വീരന്റെ ദു:ഖം.

കോഴിക്കോട് സീറ്റ് ജനാതാദളിന് നഷ്ടമായി. ജനതാദൾ മത്സരിച്ചാൽ വിജയസാദ്ധ്യത കുറയുമെന്ന് കണ്ടെത്തിയതിനാലാണെത്രെ ഇത്തരമൊരു തീരുമാനമെടിക്കാൻ CPI(M) മുതിർന്നത്. കഴിഞ്ഞ രണ്ട് തവണ കോഴിക്കോടുനിന്ന് മത്സരിച്ച് ജയിച്ച ശ്രീ. എം.പി വീരേന്ദ്രകുമാർ അനഭിമതനായ നേതാവാണെന്നും വിലയിരുത്തപെടുന്നു.

എം.പി വീരേന്ദ്രകുമാർ അനഭിമതനായ നേതാവാണെന്ന് കണ്ടെത്തിയത് ശ്രീ. ഭാസുരേന്ദ്രബാബു എന്ന ബുദ്ധിജീവിയാണ്‌. ക‌മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വിശിഷ്യ പിണറായിക്കുവേണ്ടി മാത്രമേ തന്റെ തലപ്രവർത്തിപ്പിക്കൂ എന്ന ഉഗ്രതീരുമാനം കൈക്കൊണ്ട ഒരു കൊടിയ ബുദ്ധിജീവിയാണ് ഭാസുരേന്ദ്രബാബു. അടുത്ത കാലത്തായി ടിയാൻ ചാനൽ സ്റ്റുഡിയോകളിലാണ് പൊറുതിയെന്ന് കേൾക്കുന്നു. അച്ചിവീട്ടിലേക്കാൾ സുഖമാണെത്ര അവിടെ. ഫ്ലോർ ലൈറ്റിന്റെ തിളക്കത്തിൽ ക്യാമറയ്ക്ക് മുന്നിലിരിന്ന് തന്റെ ബുദ്ധിയിൽ വിരിയുന്ന പുഴുക്കുത്തുവീണ ആശയങ്ങൾ കക്കുന്ന ഭാസുരേന്ദ്രബാബുവിനെ കാണുമ്പോൾ പാവം പ്രേക്ഷകർ ‘പ്ഫാ‍..സുരേന്ദ്രബാബു ‘ എന്ന് ആട്ടിപ്പോവുക സ്വാഭാവികം.

അദ്ദേഹം നടത്തിയ മറ്റൊരു നിരീക്ഷണം ഇതായിരുന്നു. രണ്ട് തവണ അടുപ്പിച്ച് പാർലമെന്റ് അംഗമായിട്ടും ‘വേണ്ടത്ര പാർട്ടിയെ വളർത്താൻ’ വീരനായിട്ടില്ലെന്നതായിരുന്നു അത്. ബുദ്ധി കുറഞ്ഞ പ്രേക്ഷകർ എന്താണ് ആ ബുദ്ധിമാന്റെ നിരീക്ഷണത്തിൽ നിന്ന് മനസ്സിലാക്കേണ്ടത്? ഒരു വ്യക്തി ജനപ്രതിനിധി ആയിക്കഴിഞ്ഞാൽ അയാൾ ചേയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ടകാര്യം മണ്ഡലത്തിന്റെ കാര്യങ്ങൾ വിസ്മരിച്ച് സ്വന്തം പാർട്ടിയെ വളർത്തുക എന്നതാണോ?

ഒറ്റയ്ക്ക് നിന്നാൽ ജനതാദളിന് കോഴിക്കോടെന്നല്ല കേരളത്തിലൊരിടത്തുനിന്നും മത്സരിച്ച് ജയിക്കാനാവില്ലെന്നത് സത്യം. അതുപോലെ തന്നെയാണ് RSP, CPI തുടങ്ങിയ മറ്റ് പാർട്ടികളുടെയുമൊക്കെ അവസ്ഥ. CPI യ്ക്ക് ചില മണ്ഡലങ്ങളിലെങ്കിലും ഒറ്റയ്ക്ക് ഒരു സ്ഥാനാർത്ഥിയെ വിജയിപ്പിക്കാനുള്ള ശക്തി ഉണ്ടായിരുന്നു. ഒരുകാലം. ഇന്നതില്ല. അത് നന്നായി അറിയാവുന്നതുകൊണ്ട് തന്നെയാണ് CPI(M) അശക്തരായ കൂട്ടാളികളുടെ ഉടുക്കുകൊട്ടലുകളിൽ ഭയക്കാത്തതും. കൊല്ലം സീറ്റ് കിട്ടിയില്ലെങ്കിൽ മന്ത്രിയെ പിൻ‌വലിക്കുമെന്ന് RSP ഭീഷണിപ്പെടുത്തി. ചന്തിക്ക് 4 പെടകൊടുത്തിട്ട് മൂലക്കിരുന്നോളണമെന്ന് വല്യേട്ടന്മാർ ഗർജ്ജിച്ചു. മന്ത്രിയെ പിൻ‌വലിക്കാനുള്ള തീരുമാനം പിൻ‌വലിച്ച് RSP-ക്കാർ മൂക്ക് ചീറ്റി മൂലക്കിരുന്നു. ഇപ്പോൾ ദേ, ജനതാദളും മന്ത്രിയെ പിൻ‌വലിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നു.

ഈ വാണിയം കളികൾ കണ്ട് മനസ്സ് തകരാതെ വോട്ടർ‌മാർ തങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ് സമ്മതിദാനാവകാശം വിനിയോഗിച്ചാൽ ഈ രാഷ്ട്രീയനായ്ക്കൾക്ക് അതൊരു പാഠമാവും. നമ്മൾ വോട്ടർമാർ ‘നിഷ്പക്ഷരായ സ്വതന്ത്രർ‘ ആയി വർത്തിക്കേണ്ട കാലം കഴിഞ്ഞു. നമുക്കാവശ്യം ബുദ്ധിജീവികളെയും ജനങ്ങളെ തമ്മിലടിപ്പിച്ച് സ്വാർത്ഥലക്ഷ്യങ്ങൾ നേടിയെടുക്കുന്ന രാഷ്ട്രീയ / മത നേതാക്കാന്മാരേയുമൊന്നുമല്ല. പൊതുജനത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന, അവരോടൊപ്പം നിന്ന് സമൂഹത്തിനുവേണ്ടി ദീർഘദൃഷ്ടിയിലധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടത്തുന്ന, ജനപ്രതിനിധി എന്ന പദവി ജനങ്ങൾ നൽ‌കുന്ന ഔദാര്യമാണെന്ന് തിരിച്ചറിയുന്ന വ്യക്തിത്വമുള്ള നേതാക്കന്മാരെയാണ്. അങ്ങനെയുള്ളവർ ഉണ്ടെങ്കിൽ അവർ ഏത് പാർട്ടിയായാലും അവരെ വിജയിപ്പിക്കാൻ നമുക്ക് ശ്രമിക്കാം. അതു വഴി നമുക്ക് വിജയിക്കാം.

