‘ജേർണി ടു ട്രിവാൻഡ്രം‘

സുരേട്ടനെ കാണ്മാനില്ല!

രാത്രി പത്തരമണിയോടുകൂടി ബിജുവേട്ടനാണ് വിവരം വിളിച്ചറിയിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഒരു ഇന്റർവ്യൂവിനായി എറണാകുളത്തേയ്ക്ക് സുരേട്ടൻ പോയിരുന്നു. അവിടെ റെയിൽ‌വേ സ്റ്റേഷനടുത്തായി തന്നെ ഒരു റൂമെടുത്തു. വെള്ളിയാഴ്ചയാണ് ഇന്റർവ്യൂ. അത് പാസായി.ശനിയാഴ്ച മെഡിക്കൽ . ഉടുതുണിയില്ലാതെ ഡോക്ടറിന്റെ മുന്നിൽ നിന്നും ചുമച്ചപ്പോൾ ‘സംഗതി യഥാവിധി ചലിച്ചതിനാൽ‘ അതും പാസായി. ഇനി പത്ത് ദിവസത്തിനകം സൌദിയിലേയ്ക്ക് ‘സേഫ്റ്റി എഞ്ചിനീയറായി’ പറക്കാം. അന്ന് രാത്രി സൈഗാൾ, ഞാഞ്ഞു, പ്രകാശ് എന്നീ സ്നേഹിതരോടൊപ്പം ആഘോഷിച്ചു. ഇത്രയും കാര്യങ്ങൾ അന്നു രാവിലെ സുരേട്ടനെന്നെ വിളിച്ചറിയിച്ചിരുന്നു. കൂടാതെ രാവിലെ തന്നെ ട്രെയിൻ ടിക്കറ്റ് എടുത്തിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2 മണിക്കുള്ള ദില്ലി-തിരുവനന്തപുരം വണ്ടിയ്ക്ക് തിരുവനന്തപുരത്തേയ്ക്ക് എത്തുന്നതാണെന്നും പറഞ്ഞു.

വൈകിട്ട് ആറരയോടെതന്നെ ഞാൻ തിരുവനന്തപുരം റെയിൽ‌വേ സ്റ്റേഷനിലെത്തി കാത്തുനിന്നിരുന്നു. ട്രെയിനിലെ അവസാന ആളായി പോലും സുരേട്ടൻ എത്താതിരുന്നതിനാൽ ഞാൻ അദ്ദേഹത്തിന്റെ മൊബൈലിലേയ്ക്ക് പലപ്രാവശ്യം വിളിച്ചു. ബെല്ലടിക്കുന്നതല്ലാതെ ആളെടുക്കുന്നില്ല. പിന്നെ ഒരു മെസ്സേജ് അയച്ച് കാൽ മണിക്കൂറുകൂടി കാത്തുനിന്നു.. ചിലപ്പോൾ പേട്ടയിലിറങ്ങി ഓട്ടോ പിടിച്ച് സുരേട്ടൻ പോയിരിക്കാമെന്നുള്ള വിചാരത്തിൽ ഞാൻ വീട്ടിലേയ്ക്ക് മടങ്ങി. ഊണുകഴിഞ്ഞ് ടി.വിയിൽ ക്രിക്കറ്റ് കണ്ടുകൊണ്ടിരിക്കുമ്പോളാണ് ബിജുച്ചേട്ടന്റെ കോൾ. - സുരേട്ടനെ കാണ്മാനില്ല.

ഞാൻ അപ്പോൾ തന്നെ ബിജുവേട്ടന്റെ അടുത്തെത്തി. സൈഗാളിന്റെ നമ്പർ അദ്ദേഹത്തിന്റെ മൊബൈലിലുണ്ട്. - സൈഗാളും ബിജുവേട്ടനും സുരേട്ടനും പാലക്കാട് എഞ്ചിനീയറിങ്ങ് കോളേജിൽനിന്നും ഒരുമിച്ചു പഠിച്ചിറങ്ങിയതാണ്. ബിജുവേട്ടൻ സ്വന്തമായി ഒരു സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് ഫേം നടത്തുന്നു. ആറുവർഷങ്ങൾക്കുമുൻപ് സുരേട്ടൻ ബാംഗ്ഗ്ലൂരിൽ നിന്നും ജോലിമതിയാക്കി ബിജുവേട്ടന്റെ സ്ഥാപനത്തിൽ സി.ഇ.ഒ ആയി ചാർജെടുത്തു. ആ സ്ഥാപനത്തിലെ വെബ് ഡിസൈനറായാണ് ഞാൻ ജോലി തുടങ്ങുന്നത്. അന്നു മുതലുള്ള സ്നേഹമാണ് ഞങ്ങൾക്കിടയിലുള്ളത്. -

