എതുപ്പ്

മുറ്റത്ത്, ഗെയിറ്റിനുസമീപത്തായി ബൈക്കിലിരിക്കുന്ന യുവാവ്. ബൈക്കിന്റെ പിന്നിലേയ്ക്ക് കയറുന്ന പ്രായമായ ഒരു സ്ത്രീ. ഗെയിറ്റിന്റെ ഒരു പാളി പാതി തുറന്നുപിടിച്ച് എളിയിൽ കൈക്കുഞ്ഞുമായി നിൽക്കുന്ന യുവതി. ഇത്രയും ഒരു നിശ്ചലചിത്രമായോ ചലച്ചിത്രമായോ സൌകര്യം പോലെ മനസ്സിൽ കാണുക. കണ്ടോ? നിങ്ങൾക്കവരെ മനസ്സിലായോ? ഇല്ലെങ്കിൽ ഞാൻ തന്നെ പറയാം. ബൈക്കിലിരിക്കുന്ന യുവാവ് ഞാനാണ്. ബൈക്കിനുപിന്നിലേയ്ക്ക് കയറുന്ന പ്രായമായ സ്ത്രീ എന്റെ അമ്മ. ഗെയിറ്റുതുറക്കുന്ന യുവതി എന്റെ ഭാര്യ. അവളുടെ കൈയ്യിൽ, സ്വാഭാവികമായും ഞങ്ങളുടെ കുഞ്ഞ്.

എന്റെയും അമ്മയുടെയും യാത്ര ചിറ്റാറ്റിൻ‌കര വൈദ്യന്റെ അടുത്തേയ്ക്കാണ്. അമ്മയുടെ മുട്ടുവേദനയ്ക്ക് പരിഹാരം തേടാനുള്ള യാത്ര. അമ്മ എന്നാൽ അനന്തപുരിയിലെ അമ്മ. എനിക്കമ്മമാർ രണ്ടാണ്. എന്നെ പ്രസവിച്ച അമ്മ പാലായിൽ. നമ്മുടെ സാമൂഹിക വ്യവസ്ഥിതിയിൽ ഒന്നിലേറെ അച്ഛന്മാർ ഉണ്ടാവുന്നതല്ലേ കുറവാവുകയുള്ളൂ. അമ്മമാർ എത്രയുണ്ടായാലും അതൊരു ഭാഗ്യമല്ലേ. അതെ.ഞാനൊരു ഭാഗ്യവാനാണ്. ഈ കഥ അല്ലെങ്കിൽ സംഭവം എന്റെ ഭാഗ്യത്തെക്കുറിച്ചോ കുടുംബപശ്ചാത്തലത്തെക്കുറിച്ചോ അല്ലാത്തതിനാൽ ഞാനീ ബോറൻ വിവരണം ഇവിടെ അവസാനിപ്പിക്കുന്നു.

അമ്മ ബൈക്കിനുപിന്നിൽ കയറിയിരുന്നപ്പോൾ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മോന്റെ കവിളിൽ ഒരുമ്മയും കൊടുത്ത് വണ്ടി മുന്നേട്ടേയ്ക്ക് പതിയെ എടുത്തു. അപ്പോൾ പാതി തുറന്നിട്ട ഗെയിറ്റിലൂടെ കൈയ്യിൽ പാൽ‌പാത്രം തൂക്കി മണിച്ചേട്ടൻ കടന്നുവന്നു. ‘അയ്യോടാ മണീ, നീ ആണല്ലോ എതുപ്പ് ’ എന്നുപറഞ്ഞ അമ്മയുടെ സ്വരത്തിൽ കാര്യമായ അമർഷവും കുറ്റപ്പെടുത്തലും നീരസവും ഒരുപോലെ മുഴങ്ങിയിരുന്നു. മണിച്ചേട്ടന്റെ മുഖത്ത് ചമ്മലിൽ കുതിർന്ന ദൈന്യത. ഞാൻ ആ ദൈന്യതയിലേയ്ക്ക് നോക്കി ‘കാര്യമാക്കേണ്ട’ എന്ന അർത്ഥത്തിൽ ചിരിച്ച് കുശലം പറഞ്ഞു. ‘എതുപ്പ് ‘ എന്നാൽ ശകുനം, കണി എന്നൊക്കെയാണർത്ഥം. അമ്മയുടെ കാഴ്ചപ്പാടിൽ മണിച്ചേട്ടൻ മോശം ശകുനമാകുന്നു.