അവസാനമായി ഒരു കാര്യം കൂടി പറയട്ടെ. കോഴിക്കോട് സീറ്റ് ജനതാദളിന് നൽകാത്തത് വിജയസാദ്ധ്യത കുറവുള്ളതുകൊണ്ടോ വീരൻ അനഭിമതനായതുകൊണ്ടോ അല്ല. മറിച്ച് , എം.പി വീരേന്ദ്രകുമാർ ചെയർമാനും മാനേജിംഗ് എഡിറ്ററുമായി പ്രവർത്തിക്കുന്ന ‘മാതൃഭൂമി ദിനപ്പത്രം’ പിണറായി വിജയനെതിരെ നിരന്തരം എഴുതി എന്ന ഒറ്റക്കാര്യത്തിലാണ് ആ സീറ്റ് നിഷേധിക്കപ്പെട്ടത്. പച്ചയായ പകപോക്കൽ. എന്നാൽ വീരേന്ദ്രകുമാറിനെതിരേ വയനാട് ഭുമി ഇടപാട് സംബന്ധമായ ആരോപണങ്ങൾ ഉയർന്നപ്പോൾ വീരന് പോലും എതിരായി എഴുതാൻ മനസ്സ് കാണിച്ച പത്രമാണ് മാതൃഭൂമി എന്നത് ആ പത്രം വായിക്കുന്ന ആൾക്കാർ ഓർത്തിരിക്കുന്ന കാര്യമാണ്.

ഇനിയും കെ.ഇ.എൻ കുഞ്ഞഹമ്മദിനെപ്പോലെയും ഭാസുരേന്ദ്രബാബുവിനെപ്പോലെയുമൊക്കെയുള്ള ബുദ്ധിജീവി കുരങ്ങന്മാർ ജനങ്ങളെ നോക്കി കൊഞ്ഞനം കാണിച്ചാൽ രണ്ടിനെയും പിടിച്ച് അരയിൽ വള്ളികെട്ടി കവലകൾ തോറും കൊണ്ടുനടന്ന് ‘ ആടു കുഞ്ഞഹമ്മദേ..ചാട് ഭാസുരേന്ദ്രാ ‘ എന്ന് പറഞ്ഞ് കളിപ്പിക്കും. പറഞ്ഞേക്കാം. ( ഹോ! സമാധാനമായി. ഭീഷണിക്കൊരു ഇ.പി. ജയരാജൻ ശൈലിയൊക്കെ വരുന്നുണ്ട്. എന്റെ ഒരു കാര്യം.)

Comments

Pongummoodan said…
ഇനിയും കെ.ഇ.എൻ കുഞ്ഞഹമ്മദിനെപ്പോലെയും ഭാസുരേന്ദ്രബാബുവിനെപ്പോലെയുമൊക്കെയുള്ള ബുദ്ധിജീവി കുരങ്ങന്മാർ ജനങ്ങളെ നോക്കി കൊഞ്ഞനം കാണിച്ചാൽ രണ്ടിനെയും പിടിച്ച് അരയിൽ വള്ളികെട്ടി കവലകൾ തോറും കൊണ്ടുനടന്ന് ‘ ആടു കുഞ്ഞഹമ്മദേ..ചാട് ഭാസുരേന്ദ്രാ ‘ എന്ന് പറഞ്ഞ് കളിപ്പിക്കും. പറഞ്ഞേക്കാം. ( ഹോ! സമാധാനമായി. ഭീഷണിക്കൊരു ഇ.പി. ജയരാജൻ ശൈലിയൊക്കെ വരുന്നുണ്ട്. എന്റെ ഒരു കാര്യം.)
Pongummoodan said…
രാഷ്ട്രീയ വിഷയങ്ങളെഴുതി എനിക്ക് മടുത്തു തുടങ്ങി. അപ്പോൾ ഇത് വായിക്കുന്നവരുടെ കാര്യമോ? ക്ഷമിക്കുക.

ഈ വൃത്തികേടുകളൊക്കെ എപ്പോഴും കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുമ്പോളുണ്ടാവുന്ന ചൊറിച്ചിലിന് കുറെയെങ്കിലുമൊക്കെ ആശ്വാസം ലഭിക്കുന്നത് ഇങ്ങനെയെന്തെങ്കിലും കുറിക്കുമ്പോളാണ്.

ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു.
ഇത്തവണ എങ്കിലും വോട്ട് ഇടുമ്പോള്‍ അസാധു ആക്കി കളയാന്‍ ഓപ്ഷന്‍ ഉണ്ടോ ആവൊ .. എല്ലാരും കൂടെ ഭരിച്ചു സ്നേഹിച്ചു ഒരു പാര്‍ട്ടിയെ നശിപിച്ചു .. ഇതിന്റെ ആദ്യകാല പ്രവര്ത്തകര് ഇത് വല്ലോം കണ്ടാല്‍ അവിടെ തുങ്ങും ... കഷ്ട്ടം ഒരിക്കല്‍ ഇ പാര്‍ട്ടിക്ക് പ്രവര്‍ത്തിച്ചു എന്നത് ഓര്‍ത്തു വിഷമം തോന്നുന്ന്ട് ... നിരാശ ഇല്ല കാരണം നന്നാവില്ല എന്ന് അറിയാം പാര്‍ട്ടി മാറിയില്ലേ ആള്‍ക്കാര് അല്ലെ വലുത് ... സഖാവെ എന്ന് വിളിക്കാന്‍ അര്‍ഹത ഉള്ള ആരും എന്ന് ഇല്ല എന്ന് ഉള്ളതും വാസ്തവം

പിന്നെ ഇതൊക്കെ നമ്മുക്കും തോന്നുന്നതാ പറയാന്‍ .. മാഷ് പറയുമ്പോള്‍ ഒരു സംതൃപ്തി ഉണ്ട് .. അത് കൊണ്ട് വീണ്ടും എഴുതണം
Vadakkoot said…
പറഞ്ഞതിനോട് യോജിക്കുന്നു. പക്ഷേ ഒരു സംശയം. സഭക്കെതിരെയോ വടക്കനെതിരെയോ എഴുതുന്ന ലാഘവത്തില്‍ പിണറായിക്കെതിരെ എഴുതണോ? നാട്ടില്‍ അത്യാവശ്യം ഗൂണ്ടായിസമൊക്കെ ഉണ്ടെങ്കില്‍ ഓക്കേ... അല്ലേല്‍ അടി വരുന്ന വഴി അറിയൂല. പാര്‍ട്ടിക്ക് ജനങ്ങളുടെ പിന്തുണയേ ഇല്ലാതുള്ളൂ, പണവും കേഡികളും ഇഷ്ടം പോലെയുണ്ട്.
Joker said…
നമ്മള്‍ വോട്ട് കുത്തികള്‍ എന്ത് ചെയ്യും. എന്‍ഗ്ഗോട്ടെങ്കിലും അങ്ങട് കുത്തണം. സിപീഎം പറഞ്ഞവര്‍ക്ക് കുത്തണ്ട എന്ന് വെക്കാം. അതല്ലങ്കില്‍ പിന്നാര്‍ക്ക് കുത്തും.അച്ചായന്‍ പറണ്‍ജ പോലെ അസാധു ആക്കി കളയാനുള്ള ഓപ്ഷന്‍ വേണം. ആ ഹരജി കോടതിയില്‍ കെടക്കുകയല്ലേ. ഹും.
ഇത്രയൊക്കെ കണ്ടിട്ടും, കേട്ടിട്ടും എന്റെ പോങ്ങും‌മൂടാ ഇങ്ങനെ എഴുതാൻ ഒരു ഉളുപ്പുമില്ലേ?ഒന്നു രണ്ടു കാര്യങ്ങൾ ചോദിച്ചോട്ടേ?