ബിജുവേട്ടൻ സൈഗാളിനെ വിളിച്ചു. ഉച്ചയ്ക്കുതന്നെ മംഗള എക്സ്പ്രസ്സിൽ സുരേട്ടനെ കയറ്റി ഒഴിഞ്ഞ ബെർത്തിൽ ‘കിടത്തി‘വിട്ടിരുന്നുവെന്ന് പറഞ്ഞു. സ്വാഭാവികമായും ഇരുന്നും നിന്നും പോരാനുള്ള അവസ്ഥയിലായിരിക്കില്ല സുരേട്ടനെന്ന് ഞങ്ങൾക്കറിയാം. മെഡിക്കൽ ടെസ്റ്റിനു തലേദിവസം തുള്ളി ഉള്ളിൽ ചെലുത്താതെ ഒരു ‘ഫുൾ’ കാമിലാരിയും 3-4 ലിറ്റർ വെള്ളവും കുടിച്ചാണ് ആൾ തയ്യാറെടുത്തത്. അതിന്റെ കേട് സ്വാഭാവികമായും പിറ്റേദിവസം തീർത്തിരിക്കും.

(സുരേട്ടൻ എങ്ങനെ മദ്യപനായി, എന്തുകൊണ്ട് 65,000 ത്തിലേറെ ശമ്പളം ലഭിച്ചിരുന്ന ജോലി രാജി വച്ചു, മെക്കാനിക്കൽ എഞ്ചിനിയറായ സുരേട്ടൻ എങ്ങനെ ബാംഗ്ഗൂരിൽ സോഫ്റ്റ്വെയർ എഞ്ചിനീയറായി വർഷങ്ങളോളം ജോലി ചെയ്തു, ഇപ്പോൾ എങ്ങനെയാണദ്ദേഹം ‘സേഫ്റ്റി എഞ്ചിനീയറായത്‘ - ഇത്രയും കാര്യങ്ങളൊക്കെ ഈ അവസരത്തിൽ ഞാൻ വിശദീകരിക്കുന്നില്ല.)

മാറി മാറി ഞങ്ങൾ സുരേട്ടന്റെ മൊബൈലിലേയ്ക്ക് വിളിച്ചു നോക്കി. ആൾ പരിധിക്ക് പുറത്തുതന്നെ. ഈ സമയത്ത് സുരേട്ടന്റെ വീട്ടിലേയ്ക്ക് വിളിച്ചുചോദിക്കുന്നതെങ്ങനെ? അല്ലെങ്കിൽ തന്നെ പറയാതെ സുരേട്ടൻ വടകരയ്ക്ക് പോവില്ല. ഏതായാലും നാളെവരെ കാക്കാമെന്ന് തീരുമാനിച്ചു. ഞങ്ങൾ റെയിൽ‌വേ സ്റ്റേഷൻ മുഴുക്കെ പരതി നോക്കി. ഒരിടവും സുരേട്ടനില്ല. പിന്നെ ബിജുവേട്ടന്റെ ഓഫീസിലേയ്ക്കുതന്നെ ഞങ്ങൾ മടങ്ങി.

അതിനിടയിൽ സൈഗാൾ വീട്ടിൽ വിളിച്ചകാര്യം പറയാനായി ബിജുവേട്ടനെ വിളിച്ചു. ആൾ അവിടെയും എത്തിയിട്ടില്ല. എറണാകുളത്തുനിന്നും രാവിലെ വിളിച്ചിരുന്നുവെന്നും ജോലി ശരിയായതിനാൽ തിരുവനന്തപുരം വരെ പോയി കുറച്ചുകാര്യങ്ങൾ തീർത്ത് ചൊവ്വാഴ്ച വീട്ടിലെത്തുമെന്നാണ് അമ്മയോടുപറഞ്ഞത്. ഭാഗ്യവശാൽ സൈഗാൾ സുരേട്ടൻ ഇവിടെ എത്തിയിട്ടില്ലെന്ന കാര്യം അമ്മയെ അറിയിച്ചില്ലെന്നത് ആശ്വാസമായി.