അമ്മ അങ്ങനെയാണ്. മനസ്സിലുള്ളത് അതുപോലെ പറയും. മറ്റുള്ളവരുടെ ഫീലിംഗ്സ് മനസ്സിലാക്കാതെയുള്ള ‘തുറന്നുപറച്ചിലുകളെ‘ ഞാൻ എപ്പോഴും എതിർക്കാറുണ്ട്. ഞങ്ങൾ തമ്മിലുണ്ടാവുന്ന രൂക്ഷമായ ഏറ്റുമുട്ടലുകളെല്ലാം തന്നെ ഇതുപോലെ മറ്റുള്ളവർക്കുവേണ്ടിയാവുന്നു എന്നതാണ് സത്യം. സത്യത്തിലവർ തീരെ പാവമായിരുന്നു. വൈരാഗ്യബുദ്ധിയോടെ ആരോടും പെരുമാറാറില്ല. എല്ലാവർക്കും കഴിയുന്നത്ര സഹായങ്ങളും ചെയ്യും. ഒരുപാട് നല്ല ഗുണങ്ങളുണ്ട്. എന്നാൽ നാവ് അമ്മയുടെ ഉള്ളിലെ നന്മയെ നിഷ്പ്രഭമാക്കിക്കളയും. ഇപ്പോൾ തന്നെ മണിച്ചേട്ടന്റെ ഉള്ളിൽ എത്ര വേദന തോന്നിയിരിക്കണം. വിൽ‌ക്കുന്ന പാലിൽ വെള്ളം ചേർക്കുമ്പോൾ പോലും ആ മനസ്സ് ഇതുപോലെ വേദനിച്ചിട്ടുണ്ടാവില്ല. പാവം.

ബൈക്ക് റോഡിലേയ്ക്കിറങ്ങിയപ്പോൾ മനസ്സിൽ നുരഞ്ഞുപൊങ്ങിയ ദേഷ്യം ഞാൻ അമ്മയ്ക്കുനേരേ വാക്കുകളായി വർഷിച്ചു. ‘ശരിയാണ് മക്കളേ ഇനി അമ്മ അങ്ങനെ പറയില്ല.‘ എന്ന മറുപടി കേട്ടപ്പോൾ എന്റെ ദേഷ്യം ഇരട്ടിക്കുകയാണ് ചെയ്തത്. എന്റെ അമ്മയായതുകൊണ്ടുപറയുകയല്ല, ആള് കാഞ്ഞ കള്ളിയാണ്. എന്നെ തണുപ്പിക്കാനാണിത്തരം വർത്തമാനം. നാളെത്തന്നെയാവട്ടെ എന്നു വിചാരിക്കുക. മണിച്ചേട്ടനെങ്ങാനും ‘എതുപ്പാ‘യി വന്നാൽ അമ്മ ഇതുതന്നെ പറയും. തരം കിട്ടിയാൽ താടിക്കൊരു തട്ടുകൊടുക്കാമോന്നുവരെ ചിന്തിച്ചുകളയും എന്റെ ചട്ടമ്പിയമ്മ.

മോശം ശകുനക്കാരുടെ(എതുപ്പ്) ഗണത്തിൽ മണിച്ചേട്ടനെ പെടുത്താൻ അമ്മയ്ക്കൊരു കാരണമുണ്ട്. ഒരിക്കൽ ഒരു കല്യാണത്തിൽ പങ്കെടുക്കാനായി അമ്മ പോവാനിറങ്ങിയപ്പോഴും മണിച്ചേട്ടൻ എതുപ്പായി കയറിവന്നുവെത്രെ. അന്ന് അമ്മയുടെ കാൽ‌പ്പാദത്തിലൂടെ ഒരു സ്കൂട്ടർ കയറിപോയെന്നും അതിനുശേഷമാണ് ഇടതുകാലിലെ തള്ള വിരൽ വടക്കുനോക്കിയന്ത്രം പോലെ എപ്പോഴും വലുതുകാല്പാദത്തിലേയ്ക്കു നോക്കി വളഞ്ഞിരിക്കാൻ തുടങ്ങിയെന്നുമാണ് അമ്മയുടെ വിശ്വാസം. ഞാനത് വിശ്വസിച്ചിട്ടില്ല. എന്നാൽ തള്ളവിരലിന്റെ നോട്ടം വലതുവശത്തേയ്ക്കെന്നത് സത്യവുമാണ്.

അമ്മയുടെ അന്ധവിശ്വാസത്തെ പരിഹസിച്ചും വെറുതെ വഴക്കുപറഞ്ഞ് പ്രകോപ്പിച്ചും ഞങ്ങളുടെ യാത്ര ഉള്ളൂർ വരെയെത്തി. ഞായറാഴ്ചയായതുകൊണ്ടാണ് തിരക്കുതീരെ കുറവ്. ഉള്ളൂർ പാർക്ക് ഗാർഡനിന്റെ തൊട്ടപ്പുറത്തായി റോഡിന്റെ ഇടതുവശത്ത് കോർപ്പറേഷന്റെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ലോറി കിടപ്പുണ്ട്. രണ്ടുപേർ വഴിയരികിൽ കിടക്കുന്ന ചവർ പെറുക്കി ലോറിയിലേയ്ക്ക് കയറ്റുന്നു. ഞാൻ ആ ലോറിയുടെ അടുത്തെത്താറായപ്പോൾ ഒരു മിനറൽ വാട്ടറിന്റെ ഒഴിഞ്ഞ ബോട്ടിൽ റോഡിലേയ്ക്ക് തെറിച്ചുവീണു. അതിൽ കയറിയിറങ്ങാതെ ഞാൻ ബ്രേക്കിട്ടതും പിന്നിൽ ശക്തമായി എന്തോ വന്നിടിച്ച ശബ്ദവും ഒരു ഞരക്കവും. എന്റെ വലതുഭാഗത്തുകൂടി ഒരു ഹെൽമെറ്റ് ധാരി ആരോ എറിഞ്ഞുവിട്ടപോലെ പറന്ന് മുന്നിലായി വീഴുന്നു. കേട്ട ഞരക്കം പറന്നുപോയ ആ ഹെൽമെറ്റിനുള്ളിൽ നിന്നാണ്. ഇടതുഭാഗത്ത് അമ്മ 100 മീറ്റർ ഓട്ടത്തിനായി വെടിയൊച്ച കാത്തുനിൽക്കുന്നപോലെ. വലതുകാൽ മുട്ട് നിലത്തൂകുത്തി പാദം പിന്നിലേയ്ക്കൂന്നി ഇരുകൈകളും നിലത്തുറപ്പിച്ച് ഇടതുകാല്പാദം നിലത്തമർത്തി , കുതിക്കാൻ തയ്യാറായി അമ്മ അങ്ങനെ…

