ണനയാണ്‌ പൊങ്ങു ഇവിടെ ചെയ്തിരിക്കുന്നത് പൂര്‍ണ്ണമായും സീറ്റിലേയ്യ്ക്ക് കയറി ഇരിക്കാനാവുന്നില്ല അവള്‍ക്ക്. അത്യാവശ്യം പുഷ്ടിയുള്ള ശരീരത്തിന്റെ വലതുഭാഗം ഏതാണ്ട് പൂര്‍ണ്ണമായും സീറ്റിനുവെളിയിലേയ്ക്ക് ഒഴുകിയിറങ്ങുന്നു. തുടുത്ത കവിളുകളിലേയ്ക്ക് വളരുന്ന നേര്‍ത്ത മുടിയിഴകള്‍. പച്ചക്കല്ലുപതിച്ച കമ്മല്‍. മുഖം ചെരിക്കുമ്പോള്‍ ദൃശ്യമാവുന്ന തുടുത്തുചുവന്ന ചുണ്ടുകള്‍. നിന്‍റെ ഈ ഭാവനയാണ് എന്നെ അതിശയിപ്പിച്ചത് .
പിന്നെ താഴെ ഇരിക്കുന്ന ‘ഫ്രഞ്ചന്‍‘ നില്‍ക്കുന്ന ‘പഴഞ്ചന്‍‘ അവസാനിപ്പിച്ചിടത്തുനിന്ന് തുടങ്ങാന്‍ ശ്രമിക്കുന്നു. എത്ര ശ്രദ്ധയോടെയും ശ്രമകരവുമായാണ് ഫ്രഞ്ചന്‍ അത് സാധിച്ചെടുക്കുന്നതെന്ന് എന്നെ അതിശയിപ്പിക്കുന്നു.
ഇതിലും ചില നേരംപോക്ക് കൊള്ളാം .
അപ്പോള്‍ പറഞ്ഞ കാര്യം എന്തായി പൊങ്ങു
kunjettans said…
പാവം എര്‍ത്തന്‍ മാരുടെ വയറ്റത്തടിക്കണോ പോങ്ങേട്ടാാാ
പ്രിയ പോങ്ങേട്ടാ ...


‘പ്രതികൂല സാഹചര്യങ്ങളില്‍ നിന്നും’ സദാചാരത്തിന്റെ ശുഭ്രവസ്ത്രമണിഞ്ഞ് സദാചാരവാദിയായ ഒരു ചെറുപ്പക്കാരനെ പ്രകീര്‍ത്തിക്കുന്ന ഈ പോസ്റ്റ്."

ആ ചെറുപ്പക്കാരന്‍ തന്നെയാണോ ഈ ചെറുപ്പക്കാരന്‍ ????
Ans said…
how did this post came under COMEDY in chintha agri
cherupushpam said…
very good mr. hari......thankalude chintakal eppozhum verittathanu...
veritta kazhchappadukal... i like it
Sherlock said…
അവസാനം ആ ക്ടാവ് കേറി “അങ്കിള്‍” എന്നു വിളിച്ച കാര്യം എന്തുകൊണ്ട് എഴുതീലാ? :)