അതിരാവിലെ ഞാൻ തിരികെ വീട്ടിലെത്തി ഒന്നു ഫ്രെഷായി. കാപ്പികുടിച്ചെന്നുവരുത്തി വീണ്ടും ബിജുവേട്ടന്റെ അടുത്തേയ്ക്ക് പോയി. പോലീസ് സ്റ്റേഷനിൽ അറിയിക്കുന്നത് നന്നായിരിക്കുമെന്ന് തോമാച്ചനെന്ന സ്നേഹിതൻ പറഞ്ഞു. ഉച്ചവരെ നോക്കാമെന്ന അഭിപ്രായമായിരുന്നു ബിജുവേട്ടന്. അപ്പോൾ എന്റെ മൊബൈലിൽ ഒരു കോൾ വന്നു. തിരുവനന്തപുരത്തുനിന്നു തന്നെ. പരിചയമില്ലാത്ത ഒരു ലാൻഡ് നമ്പർ. ‘ക്രെഡിറ്റ് കാർഡ് ഗുണ്ടയാവും‘. ഞാൻ ഫോൺ സൈലന്റിലാക്കി. തൊട്ടുപിന്നാലെ ബിജുവേട്ടന്റെ ഫോൺ ചിലയ്ക്കുന്നു. ഫോണെടുത്ത ബിജുവേട്ടന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നു. ‘എവിടെ‘ എന്നുമാത്രം ചോദിക്കുന്നു. അങ്ങേ തലയ്ക്കലിൽ നിന്നും മറുപടി കേട്ടാവണം ‘ഞങ്ങളങ്ങോട്ടുവരാം’ എന്നുപറഞ്ഞ് ഫോൺ കട്ടുചെയ്ത് എന്റെ വണ്ടിയിലേയ്ക്ക് കയറി. പിന്നിലായി തോമാച്ചനും. വണ്ടി റെയിൽ‌വേ സ്റ്റേഷനിലേയ്ക്ക് വിടാൻ ബിജുവേട്ടൻ പറഞ്ഞു.

പ്രീപെയ്ഡ് ഓട്ടോ സ്റ്റാന്റിനുമുന്നിൽ വെളുക്കെ ചിരിച്ച് സുരേട്ടൻ. മുഖം കടുത്തിരിക്കുന്നു. ആകെ മുഷിഞ്ഞ വേഷം. കാർ നിർത്തിയതും പിന്നിലേയ്ക്ക് ചാടിക്കയറിയിരുന്ന സുരേട്ടൻ ഒന്നും പറയാതെ എന്റെ ഫോൺ വാങ്ങി ആരെയോ അതിഭീകരമായ ചീത്ത വിളിക്കുന്നു. ‘പുല്ലന്മാരേ‘, ‘ചെറ്റകളേ‘, തുടങ്ങിയ ഇവിടെ കുറിക്കാൻ കൊള്ളുന്ന ചില ബഹുവചനപ്രയോഗങ്ങളും ഇടയ്ക്ക് കേൾക്കാം. തെറിയുടെ സ്റ്റോക്ക് തീർന്നതിനാലോ അതോ അങ്ങേ തലയ്ക്കൽ ഫോൺ കട്ടുചെയ്തതിനാലോ എന്നറിയില്ല ഫോൺ ഓഫ് ചെയ്ത് എനിക്കുനേരേ നീട്ടി.

സംഭവം ചുരുക്കത്തിൽ ഇത്രയേയുള്ളു.