ഒരു നിമിഷത്തെ ഞെട്ടലിൽ നിന്ന് മുക്തനായ ഞാൻ ബൈക്കിൽ നിന്നിറങ്ങി അമ്മയെ പിടിച്ചെഴുന്നേൽ‌പ്പിച്ചു. തൊട്ടുപിന്നാലെ ഹെൽമറ്റ് ധാരിയെയും. പിന്നീട് അദ്ദേഹത്തിന്റെ ബൈക്കും ഉയർത്തി വച്ചു. ഹെൽമെറ്റിൽ നിന്നും തല പുറത്തെടുത്ത വ്യക്തി പരിഭ്രമത്തോടെ നിൽക്കുന്നു. അയാൾക്കെന്തൊക്കെയോ പറയണമെന്നുണ്ട്. സ്നേഹത്തോടെ തോളിൽ കയ്യിട്ട് എന്തെങ്കിലും പറ്റിയോയെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. അയാളുടെ ചിരിയിൽ ഒരു ആശ്വാസമുണ്ട്. അമ്മയ്ക്കെന്തെങ്കിലും കുഴപ്പമായോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. ഞങ്ങൾ പരസ്പരം ആശ്വസിപ്പിച്ചു. പരസ്പരം തോളത്തുതട്ടി. കൈകൊടുത്തു. ഫോൺ നമ്പറുകൾ കൈമാറി. ആകെ ഉണ്ടായ തർക്കം ആരുടെ തെറ്റായിരുന്നു ഇടിയ്ക്ക് കാരണമായതെന്നതിനെ ചൊല്ലിയായിരുന്നു. ഞാൻ എന്റെ അശ്രദ്ധയാണ് കാരണമെന്ന് കുറ്റസമ്മതത്തോടെ പറഞ്ഞപ്പോൾ അദ്ദേഹം അത് തന്റെ തെറ്റാണെന്ന് വാദിക്കുന്നു!!!. അവസാനം പാതി തെറ്റ് എന്റെയും ബാക്കി പാതി ചേട്ടന്റെയുമെന്നുപറഞ്ഞ് ചിരിച്ച് സ്നേഹത്തോടെ ഞങ്ങൾ പിരിഞ്ഞു. സ്നേഹപൂർവ്വം സൂക്ഷിച്ച് പോവണമെന്ന ഉപദേശവും അദ്ദേഹമെനിക്ക് നൽകി.

ഭാഗ്യവശാൽ അമ്മയ്ക്ക് കുഴപ്പമൊന്നുമുണ്ടായില്ല. എന്നാൽ ‘മണിച്ചേട്ടൻ എന്ന എതുപ്പ് ‘ തീരെ മോശമാണെന്നെനിക്ക് ബോധ്യപ്പെട്ടുവല്ലോ എന്ന സന്തോഷം അമ്മയുടെ വാക്കുകളിലുണ്ട്.

ഇല്ലമ്മേ, എന്റെ വിശ്വാസം മറിച്ചാണ്. മണിച്ചേട്ടനെ കണികണ്ടതുകൊണ്ടാവില്ലേ നമുക്ക് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത്. പോരാത്തതിന് ഒരു നല്ല മനുഷ്യനെ അതുവഴി പരിചയപ്പെടുവാനും കഴിഞ്ഞു. അങ്ങനെയും ചിന്തിക്കാമല്ലോ? അമ്മയുടെ വിശ്വാസം അമ്മയ്ക്കും എന്റെ വിശ്വാസം എനിക്കും ആശ്വാസമാകുന്നു.

എന്നാൽ കാലങ്ങളായി പറഞ്ഞുകേൾക്കുന്ന ശകുനം അല്ലെങ്കിൽ എതുപ്പ് നമ്മുടെയൊക്കെ വിശ്വാസത്തിനുമപ്പുറം നിൽക്കുന്ന ഒന്നല്ലേ? അത് സത്യമാവാം മിഥ്യയാവാം. എന്താണ് നിങ്ങളുടെ അഭിപ്രായം?