ഇനി അതോര്‍ത്ത് ഏങ്ങി പോയതോണ്ടാണോ? :):)
ഷിജു said…
മാഷേ,
എന്തിന് ട്രെയിന്‍, എല്ലാ തിങ്കള്‍ രാവിലെയുള്ളതും, എല്ലാവെള്ളീയാഴച്ച വൈകിട്ടുള്ളതുമായ തിരക്കുള്ള നമ്മൂറ്റെ സ്വന്തം KSRTC സൂപ്പര്‍ഫാസ്റ്റുകളില്‍ ഒന്ന് കയ്യറി നോക്കൂ. ഈ പറഞ്ഞത് അവിറ്റെ ഒന്നുമല്ലാതാകും. കമന്റില്‍ ചാണക്യന്‍ പറഞ്ഞതു പോലെ “ഉരലിനു പരാതിയില്ലേല്‍ ഉലക്കയെ പറയേണ്ട കാര്യമുണ്ടോ”?? ആദ്യം സ്ത്രീകള്‍ തന്നെ പ്രതികരിക്കട്ടെ. പക്ഷേ ഒന്നുണ്ട് പോങ്ങൂ, ബസ്സുകളില്‍ സ്ത്രീകള്‍ പലരും ഇപ്പോള്‍ പ്രതികരിക്കുന്നുണ്ട്, അടുത്ത യാത്രാവിവരണത്തിന് ബസില്‍ കയറിയാല്‍ ഒന്നു സൂക്ഷീക്കണേ :)
അടിപൊളി പോസ്റ്റ്..
പൊങ്ങൂസേ, ഈ പോസ്റ്റിന് ഒരു അസാന്‍‌മാര്‍ഗ്ഗി കൂടി സിന്ദാബാദ് വിളിച്ചിരിക്കണൂ :))
paavamkrooran said…
dear pongueatan how are u ormayndo bangloril vachu parichayappetta ee frendine nandetan vilichu pedippichathu ormayundo
enthayalum nall yathra ayirunnu alle

vipin das
പെണ്‍കുട്ടി പ്രതികരിക്കാതിരുന്നത്‌ തികച്ചും ഭീരുത്വം തന്നെ. ഇവിടെ പലരും പോസ്റ്റിയതിനൊപ്പം അത്തരം ഒരു സന്ദര്‍ഭത്തില്‍ ഒരു സാധാരണ പെണ്‍കുട്ടി അനുഭവിക്കുന്ന മാനസികപിരിമുറുക്കത്തെ കുറിച്ചു ഞാനൊന്നു പറഞ്ഞോട്ടെ.

ഒരിക്കല്‍ ഇതു പോലെ ഒരു നാള്‍ ഏറ്റുമാനൂര്‍ ബസ്സ്റ്റാന്‍റ്റില്‍ നിന്നും ബസില്‍ക്കയറി തിരക്കുതിങ്ങിയ ബസില്‍ ഞാന്നു കിടക്കുമ്പോള്‍, കാലില്‍ മുട്ടിനു പിന്നില്‍ ഒരു കരസ്പര്ശം. ആദ്യമോര്‍ത്തു അറിയാതെ കൈ പതിഞ്ഞതാവുമെന്ന്‌. രണ്ടാമതും മൂന്നാമതും ആവര്‍ത്തിച്ചപ്പോള്‍ കഷ്ടപ്പെട്ടു തിരിഞ്ഞു നിന്ന്‌ ആ ...........................നോട്‌ കൈ അടുത്തുമാറ്റാന്‍ പറഞ്ഞു. ഒരു ഉദ്ദന്‌ഡന്‍! അയാള്‍ അറുവഷളായ ഒരു നോട്ടത്തോടെ ഒരു വിഡ്ഡിച്ചിരി ചിരിച്ചു. ഞാന്‍ പ്രതികരിക്കുന്നതു കണ്ടുനിന്ന കൂട്ടരെല്ലാം നാലുവട്ടത്തേക്കും, വംശനാശം വന്ന 'ഡോഡോ' ദോണ്ടെ നില്‍ക്കുന്നൂ എന്നാരോ വിളിച്ചുപറഞ്ഞാല്‍ നോക്കുന്ന പക്ഷിനിരീക്ഷകരെപ്പോലെ, കണ്ണും തലയും വെട്ടിച്ചു നോക്കി. അപ്പോഴേക്കും എനിക്കിറങ്ങാനുള്ള സ്റ്റോപ്‌ എത്തുകയും ഞാന്‍ ഇറങ്ങുകയും ചെയ്തു. ആ മനുഷ്യന്‍ (ആ നട്ടെല്ലില്ലാത്ത ശവം) എന്റൊപ്പം തട്ടിപ്പിടഞ്ഞെഴുന്നേറ്റ്‌ ഇറങ്ങുകയും, 'നമുക്ക്‌' ഒരു കാപ്പികുടിക്കാം എന്നു ചോദിച്ചു എന്റെ പുറകെ അരക്കിലോമീറ്റര്‍ നടക്കുകയും ചെയ്തു. പൊതുവേ തന്റേടി എന്ന പേരും നല്ല മനോധൈര്യവും ഉള്ളതിനാലും നല്ല ആള്‍സന്ചാരമുള്ള പെരുവഴിയായതിനാലും എനിക്കന്നയാളെ പറപ്പിക്കാന്‍ കഴിഞ്ഞു..