സാമാന്യം ഭേദപ്പെട്ട അബോധാവസ്ഥയിൽ സുരേട്ടനും സ്നേഹിതരുമുൾപ്പെടുന്ന നാൽ‌വർ സംഘം എറണാകുളം സൌത്തിൽ എത്തുന്നു. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ തന്നെ തിരുവനന്തപുരം - ന്യൂദില്ലി ട്രെയിൻ. മൂവരും കൂടി സുരേട്ടനെ ഒരു ഒഴിഞ്ഞ ബെർത്തിൽ കയറ്റിക്കിടത്തി. ട്രെയിൻ നീങ്ങിത്തുടങ്ങുമ്പോൾ അവർ ചാടിയിറങ്ങി ചാരിതാർത്ഥ്യത്തോടെ ട്രെയിൻ നോക്കി നിന്നു (അതെന്റെ ഊഹം) . സുരേട്ടൻ കിടന്ന കിടപ്പിൽ ഉറങ്ങിപ്പോയി. ആരോ തട്ടിവിളിച്ചുണർത്തി അത് തന്റെ ബെർത്താണെന്നാറിയിക്കുന്നു. സമയം 8.50. എവിടെയെത്തി എന്ന സുരേട്ടന്റെ ചോദ്യത്തിന് ബെർത്തിന്റെ അവകാശി പറഞ്ഞ മറുപടി ഇതാണ്- ‘തിരുപ്പൂർ‘!!

പ്ലാറ്റ്ഫോമിലേയ്ക്ക് ചാടിയിറങ്ങിയ സുരേട്ടൻ ഒരു നിമിഷം ആരാലോ വഞ്ചിക്കപ്പെട്ട ഫീലിംഗ്സോടെ റെയിൽ‌വേ സ്റ്റേഷന് വെളിയിൽ കടക്കുന്നു. സ്വാഭാവികമായും ഇത്തരമൊരു അവസ്ഥയിൽ ആരും ‘തിരുവനന്തപുരത്തേയ്ക്ക് എപ്പോഴാണ് ഇനി ട്രെയിൻ’ എന്ന ചോദ്യമായിരിക്കും ഉയർത്തുക. എന്നാൽ നമ്മുടെ സുരേട്ടൻ ആദ്യം കണ്ട വ്യക്തിയോടു അറിയാവുന്ന തമിഴിൽ ചോദിച്ചത് ഇത്രമാത്രം.

“ പക്കത്തിലെതാവത് വൈൻ ഷാപ്പ് ഇറിക്കിങ്ക്ലാ”

------------------------------

അതെ. സുരേട്ടനും മദ്യപാനവും തമ്മിലുള്ള ആത്മബന്ധത്തെ വർണ്ണിക്കാൻ ഈ ചോദ്യം തന്നെ ധാരാളമല്ലേ? രാത്രി 10.45-നുള്ള ട്രെയിൻ കയറി സുരേട്ടൻ ഞങ്ങളുടെ അടുത്തെത്തി. ഈ ശനിയാഴ്ച അദ്ദേഹം സൌദി അറേബ്യയിലേയ്ക്ക് പറക്കും. സൌദിയിലെത്തെണ്ടയാൾ സോമാലിയയിലെത്തരുതേയെന്നെ പ്രാർത്ഥനയേ സഹകുടിയനായ ഈയുള്ളവനുള്ളു.

Comments

Pongummoodan said…
അതെ. സുരേട്ടനും മദ്യപാനവും തമ്മിലുള്ള ആത്മബന്ധത്തെ വർണ്ണിക്കാൻ ഈ ചോദ്യം തന്നെ ധാരാളമല്ലേ? രാത്രി 10.45-നുള്ള ട്രെയിൻ കയറി സുരേട്ടൻ ഞങ്ങളുടെ അടുത്തെത്തി. ഈ ശനിയാഴ്ച അദ്ദേഹം സൌദി അറേബ്യയിലേയ്ക്ക് പറക്കും. സൌദിയിലെത്തെണ്ടയാൾ സോമാലിയയിലെത്തരുതേയെന്നെ പ്രാർത്ഥനയേ സഹകുടിയനായ ഈയുള്ളവനുള്ളു.
mujeeb koroth said…
This comment has been removed by the author.
mujeeb koroth said…
((ഠോ))
വായിച്ചിട്ട് വരട്ടെ
ഈ പോസ്റ്റിനു ഞാന്‍ എതുപ്പാവാന്‍ തീരുമാനിച്ചു.......ബാക്കി വരുന്നിടത്ത് വച്ച് കാണാം ഹല്ലാ പിന്നെ......
പ്രിയ said…
This comment has been removed by the author.
This comment has been removed by the author.
ഈ അബദ്ധം സ്ഥിരമായി പറ്റുന്ന മറ്റൊരു പണിക്കരു ചേട്ടന്‍ ഞങ്ങളുടെ നാ‍ട്ടിലുണ്ട്.പക്ഷെ മൂപ്പരു വെള്ളമല്ല കെട്ടോ...
ഉറക്കം തന്നെയാണ് വില്ലന്‍.ട്രെയിനില്‍ കേറിയാല്‍ ഉറങ്ങി പോകും..കൂര്‍ക്കം വലി കേട്ട് ആരെങ്കിലും തട്ടിയുണര്‍ത്തിയാല്‍ പണിക്കരു ചേട്ടന്‍ പറയും “ഭാഗ്യം ഇന്നു ചാലക്കുടി കഴിഞ്ഞതേയുള്ളൂ”