Comments

Pongummoodan said…
മുറ്റത്ത്, ഗെയിറ്റിനുസമീപത്തായി ബൈക്കിലിരിക്കുന്ന യുവാവ്. ബൈക്കിന്റെ പിന്നിലേയ്ക്ക് കയറുന്ന പ്രായമായ ഒരു സ്ത്രീ. ഗെയിറ്റിന്റെ ഒരു പാളി പാതി തുറന്നുപിടിച്ച് എളിയിൽ കൈക്കുഞ്ഞുമായി നിൽക്കുന്ന യുവതി. ഇത്രയും ഒരു നിശ്ചലചിത്രമായോ ചലച്ചിത്രമായോ സൌകര്യം പോലെ മനസ്സിൽ കാണുക. കണ്ടോ? നിങ്ങൾക്കവരെ മനസ്സിലായോ?
((ഠോ))
വായിച്ചിട്ട് വരട്ടെ, എന്നിട്ട് പറയാം
തള്ളേ, വായിച്ച് കഴിഞ്ഞപ്പോഴാ ചതി മനസിലായത്.കഷ്ടകാലത്തിനു ചേട്ടന്‍റെ ഈ പോസ്റ്റിനു എതുപ്പ് ഞാനാ.പെട്ടന്ന് ബ്ലോഗ് തനിയെ ഡിലീറ്റായി പോയാല്‍ എന്നെ കുറ്റം പറയല്ലേ!!
ഒന്നുമില്ലങ്കിലും നമ്മളൊക്കെ പുരോഗമനവാദികളല്ലേ!!
പ്രിയ പോങ്ങു, പണ്ടു വായിച്ച ഒരു സ്റ്റോറി ഓര്‍മ വരുന്നു. തേങ്ങ ഇടാന്‍ മടവാളുമായി പോകുന്ന ആളിനെ (പരവന്‍) ശകുനമായി കണ്ടു ദേഷ്യപ്പെട്ടു പോകുന്ന ആള്‍, തിരികെ വരുമ്പോള്‍ പരവന്‍ തെങ്ങില്‍ നിന്നും വീണു മരിച്ചതറിയുന്നു. പരവന്റെ ശകുനം താനയിരുന്നല്ലോ എന്നു ഓര്‍ത്ത് വിഷമിക്കയും ചെയ്യുന്നു.
ആ ബൈക്ക് ഓടിച്ചിരുന്ന ആളു കൂട്ടുകാരന്‍ ആയില്ല എങ്കിലേ അത്ഭുതം ഉള്ളു കാരണം ഹരി മാഷിനെ എനിക്കറിയല്ലോ ... എന്തായാലും ശകുനം കൊണ്ട് ആയാലും അല്ലേലും കൂടുതല്‍ ഒന്നും പറ്റിയില്ലല്ലോ ഭാഗ്യം ഇനിയും തിരുവനന്തപുരം വരുമ്പോ കൂടാന്‍ ഉള്ളതല്ലേ ഹിഹിഹിഹി അല്ലെ മാഷെ
ഹരി മാഷെ കായംകുളം കൊച്ചുണ്ണി ആണ് മാഷിന് ശകുനം ഹിഹിഹിഹി പോസ്റ്റ്‌ അല്ല ബ്ലോഗ്‌ മൊത്തം പോകാതെ നോക്കിക്കോ
abhija said…
ശരിയാണ്.. വളരെ ശരിയാണു...

കൂ‍ടുതലൊന്നും ഇവിടെ പറയാനില്ല. നല്ല ചിന്ത പങ്കു വെച്ചതില്‍ വളരെ സന്തോഷം!
എന്റെ അമ്മയും അമ്മൂമ്മയും ഇപ്പോഴും കണിയില്‍ വിശ്വസിക്കുന്നുണ്ട്, ഞാന്‍ പുരോഗമന വാദി ആയതു കൊണ്ട് ഇതില്‍ താല്പര്യം ഇല്ലാ, എങ്കിലും ബോസ്സിന്റെ തെറി വിളിയും മറ്റും കേള്‍ക്കുമ്പോള്‍ "പണ്ടാരം ഇന്ന് ആരെയാണാവോ കണി കണ്ടത്" എന്ന് പറയുന്നത് ഒരു തെറ്റാണോ ഹരിയേട്ടാ,