ഇനി പറയൂ - അതു പൊതുവേ ധൈര്യമില്ലാത്ത ഒരു പാവം പെണ്‍കുട്ടിയായിരുന്നെങ്കില്‍? ആളനക്കമില്ലാത്ത ഒരു വഴിയിലിറങ്ങി രണ്ടു മൈലു നടന്നാണവള്‍ക്ക്‌ എത്തേണ്ടിടത്ത്‌ എത്തേണ്ടതെങ്കില്‍? അതുപോലെ, ആ തീവണ്ടിയിലെ മദ്യം മണക്കുന്ന കംപാര്‍ട്ട്‌മെന്റിലിരുന്നാ പെണ്‍കുട്ടി എന്തൊക്കെ ചിന്തിച്ചിരിക്കണം? 'ഞാന്‍ എന്തെങ്കിലും പ്രതികരിച്ചാല്‍ ഇയാള്‍ എന്തുചെയ്യില്ല? രാത്രി മുഴുവന്‍ ഇയാള്‍ക്കൊപ്പം ഞാനീ കംപാര്‍ടുമെന്റില്‍ ഇരിക്കണ്ടെ? ഇയാള്‍ക്ക്‌ വഷളന്മാരായ കൂട്ടുകാര്‍ കൂടെയുണ്ടാവുമോ? എന്നൊക്കെ. എത്ര പേടിപ്പെടുത്തുന്ന കഥകളായിരിക്കും അവള്‍ ഓര്‍ത്തിരിക്കുക! അവള്‍ക്കറിയില്ലല്ലോ 'ധീരരും' 'വീരരും' 'ഉത്തേജിതരും' (ക്വാര്‍ട്ടറേയ്‌, ക്വാര്‍ട്ടര്‍!) ആയ പുരുഷസിംഹങ്ങള്‍ നാലുപാടും കണ്ണുംനട്ട്‌ അവളുടെ കല്‌പന കാത്തുകാത്തിരിക്കുകാണ്‌ സഹായിക്കാന്‍ എന്ന്‌.

ആ സമയത്ത്‌ വേണ്ടതു ചെയ്യാതെ ഇരുന്നിട്ട്‌ അതിനെ സ്വയം ന്യായീകരിച്ചോളൂ. അതു പൊങ്ങുവിന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം. പിന്നെ നല്ല നല്ല തലക്കെട്ടൊക്കെ ഇട്ട്‌ ഫലിതം നിറച്ചിതൊക്കെ പോസ്റ്റാക്കാന്‍ കൊള്ളാം പൊങ്ങൂ!