1:ഭാസുരേന്ദ്ര ബാബു അദ്ദേഹത്തിന്റേതായ എന്തോ അഭിപ്രായം പറഞ്ഞപ്പോൾ ഇത്രയേറേ രോഷം കൊള്ളുന്ന താങ്കൾ, സ്ഥാനാർത്ഥി കുപ്പായം തൈപ്പിച്ച് കഴിഞ്ഞ 1-2 വർഷമായി നിരന്തരം ന്യൂസ് അവറിൽ പ്രത്യക്ഷപ്പെടുന്ന ശ്രീ ടോം വടക്കനെ എന്തുകൊണ്ട് മറന്നു കളഞ്ഞു? കേരള രാഷ്ട്രീയത്തെക്കുറിച്ച് എന്തെന്ത് വിഡ്ഡിത്തങ്ങളാണു അദ്ദേഹം എഴുന്നള്ളിച്ചിട്ടുള്ളത്? അപ്പോൾ ഒന്നും താങ്കൾക്ക് രോഷം വരികയോ പ്രതികരിക്കണമെന്ന് തോന്നുകയോ ചെയ്തിട്ടില്ലല്ലോ...അതെന്താണു ഒരു “നിക്ഷപക്ഷ സ്വതന്ത്രൻ “ ആയ താങ്കൾക്ക് അങ്ങനെ ഒരു തിരിച്ചു വ്യത്യാസം?

2:വടക്കൻ മാത്രമല്ല.... എം .ഐ.ഷാനവാസോ? അപ്പുക്കുട്ടൻ വള്ളിക്കുന്നോ? കെ.വേണുവോ? ഇവരെല്ലാം ന്യൂസ് അവർ കൊണ്ട് ജീവിയ്ക്കുന്ന ഭിക്ഷാംദേഹികൾ അല്ലേ? എന്താണു ഇവരെക്കുറിച്ചൊക്കെ താങ്കളുടെ അഭിപ്രായം?

3:“ക‌മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വിശിഷ്യ പിണറായിക്കുവേണ്ടി“-- ഇങ്ങനെ താങ്കൾ എഴുതിയതിന്റെ അർത്ഥം എന്താണ്? കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കുവേണ്ടി സംസാരിയ്ക്കുന്നവരെ ഒക്കെ കണ്ടാൽ “പ്ഫാ” എന്ന് ആട്ടണം എന്നാണോ?

പിണറായിയ്ക്കു വേണ്ടി, എന്നൊക്കെ ഇതിനു മുൻപും പല പോസ്റ്റുകളിലും താങ്കൾ എഴുതിയതിന്റെ ഒക്കെ ക്ലച്ച് പിടിയ്ക്കാതെ പോയിട്ടും വീണ്ടും വീണ്ടും എഴുതാൻ ഒരു മടിയുമില്ലല്ലോ...പാർട്ടിയ്ക്കു അനുകൂലമായി ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അവരൊക്കെ വിഡ്ഡികളും പിണറായി പക്ഷക്കാരും ആയി..കൊള്ളാം പോങ്ങുമ്മൂടാ താങ്കളുടെ വിശകലനം..!

4: പാർട്ടി അംഗം അല്ലാത്ത ഭാസുരേന്ദ്രബാബു പറയുന്നതൊക്കെ പാർട്ടിയുടെ തലയിൽ ചാർത്താൻ നോക്കേണ്ട..ലക്ഷ്യം വേറേയാണു അല്ലേ?

5:വീരേന്ദ്രകുമാറിനെ എതിർത്ത് മാതൃഭുമി എഴുതിയ വല്ല മുഖപ്രസംഗങ്ങളുടേയോ,ലേഖനങ്ങളുടേയോ കോപ്പി ഉണ്ടോ കൈയിൽ....? ഇല്ലാതെ ഉണ്ടെന്ന് വെറുതെ സമർത്ഥിയ്ക്കരുതേ...

6:അപ്പോൾ ഇത്തവണ തെരഞ്ഞെടുപ്പിൽ “നിഷ്പക്ഷത” പാലിയ്ക്കും അല്ലേ? ആർക്കും വോട്ട് ചെയ്യില്ലേ? കേരളത്തിൽ വ്യക്തികളുടെ നയങ്ങളല്ല, പാർട്ടികളുടെയും മുന്നണികളുടേയും നയങ്ങളാണു നടപ്പിലാകുക.അപ്പോൾ പിന്നെ താങ്കൾ വ്യക്തിയെ നോക്കി വോട്ട് ചെയ്യും എന്ന് പറയുന്നതിൽ എന്ത് അർത്ഥം??
Pongummoodan said…
എന്റെ സുനിലേട്ടാ,

നമ്മൾ നല്ല ചങ്ങാതികളാണെന്നിരിക്കെ എന്നെ ഇത്രയ്ക്ക് നിശിതമായി വിമർശിക്കുകയും അപഹസിക്കുകയും ചെയ്യാൻ ചേട്ടൻ കാണിക്കുന്ന മനസ്സ് അതിന്റെ നല്ല അർത്ഥത്തിൽ തന്നെ ഞാൻ മനസ്സിലാക്കുന്നു. ചേട്ടൻ അക്കമിട്ട് നിരത്തിയ ചോദ്യങ്ങളെല്ലാം മറുപടി അർഹിക്കുന്നവതന്നെയാണെങ്കിലും ഞാൻ ഉത്തരം പറയാൻ തയ്യാറാവുന്നില്ല. ഭീരുത്വം തന്നെയാണ് കാരണമെന്ന് കൂട്ടിക്കോളൂ :) നമ്മൾ തമ്മിൽ തർക്കം വേണ്ട. ഞാൻ തോറ്റിരിക്കുന്നു.

സുനിലേട്ടനും ഞാനുമൊക്കെ വിശ്വസിക്കുന്ന ക‌മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഒരു മൂല്യച്യുതിയും വന്നിട്ടില്ലെന്നാണ് അങ്ങ് വിശ്വസിക്കുന്നതെങ്കിൽ ആ വിശ്വാസം സത്യമാവണേന്നേ ഞാൻ പ്രാർത്ഥിക്കുന്നുള്ളു. ഒരിക്കലും തകരാത്ത ആർക്കും തകർക്കാനാവാത്ത ഒരു പാർട്ടിയായി തന്നെ അത് നിലനിൽക്കട്ടെ.

എന്റെ എഴുത്ത് ക്ലച്ച് പിടിക്കില്ലെന്ന് അറിയുന്ന സുനിലേട്ടൻ എന്തിന് പിന്നെ ഈ ചവറെഴുത്തിനെതിരെ പറഞ്ഞ് സമയം പാഴാക്കണം?

എന്റെ ചില തോന്നലുകളും പരിമിതമായ അറിവുകളും മാത്രമാണ് ഞാനിവിടെ പങ്ക് വയ്ക്കുന്നത്. ഇത് ഒരിക്കലും ആധികാരികമായ ഒരു കുറിപ്പൊന്നുമല്ല. സുനിലേട്ടന് വേദന തോന്നിയെങ്കിൽ മാപ്പ്. ഈ പണി എനിക്ക് പറ്റിയതല്ലെന്ന് ചൂണ്ടിക്കാണിച്ചതിൽ നന്ദി. സന്തോഷം.
Vadakkoot said…
@സുനില്‍ : ശ്രീ ടോം വടക്കനെ എന്തുകൊണ്ട് മറന്നു കളഞ്ഞു?