എന്റെ അമ്മയായതുകൊണ്ടുപറയുകയല്ല, ആള് കാഞ്ഞ കള്ളിയാണ്. എന്നെ തണുപ്പിക്കാനാണിത്തരം വർത്തമാനം. നാളെത്തന്നെയാവട്ടെ എന്നു വിചാരിക്കുക. മണിച്ചേട്ടനെങ്ങാനും ‘എതുപ്പാ‘യി വന്നാൽ അമ്മ ഇതുതന്നെ പറയും. തരം കിട്ടിയാൽ താടിക്കൊരു തട്ടുകൊടുക്കാമോന്നുവരെ ചിന്തിച്ചുകളയും എന്റെ ചട്ടമ്പിയമ്മ.
അത് തകര്‍ത്തു.
nandakumar said…
സത്യത്തില്‍ ഈ പോസ്റ്റ് പബ്ലിഷ് ചെയ്ത സമയത്തുതന്നെ ഞാനിത് കണ്ടതാണ്. പക്ഷെ ഞാനൊരു ‘എതുപ്പ്’ ആകണ്ടെന്ന് കരുതി. ഇനി കമന്റ്സെല്ലാം കുറഞ്ഞുപോയാല്‍ ഞാനൊരു ‘എതുപ്പ്’ ആണെന്നെങ്ങാനും നീ പറഞ്ഞു പോയാലോ :) :)
എന്തായാലും ‘അരുണ്‍ കായംകുള’ത്തിന്റെ വിധി ഇതോടെ തീരുമാനിച്ചു, പാവം :)
Jaffer Ali said…
നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ..........
:). കണികളെ ഞാന്‍ ഇതുവരെ വിശ്വസിച്ചിട്ടില്ല. പക്ഷെ ചില തോന്നലുകള്‍ - “ഇതു ശരിയാവില്ല” - ചില ഇന്റ്യൂഷന്‍സൊക്കെ എനിക്ക് ശരിയായി വന്നിട്ടുണ്ട്. എന്തൊക്കെയായാലും ഇതൊക്കെ നമ്മുടെ ഒക്കെ കൈയ്യില്‍ നില്‍ക്കാത്ത ഒരു പ്രത്യേക സാധനമാണ്. എന്നിരുന്നാലും ഇങ്ങനെയൊരു സംഭവത്തെ ശുഭാപ്തിവിശ്വാസത്തോടെ നേരിടുന്നതാണ് അതിന്റെ ബൂട്ടി.
sHihab mOgraL said…
ആദ്യം ആ ആക്സിഡന്റില്‍ നിന്ന് ഉരുത്തിരിഞ്ഞ സ്നേഹബന്ധത്തിന്ന് ഒരു കൈ തരട്ടെ..!
ഇനി
"എതുപ്പ്" എന്നത് എനിക്കൊരു പുതിയ വാക്കാണ്‌. ദുഃശകുനം, കണി എന്നീ പദങ്ങളേ എനിക്കു പരിചയമുണ്ടായിരുന്നുള്ളൂ..
ഈ സം‌ഭവത്തെ തന്നെ ആധാരമാക്കി എന്റെ ചിന്ത പങ്കുവെക്കുകയാണെങ്കില്‍, നിങ്ങള്‍ ബൈക്കിലിരുന്ന് ഇങ്ങനെ സഞ്ചരിക്കുമെന്നോ വാട്ടര്‍ ബോട്ടില്‍ മുമ്പില്‍ വന്ന് വീഴുമെന്നോ ബ്രേക്കടിച്ച് അബദ്ധം പിണയുമെന്നോ യാതൊരു ധാരണയുമില്ലാത്ത ഒരു മനുഷ്യനെ കണി കണ്ടതാണ്‌ പ്രശ്‌നങ്ങള്‍ക്ക് തുടക്കം എന്ന് ചിന്തിക്കുന്നിടത്താണ്‌ പ്രശ്നങ്ങള്‍ തുടങ്ങുന്നത്.. :)

ഒരു ഓഫ് കൂടി:-
"അതിരാവിലെ റോഡരികിലൂടെ നടക്കുമ്പോള്‍ ഒരു കറുത്ത പൂച്ച വണ്ടി തട്ടി മരിച്ചു കിടക്കുന്നതു കണ്ടു. പൂച്ച ആരെയാണാവോ ഇന്നു കണി കണ്ടത്.."
ആരെയാണ് മൂന്ന് മാസത്തേക്ക് കണികണ്ടത് എന്നാണ് ഞാൻ ചിന്തിക്കുന്നത്...
ആ മൂന്നു മാസത്തിന്റെ ആദ്യദിനം എന്നായിരുന്നുവെന്ന് ഓർമകിട്ടുന്നില്ല. എന്തായാലും മൂന്ന് മാസത്തേക്ക് ഞാൻ ഇരുപ്പാണ്...
അതിനിടയിൽ വെറും മൂന്ന് ദിവസം എനിക്ക് മുറ്റ് കണി ആയിരുന്നു. ഹോസ്പിറ്റലിൽ അഡ്മിറ്റായിരുന്നു. ആ 3 ദിവസം ഞാൻ 2 പുതപ്പ് പുതച്ചായിരുന്നു കിടന്നത്.

കണി വളരെ നന്നായിരുന്നു.
ഇല്ലമ്മേ, എന്റെ വിശ്വാസം മറിച്ചാണ്. മണിച്ചേട്ടനെ കണികണ്ടതുകൊണ്ടാവില്ലേ നമുക്ക് കാര്യമായി ഒന്നും സംഭവിക്കാതിരുന്നത്. പോരാത്തതിന് ഒരു നല്ല മനുഷ്യനെ അതുവഴി പരിചയപ്പെടുവാനും കഴിഞ്ഞു. അങ്ങനെയും ചിന്തിക്കാമല്ലോ? അമ്മയുടെ വിശ്വാസം അമ്മയ്ക്കും എന്റെ വിശ്വാസം എനിക്കും ആശ്വാസമാകുന്നു.
പൊങ്ങൂ,

എനിക്കും ഇതൊരു പുതിയ വാക്കാണ്.

എന്തായാലും ബ്ലോഗിന്റെ പിറകില് ഒരു ട്രെയിൻ വന്നിടിക്കാൻ സാധ്യത ഞാൻ കാണുന്നുണ്ട്

:)
ശ്രീ said…
അതെല്ലാം അവനവന്റെ വിശ്വാസം പോലെ...

കണി കണ്ടതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന വിശ്വാസമുള്ളയാള്‍ക്ക് അതങ്ങനെ തന്നെയേ തോന്നൂ
Anonymous said…
പോങ്ങുവേട്ടാ,
ആ സംഭവം ഇങ്ങനെ ആയിരുന്നെങ്കിലോ...