പിന്നെ, ആ പെണ്‍കുട്ടി ഇതൊക്കെ ആസ്വദിച്ചിരിക്കാം എന്നു വാദിക്കുന്നവരോട്‌: അത്തരം സ്ത്രീകളുണ്ടാവില്ല എന്ന്‌ എനിക്കു വാദിക്കാന്‍ പറ്റില്ല. കാരണം ലോകത്തിലുള്ള എല്ലാ സ്ത്രീകളുടെയും മനോഗതം എനിക്കുറപ്പിച്ചങ്ങട്‌ പറയാറായിട്ടില്ല! എന്നിരുന്നാലും ഒരു സ്ത്രീ എന്ന നിലയില്‍ ഇത്രയും പറയട്ടെ. വസ്ത്രത്തിനു മുകളില്‍ ഏതെങ്കിലും പെണ്കുട്ടിയുടെ കാലിലോ ചുമലിലോ തോണ്ടി വികടവും അര്‍ഥമില്ലാത്തതുമായ ആനന്ദത്തിന്റെ പരമകോടിയിലെത്താന്‍ സാധാരണഗതിയില്‍ (കേരളത്തിലെ) പുരുഷന്‍മാര്‍ക്കേ കഴിയൂ. ഒരു 99.9% സ്ത്രീകളും അത്തരമൊരനുഭവം ഉണ്ടായാല്‍ അപ്പോള്‍, പ്രതികരിക്കാന്‍ ധൈര്യമില്ലെങ്കിലും, അയാള്‍ ചൊറി പിടിച്ചു, വ്രണം പഴുത്തു്‌, പുഴുത്തു പുഴുത്ത്‌ ചാവണേ എന്നു്‌ വളരെ ആത്മാര്‍ഥമായിട്ട്‌ പ്രാര്‍ത്ഥിക്കുകയേ ഉള്ളൂ!
Pongummoodan said…
സദാചാരിയെക്കുറിച്ച് വായിച്ച എല്ലാവരോടും അഭിപ്രായം പറഞ്ഞ ‘ലവ്’ മനീഷ് മുതല്‍ കുഞ്ഞന്ന വരെയുള്ളവരോടും സ്നേഹപൂര്‍വ്വം നന്ദി അറിയിക്കുന്നു.

കുഞ്ഞന്ന വിശദമായ മറുപടി അര്‍ഹിക്കുന്നുണ്ട്. പോസ്റ്റായോ മറുകമന്റായോ നല്‍കാന്‍ ഞാന്‍ ശ്രമിക്കാം. ഇപ്പോള്‍ ഇത്തിരി തിരക്കുള്ളതിനാല്‍ റ്റാറ്റാ പറയുന്നു. കാണാം.