ഈ ബ്ലോഗിലെ തന്നെ തൊട്ട് മുന്നിലത്തെ പോസ്റ്റ് സുനില്‍ കണ്ടില്ലെന്ന് നടിച്ചതോ അതോ നല്ല ചങ്ങാതിയായത് കൊണ്ട് പോങ്ങുമ്മൂടന്‍ ചൂണ്ടിക്കാണിക്കാതെ വിട്ടതോ? (സുഹൃത്തുക്കള്‍ തമ്മിലുള്ള കാര്യത്തില്‍ ഇടപെടാന്‍ താനാരാ എന്നാണെങ്കില്‍ ഈ കമന്റിനെ വെളിച്ചം കാണിക്കാന്‍ നില്‍ക്കണ്ട, തട്ടിക്കളഞ്ഞേര്)
Vadakkoot said…
ഒരു കാര്യം ചോദിക്കാന്‍ വിട്ടുപോയി. വീരനെതിരെ മാതൃഭൂമി എഴുതീട്ടുണ്ടോ? ഒരു പക്ഷേ മയത്തില്‍ ഒന്ന് തലോടി വിട്ടിട്ടുണ്ടാകുമെന്നല്ലാതെ... അങ്ങനെ നടക്കുമോ?
Pongummoodan said…
വടക്കൂടാ, ഈ പിന്തുണയ്ക്ക് വളരെ നന്ദി. ആശ്വാസമായി. വടക്കനെക്കുറിച്ചെഴുതിയത് ഒരു പക്ഷേ ശ്രീ. സുനിൽ കണ്ടിട്ടുണ്ടാവില്ല.

മാതൃഭൂമി വീരനേ തുലക്കുന്ന രീതിയിൽ എഴുതി എന്നല്ല വടക്കൂടാനേ ഉദ്ദേശിച്ചത്. ആ വാർത്തയ്ക്കുള്ള പ്രാധാന്യം ഒട്ടും കുറയ്ക്കാതെ തന്നെ മാതൃഭൂമി നൽകി വന്നിരുന്നു എന്നാണ് പറഞ്ഞത്.
പൊങ്ങുമൂടന്‍സ്..ശരിക്കും ചൂടിലാണല്ലോ.

ക്ഷമിക്കൂ സഹോദരാ..ക്ഷമിക്കൂ.
(യോദ്ധയില്‍ മോഹന്‍‌ലാല്‍ എയര്‍പോര്‍ട്ടിന്റെ പുറത്ത് ഒറ്റകാലില്‍ പതുങ്ങി നിന്ന് കൈകൂപ്പി , കരാട്ടേ പൊസിഷനെടുത്ത് നില്‍ക്കുന്ന നേപ്പാളിയോട് പറയുന്ന സ്റ്റൈലില്‍)

നമക്കാ ഒരു പാര്‍ട്ടിയങ്ങട് തൊടങ്ങ്യാലാ?
:-)
പോങ്ങമൂട,
ഭാസുരേന്ദ്ര ബാബു ചാനലില്‍ വരുനത്‌ കണ്ട താങ്കള്‍ ഒരു കാര്യം മറന്നു.വീരന്റെ പടമോ വാര്‍ത്തയോ ഇല്ലാതെ എന്നെങ്കിലും മത്രെഭൂമി ഇറങ്ങിയിട്ടുണ്ടോ?അത് പോലെ വീരന്റെ മത്രെഭൂമി വെക്തിപരമായി പിണറായിക്കെതിരെ കള്ളവാര്തകള്‍ പടച്ചു എന്ന് മാത്രമല്ല പാര്‍ട്ടിക്ക് എതിരെയും എല്‍ ഡി എഫിനെതിരെയും വാര്‍ത്തകള്‍ ചമച്ചു.പാര്‍ട്ടിക്കു കീര്‍ത്തി നല്‍കുന്ന പല വാര്‍ത്തകളും കണ്ടില്ലാന്നു നടിച്ചു.മലപ്പുറം സമ്മേളനത്തില്‍ ജന ലക്ഷങ്ങള്‍ പങ്കെടുത്ത ഫോട്ടോ മനോരമ വരെ മുന്‍ പജില്‍ കൊടുത്തു.കൊടുകാത്ത ഏക പേപ്പര്‍ ഈ ഭൂമി മലയാളത്തില്‍ അത് മത്രെഭൂമി മാത്രം ആണ്.പക്ഷെ അത് മാത്രമല്ല സീറ്റ് നിഷേദിക്കാന്‍ കാരണം.ഇത്രയും നാളു കോഴിക്കോട് സീറ്റ് കൊടുത്തിരുന്നത് ജനതദലിനു സാധീനം ഉള്ള കല്പറ്റ തുടങ്ങിയ മണ്ഡലങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ടാണ്.മണ്ഡലങ്ങള്‍ മാറിയപ്പോള്‍ അതെല്ലാം വയനാട്ടില്‍ ആയി.മാത്രമല്ല വീരന്‍ ഇപ്പോള്‍ ഗൌടയുടെ പാര്‍ട്ടിയിലാണ്.എന്തെങ്കിലും പറയാന്‍ പറ്റുമോ പുള്ളിയുടെ കാര്യം.ഇലക്ഷന്‍ കഴിഞ്ഞാല്‍ കോന്ഗ്രസ്സിന്റെയോ ബി ജെ പിയുടെയോ കൂടെ കൂടില്ലന്നു പറയാന്‍ പറ്റുമോ.മാറിയ കോഴിക്കോടില്‍ ഒരു ഘടകകക്ഷിയുടെയും സഹായം ഇല്ലാതെ സി പി യെമിന് ജയിക്കാവുന്ന സാഹചരിയം ആണ്.പിന്നെന്തിനു ഒരു റിസ്ക് എടുക്കണം.
Pongummoodan said…
അരവിയേട്ടാ,

ഒരുത്തൻ പോലും കൂമ്പാളയുടുക്കാൻ സമ്മതിക്കില്ലെന്ന് വച്ചാൽ എന്താ ചെയ്യുക!! :)

ഇങ്ങനെ പോയാൽ പാർട്ടി തുടങ്ങേണ്ടിവരും അരവിയേട്ടാ. :)
Kaithamullu said…
പോങ്ങ്സിന്റെ ദുഃഖം:
രാഷ്ട്രീയം വിഷയമാകുമ്പോള്‍ ഒരു കണ്ണ് കൊണ്ട്(രായമാണിക്യം സ്റ്റൈല്‍) ഒരു വശം മാത്രമേ മാലോകര്‍ കാണുന്നുള്ളു.

പോട്ട്....
നമ്മളുടെ വോട്ടുകള്‍ ജനാതിപത്യ സംവിധാനത്തിനാണ് .ജനങ്ങളുടെ പ്രശനവും വികസനവും മാണ് ലക്ഷൃ മെങ്കിലും അത് കാലാവസ്ഥ വാര്‍ത്ത പോലാണു. നമ്മള്‍ പിന്നെയും പ്രതീക്ഷയോടെ വോട്ടു ചെയ്യുന്നു.
മനോഹരമായിരിക്കുന്നു
വളരെ ഇഷ്ടപ്പെട്ടു
അഭിനന്ദനങ്ങള്‍
പൊതുജനത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കുന്ന, അവരോടൊപ്പം നിന്ന് സമൂഹത്തിനുവേണ്ടി ദീർഘദൃഷ്ടിയിലധിഷ്ഠിതമായ പ്രവർത്തനങ്ങൾ നടത്തുന്ന, ജനപ്രതിനിധി എന്ന പദവി ജനങ്ങൾ നൽ‌കുന്ന ഔദാര്യമാണെന്ന് തിരിച്ചറിയുന്ന വ്യക്തിത്വമുള്ള നേതാക്കന്മാരെയാണ്.....

അങ്ങനെ ആരേയെങ്കിലും ഈയിടെ എങ്ങാനും
കണ്ടോ പോങ്ങുമ്മൂടാ?
പറയേണ്ട കാര്യങ്ങള്‍ പറയേണ്ടത് പോലെ പറയുമ്പോള്‍ കേള്‍കേണ്ട കാര്യങ്ങള്‍ കേള്‍കേണ്ടത് പോലെ കേട്ടില്ലേല്‍ നമ്മള്‍ എന്താ ചെയ്യുക പോങ്ങു?
saju john said…
ഹരി.....