പാലക്കാടും,തൃശൂരും പുള്ളിക്കാരന്‍ ടിക്കറ്റില്ലതെ ഇങ്ങനെ പോകാറൂണ്ട്...

പോങ്ങേട്ടാ... ആശംസകള്‍
ഈ സുരേട്ടന്‍ വടേരകാരനാ ;)
എന്തായലും കൊള്ളാം. ഈയടുത്തു എന്റെ ഒരു സുഹൃത്തു പറഞ്ഞ സംഭവം ഓര്‍മ്മ വരുന്നു. അദ്ദേഹത്തിന്റെ ഫാമിലി ഫ്രെണ്ട് ദെല്‍ഹിയില്‍ നിന്നു ബാംഗളൂര്‍ വരാന്‍ വേണ്ടി ഫ്ലൈറ്റില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. പക്ഷെ എറങ്ങിയതു ബഗ്ഡോദര എന്ന സ്ഥലത്തും.ഏയ്, പ്ലെയിനൊന്നും മാറീല്ല. ബുക്ക് ചെയ്തതെ ബഗ്ഡോദരക്ക് ആയിരുന്നത്രെ.
ശ്രീ said…
ഇനിയും പാവത്തിനെ വണ്ടി മാറ്റി കയറ്റി വിടാതിരുന്നാല്‍ മതി
;)
ഒന്ന് 'നോർമ്മലാ'യതിന്‌ ശേഷം തിരുവനന്തപുരത്തേയ്ക്ക്‌ പോകാമെന്ന് കരുതിയിട്ടാകും അങ്ങനെ ചോദിച്ചിട്ടുള്ളത്‌. :))
വെള്ളമാണ്‌ അഖിലസാരമൂഴിയില്‍ എന്ന് കേട്ടിട്ടില്ലേ?
അത് ഈ സുരേട്ടനെ ഉദ്ദേശിച്ചാവാം
പാവം കുടിയന്‍!!
ഉടുതുണിയില്ലാതെ ഡോക്ടറിന്റെ മുന്നിൽ നിന്നും ചുമച്ചപ്പോൾ ‘സംഗതി യഥാവിധി ചലിച്ചതിനാൽ‘ അതും പാസായി.
അത് കലക്കി, ഇതേ അനുഭവം ഇവിടെ ഡല്‍ഹിയില്‍ ഞാനും അനുഭവിച്ചതാ

ക്ലൈമാക്സ്‌ കിടിലന്‍, “ പക്കത്തിലെതാവത് വൈൻ ഷാപ്പ് ഇറിക്കിങ്ക്ലാ”

സ്നേഹപൂര്‍വ്വം മറ്റൊരു കുടിയന്‍ കുറുപ്പ് (ഒപ്പ്)
എന്റെ അമ്മെ നമിച്ചു ആളെ ഒന്ന് കാണിച്ചു തരണേ ഹരി മാഷെ ... അല് സൌദി തന്നെ പിടിച്ചു എന്ന് ഉറപ്പു വരുത്തണേ ഹിഹിഹി .. എന്ന് വേറെ ഒരു സഹ കുടിയന്‍
ഒപ്പ്
പോങ്ങുമ്മൂടന്‍,