സ്നേഹപൂര്‍വ്വം
പോങ്ങു :)
Chithrabhanu said…
priyappetta pongummudan sir...
njan oru puthu blogananu.. njan muzhuvan vayichutheertha aadya blog kritiyanu ithu enna aparadham njan thnkalil chaarthunnu..
ente ettan APPOOTTAN paranjanu krithiyeppatti ariyunnath.. thelungile koorkkamvali orupad ishtappettu...
ente oru suhruthu (peruparanju njanenthinu sadachari chamayunnu...!!!) parayarulla JAAKKI kathakal ormavannu.......
ithenthayalum nalloru practice aanu..
azhchappatippukalil "mahan" marude anubhavangal matramallee ullu...
abhivaadyangal....
jayasri said…
തമാശ അവിടെ നിക്കട്ടെ, നമുക്ക് കാര്യത്തിലേക്ക് വരാം.
ഒരു പുരുഷന്റെ വിരൽ തുമ്പ് തന്റെ വസ്ത്രത്തിൽ കൊള്ളുമ്പോഴ്ഹേക്കും പെണ്ണൂങ്ങൾ വികാരവിവശയായി അതാസ്വദിച്ചു പോകുമെന്ന് താങ്കളോട് ആരു പറഞ്ഞു? അതും തിരക്കേറിയ ബസ്സിലും ട്രെയിനിലും? കഷ്ടം, ആണിന്റെ കഴുകൻ കണണൂകളും നോട്ടവും ചിന്തയും വീൺറ്റും അവൾക്കെതിരെത്തന്നെയാണല്ലോ.
സുഹുർത്തേ,
പെണ്ണ പ്രതികരിക്കാത്തതിനു പല കാരണങ്ങളുണ്ട്. പുരുഷാധിപത്യമായ സമൂഹം, യാത്രക്കാരിൽ കൂടുതൽ പുരുഷന്മാർ, സ്ഥലം, സാഹചര്യം എന്നിങ്ങനെ, അതിനോടൊപ്പം അവളുടെ മാനസികാവസ്ഥ. ജോലി ചെയ്ത് ഒരുമാസം - ഒരു ആഴ്ച ജോലി-പഠിപ്പ് കഴ്ഹിഞ്ഞ് നാട്ടിലേക്ക് പോകുന്നവൾ, അവൾ ഒരു രാത്രി മുഴ്ഹുവൻ ഒന്നിരിന്നു യാത്രചെയ്യണമെന്നു-ഒന്നുറങ്ങണമെന്നു കരുതണോ അതോ നിങ്ങളോരോരുത്തരുടെയും ചലനങ്ങൾ കണ്ട് ഒരു രാത്രി കണ്ണു തുറന്നിരിക്കണോ?
പെണ്ണിന്റെ പ്രതികരണമില്ലായ്മ തെറ്റുതന്നെയാൺ. പക്ഷെ അത് ആസ്വാദനമായി കരുതരുത് കാരണം അത്രമാത്രം ഞ്ഞരമ്പുരോഗികൾ അല്ല സ്ത്രീകൾ. പ്രതികരിക്കാൻ എല്ലാ സ്ത്രീകളും ഉണ്ണിയാർച്ചയോ മറ്റോ ഒന്നുമല്ലല്ലോ!! അവളുടെ സാഹചര്യങ്ങളാൺ അവളിൽ പ്രതികരണമനോഭാവം വളത്തുന്നത്.
കൂടുതൽ പറയുന്നില്ല, ഈ പോസ്റ്റ് എഴ്ഹുതുന്നതിനു മുൻപ് എതെൻകിലും ഒരു പെണ്ണിനോട് വിളിച്ചു സംസാരിച്ചിരുന്നെൻകിൽ താൻകൾക്കീ മനോഭാവം വരില്ലായിരുന്നു.
അല്പം താമസിച്ചാണെത്തുന്നത്.
പോങ്ങുമ്മൂടന്റെ വരികള്‍ക്കിടയില്‍ സദാചാരികള്‍ക്ക് ഒരു കൊട്ടുമുണ്ട്. ഇതെല്ലാം കണ്ട് രോഷം കൊള്ളുന്നവരില്‍ ഭൂരിഭാഗവും തനിക്കിത് തടഞ്ഞില്ലല്ലോ എന്ന വികാരത്തോടെയാകും. അത് രസകരമായി.

പിന്നെ മൊത്തം പുരുഷന്മാര്‍ക്കിടയില്‍ വളരെക്കുറച്ച് ശതമാനം മാത്രമേ ഇത്തരം പരിപാടിയ്ക്കിറങ്ങാറുള്ളൂ. ഏറ്റവും തിരക്കുള്ള ബസ്സില്‍ രണ്ടോ മൂന്നോപേര്‍. പൊതുവേ ഇത്തരക്കാര്‍ പേടിത്തൊണ്ടന്മാരാണ്. അത്രതന്നെ ശതമാനം സ്ത്രീകളും ഇത് ആസ്വദിക്കുന്നവരായുണ്ട്.
ഒരിയ്ക്കല്‍ തിരുവനന്തപുരം ബസ് സ്റ്റാന്റില്‍ നിന്ന് കോട്ടയത്തേയ്ക്ക് തിരിച്ച് ബസ്സില്‍ കയറിപ്പറ്റി. അതിഭീകരമായ തള്ള്. കയറിപ്പോയത് അവസാനമായതിനാല്‍ വാതിലിനടുത്ത് കുടുങ്ങി. പതിയെ ഇടിച്ചുതള്ളി മുന്നോട്ട് നീങ്ങിയപ്പോള്‍ വഴിയില്‍ തടസ്സം. പതിയെ കാരണം പിടികിട്ടി. ഒരു ഇരുപത്കാരി വിദ്യാര്‍ത്ഥിനി രണ്ട് സീറ്റുകളുടെ കമ്പിയില്‍ പിടിച്ചുകൊണ്ട് അല്പം കുനിഞ്ഞ് നില്‍ക്കുന്നു. അതിനുചുറ്റും കുറേപേര്‍ ചേര്‍ന്ന് അവളെ ഉഴിഞ്ഞുകൊടുത്തുകൊണ്ടിരിയ്കൂന്നു. കുറഞ്ഞത് അഞ്ച് കയ്യെങ്കിലും അവളുടെ ദേഹത്ത് പറ്റിപ്പിടിച്ചിരിപ്പുണ്ട്.