ഇത്തരം രാഷ്ടീയവിശകലനങ്ങള്‍ക്ക് അതിന്റെതായ പങ്ക് ബൂലോഗത്തില്‍ വഹിക്കാനുണ്ട്. അതിനാല്‍ യാതൊരു ശങ്കയും കൂടാതെ തുടര്‍ന്ന് എഴുതുക.

പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയൂ. പാര്‍ട്ടി സെക്രട്ടറിയും, മുഖ്യമന്ത്രിയും ഒരു നാള്‍ മാറി പുതിയവര്‍ വരും, അവര്‍ അവര്‍ക്കനുസരിച്ച്, അവരുടെ സ്വന്തം കാര്യലാഭത്തിനായി പ്രശോഭിതമായ കമ്മ്യൂണിസ്റ്റ് മാര്‍ക്സിയന്‍ ചിന്താധാരയില്‍ വെള്ളം ചേര്‍ക്കുമ്പോള്‍, ആ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ വിമര്‍ശിക്കും, അത് ഇഷ്ടക്കേട് കൊണ്ടല്ല മറിച്ച്, ആ നെഞ്ചുകളില്‍ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ വരുന്ന കലര്‍പ്പുകളില്‍ വേദനയെടുത്ത് അവരാല്‍ കഴിയുന്ന തരത്തിലുള്ള ചെറുത്ത്നില്‍പ്പാണിത്തരം കുറിപ്പുകള്‍.

പിന്നെ കോണ്‍ഗ്രസ്സിനെ വിമര്‍ശിക്കുന്ന കാര്യം...ഒരു വിമര്‍ശനത്തിന് പാത്രമാവേണ്ടത്തരത്തില്‍ എന്ത് പ്രത്യയശാസ്ത്രമാണ്, കോണ്‍ഗ്രസ്സ് ഇപ്പോള്‍ ഉയര്‍ത്തുന്നത്.ഗാന്ധിസം ഉയര്‍ത്തുന്ന എന്ത് മൂല്യബോധമാണിപ്പോള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അജണ്ടയില്‍ ഉള്ളത്.

ഈ നാട്ടിലെ പാവപ്പെട്ടവനും, കര്‍ഷകതൊഴിലാളികള്‍ക്കും, പീഢീതര്‍ക്കും, ഒന്നുമില്ലെങ്കിലും ഒരു നല്ല നാളെ വരുമെന്ന് പറഞ്ഞു ആശ്വസിപ്പിക്കാന്‍, ആ സ്വപ്നം കാണിക്കാന്‍ നമ്മുടെ പാര്‍ട്ടിയുണ്ടായിരുന്നു.അതിലെ നേതാക്കള്‍ക്ക് പണ്ട് കഴിഞ്ഞിരിരുന്നു.....പുത്തന്‍ കൂറ്റുകാര്‍ പരസ്പരം പോരടിച്ച്....മറ്റോരു അരിവാള്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാക്കിയാക്കിയിരിക്കുന്നു.

ഓര്‍ക്കുക പാര്‍ട്ടിയുടെ മരണമെന്ന് പറയുന്നത് കേരളത്തിന്റെ മരണമാണ്.

പിന്നെ പോങ്ങുമ്മൂടനെ വിമര്‍ശിക്കുന്നവര്‍ ഓര്‍ക്കുക, ഇത്തരം ഇളംതെന്നലുകളില്‍ നിന്നാണ് വന്‍ കൊടുങ്കാറ്റ് രൂപമെടുക്കുന്നത്.


പിണറായി, വീ.എസ് ഗ്രൂപ്പ്കളെക്കാള്‍, ഒരു നല്ല കമ്മ്യൂണിസ്റ്റ് ആവാന്‍ നമ്മുക്ക് ശ്രമിക്കാം.

ലാല്‍ സലാം സഖാക്കളെ......
ജനതാദള്‍, CPI, RSP .. ഇനി ആരെ ഒക്കെ ആണ് പിണക്കാന്‍ പോകുന്നതു, CPM? എല്ലാവരും മറക്കുന്ന ഒരു കാര്യം ഉണ്ട് .. ഈ കക്ഷികള്‍ ഒക്കെ സഖ്യത്തില്‍ ഉള്ളതു കേരളത്തിലെ മാത്രം കാര്യമല്ല. അത് രാജ്യം മുഴുവനായുള്ള ഒരു സഖ്യം ആണ്. ഇങ്ങനെ പിണക്കിയാല്‍, മറ്റുള്ള സംസ്ഥാനങ്ങളില്‍ സഖ്യത്തിനു എന്താവും സ്ഥിതി? കേരളത്തില്‍ മാത്രമേ ഉണ്ടാവു, ഈ സഖ്യ കക്ഷികള്‍ക്കു ബലക്കുറവു .. ബംഗാളിലും ഒറീസ്സായിലും ഇവര്‍ക്ക് ശക്തി ഇല്ലാ എന്ന് പറയാന്‍ പറ്റുവോ?
paarppidam said…
പൊങ്ങൂ കെ.ഈ.എൻ.ഭാസുരന്മാർ അണിനിരക്കുന്ന പിണറായിടീമിനോട്‌ കളിക്കാൻ കത്തിയും കപ്പടാമീശയും ഒന്നും പോരാണ്ടെ വരും.....കുരങ്ങനെ ബുജിയോടും മാധ്യമസംസാർപ്പ്രവർത്തകരോടും ഉപമിച്ച്‌ അവഹേളിക്കരുതെന്ന് ഞാൻ എന്റെ ബ്ലോഗ്ഗിൽ എഴുതിയതു കണ്ടിട്ടില്ലേ?.കുരങ്ങനും ആത്മാഭിമാനം ഉണ്ട്‌ മാഷേ!

മഹാനായ വീരനെ ഇങ്ങനെ വെട്ടിനിരത്തണ്ടായിരുന്നു...എന്തൊക്കെ വല്യ വല്യ കാര്യങ്ങളാ മാളോകർക്കുവേണ്ടി അദ്യം എഴുതുന്നതും പ്രസംഗിക്കുന്നതും...(പ്രവർത്തീടെ കാര്യം അവിടെ നിൽക്കട്ടേ തൽക്കാലം) ഒന്നുമില്ലേലും ബുജികൾ ഇതൊന്ന് പരിഗണിക്കേണ്ടതായിരുന്നു....

ആമസോണിനെ കുറിച്ച്‌ വ്യാകുലപ്പെടുന്ന വീരൻ എന്തേ കഷ്ടപ്പെടുന്ന കർഷകരും, ദാരിദ്രവും പട്ടിണിയുമായി കഴിയുന്ന ആദിവാസികളും മറ്റും ധാരാളം ഉള്ള വയനാട്ടിൽ തന്റെ സേവനം ഉപയോഗിക്കാൻ തുനിയാത്തെ?

സ്വന്തം നാടായ വയനാട്ടിൽ നിന്നാൽ പച്ചതൊടില്ല എന്ന് ഉറപ്പായതോണ്ടല്ലേ ആ മഹാൻ കോഴിക്കോട്ട്‌ തന്നെ നിൽക്കണം..നിൽക്കണം എന്ന് വാശിപിടിക്കുന്നത്‌?