" അപ്പോള്‍ പാതി തുറന്നിട്ട ഗെയിറ്റിലൂടെ കൈയ്യില്‍ പാല്‍പാത്രം തൂക്കി‍ മണിചേട്ടന്‍ കടന്നുവന്നു. "എടാ മണീ, നിന്റെ മോന്‍ ഇത്തവണ എങ്കിലും പത്താം ക്ലാസ്സ് കടക്കുമോടാ. കാലം കുറെ ആയല്ലോ അവന്‍ പുസ്തകോം തൂക്കി സ്കൂളിന്റെ തിണ്ണ നിരങ്ങുന്നു.." എന്ന് അമ്മ ഉറക്കെപ്പറഞ്ഞു...

ഇങ്ങനെ ആയിരുന്നെങ്കിലും മണി ചേട്ടന്റെ മുഖത്ത് ദൈന്ന്യത വരുമായിരുന്നില്ലേ. ഒരു പക്ഷെ പോങ്ങുവേട്ടന്‍ പറഞ്ഞ സംഭവതിനേക്കാള്‍ ഒരുപാട് ഒരുപാട് കൂടുതല്‍.
അപ്പോള്‍, "എതുപ്പ്‌" എന്നതാണോ ശരിയായ പ്രശ്നം.? അല്ല. നമ്മള്‍ എപ്രകാരം ആളുകളുമായി ഇടപഴകുന്നു എന്നതാണ്. മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് എത്രമാത്രം നമ്മള്‍ വില കല്‍പ്പിക്കുന്നു എന്നതാണ്. ഒരാളുടെ മനസ്സിനെ അകാരണമായി മുറിവേല്‍പ്പിക്കുക എന്നത്, അത് വാക്കിനാലോ പ്രവര്‍ത്തിയാലോ ആവാം- തെറ്റ് തന്നെയാണ്.
എതുപായാലും ചതുപ്പായാലും അതിനു ന്യായീകരണം ഇല്ല തന്നെ.

നമുക്ക് എന്തും വിശ്വസിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ ആ വിശ്വാസം നമ്മുടെ മാത്രം സ്വകാര്യതയായിരിക്കണം.
മറ്റുള്ളവരുടെ മൂക്കിന്റെ തുമ്പത്ത് നമ്മുടെ കൈ വീശി നടക്കാനുള്ള സ്വാതന്ത്ര്യം അവസ്സാനിക്കുന്നത് പോലെ..

ശരിയാണോ..?
ഹരീ, ഒരു കൊച്ചു സംഭവം രസകരമായി വിവരിച്ചിരിക്കുന്നു.ഹരീയുടെ ചിന്തയാണ് തീര്‍ച്ചയായും നല്ലത്.
പോങ്ങ്‌സ്,

നല്ല എഴുത്ത്, ഒഴുക്കുള്ള ശൈലി.

ഈ വാക്ക് ഞാൻ ആദ്യം കേൾക്കുകയാണു.നമ്മുടെ പാല ഭാഗത്ത് ഇങ്ങനെ പറയാറുണ്ട്?’ശകുനം മുടക്കി” അല്ലെങ്കിൽ “കണി കണ്ടു’ എന്നൊക്കെയല്ലേ പറയുന്നത്?

എന്തായാലും എനിയ്ക്കു ഇത്തരം കാര്യങ്ങളിൽ തീരെ വിശ്വാസമില്ല.മണിയെ കണി കണ്ടിട്ട് ഇറങ്ങിയില്ലായിരുന്നുവെങ്കിലും ഇതു സംഭവിച്ചേനേ.അപ്പോൾ “ഇന്നാരെ ആണാവോ കണി കണ്ടത് ?” എന്നൊരു പറച്ചിലിൽ അവസാനിയ്ക്കും.ഒരു പക്ഷേ മണിയ്ക്കു പകരം അല്പം കൂടി ഉന്നതനായ ഒരാളെ ആയിരുന്നു കണി കണ്ടിരുന്നതെങ്കിൽ ഒരിക്കലും കുറ്റം അവരിൽ നമ്മൾ ആരോപിയ്ക്കുകയുമില്ല.

മറ്റൊന്ന്, 99% അവസരത്തിലും നമ്മൾ മോശമെന്നു കരുതുന്ന ഒരു ശകുനം കണ്ടിട്ട് പോയാലും ഒന്നും സംഭവിയ്ക്കുന്നില്ല.എന്നാൽ ഒന്നും സംഭവിയ്ക്കാതെ പോകുന്ന ആ 99% അവസരങ്ങളും നമ്മൾ മറന്നു പോവുകയും വല്ലപ്പോളും മാത്രം ഉണ്ടാകുന്ന ഈ 1% പ്രശ്നങ്ങൾ ജീവിതകാലം മുഴുവൻ ഓർത്തിരിയ്ക്കുകയും അതിനു എല്ലാ കാലത്തെയ്ക്കുമായി “ശകുനം മുടക്കി”യെ പഴിച്ചു കൊണ്ടിരിയ്ക്കുകയും ചെയ്യുന്നു എന്നതല്ലേ സത്യം..