ഇത്രയും ഭീകരമായിട്ടില്ലെങ്കിലും ചിലപ്പോഴെങ്കിലും സ്തീകള്‍/പെണ്‍കുട്ടികള്‍ സൌകര്യപൂര്‍വ്വം ആസ്വദിയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കൌമാരക്കാരെക്കാളും മദ്ധ്യവയസ്കരായ പുരുഷന്മാരാണ് ഇത്തരം ജാക്കികളില്‍ കൂടുതല്‍ കര്‍മ്മനിരതരാകുന്നത്. ഹൈസ്കൂള്‍ പെണ്‍കുട്ടികളിലാണ് ഇവര്‍ ഭാഗ്യം പരീക്ഷിക്കുക. ഈപ്രയത്തിലെ കുട്ടികള്‍ ജിജ്ഞാസമൂലം വെറുതെയിരുന്നുകൊടുക്കുകയോ പ്രതികരിക്കാനുള്ള കഴിവില്ലാതെ അന്തംവിട്ടിരിയ്ക്കുകയോചെയ്യും. ഇക്കാര്യം അമ്മാവന്മാര്‍ക്കറിയാം.

ചിലയിടങ്ങളില്‍ ഞാനിടപെട്ടിട്ടുണ്ട്. പെണ്‍കുട്ടി കൂടുതല്‍ ഒതുങ്ങി മാറാന്‍ ശ്രമിയ്ക്കുംതോറും കൂടുതല്‍ മുട്ടാന്‍ ശ്രമിച്ച്യാളോട് ഞാനൊന്നേ പറഞ്ഞുള്ളൂ “ ചേട്ടാ ആകുട്ടിയ്ക്ക് താത്പര്യമില്ല, പിന്നെന്തിനാ വീണ്ടും ജാക്കി വയ്ക്കുന്നേ”
അടുത്തിരുന്ന പലരും കേട്ട് അവനെ നോക്കി.
ആരും ഒന്നും പറഞ്ഞില്ല. നോക്കിയത് മാത്രം. അത് മതിയല്ലൊ ചാരമാകാന്‍.
ജയയെപ്പോലെ അമിതാവേശം കൊള്ളുന്ന കുറേപ്പേരുണ്ട്. അവരുടെ കാഴ്ചപ്പാടില്‍ പുരുഷന്മാരെല്ലാം സ്ത്രീകളെ എന്തെങ്കിലും ചെയ്തേ പറ്റൂ എന്ന് വിളറിപിടിച്ച് നടക്കുന്നവരാണ്. അതുപോലെ തന്നെയാണ് കുറെപുരുഷന്മാരും ധരിച്ചിരിയ്ക്കുന്നത് തൊട്ടുകഴിഞ്ഞാല്‍ അവള്‍ വീണുപോകുമെന്ന്!
ഒരു സമൂഹത്തില്‍ പുരുഷന്മാര്‍ വഷളും സ്ത്രീകള്‍ മലാഖമാരുമാകാന്‍ ഒരു വഴിയുമില്ല. അത് പരസ്പര പൂരകമാണ്. സ്ഥിരമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടിരുന്നത് പിടിയ്ക്കപ്പെടുമ്പോള്‍ പെണ്ണ് നിഷ്കളങ്കയാകുകയും പുരുഷന്‍ പീഡനക്കാരനാകുകയും ചെയ്യുന്നതല്ലെ നാട്ടുനടപ്പ്.
ചോപ്പായി പറഞ്ഞതു ശരിയാണ്‌. എല്ലാം തികഞ്ഞ പെണ്ണുങ്ങളും അതുപോലത്തെ ആണുങ്ങളും ഒരു നാട്ടിലും ഇല്ല. അങ്ങനെ എല്ലാവരുമാവണമെന്ന്‌ ആരു ശഢിച്ചാലും നടക്കുകേമില്ല.