കഷ്ടകാലത്തിനു ജയിച്ച്‌ ചെന്നാൽ പാർട്ടി പ്രതിപക്ഷത്തിരിക്കുമ്പോളത്തെ പതിവു ശീലം വച്ച്‌ പാർളമന്റിൽ എസ്‌.എഫ്‌.ഐക്കാർ സമരം നടത്തുമോ? മോഡീടെ പിള്ളാരുമായി അടികൂടുമോ? ഈഡനെ പിടിച്ചു ചാപ്പകുത്തുമോ? ഹഹഹ്‌ ചിരിക്കുവാൻ ഒരുപാടുണ്ട്‌
smitha said…
ഹരി , തുടര്‍ന്നും എഴുതുക, ഇങനെ ഒക്കെ സാധാരണ ജനങളുടെ വികാരം എഴുതാനും അരെങ്കിലും ഒക്കെ വേണ്ടെ.
Kochans said…
എന്റെ ബ്ലോഗറെ,ഇതു നിങളുടെ ബ്ലോഗ് ആണ്
നിങള്‍ക്ക് തോന്നുന്നതും,നിങളുടെ അഭിപ്രായങളും
വളരെ ശക്തമായി എഴുതുക,കോഴിക്കോട് സീറ്റ്
ഇപ്പോഴും തിരുമാനം അയിട്ടില്ല?.പിന്നെ പൊതു
ജനം പല വിധം,എല്ലാവരുടെയും സംശയങള്‍ക്ക്
നമ്മുക്ക് മറുപടി പറയാന്‍ പറ്റില്ല.ക‌മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ഒരു മൂല്യച്യുതിയും വന്നിട്ടില്ലെന്ന്
ഇപ്പോഴും കണ്ണുമടച്ചുവിശ്വസിക്കുന്ന നിങളുടെ സുഹൃത്തു കൂടിയായ സുനിലും,പിണറായിക്ക്
സിന്ദാബാദ് വിളിക്കാനായി മാത്രം ജീവിതം
ഉഴിഞ്ഞു വെച്ച (സാമ്പത്തിക ലാഭം ഉണ്ടെങില്‍ നന്ന്)കുറച്ചു പേരുടേയും,ചിന്താഗതികള്‍ക്ക്
ആരു വിചാരിച്ചാലും മാറ്റം വരുകയില്ലഅതൊക്കെ
കാലം തെളിയിക്കും.ഇനിയുംശക്തമായി പ്രതികരിക്കുക.ഒറ്റ സീറ്റിലും ജയിക്കില്ല എന്ന്
നൂറു ശതമാനവും ഉറപ്പുള്ളത് കാരണമാണ് എല്ലാ കുട്ടി സഖാക്കള്‍ക്കും സീറ്റ് കൊടുത്തത്.
അതാണ് പിണറായി
രാഷ്ട്രീയമെഴുതി പോങ്ങുമൂടന് മടുത്തു തുടങ്ങിയെങ്കിലും വായനക്കാര്‍ക്ക്‌ മടുക്കുന്നില്ല.
രാഷ്ട്രീയക്കാരെ തൊട്ടു കളിച്ചാല്‍ .........?
അക്കളി പിന്നെ തീക്കളി ആവും.

സ്നേഹത്തോടെ
(ദീപക് രാജ്)
cpm പൂര്‍ണമായും പ്രായോഗികരാഷ്ട്രീയത്തിലേക്ക് തിരിഞ്ഞുകഴിഞ്ഞു. ആദര്‍ശങ്ങള്‍ക്കു പകരം വോട്ടാണു ലക്ഷ്യം. ആ അപചയത്തില്‍ നിന്നാണു ഇപ്പോള്‍ ചില ആഭ്യ്ന്തര പൊട്ടിത്തെരികള്‍ ഉണ്ടാവുന്നതു. ഘടകകഷികള്‍ അധികാരത്തിന്റെ ഫലം നുണഞ്ഞ് പ്രവര്‍ത്തനം ഉപേക്ഷിച്ച് മടിപിടിച്ചിരിക്കുകയാണു.യാന്ത്രികമായി ചലിക്കുന്ന പാര്‍ട്ടിചട്ടക്കൂട് മാത്രമാണു ഇന്നു cpmല്‍ അവശേഷിക്കുന്നതു.നേത്രുത്വത്തിനു ആവശ്യം അതു മാത്രമായതിനാല്‍ അതു പരിപോഷിപ്പിച്ചു നിലനിര്‍ത്തിയിരിക്കുന്നു.
haari said…
"മനോരമ ഓൺലൈനിൽ കണ്ട ഒരു വാർത്തയാണ് മേപ്പടി ചോദ്യങ്ങൾ മനസ്സിലുയർത്താൻ കാരണമായത്. വാർത്ത ഇങ്ങനെ:

“ശ്രീ. ടോം വടക്കന് തൃശ്ശൂരിൽ സീറ്റ് കൊടുത്തില്ലെങ്കിൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്ന് തൃശ്ശൂർ അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും ജില്ലയിലെ കോൺഗ്രസ്സ് നേതാക്കളെ ‘രഹസ്യമായി’ അറിയിച്ചു. തൃശ്ശൂർ മണ്ഡലത്തിൽ 37 ശതമാനം വോട്ട് ക്രൈസ്തവരുടേതാണെന്നും സ്ഥാനാർത്ഥി ആർ.സി വിഭാഗക്കാരൻ ആകണമെന്നുമാണ് സഭയുടെ"നിലപാട്"

"അവസാനമായി ഒരു കാര്യം കൂടി പറയട്ടെ. കോഴിക്കോട് സീറ്റ് ജനതാദളിന് നൽകാത്തത് വിജയസാദ്ധ്യത കുറവുള്ളതുകൊണ്ടോ വീരൻ അനഭിമതനായതുകൊണ്ടോ അല്ല. മറിച്ച് , എം.പി വീരേന്ദ്രകുമാർ ചെയർമാനും മാനേജിംഗ് എഡിറ്ററുമായി പ്രവർത്തിക്കുന്ന ‘മാതൃഭൂമി ദിനപ്പത്രം’ പിണറായി വിജയനെതിരെ നിരന്തരം എഴുതി എന്ന ഒറ്റക്കാര്യത്തിലാണ് ആ സീറ്റ് നിഷേധിക്കപ്പെട്ടത്"

എന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റെക്
This comment has been removed by the author.
This comment has been removed by the author.
വിഷയം രാഷ്ട്രീയമാണല്ലേ ? തീരെ താല്‍പ്പര്യമില്ല.
ആടു കുഞ്ഞഹമ്മദേ..ചാട് ഭാസുരേന്ദ്രാ ...
ഹഹഹ ..........!!
പൊങ്ങുതടിയൊന്നുപോല്‍ ചാഞ്ഞുംചെരിഞ്ഞുംചാഞ്ചാടിമെല്ലവേ,
പോങ്ങിക്കിടക്കുന്നിതായീ മാതൃഭൂമിതന്‍ ബ്ലോഗനയാറില്‍ ....
പോങ്ങുമൂടനെന്നൊരു ബുലോഗവാസി ബഹുലഹരിയില്‍.......
പൊങ്ങച്ചമതുലവലെശമില്ലതൊരുഗ്രന്‍ ....കാഴ്ചയായി !!!
വെരി ഗുഡ് പോങ്ങുമൂടന്‍. താങ്കളത് പറഞ്ഞു.
ചിലര്‍ക്കതു ചൊറിയും എന്നുള്ളതും വ്യക്തം, അതു കാര്യമാക്കണ്ട,
പാര്‍ട്ടി ആപ്പീസില്‍ തലച്ചോറ് പണയം വച്ചവര്‍, നിക്ഷ്പക്ഷരെ നോക്കി അരാഷ്ട്രീയത എന്നു കുരച്ചേക്കും, അവസരവാദികള്‍ എന്നു കൂകുമായിരിക്കും, മന്ദബുദ്ധികള്‍ എന്നു വിളിച്ചേക്കും, പക്ഷേ, നേരിന്റെ കൂടെ പിറന്നവരും നേരിന്‍ ചിന്തയുള്ളവരും രാഷ്ടീയത്തേയും രാഷ്ട്രീയക്കാരേയും നോക്കി പരിഹാസച്ചിരി ചിരിക്കുമ്പോള്‍ കണ്ടില്ല എന്നു നടിക്കാനാവില്ല.