സുരേട്ടന്‍ എന്ത് കോപ്പെടുക്കാനാ തിരുപ്പൂരിറങ്ങിയത്....ആ വണ്ടിയില്‍ തന്നെ ഡെല്‍ഹിക്ക് പോയി അവിടെ നിന്ന് ഈസിയായി സൌദിയിലേക്ക് പറക്കാമായിരുന്നില്ലെ...ഒരു ബോധോം പൊക്കണോം ഇല്ലാത്ത കുടിയനായിപ്പോയല്ലോ സുരേട്ടന്‍:):):)
This comment has been removed by the author.
“ പക്കത്തിലെതാവത് വൈൻ ഷാപ്പ് ഇറിക്കിങ്ക്ലാ”

ഹ ഹ ....
ചാത്തനേറ്: അതീവ ഭീകരവും പൈശാചികവുമായ ചെയ്ത്തായിപ്പോയി. തിരുവനന്തപുരം ന്യൂദില്ലി എന്നെഴുതിയ ഗുഡ്‌സ് ട്രെയിനൊന്നും ആ സമയത്ത് സ്റ്റേഷനിലില്ലാഞ്ഞത് ഭാഗ്യായീ...
സിയ, പ്രയാസി ഇത്യാദി ബ്ലോഗേഴ്സ് ജാഗ്രതൈ, പോങ്സിന്‍റെ സുരേട്ടന്‍ ദാ വരണൂ....
ധനേഷ് said…
കൊള്ളാം...
സ്വന്തം സേഫ്റ്റി നോക്കാന്‍ ത്രാണി ഇല്ലാത്താ‍യാള്‍ക്ക് പറ്റിയ ജോലി തന്നെയാണല്ലോ ഇപ്പോകിട്ടിയത്...

സുരേട്ടന് എന്റെ വക ഹാപ്പി ജേര്‍ണി...
ഹഹഹ സുരേട്ടനെ നമിക്കാതെ വയ്യ!! എന്തൊരു തങ്കപ്പെട്ട നിഷ്കളങ്കനായ മനുഷ്യന്‍. :)
പാവം സുരേട്ടൻ.അങ്ങേർ ഒരു മുഴുക്കുടിയനായി പോയത് അങ്ങേരുടെ കുറ്റമാണോ ??
Sethunath UN said…
സുരേട്ടന്റെ സുരാപാനം! പുള്ളിയ്ക്ക് ബെസ്റ്റ് കൂട്ടും. ഹ ഹ ഹ ! രസിച്ചു പോങ്ങ്സ്!
അതെ, സൌദിയിലെത്തേണ്ടയാള്‍ സൊമാലിയയിലെത്താതിരിക്കട്ടെ.
ങേ... സുരേട്ടൻ സൌദിക്ക് പോകുവാണോ...
സുരേട്ടന് എന്റെ ആശംസകളറിയിക്കണം ട്ടോ ഹരിച്ചേട്ടാ...

സമ്മതിക്കണം സുരേട്ടനെ. നമിച്ചിരിക്കുന്നു.
ഭൂമി മറിച്ചു വക്കാൻ പോകുന്നെന്നു പറഞ്ഞാലും നമുക്ക് രണ്ടണ്ണം വിട്ടിട്ടിരിക്കാമെടാ മൊത്തത്തിൽ തിരിയുമ്പോ ഒരു ഓളമുണ്ടാവും എന്നു പുള്ളി പറയുമെന്നെനിക്കു തോന്നുന്നു.