പല പെണ്‍കുട്ടികളും ഈ ഒരു കാര്യത്തെക്കുറിച്ച്‌ വികാരം കൊള്ളുന്നതെന്തിനാണന്നല്ലെ? ഇതുപോലെ ബസില്‍ ഉപദ്രവിക്കുന്നതുകണ്ടിട്ട്‌ പുരുഷന്മാര്‍ക്കതൊരു തമാശയാക്കി തള്ളാം. പല വിചിത്രകാഴ്ചകള്‍ കാണുന്നതില്‍ ഒരു കാഴ്ച. പക്ഷെ കേരളത്തില്‍ വളര്‍ന്ന മിക്കവാരും പെണ്‍കുട്ടികളും അറപ്പോടും അമര്‍ഷത്തോടും വേദനയോടും ഓര്‍മിച്ചിരിക്കുന്ന കാര്യങ്ങളാണിത്‌. ഇതൊരു ചര്‍ച്ചയാകുമ്പോള്‍ അതൊക്കെ പുറത്തുവരുന്നൂ എന്നു കൂട്ടിക്കോളൂ. പണ്ടത്തെക്കാലത്ത്‌ ജന്മി തല്ലിക്കൊന്ന കുടിയാന്റെ മക്കള്‍, ജന്മിയുടെ മക്കളുടെ കാറിനും കല്ലെറിയുന്നതു പോലെ.

എന്തൊക്കെ പറഞ്ഞാലും നമ്മുടെ സമൂഹത്തിനിതൊരു കളങ്കമാണെന്നതിനൊരു സംശയമില്ല. അതുകൊണ്ട്‌ 'ജാക്കിയെന്നും' 'എര്‍ത്തിങ്ങെ'ന്നും ഒക്കെ വിളിച്ചു ലഘൂകരിക്കാതെ, സമൂഹമതിനെതിരെ പ്രതികരിക്കണമെന്നൊരാശ എനിക്കും എന്നെപോലേയുള്ള പല സ്ത്രീകള്‍ക്കുമുണ്ട്‌. കാരണം ഒരു വളരെ ചെറിയ ശതമാനം വരുന്ന സാമൂഹികവിരുദ്ധര്‍ അല്ലെങ്കില്‍ ഞരമ്പുരോഗികള്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തിയായല്ല ഇതനുഭവപ്പെടുന്നത്‌. കേരളത്തിന്റെ നാറിയ മുഖമുദ്രയായിരിക്കുന്നു ഇപ്പോള്‍ ഈ അഴുകിയ ഭീരുത്വം. ഇതിനര്‍ത്ഥം മറ്റു സ്ഥലങ്ങളില്‍ സ്ത്രീകള്‍ സര്‍വ്വസുരക്ഷിതരാണെന്നല്ല. പക്ഷെ, ഇത്ര വ്യാപകമായി കഴുകിയാല്‍പ്പോകാത്ത കറ പോലെ നാരില്‍വരെ ആഴ്ന്നിറങ്ങിയ അക്രമവ്യാസന വേറൊരു സ്ഥലത്തും ഇല്ല.

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