വാല്‍ക്കഷ്ണം : പണ്ട് ഒരു തെരഞ്ഞെടുപ്പില്‍ ‘വര്‍ഗ്ഗീയ വാദികളുടെ വോട്ട് ഞങ്ങള്‍ക്കു വേണ്ട’ എന്ന് സധൈര്യം നെഞ്ചൂറ്റത്തോടെ പറയാന്‍ നമുക്കൊരു ഇ.എം.എസ് ഉണ്ടായിരുന്നു. ഇന്ന്......?
Anonymous said…
"ക‌മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി വിശിഷ്യ പിണറായിക്കുവേണ്ടി മാത്രമേ തന്റെ തലപ്രവർത്തിപ്പിക്കൂ എന്ന ഉഗ്രതീരുമാനം കൈക്കൊണ്ട ഒരു കൊടിയ ബുദ്ധിജീവിയാണ് ഭാസുരേന്ദ്രബാബു."

പോങ്ങ് സ് സ് സ് സ്..... പയ്യെ പറയൂ ഒച്ച താഴ്ത്തി..ശ് ശ് ശ്..

ഇനിയും ടൈപ്പാന്‍ കൈ വേണമെന്നില്ലേ? പിണറായിയുടെ ര്‍..ര്‍...റോമത്തില്‍ തൊടുന്നവന്റെ കൈ വെട്ടാനൂരിയ വാള്‍ സുധാകരനിതുവരെ ഉറയിലിട്ടില്ല എന്നാണു കേട്ടു കേള്‍വി.
കോഴിക്കോടുതന്നെ വേണമെന്നു വീരൻ വാശിക്കും കൊടുക്കില്ലാന്നു സിപിയെമ്മിന്റെ കടും പിടുത്തത്തിനും കാരണമൊന്നാണ്. വല്യ അലമ്പുകളൊന്നുമുണ്ടായില്ലെൽ (ഇതീകൂടുതലീനിയെന്തോന്നുണ്ടാവാൻ)ജയിക്കാവുന്ന ഒരു പരുവത്തിലാക്കിയെടുത്തിട്ടുണ്ടാമണ്ഡലത്തെ സിപിയെം. പിന്നെ നൂറുവോട്ടുതികച്ചെടുക്കാനില്ലാത്ത വീരനു കൊടുക്കുമോ അവർ.സിപിയെം തന്നെ പറയുന്നെ ഇത്തവണ പത്തു സീറ്റു മുന്നണിക്കു കിട്ടിയാൽ അതൊരു സംഭവമായിരിക്കുമെന്നാണ്. അപ്പോൾ അതിലൊരു ഉറച്ച സീറ്റ് വെല്ലോർക്കും കൊടുക്കാനോ..ഞൊട്ടും..
വീരന്റെ വോട്ടുകളെല്ലാം വയനാട്ടിലേക്കു വിട്ടിട്ടുണ്ടെന്നും അതാ പിണറായി അങ്ങേരോടു അവിടെ പോയി മൽ‌സരിച്ചോന്നു പറഞ്ഞേന്നും ആരോ “കൊമെന്റിയെ“ കണ്ടു..ചിരിച്ചു പോയി..നാട്ടുകാരുടെ സ്നേഹം വീരനറിയില്ലെന്നാണോ പറഞ്ഞുവരുന്നെ..

“ഈ വൃത്തികേടുകളൊക്കെ എപ്പോഴും കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുമ്പോളുണ്ടാവുന്ന ചൊറിച്ചിലിന് കുറെയെങ്കിലുമൊക്കെ ആശ്വാസം ലഭിക്കുന്നത് ഇങ്ങനെയെന്തെങ്കിലും കുറിക്കുമ്പോളാണ്.“
ചൊറിച്ചിലുണ്ടാക്കാത്ത ഒരേയൊരു പാർട്ടി വീരന്റെ പാർട്ടിയും പത്രം മാതൃഭുമിയുമാണല്ലോ താങ്കളുടെ അഭിപ്രായത്തിൽ. എന്നാ പുതിയ പാർട്ടിയൊന്നുമുണ്ടാക്കണ്ടാ, വീരന്റെ പാർട്ടിയിലങ്ങോട്ടു ചേർന്നാ പോരെ..
Date : March 18 2009
കശ്‌മീരിലേക്ക്‌ പോയ ഭീകരസംഘാംഗം പെരുന്നാളാഘോഷിച്ചത്‌ മദനിയുടെ വീട്ടില്‍

മംഗലാപുരം: രാജ്യത്തിനെതിരെ യുദ്ധംചെയ്യാന്‍ കശ്‌മീരിലേക്ക്‌ പോയ ഭീകരസംഘത്തിലെ അംഗമായിരുന്ന യൂസഫ്‌ ഭാര്യയുമൊത്ത്‌ പെരുന്നാള്‍ ആഘോഷിച്ചത്‌ എറണാകുളത്ത്‌ മദനിയുടെ വീട്ടില്‍.

മദനിയുമൊത്തുള്ള സഹവാസത്തില്‍ മതംമാറി യൂസഫ്‌ ആയ തമിഴ്‌നാട്‌ സ്വദേശി മണിയുടെ ഭാര്യ ഹസീനയുടേതാണ്‌ ഈ മൊഴി.

ഒരു കളവുകേസില്‍ ശിക്ഷിക്കപ്പെട്ട്‌ കോയമ്പത്തൂര്‍ ജയിലിലായിരുന്നു മണി എന്ന യൂസഫ്‌. ഈ സമയത്താണ്‌ ജയിലിലുണ്ടായിരുന്ന അബ്ദുള്‍നാസര്‍ മദനിയുമായി അടുപ്പത്തിലാവുന്നതും മണി മതംമാറി യൂസഫ്‌ എന്ന പേര്‌ സ്വീകരിക്കുന്നതും. ജയിലില്‍നിന്ന്‌ പുറത്തിറങ്ങിയതിനുശേഷം കുറച്ചുകാലം എറണാകുളത്തെ മദനിയുടെ വീട്ടിലായിരുന്നു താമസം. തീവ്രവാദ പ്രവര്‍ത്തനത്തില്‍ സക്രിയമായതോടെ കണ്ണൂരില്‍ എത്തി. കണ്ണൂരില്‍ ഒരു കോഴിക്കടയിലാണ്‌ ജോലിനോക്കിയത്‌. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഫൈസലിന്റെ കീഴിലാണ്‌ കോഴിയറവ്‌ പരിശീലിച്ചത്‌. ഈ കോഴിക്കടയുടമ പിന്നീട്‌ നീര്‍ച്ചാലില്‍ മറ്റൊരു കട തുടങ്ങിയപ്പോള്‍ യൂസഫ്‌ അവിടത്തെ ചുമതലക്കാരനായി. ഇതിനിടയിലാണ്‌ ഇരിക്കൂര്‍ കൂടാളിയിലെ ഹസീനയെ യൂസഫ്‌ വിവാഹംചെയ്യുന്നത്‌.