പോങ്ങ്‌സ് കണ്ടതു പോലെ ഇത്തരം കാര്യങ്ങളിലും പോസിറ്റീവ് ആയി കാര്യങ്ങൾ കണ്ടാൽ കുഴപ്പമില്ല്ല.
Pongummoodan said…
ഇതുവരെ അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി. ഒരു ചെറിയ സംഭവം. രസകരമായി തോന്നിയതിനാൽ ഇവിടെ എഴുതി എന്നുമാത്രം. ആസ്വദിച്ചെങ്കിൽ സന്തോഷം.

പ്രിയ അനോണി,

“മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് എത്രമാത്രം നമ്മള്‍ വില കല്‍പ്പിക്കുന്നു എന്നതാണ്. ഒരാളുടെ മനസ്സിനെ അകാരണമായി മുറിവേല്‍പ്പിക്കുക എന്നത്, അത് വാക്കിനാലോ പ്രവര്‍ത്തിയാലോ ആവാം- തെറ്റ് തന്നെയാണ്.“

അതെ,അത്തരം വിശ്വാസം തന്നെയാണെനിക്കും. ഇന്നേവരെ ആ രീതിയിൽ പെരുമാറാൻ തന്നെയാണ് ഞാൻ ശ്രമിച്ചിട്ടുള്ളതും. എന്നാൽ എന്റെ ആ സ്വഭാവത്തെ ‘കഴിവുകേട്’ ആയിമാത്രമേ എന്റെ അടുത്ത മിത്രങ്ങളും പറയാറുള്ളു.

ഇവിടെ 77 വയസ്സുകഴിഞ്ഞ ഒരു സ്ത്രീയുടെ അല്ലെങ്കിൽ എന്റെ അമ്മയുടെ ചില വർത്തമാനങ്ങളെക്കുറിച്ച് തമാശയായി ഞാൻ പറഞ്ഞുവെന്നുമാത്രം. എന്നാൽ അവരിലെ മോശപ്പെട്ട സംഗതികളെ ഞാൻ പ്രോത്സാ‍പ്പിക്കുന്നുവെന്ന് അർത്ഥമില്ല. ഞാൻ വേറേ അമ്മ വേറേ.. അത്രമാത്രം. നന്ദി സ്നേഹിതാ.
ഈ എതുപ്പിലും മറ്റും വിശ്വാസമില്ലാത്തവര്‍ ഉണ്ടെങ്കില്‍ ഇങ്ങോട്ടു വന്ന് എന്നെ ഒന്നു എതുപ്പ് കണ്ടുനോക്കു... കണ്ടാല്‍...
അന്ന് പച്ചവെള്ളം കിട്ടില്ലെന്നു മാത്രമല്ല..ഇടി വരെ കിട്ടാന്‍ ചാന്‍സുണ്ട്...!
ഹിഹിഹിഹിഹി....

വായില്‍ നോക്കി വണ്ടിയോടിച്ചു ആ പാവം അമ്മയെ ഉരുട്ടിയിട്ടിട്ട് ന്യായം പറയുന്നോ...കൂവേ...

പോങ്ങേട്ടാ.. ഈ വായിനോട്ടം ഇനിയെങ്കിലും നിര്‍ത്തരുതോ?
ഇടതുഭാഗത്ത് അമ്മ 100 മീറ്റർ ഓട്ടത്തിനായി വെടിയൊച്ച കാത്തുനിൽക്കുന്നപോലെ. വലതുകാൽ മുട്ട് നിലത്തൂകുത്തി പാദം പിന്നിലേയ്ക്കൂന്നി ഇരുകൈകളും നിലത്തുറപ്പിച്ച് ഇടതുകാല്പാദം നിലത്തമർത്തി , കുതിക്കാൻ തയ്യാറായി അമ്മ അങ്ങനെ…
:))))))))))))))))
ഒരപകടവും പറ്റാതെ രക്ഷപ്പെട്ടത് ഭാഗ്യം എന്ന് പറയേണ്ടിടത്ത് എന്നെ കൊണ്ട് ഇത്രയും ചിരി സ്മൈലി ഇടുവിച്ചതിന് പൊങ്ങൂസ് മാത്രമാണ് കാരണക്കാരൻ
പോങ്ങുമ്മൂടന്‍,

എതുപ്പിലും കുതിപ്പിലും ഒന്നും എനിക്ക് വിശ്വാസമില്ല...വരാനുള്ളത് ഫ്ഹൈറ്റ് പിടിച്ചായാലും വരും...നമ്മളിത്തിരി ശ്രദ്ധിക്കുക..

“ഇടതുഭാഗത്ത് അമ്മ 100 മീറ്റർ ഓട്ടത്തിനായി വെടിയൊച്ച കാത്തുനിൽക്കുന്നപോലെ. വലതുകാൽ മുട്ട് നിലത്തൂകുത്തി പാദം പിന്നിലേയ്ക്കൂന്നി ഇരുകൈകളും നിലത്തുറപ്പിച്ച് ഇടതുകാല്പാദം നിലത്തമർത്തി , കുതിക്കാൻ തയ്യാറായി അമ്മ അങ്ങനെ…“- എന്നാലും ഇതിത്തിരി കടന്ന ക്രൂര ഫലിതമായിപ്പോയി...
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ...
കൂട്ടത്തില് നമ്മളെയും....