എന്തായാലും ചേട്ടന്റെ എഴുത്തുകൊണ്ടും കൂടുതൽ രസിച്ചു.
haari said…
സുരേട്ടന്റെ സുഹൃത്തുക്കളോട് ഒന്ന് ചോതിച്ചോട്ടെ ?
നിങ്ങള്‍ സുരേട്ടനെ ട്രെയിനില്‍ കയറ്റുമ്പോള്‍
ടിക്കറ്റിന്റെ കൂടെ ഒരു ബോട്ടില്‍ കൂടെ കൊടുത്തിരുന്നെങ്കില്‍
ആള്‍ക്ക് തിര്‍ുപൂര്‍ന്നു വൈന്‍ ഷോപ് ചോതിക്കേണ്ട അവശ്യം
വരില്ല്യാരുന്നു !
( സുരേട്ടാ ഗള്‍ഫില്‍ നിന്നും വരുമ്പോള്‍ ഒരു ബോട്ടില്‍ പോലും ആര്‍ക്കും കൊടുക്കരുത്‌ )
എന്റീശോയെ സൌദീലോട്ടോ?
ഇനിം എന്നാടുക്കും?
അവിടെ ഡ്രൈ ആണെന്ന് ഈ മഹാത്മാവിനറിയാമോ?
ആത്മാവ് തണുപ്പിക്കാന്‍ അവിടെ ആകെ കിട്ടുന്നത്
KP[കണ്ണു പൊട്ടന്] മാത്രം !
:)"സുരേട്ടന്‍"...നല്ല പേര്....അറിഞ്ഞു തന്നെ ഇട്ടതാ...
സുരേട്ടന് സൌദിയില് സേഫ് ലാന്ഡിങ്ങ് നടത്തിയോ എന്നറിയ്ക്കണേ പോങ്ങേട്ടാ....
എതുപ്പ് അത് എനിക്കും ഒരു പുതിയ വാക്കായിരുന്നു...പാലാ മേഡ് ആണോ?
jayanEvoor said…
സുരയില്ലാത്ത നാട്ടിലെത്തിയ സുരേട്ടന്റെ അന്തര്‍ദാഹം തീര്‍ക്കാന്‍ പെട്രോളിനോ ഡീസലിനോ ആവുമോ!

അതിയാന്‍ മിക്കവാറും ഗോവയിലെത്തും! അവിടെയാവുമ്പം ഇഷ്ടം പോലെ ദാ‍ഹശമിനി കിട്ടുമല്ലോ!
nandakumar said…
ഒരു തിരുവനന്തപുരം സായാഹ്നത്തില്‍ ‘സ്വാഗതി’ല്‍ വെച്ച് അപ്രതീക്ഷിതമായി കണ്ട സുരേട്ടന്റെ ഈപറഞ്ഞ പ്രകടനത്തില്‍ എനിക്ക് തെല്ലും അതിശയോക്തി തോന്നുന്നില്ല. എങ്കിലും സുരേട്ടന്‍ Vs സൌദി !!?? എന്തും സംഭവിക്കാം. പോങ്ങുവിന് മറ്റൊരു പോസ്റ്റും.... :)
Unknown said…
തുടക്കത്തിലുള്ള ആ മെഡിക്കൽ ടെസ്റ്റ് വായിച്ച് ചിരിച്ച്.
ശരിക്കും ഒരു പോങ്ങു സൈറ്റലിൽ ഉള്ള ഒരു രചന
AJISH ROCKS said…
harichettaa ente mangalashasakal koodi surettane ariyikane.entayalum surettan suadiyilkeu alle onnukil saudi nannakum allankil saudiye surettan nannakum.pine sahakudiya nammude surettan ippol evideya?paavam biju chettan enthellam thaanganam.US le twin tower thakarnilayirunekil ithu onum nadakillayirunnu ..
G.MANU said…
സുരേട്ടന്‍ എന്ന കഥാപാത്രത്തെ പരിചയപ്പെട്ടപ്പോള് എനിക്കും അത്ഭുതമയിരുന്നു...ജീവിതത്തിനെതിരെ നടക്കുന്ന ബുദ്ധി ഏറെയുള്ള ഒരു അസാധാരണ മനുഷ്യന്‍

പിടികൊടുക്കാത്ത സ്വഭാത്തിനുടമ..
ഹ ഹ ഹ ... നല്ല സ്ഥലത്തേക്കാ സുരേട്ടന്റെ വരവ്‌. സാരമില്ല, ഇവിടെ സാധനം കിട്ടാന്‍ വകുപ്പില്ല എന്നറിയുമ്പോള്‍ മുന്തിരിയും പഞ്ചസാരയും വച്ച്‌ പുള്ളിക്കാരന്‍ തന്നെ പുതിയ ഫോര്‍മുല ഡെവലപ്‌ ചെയ്തോളും...

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