ഹസീനയുടെ മൊഴി തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന കേരള പോലീസിന്റെ പ്രത്യേകസംഘം തലശ്ശേരി അഡീ. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.

കഴിഞ്ഞ ആഗസ്‌ത്‌ 28ന്‌ ആയിരുന്നു യൂസഫിന്റെയും ഹസീനയുടെയും വിവാഹം. മൂന്നാംദിവസം ഇവര്‍ ഹൈദരാബാദിലേക്ക്‌ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന്‌ വണ്ടികയറി. ഉമര്‍ഹാജി എന്ന തടിയന്റവിട നസീര്‍, അല്‍ത്താഫ്‌ എന്ന അബ്ദുള്‍റഹിം, അബ്ദുള്‍ജബ്ബാര്‍, അയൂബ്‌, ഭാര്യ ഫൗസിയ എന്നിവര്‍ സ്റ്റേഷനില്‍നിന്ന്‌ ഒപ്പംചേര്‍ന്നു. യാത്രാമധ്യേ ഉമ്മര്‍ ഫാറൂഖും ഫത്താഹ്‌ എന്ന 15കാരനും സംഘത്തില്‍ ചേര്‍ന്നു.

ഹൈദരാബാദില്‍ എത്തിയ സംഘം വാടകയ്‌ക്ക്‌ വണ്ടിവിളിച്ച്‌ ഹോസ്‌പിറ്റലിന്‌ അടുത്തുള്ള പള്ളിയില്‍ എത്തി ക്ലാസില്‍ പങ്കെടുത്തതായാണ്‌ ഹസീനയുടെ മൊഴി. അയൂബിന്റെ ഭാര്യ ഫൗസിയയും അല്‍ത്താഫ്‌ എന്ന അബ്ദുള്‍റഹീമിന്റെ ഭാര്യ ഹാജിറയും അവിടെനിന്ന്‌ അപ്രത്യക്ഷമായതായാണ്‌ ഹസീന പറയുന്നത്‌. സൈനുദ്ദീന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ ഹാജിറയുടെ ഭര്‍ത്താവ്‌ അല്‍ത്താഫ്‌ എന്ന അബ്ദുള്‍റഹിം പിന്നീട്‌ കശ്‌മീരില്‍ കൊല്ലപ്പെട്ടു.

എന്നാല്‍ യൂസഫിന്‌ എന്തോ കാരണത്താല്‍ കശ്‌മീരിലേക്ക്‌ പോകാന്‍ കഴിഞ്ഞില്ല. സപ്‌തംബര്‍ ഏഴിന്‌ അവര്‍ കണ്ണൂരിലേക്ക്‌ മടങ്ങി. കശ്‌മീരിലേക്കുള്ള യാത്രയില്‍നിന്ന്‌ യൂസഫ്‌ എങ്ങനെയാണ്‌ രക്ഷപ്പെട്ടത്‌ എന്ന്‌ മൊഴിയില്‍ പറയുന്നില്ല. എന്നാല്‍ മധുവിധുനാളില്‍ രോഗംബാധിച്ച ഹസീനയുടെ പിടിവാശികൊണ്ടാണ്‌ യൂസഫ്‌ ചാവേര്‍സംഘത്തില്‍നിന്ന്‌ ഒഴിവായതെന്ന്‌ കരുതാന്‍ ഉതകുന്ന സൂചനകള്‍ മറ്റുചിലര്‍ നല്‌കിയ മൊഴികളിലുണ്ട്‌.

നാട്ടില്‍ തിരിച്ചെത്തി രണ്ടാഴ്‌ച തികയുംമുമ്പായിരുന്നു പെരുന്നാള്‍. അപ്പോഴാണ്‌ യൂസഫും ഭാര്യയും മദനിയുടെ വീട്ടില്‍ ചെല്ലുന്നത്‌. 'പെരുന്നാള്‍ ദിവസം നിസ്‌കാരം കഴിഞ്ഞാണ്‌ എറണാകുളത്തേക്ക്‌ പുറപ്പെട്ടത്‌. മദനി ഉസ്‌താദിന്റെ വീട്ടിലേക്കാണ്‌ പോയത്‌. യൂസഫ്‌ക്കാക്ക്‌ സ്വന്തം ഉപ്പയും ഉമ്മയുംപോലെയാണ്‌ മദനി ഉസ്‌താദും ഭാര്യയും. രാത്രിയാണ്‌ അവിടെ എത്തിയത്‌. പിന്നെ അഞ്ചാറുദിവസം അവിടെ താമസിച്ചു'-ഹസീനയുടെ മൊഴി തുടരുന്നു.


മാതൃഭൂമി വാര്‍ത്ത
KURIAN KC said…
ഹരിയേട്ടാ...

ഈ വൃത്തികേടുകളൊക്കെ എപ്പോഴും കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുമ്പോളുണ്ടാവുന്ന ചൊറിച്ചിലിന് കുറെയെങ്കിലുമൊക്കെ ആശ്വാസം ലഭിക്കുന്നത് ഇങ്ങനെയെന്തെങ്കിലും വായിക്കുന്ന സമയത്താ...
G.MANU said…
“ഈ വൃത്തികേടുകളൊക്കെ എപ്പോഴും കാണുകയും കേൾക്കുകയുമൊക്കെ ചെയ്യുമ്പോളുണ്ടാവുന്ന ചൊറിച്ചിലിന് കുറെയെങ്കിലുമൊക്കെ ആശ്വാസം ലഭിക്കുന്നത് ഇങ്ങനെയെന്തെങ്കിലും കുറിക്കുമ്പോളാണ്.“


ഈ ചൊറിച്ചുമല്ലുകള്‍ക്ക് സാധാരണ ഒരു മലയാളിയുടെ മനസിന്റെ നിറമാണു പോങ്ങൂ..

ഇങ്ങനെയുള്ള ആഗ്നേയാസ്ത്രങ്ങള്‍ നിഷ്പക്ഷമായി ബ്ലോഗില്‍ എറിയുന്ന വേറെ ആരും ഇല്ല എന്ന സത്യവും ഈ നിമിഷം ഓര്‍ക്കുന്നു..

വരട്ടെ അടുത്ത ഇലക്ഷന്‍ സ്പെഷ്യല്‍
Anonymous said…
മണ്ഡലങ്ങള്‍ മാറിയപ്പോള്‍ അതെല്ലാം വയനാട്ടില്‍ ആയി.മാത്രമല്ല വീരന്‍ ഇപ്പോള്‍ ഗൌടയുടെ പാര്‍ട്ടിയിലാണ്.എന്തെങ്കിലും പറയാന്‍ പറ്റുമോ പുള്ളിയുടെ കാര്യം.ഇലക്ഷന്‍ കഴിഞ്ഞാല്‍ കോന്ഗ്രസ്സിന്റെയോ ബി ജെ പിയുടെയോ കൂടെ കൂടില്ലന്നു പറയാന്‍ പറ്റുമോ.മാറിയ കോഴിക്കോടില്‍ ഒരു ഘടകകക്ഷിയുടെയും സഹായം ഇല്ലാതെ സി പി യെമിന് ജയിക്കാവുന്ന സാഹചരിയം ആണ്.

Great Joke of the day. Do you know the last 4.5 years where CPIM in UPA. People from Calicut knows what is the qulification Adv Riyas had other than Goondaism

Popular posts from this blog

അവർ പാർട്ടിയോട് ചെയ്യുന്നത്; നാടിനോടും.

പ്രണയോർമ്മകൾ!

ജി.സ്പോട്ട് - ഒരു അശ്ലീല കഥ