തിരുവന്തോരം ഭാഷയില് പറഞ്ഞാല് മണിയേട്ടന് നല്ല എരണം.......


ഞാനും താങ്കളെപ്പോലെ ചിന്തിക്കാന് ആഗ്രഹിക്കുന്നു...

അമ്മയ്ക്കൊന്നും പറ്റിയില്ലല്ലോ...പുതിയൊരു സുഹൃത്തിനെ കിട്ടിയില്ലേ....

മണിയേട്ടന്റെ നല്ല എരണം...
jayanEvoor said…
എതുപ്പ് കൊള്ളാം!

രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ ഇരുമ്പ്, ആയുധങ്ങള്‍ ഇവയുമായി വരുന്നവര്‍ അപശകുനമായാണ് എന്റെ അമ്മ പറയാറ്‌...

പക്ഷേ,ഞാന്‍ സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് മിക്കവാറും ദിവസങ്ങളില്‍ കൊയ്യാന്‍ അരിവാളുമായി പോകുന്ന സ്ത്രീകളെയോ,തെങ്ങു കയറ്റ തൊഴിലാളികളേയോ ഒക്കെയായിരുന്നു ശകുനം കിട്ടിയിരുന്നത്....

അതിന്റെ ഗുണമാണോ എന്തോ, പഠനകാലത്ത് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല!
Unknown said…
ജയന്റെ comment കണ്ടപ്പോള്‍ ഇത്രയും എഴുതാന്‍ തോന്നി. ഒരിക്കല്‍ ഞാനും എന്റെ അച്ഛനും അമ്മയും കൂടെ ആശുപത്രിയില്‍ പോകാന്‍ ഇറങ്ങുകയായിരുന്നു. അമ്മക്കൊരു അസുഖം. എന്റെ അച്ഛന്‍ ഒരു ഡോക്ടര്‍ ആണ് , അപ്പോള്‍ ആശുപത്രിയില്‍ പോകുന്നത് ഒരു ചെറിയ അസുഖതിനല്ലെന്നു ഊഹിക്കാമല്ലോ. എന്നോടുള്ള ഭയങ്കര വിശ്വാസം കാരണം അച്ഛന്‍ ഉള്ളപ്പോള്‍ അദ്ദേഹം തന്നെയാണ് കാര്‍ ഓടിക്കാരുള്ളത്. അങ്ങനെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ ആദ്യം കണി കാണുന്നത് മരം വെട്ടാനായി കൊടുവാളും മഴുവും കയറും ഒക്കെ പിടിച്ചുകൊണ്ട് പോകുന്ന ആള്കാരെയാണ്. ഞാന്‍ ശരിക്കും ഭയങ്കര വിഷമത്തിലായി. അപ്പോള്‍ അച്ഛന്‍ എന്നോട് ചോദിച്ചു "നീ എന്തിനാണ് അതിനെ negative ആയി കാണുന്നത്? അവര്‍ നമ്മുടെ obstructions നീക്കം ചെയ്യാന്‍ പോവുന്നതായി കണക്കാക്കികൂടെ?" വളരെ അധികം തന്നെ ഈശ്വരവിശ്വാസവും ഒട്ടും തന്നെ അന്ധവിശ്വാസവും ഇല്ലാത്ത അദ്ധേഹത്തിന്റെ വിശ്വാസം പോലെത്തന്നെ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായില്ല എന്ന് മാത്രമല്ല, വളരെ പെട്ടെന്ന് തന്നെ അസുഖം ശരിയാകുകയും ചെയ്തു. (ഞാന്‍ താങ്കളുടെ എല്ലാ പോസ്റ്റുകളും ആദ്യം മുതല്‍തന്നെ വയിക്കാരുന്ടെന്കിലും കമന്റ്‌ ഇടുന്നത് ആദ്യമായിട്ടാണ്. സദയം ക്ഷമിക്കുക, ഇത് വരെ കമന്റ്‌ ഇടാത്തതിന് .. )
കനല്‍ said…
നല്ല പോസ്റ്റ് ...

ഒരു ചിന്തയ്ക്ക് വകയുണ്ട്. ഇനി മരം വെട്ടുകാരൊക്കെ മരങ്ങളോടൊപ്പം ഇല്ലാതാകുമെന്നത് തീര്‍ച്ച. പിന്നെ ആ “ശകുനപ്പിഴകളില്ലാത്ത” ഒരു ലോകത്തിന് വേണ്ടി നമുക്ക് പ്രത്യാശിക്കാം
Neerav said…
"ഇടതുഭാഗത്ത് അമ്മ 100 മീറ്റർ ഓട്ടത്തിനായി വെടിയൊച്ച കാത്തുനിൽക്കുന്നപോലെ. വലതുകാൽ മുട്ട് നിലത്തൂകുത്തി പാദം പിന്നിലേയ്ക്കൂന്നി ഇരുകൈകളും നിലത്തുറപ്പിച്ച് ഇടതുകാല്പാദം നിലത്തമർത്തി , കുതിക്കാൻ തയ്യാറായി അമ്മ അങ്ങനെ…"

അസാധ്യ പ്രയോഗം സമ്മതിച്ചു പോങ്ങേട്ടാ
കണി വിശ്വാസമാണ്
വിശ്വാസം അന്ധമാവെരുതെന്നു മാത്രം!

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